Prabodhanm Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

കലാപാന്തരീക്ഷത്തെ സര്‍ഗോത്സവംകൊണ്ട് മറികടക്കാം

പി. സുരേന്ദ്രന്‍

'സമാധാനം മാനവികത' കാമ്പയിന്റെ ഭാഗമായി കേരളത്തിന്റെ 

വിവിധ ഭാഗങ്ങളില്‍ നടന്ന ശ്രദ്ധേയമായ പ്രഭാഷണങ്ങളുടെ സംഗ്രഹം

 

കലാപാന്തരീക്ഷത്തെ സര്‍ഗോത്സവംകൊണ്ട് മറികടക്കാം

 

പി. സുരേന്ദ്രന്‍

 

1921-ലെ മാപ്പിള ലഹളയുടെ സിരാകേന്ദ്രമായ പാപ്പിനിപ്പാറയാണ് എന്റെ ജന്മദേശം. സ്വാഭാവികമായും കലാപസമയത്ത് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകാവുന്ന സംഭവങ്ങള്‍ അവിടെയും നടന്നിട്ടുണ്ട്. മന്ത്രവും വൈദ്യവുമൊക്കെയായി കഴിഞ്ഞിരുന്ന എന്റെ മുത്തഛന് മുസ്ലിംകളില്‍നിന്ന് വെട്ടേറ്റ കഥ അമ്മയില്‍നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ആളുമാറി ഏറ്റ വെട്ടായിരുന്നു അത്. മുസ്ലിംകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ തിരിച്ചറിഞ്ഞ അവര്‍തന്നെ അദ്ദേഹത്തിന് വൈദ്യസഹായം നല്‍കിയെങ്കിലും വെട്ടുതടുത്തപ്പോള്‍ അറ്റുപോയ മൂന്ന് വിരലുകള്‍ നിവര്‍ന്നുതന്നെ നിന്നു. നിവര്‍ന്നു നിന്നിരുന്ന ആ മൂന്ന് വിരലിനൊപ്പം ജീവിതകാലം മുഴുവന്‍ തന്റെ മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം അദ്ദേഹം നിവര്‍ന്നുതന്നെ നിന്നു. മുസ്ലിം വിരുദ്ധത വളര്‍ത്താന്‍ ആ സംഭവം ഉപയോഗിക്കാമായിരുന്നിട്ടും അങ്ങനെ ഒന്നും സംഭവിച്ചില്ല. ഞങ്ങളുടെ തറവാടിന്റെ കാര്യസ്ഥസ്ഥാനം വഹിച്ചിരുന്നതും ഒരു മുസല്‍മാനായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങള്‍ക്ക് നാല് അമ്മാവന്മാര്‍ക്ക് പുറമെ അഞ്ചാമതായി ഏലായി അലവി എന്ന് പറയുന്ന ഒരു അമ്മാവന്‍ കൂടിയുണ്ടായിരുന്നു.

തറവാട് ഭാഗം വെച്ചപ്പോള്‍ അവിവാഹിതയായ വലിയമ്മ മക്കളില്ലാത്തതിനാല്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ ചുമതലപ്പെടുത്തിയത് അഞ്ചാമത്തെ ആങ്ങളയായ അലവിയെയായിരുന്നു. മഞ്ചേരിയിലെ പാപ്പിനിപ്പാറ തറവാട്ടില്‍ പോവുമ്പോള്‍ അവിടെ തൊഴുത്തിലെ പശുക്കുട്ടിയെ കണ്ടിട്ട് അമ്മ തമാശക്ക് അലവിയാക്കാനോട് എനിക്ക് ഈ പശുക്കുട്ടിയെ വട്ടംകുളത്തേക്ക് കൊണ്ടുപോയാല്‍ കൊള്ളാമെന്നുണ്ട് എന്ന് പറഞ്ഞു. 90 കിലോമീറ്ററോളം അധികം വഴിദൂരമുള്ള സ്ഥലത്തേക്ക് അതിനെ എത്തിക്കല്‍ ദുഷ്‌കരമായിരുന്നു. ഒരു ദിവസം കാണുന്നത് പറങ്ങോടന്‍ എന്ന പണിക്കാരനൊപ്പം ഈ പശുക്കുട്ടിയെയും തെളിച്ച് വട്ടംകുളത്തെ വീട്ടിലേക്ക് ഈ മനുഷ്യന്‍ കയറിവരുന്നതാണ്.

എസ്.ഐ ആയ അമ്മാവന് അലവിയുടെ ഈ സ്വത്ത് വില്‍പന അടക്കമുള്ള ഇടപാടുകള്‍ ഇഷ്ടമില്ലാത്തതിനാല്‍ വിരട്ടുകയും പോലീസ് മുറ പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ അലവി തന്റെ പൂക്കോട്ടുര്‍ മാപ്പിള മുറ പുറത്തെടുക്കുമെന്നും എന്നെ ഏല്‍പ്പിച്ചത് ഞാന്‍ ചെയ്തിരിക്കുമെന്നും പറഞ്ഞു. പക്ഷേ അതവിടെ അവസാനിക്കുകയും പ്രശ്നങ്ങളൊന്നുമില്ലാതെ തന്നെ മുന്നോട്ടുപോവുകയും ചെയ്തു.

മഞ്ചേരി ബോയ്സ് സ്‌കൂളില്‍ ശൈഖ് സാഹിബിനൊപ്പം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സന്ദര്‍ഭത്തില്‍ വെള്ളിയാഴ്ചകളില്‍ മുസ്ലിംകള്‍ പള്ളിയിലേക്ക് പോവും. അതിന് സമാന്തരമായി ഒരിക്കല്‍ അരികിഴായ ക്ഷേത്രത്തില്‍ ഒരു ശാഖ ഉച്ചക്ക് നടത്തിയിട്ട് കുറച്ച് ഹിന്ദുകുട്ടികളെയൊക്കെ അങ്ങോട്ട് കൊണ്ടുപോയി. ശാഖക്ക് പോയതറിഞ്ഞ് കുട്ടിമാമനില്‍നിന്നും പിറ്റേന്ന് പുളിവാറലിട്ട് രണ്ട് പെട കിട്ടി. കുട്ടിമാമ ഉറച്ച ദൈവവിശ്വാസിയായിരുന്നു. അതേ കുട്ടി മാമ നെല്‍കുറി നടത്തി നെല്ല് വിതരണം ചെയ്യുന്ന സമയത്ത് പ്രാര്‍ഥനക്കായി കാവും പൂജയുമെല്ലാമുള്ള തറവാട് മുറ്റത്തേക്ക് തങ്ങളെ പ്രാര്‍ഥനക്ക് വിളിക്കുകയും ചെയ്തിരുന്നു. ഒരു പ്രദേശത്തിന്റെ സാമൂഹിക ജീവിതത്തെ നാം പഠിക്കണം. മിക്കവാറും പള്ളിയിലെ നകാരയുടെ മുട്ടു കേട്ടാണ് ഹിന്ദുക്കളും സമയം നിശ്ചയിച്ചിരുന്നത്. നോമ്പു കാലം വന്നാല്‍ ഞങ്ങള്‍ നോമ്പ് എണ്ണും. ഇരുപത്തിയേഴാം രാവു വരാന്‍. എന്തിനാണെന്നോ മുസ്ലിം വീടുകളില്‍നിന്ന് തേക്കിന്റെ ഇലയില്‍ കെട്ടിയ നെയ്യപ്പം കിട്ടാന്‍.

എന്നാല്‍ മഞ്ചേരിയില്‍ ഈയിടെ നടന്ന മാര്‍ച്ചും അതിനെ പ്രതിരോധിക്കാന്‍ ഉള്ള സാഹചര്യങ്ങളും വലിയ ആശങ്കയാണുണര്‍ത്തിയത്. ഒന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ഥിച്ച നിമിഷം. പറഞ്ഞു വരുന്നത് കാസര്‍കോട്ട് മാത്രമല്ല കേരളത്തിലുടനീളം ഇത് പതുക്കെ പതുക്കെ പടരുകയാണ്. കഴിഞ്ഞദിവസം ഉണ്ടായ ഒരനുഭവം. മുസ്ലിംകളുമായി അത്രയേറെ ഇടപഴകി ജീവിച്ച ഞങ്ങളുടെയൊക്കെ തറവാട്ടില്‍നിന്ന് ഒരു കല്യാണ നിശ്ചയത്തിന് പോയപ്പോള്‍ അവിടെയുള്ള മുഖ്യമായ സംസാരം മുസ്ലിം വിരോധമായി മാറി. ഇത്രയേറെ പാരമ്പര്യമുള്ള ഒരു പ്രദേശത്ത് ഒരു പ്രണയ വിവാഹം ഉണ്ടാക്കിയെടുക്കുന്ന വിള്ളല്‍ ഒരു പ്രദേശത്ത് ആഴത്തില്‍ രൂപപ്പെട്ടുവരുന്ന ധ്രുവീകരണത്തിന്റെ  നിഴലിലേക്ക് എത്തുകയാണ്. ഈ അപരത്വം, ഇവന്‍ നമ്മെ എപ്പോള്‍ വേണമെങ്കിലും ചതിക്കാം എന്ന് അങ്ങോട്ടുമിങ്ങോട്ട് പറയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ മാറി. ഇതിന്റെ അടിസ്ഥാനം വംശീയതയാണ്. സാധാരണ രീതിയിലുള്ള രാഷ്ട്രീയ സംഘട്ടനത്തില്‍നിന്ന് വ്യത്യസ്തമായി ഈ വംശീയതയിലേക്ക് പോയാല്‍ അതിന്റെ മുറിപ്പാടുകള്‍ ഉണങ്ങാന്‍ കാലം കുറച്ചെടുക്കും.

ഇനി ഗുജറാത്തില്‍ ജനിക്കാനിരിക്കുന്ന ഓരോ കുട്ടിയും ഹിന്ദുക്കളോടുള്ള ഒടുങ്ങാത്ത പകയുമായിട്ടാവും ജീവിക്കുക. വാളില്‍ ചോര ഉണങ്ങുന്നതിന് മുമ്പ് നവഖാലിയില്‍ എത്തിയ മഹാത്മാഗാന്ധിയോട് ഒരാള്‍ ചോദിച്ചത്, 'എന്റെ മകനെ മുസ്ലിംകള്‍ വെട്ടിക്കൊന്നു. ഞാനെന്തു ചെയ്യണം?' ഗാന്ധിജി പറഞ്ഞു: 'തീര്‍ച്ചയായും നീ പ്രതികാരം ചെയ്യണം.' 'അതെങ്ങനെ ചെയ്യണം?' 'ഹിന്ദുക്കളാല്‍ ഉപ്പയും ഉമ്മയും നഷ്ടപ്പെട്ട ഒരു കുഞ്ഞിനെ നീ ദത്തെടുത്തു വളര്‍ത്തി പ്രതികാരം ചെയ്യണം. അവനെ ഉത്തമനായ ഒരു മുസല്‍മാനായി വളര്‍ത്തിയുള്ള പ്രതികാരം.' അപരനെ കുറിച്ച് പറയുന്നതിനു മുമ്പ് നമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചും ആലോചിക്കണം. 

കലാപമുള്ള പ്രദേശങ്ങളില്‍ എല്ലാം അവസാനിക്കും. പിന്നെ അവിടെ ഒന്നും നടക്കില്ല. എന്നും ആശങ്കയോടെ ജീവിക്കേണ്ടിവരും. കുറച്ചു കഴിഞ്ഞാല്‍ ഒരു തരം സൈക്കോസിസ് അഥവാ കുട്ടികളും സ്ത്രീകളും ഒരു തരം മാനസിക വിഭ്രമത്തിലേക്ക് വരും. പരസ്പരവിശ്വാസമില്ലാതാവും. ഒന്നും നമുക്ക് കൈമാറാനാവില്ല. ഒരു പ്രദേശം ഈ തരത്തിലുള്ള അപകടകരമായ വിദ്വേഷത്തിലേക്ക് പോവുമ്പോള്‍ സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല മാര്‍ഗം അടുക്കളകളെ തമ്മില്‍ ബന്ധിപ്പിക്കലാണ്. ഒരു സംശയവും വേണ്ട; അടുക്കളയില്‍നിന്ന് ആഹാരം അങ്ങോട്ടുമിങ്ങോട്ടും കൈമാറണം. ആ തരത്തിലേക്ക് കാര്യങ്ങള്‍ മാറണം. ശാന്തമായി ജീവിക്കുന്ന പ്രദേശം എന്നുവെച്ചാല്‍ അതിനര്‍ഥം അതിന് ആരോഗ്യകരമായ ഒരു രാത്രിജീവിതം ഉണ്ടാവണം. ഏതു പാതിരാക്കും സ്ത്രീകള്‍ക്കുപോലും ഇറങ്ങി നടക്കാന്‍ സാധിക്കണം. കച്ചവട കേന്ദ്രങ്ങള്‍ എത്ര സമയം വേണമെങ്കിലും തുറന്നു വെക്കാന്‍ സാധിക്കണം. 

നാദാപുരത്തെ കലാപാനന്തരം എന്നോട് ചിലര്‍ അഭിപ്രായം ചോദിച്ചു. ഞാനവരോട് പറഞ്ഞത്. രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചിത്രകലയുടെയുമൊക്കെ വലിയ മഹോത്സവം അവിടെ നടത്തുക. അവിടെയുണ്ടായ എല്ലാ അപ്രഖ്യാപിത വിലക്കുകളും മറികടന്ന് രാവും പകലും ഒന്നായിത്തീരുന്ന ഒരു മഹോത്സവം. കാസര്‍കോടിന് എനിക്ക് നിര്‍ദേശിക്കാനുള്ളതും അത്തരത്തിലുള്ള ഒരു ചികിത്സയാണ്. പോലീസിനെയും മറികടന്ന് ഇങ്ങനെയല്ല, ഞങ്ങള്‍ മറ്റൊരു കാലത്തേക്ക് കാലെടുത്തുവെക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു വലിയൊരു സാംസ്‌കാരിക കൂട്ടായ്മ നടത്തണം.     

1921-ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ് സുന്ദരിമാരും സുന്ദരന്മാരും എന്ന നോവല്‍ ഉറൂബെഴുതുന്നത്. ഉറൂബ് എന്ന് പറയുന്ന പേര് അറബ് പേരാണ്. ആ നോവലിലാണ് ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ പിന്നീട് മുസല്‍മാനാവുന്നത്. കലാപസമയത്ത് അദ്ദേഹം വിവാഹിതനായിരുന്നു. ഭാര്യയെ കൂടാതെ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കാനായില്ല. പക്ഷേ, അദ്ദേഹത്തിനവരില്‍ ഒരു കുട്ടിയുണ്ട്. അതാണ് വിശ്വനാഥന്‍. ആ വിശ്വനാഥനെ പിന്നീട് ഒരു മാഷ് വളര്‍ത്തുകയാണ്. ഈ വിശ്വനാഥന്‍ എന്ന് പറയുന്ന കുട്ടിയുടെ അന്വേഷണങ്ങളാണ് നോവലില്‍ വരുന്നത്. ആകുലത കാരണം വിശ്വനാഥന്‍ ഇനി ജീവിക്കേണ്ടതില്ല എന്ന തോന്നലില്‍ എത്തുന്നു. ആത്മഹത്യ ചെയ്യാനായി കല്ലായി പുഴയിലേക്ക് ചാടുമ്പോഴാണ് ഈ മനുഷ്യന്‍ രക്ഷിക്കുന്നത്. പിന്നീടാണ് മനസ്സിലാകുന്നത് കലാപസമയത്ത് തനിക്കുണ്ടായ കുട്ടിയാണ് വിശ്വനാഥനെന്ന്. അത് കേട്ടപ്പോഴും ഒരിക്കല്‍ പോലും വിശ്വനാഥന് മുസല്‍മാനായിത്തീര്‍ന്നു എന്നതുകൊണ്ട് തന്റെ അഛനോട് യാതൊരു തരത്തിലുള്ള സ്നേഹക്കുറവും ഉണ്ടായില്ല. വിശ്വനാഥനെ പുത്രനായിട്ട് തന്നെ കാണുകയും തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഈ മകനെ ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. തിക്താനുഭവങ്ങളുണ്ടായിട്ടു പോലും ഉറൂബ് എന്ന് പറയുന്ന പൊന്നാനിക്കാരനായ പി.സി കുട്ടികൃഷണന്‍ പത്തരമാറ്റ് ചൈതന്യത്തോടെയാണ് ഈ മുസ്ലിം കഥാപാത്രങ്ങളെ തന്റെ നോവലില്‍ സൃഷ്ടിച്ചത്. 

'ഇസ്ലാമിലെ വന്മല' എന്ന പേരില്‍ ഇടശ്ശേരി രചിച്ച കവിതയുടെ സന്ദേശവും ഇത്തരത്തിലുള്ളതാണ്. ''നീ എന്റെ സുഹൃത്താണെങ്കില്‍ നമ്മളൊന്നിച്ചുതന്നേ നടക്കാവൂ. ഈ രാജ്യത്തിന്റെ എല്ലാ കഷ്ട നഷ്ടങ്ങളും നമ്മളൊന്നിച്ചു തന്നെ പങ്കിടണം.'' ഇന്ത്യയില്‍ കലാപം നടന്നിടത്തൊക്കെ പിന്നെ എന്താണ് സംഭവിച്ചതെന്ന് നോക്കുക. ഒന്നു നാമോര്‍ക്കുക. അവിടെയൊക്കെയും അതിലേര്‍പ്പെട്ടവര്‍ പിന്നീട് വേദനിച്ചിട്ടുണ്ടാവും. ഏതെങ്കിലും ഒരു വൈകാരിക നിമിഷത്തിലാണ് ആളുകള്‍ കലാപത്തിലേക്ക് എടുത്തുചാടുന്നത്. പലപ്പോഴും ഒരേ കഷ്ട നഷ്ടങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവരാണ് ഈ കലാപ പ്രദേശത്തുള്ളവര്‍.

കലാപംകൊണ്ട് നേട്ടം കൊയ്യുവന്നവരുമുണ്ടാകാം. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ യുദ്ധമുഖത്തേക്ക് ഭക്ഷണ വസ്തുക്കള്‍ എത്തിച്ചാണ് ലോകത്തെ കോര്‍പ്പറേറ്റുകള്‍ രൂപപ്പെടുന്നത്. നമ്മള്‍ വിചാരിക്കും യുദ്ധം കൊണ്ട് ആര്‍ക്കാണ് ഗുണം? തീര്‍ച്ചയായും യുദ്ധം ഗുണകരമായിത്തീരുന്ന ഒരു വിഭാഗവും ലോകത്തുണ്ട്. വലിയ കോര്‍പ്പറേറ്റുകള്‍ രൂപപ്പെടുന്നത് യുദ്ധത്തെ ഒരു അസംസ്‌കൃത വസ്തുവായി ഉപയോഗിച്ചാണ്. കലാപങ്ങളില്‍നിന്നൊക്കെ ലാഭം കൊയ്യുന്ന മാഫിയ സംഘങ്ങളുണ്ടാവും. അവരെ തുരത്തിക്കൊണ്ട് ഒരു വലിയ മാനവികമായ ലോകം തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും പ്രഖ്യാപിക്കുന്നു.  

('സൗഹൃദ കാസര്‍കോടിന്' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട ടേബ്ള്‍ടോക്ക് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണം)

 

വര്‍ഗീയ അജണ്ട രാജ്യത്തെ ശിഥിലമാക്കും

 

വി. ശശി (ഡെപ്യൂട്ടി സ്പീക്കര്‍, കേരള നിയമസഭ)

 

ഇന്ത്യയെ നടുക്കുകയും നമ്മെ അസ്വസ്ഥരാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനായി ജനമനസ്സുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ശ്രമമാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് മനസ്സിലാക്കാനായി. രാജ്യത്തിന്റെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരില്‍നിന്ന് നേടിയെടുക്കുക മാത്രമായിരുന്നില്ല ഗാന്ധിജി ചെയ്തത്. വിവിധ മതങ്ങളിലും ജാതികളിലും പെട്ട ചിന്തകരെയും സാഹിത്യകാരന്മാരെയും അണിനിരത്തി നടത്തിയ മഹത്തായ വിപ്ലവമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. വ്യത്യസ്ത ആശയങ്ങളും ആ സ്വാതന്ത്ര്യസമര നാളുകളില്‍ ഉയര്‍ന്നുവന്നിരുന്നു. വിവിധ ധ്രുവങ്ങളില്‍ നിന്നുകൊണ്ടുതന്നെ സ്വാതന്ത്ര്യാനന്തര ഭാരതം ഏതു രീതിയിലായിരിക്കണമെന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും അവതരിപ്പിക്കപ്പെട്ടു. അതുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങള്‍ നടന്നു. 

ഭാരതം അന്നോളം കാത്തുസൂക്ഷിച്ചുപോന്ന, സമ്പന്നമായ പൈതൃകം എന്ന രീതിയില്‍ താലോലിച്ചിരുന്ന ആശയങ്ങള്‍ മുന്നോട്ടുവെച്ച ധാരാളം മഹാന്മാര്‍ അന്ന് ഇന്ത്യയിലുണ്ടായിരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1950-ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍വരുമ്പോള്‍ അത്തരം ആശയങ്ങളെയും അഭിലാഷങ്ങളെയുമെല്ലാം ഏറക്കുറെ ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയാണ് നമ്മുടെ രാജ്യത്ത് രൂപം കൊണ്ടത്. ആ ഭരണഘടനയില്‍ മതനിരപേക്ഷതയും ബഹുസ്വരതയും സാമൂഹിക നീതിയും ഫലപ്രദമായ രീതിയില്‍  രേഖപ്പെടുത്തപ്പെട്ടു. അത് ശിഥിലമായാല്‍, അതിനെന്തെങ്കിലും പോറലേറ്റാല്‍ നമ്മുടെ രാജ്യം പിന്നെ ഏതു രീതിയില്‍ മുന്നോട്ടുപോവും എന്നതിനെ സംബന്ധിച്ച് വളരെ ഉത്കണ്ഠയുള്ളവരാണ് നാം. 

സങ്കീര്‍ണമായ സമൂഹമാണ് ഇന്ത്യയിലേത്. വിവിധ ജാതികളും മതങ്ങളും അവയുടെ വിവിധങ്ങളായ ആഗ്രഹങ്ങളും അഭിലാഷങ്ങളും. ഇതിനെയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ഒരൊറ്റ ജനതയായി മുന്നോട്ടു പോകാനാവണം നമ്മുടെ ശ്രമം. ഒരു കാലത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരേക്കാള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ജനതയായിരുന്നു ഇന്ത്യയിലെ ദലിതര്‍. സ്വതന്ത്രഭാരതം പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക പരിരക്ഷകള്‍ നല്‍കിയ സമൂഹമാണ് അവര്‍. അവരെ പഴയതിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ ശ്രമമുണ്ടാവുമ്പോള്‍ മൊത്തം സമൂഹം അതിനെതിരെ രംഗത്തു വരുമെന്നെനിക്കുറപ്പുണ്ട്. ആ രീതിയിലുള്ള പ്രതികരണം നമ്മുടെ രാജ്യത്തൊട്ടാകെ വളര്‍ന്നുകൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്. നമുക്ക് ജാതിക്കും മതത്തിനുമതീതമായി ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കാനുള്ള എല്ലാ അവസരങ്ങളും നമ്മുടെ ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട്. അതുള്‍ക്കൊണ്ട് സാഹോദര്യത്തോടും സമാധാനത്തോടും കൂടി വൈവിധ്യം നിറഞ്ഞ ഈ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. 

(കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരത്ത് നടത്തിയ പ്രഭാഷണം) 

 

സഹോദരന്‍ അയ്യപ്പന്‍ സാഹോദര്യ 
സംരക്ഷണ പോരാട്ടത്തിലെ പ്രചോദകന്‍

 

ടി.ആരിഫലി

 

സഹോദരന്‍ അയ്യപ്പന്റെ ജന്മദേശത്ത്, അദ്ദേഹത്തിന്റെ മുഖ്യകര്‍മക്ഷേത്രത്തില്‍ വെച്ചാണ് ഈ സാഹോദര്യസംഗമം നടക്കുന്നത്. ജാതീയമായ ഘടകങ്ങളെയും സാമുദായിക സ്പര്‍ധകളെയും അകറ്റണം എന്ന് വിചാരിച്ചുകൊണ്ട് ജീവിതാവസാനം വരെ പണിയെടുത്ത ഒരു വ്യക്തിത്വത്തിന്റെ കര്‍മക്ഷേത്രത്തില്‍ വെച്ചുതന്നെ സാഹോദര്യസമ്മേളനം നടക്കുന്നുവെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. 

ശ്രീനാരായണ ഗുരുവും അദ്ദേഹത്തെ പോലുള്ള പരിഷ്‌കര്‍ത്താക്കളും നടത്തിയ ജാതിവിവേചനത്തിനെതിരായ അതിശക്തമായ സമരം ചില നവോത്ഥാന മൂല്യങ്ങള്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ നമ്മള്‍ അറിഞ്ഞും അറിയാതെയും സാമുദായിക ധ്രുവീകരണത്തിന് വീണ്ടും അടിപ്പെട്ടു പോവുകയാണ്. 

സാമുദായിക സ്പര്‍ധയുടെ ലക്ഷണങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്നു. ചത്ത ഒരു മൃഗത്തിന്റെ തൊലി ഉരിഞ്ഞതിന്റെ പേരില്‍ ദലിതുകളെ തല്ലുന്നത് ഒരു ചെറിയ സംഭവമായി കാണുന്നവരുണ്ടാവാം. പക്ഷേ അത് മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നു. 

ഈ രാജ്യം ഒന്നായിനില്‍ക്കുന്നത് അതിന്റെ വൈവിധ്യത്തെ നാം അംഗീകരിക്കുന്നതുകൊണ്ടാണ്. ഈ വൈവിധ്യത്തെ അംഗീകരിക്കാതെ ഏകശിലാമുഖമായ ഒരു സംസ്‌കാരമാണ് രാജ്യത്തിന്റെ സംസ്‌കാരമെന്നും ആ സംസ്‌കാരം സ്വീകരിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും അത് സ്വീകരിക്കാന്‍ തയാറില്ലാത്തവര്‍ ഈ രാജ്യത്ത് ജീവിക്കാനര്‍ഹരല്ലെന്നും പറയുന്നതോടുകൂടി രാജ്യത്തിന്റെ ഏകതയാണ് യഥാര്‍ഥത്തില്‍ നഷ്ടപ്പെടുന്നത്. 

കാമ്പയിന്‍ അവസാനിക്കുമ്പോള്‍ ഞങ്ങള്‍ വിലയിരുത്തുന്നത് ഈ കാമ്പയിന്‍ രാജ്യത്തിന്റെ ഒരാവശ്യമായിരുന്നുവെന്നാണ്. രാജ്യം അതേറ്റെടുക്കാന്‍ സന്നദ്ധമായിരുന്നു. മറ്റൊരു കാര്യം ഇതാണ്. സാമുദായിക ധ്രുവീകരണത്തിനും പകക്കും വിദ്വേഷത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകളുടെ ശബ്ദംകൊണ്ട് നമ്മുടെ അന്തരീക്ഷം മുഖരിതമാണ്. അവരാണ് ഒച്ചവെച്ചുകൊണ്ടിരിക്കുന്നത്. അവരാണ് സംഘടിച്ചും പണിയെടുത്തും കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആളുകള്‍ വിചാരിച്ചുകൊണ്ടിരിക്കുന്നത് ഈ മനോഭാവമാണ് ആളുകളെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്. എന്നാല്‍ സമാധാനവും ക്ഷേമവും ആഗ്രഹിക്കുന്ന ഈ രാജ്യത്തിലെ മഹാ ഭൂരിപക്ഷവും നിശ്ശബ്ദരാണ്. അവരുടെ നിശ്ശബ്ദതയാണ് ശബ്ദമുഖരിതമായ അന്തരീക്ഷം കാരണമായി ലോകത്ത് അശാന്തി പടരുന്നു എന്ന നിഗമനത്തിലെത്താന്‍ കാരണം. അതുകൊണ്ട് സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവര്‍ അവരുടെ മൗനം അവസാനിപ്പിക്കണം. അവര്‍ സംസാരിച്ചു തുടങ്ങണം. അവര്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും അവരെ സംഘടിപ്പിക്കുകയും വേണം. അതാണ് ഈ കാമ്പയിന്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ ആശയം. 

(കാമ്പയിന്റെ ഭാഗമായി എറണാകുളം ചെറായിയില്‍ നടന്ന സൗഹാര്‍ദ സമ്മേളനത്തില്‍ നടത്തിയ

പ്രഭാഷണം)  

തയ്യാറാക്കിയത്: 

സുഹൈറലി തിരുവിഴാംകുന്ന്‌


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍