Prabodhanm Weekly

Pages

Search

2011 ഏപ്രില്‍ 23

ഫൈസല്‍ അവാര്‍ഡും ഇസ്ലാമിക പ്രവര്‍ത്തനവും

അബ്ദുല്‍ ഹകീം നദ് വി

ആഗോളാടിസ്ഥാനത്തില്‍ ഇസ്ലാമിക പ്രവര്‍ത്തനം, ഇസ്ലാമിക പഠനം, അറബി സാഹിത്യം എന്നീ മേഖലകളില്‍ മികച്ച സേവനമനുഷ്ഠിക്കുന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാണ് കിംഗ് ഫൈസല്‍ ഇന്റര്‍നാഷ്നല്‍ അവാര്‍ഡ്. വൈദ്യശാസ്ത്രം, മറ്റു ശാസ്ത്ര ശാഖകള്‍ എന്നീ ഇനങ്ങളിലും പ്രസ്തുത അവാര്‍ഡ് നല്‍കുന്നുണ്ടെങ്കിലും ഇതിനേക്കാള്‍ വലിയ മറ്റു പല അംഗീകാരങ്ങളും ആ മേഖലകളില്‍ ഉള്ളതുകൊണ്ട് അവ അത്രയധികം ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍, ഇസ്ലാമിക പ്രവര്‍ത്തനത്തിനും പഠനത്തിനും നല്‍കുന്ന നൊബേല്‍ സമ്മാനം എന്ന് വേണമെങ്കില്‍ ഫൈസല്‍ അവാര്‍ഡിനെ വിശേഷിപ്പിക്കാം. 1979 മുതല്‍ തുടര്‍ച്ചയായി നല്‍കി വരുന്ന ഈ അവാര്‍ഡ് ആദ്യ വര്‍ഷം ഇസ്ലാമിക പ്രവര്‍ത്തനത്തിനും പഠനത്തിനും മാത്രമാണ് നല്‍കിയത്. രണ്ടാം വര്‍ഷം അറബി സാഹിത്യം കൂടി ഉള്‍പ്പെടുത്തി. 1982ല്‍ വൈദ്യശാസ്ത്രവും '84ല്‍ പൊതു ശാസ്ത്രവും പിന്നീടുള്ള ഓരോ വര്‍ഷങ്ങളില്‍ വിവിധ ശാസ്ത്ര ശാഖകളെയും ഇതില്‍ ഉള്‍പ്പെടുത്തി. 1979 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും നല്‍കുന്ന അവാര്‍ഡ് ഇസ്ലാമിക പ്രവര്‍ത്തനത്തിനുള്ളത് മാത്രമാണ്. മറ്റുള്ള ഇനങ്ങളില്‍ അവാര്‍ഡ് ചില വര്‍ഷങ്ങളില്‍ നല്‍കുകയും മറ്റു ചില വര്‍ഷങ്ങളില്‍ നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അഥവാ, ഇസ്ലാമിക പ്രവര്‍ത്തനത്തിനുള്ള ആഗോള അംഗീകാരം എന്നതാണ് മുഖ്യമായും ഈ അവാര്‍ഡിന്റെ ഊന്നലും സവിശേഷതയും. രണ്ടാമത്തെ മുഖ്യ ഇനമായി ഇസ്ലാമിക പഠനത്തെയും പിന്നീട് അറബി സാഹിത്യത്തെയും പരിഗണിക്കുന്നു. മറ്റു ഇനങ്ങളെല്ലാം അവയുടെ അനുബന്ധങ്ങള്‍ എന്ന നിലക്ക് മാത്രമാണ് പരിഗണിക്കപ്പെടുന്നത്. 1975ല്‍ മരണമടഞ്ഞ സുഊദി രാഷ്ട്ര ശില്‍പികളിലൊരാളായ ഫൈസല്‍ രാജാവിന്റെ പേരിലുള്ള കിംഗ് ഫൈസല്‍ ഫൌണ്ടേഷനാണ് അവാര്‍ഡ് നല്‍കി വരുന്നത്. സുഊദി ഭരണകൂടത്തിന്റെയും പണ്ഡിതന്മാരുടെയും കാര്‍മികത്വത്തിലും നിയന്ത്രണത്തിലുമുള്ള ഒരു സ്ഥാപനമാണിത്. കിംഗ് ഫൈസല്‍ ഇന്റര്‍നാഷ്നല്‍ അവാര്‍ഡിനു പുറമെ, കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്ലാമിക് സ്റഡീസ്, അല്‍ ഫൈസല്‍ യൂനിവേഴ്സിറ്റി, കിംഗ് ഫൈസല്‍ സ്കൂളുകള്‍ എന്നിവയും ഇതിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു. 7.5 ലക്ഷം സുഊദി റിയാലും (ഉദ്ദേശം 2 ലക്ഷം ഡോളര്‍) സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഫൈസല്‍ അവാര്‍ഡ്. വിവിധ രാജ്യങ്ങളില്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. അര്‍ഹരും യോഗ്യരുമായ വ്യക്തിത്വങ്ങളെ കണ്ടെത്തുന്നതില്‍ പൊതുവെ നീതിപൂര്‍വകവും സന്തുലിതവുമായ നിലപാട് സ്വീകരിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ലോകതലത്തില്‍ ഇസ്ലാമിന്റെ സമ്പൂര്‍ണ പ്രതിനിധാനത്തിന് വേണ്ടി പണിയെടുക്കുകയും ഇസ്ലാമിന്റെ ശത്രുക്കള്‍ ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കുകയും ചെയ്ത വ്യക്തിത്വങ്ങളാണ് ഇസ്ലാമിക പ്രവര്‍ത്തനത്തിനും പഠനത്തിനും തെരഞ്ഞെടുത്തവരില്‍ ഭൂരിപക്ഷവും. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന പലരും ഫൈസല്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രീയം, സാമ്പത്തിക നയം, സാമൂഹിക പ്രതിബദ്ധത, സാംസ്കാരിക-നാഗരിക ഉള്ളടക്കം തുടങ്ങി വിവിധ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച പ്രമുഖരാണ് ഈ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടവര്‍. പല രാഷ്ട്രങ്ങളുടെയും പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും അവാര്‍ഡ് ലഭിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുകയും നഖശിഖാന്തം എതിര്‍ക്കുകയും അവ മുമ്പോട്ട് വെക്കുന്ന ഇസ്ലാമിന്റെ സമഗ്രതയും വിശാലതയും ഉള്‍ക്കൊള്ളുന്നതില്‍ കൃത്യവിലോപം കാണിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട് നമ്മുടെ കേരളത്തില്‍. ഇസ്ലാമിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രതിനിധാനത്തെ താത്ത്വികമായി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മുസ്ലിം സംഘങ്ങള്‍ ഇന്ന് കേരളത്തിലില്ല. പക്ഷേ, അത് പ്രയോഗവത്കരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പിക്കാന്‍ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പുറത്തെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നവരാണ് ഈ സംഘങ്ങളില്‍ അധികവും. ഏറ്റവുമൊടുവില്‍ മിഡിലീസ്റില്‍ രൂപപ്പെട്ട ജനാധിപത്യ ഉയിര്‍ത്തെഴുന്നേല്‍പുകളോട് ഇവര്‍ സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നതും ഈ അന്ധമായ എതിര്‍പ്പ് തന്നെ. തുനീഷ്യയിലും ഈജിപ്തിലും ഉണ്ടായ നവജാഗരണങ്ങള്‍ ലോക സാമ്രാജ്യത്വ ശക്തികളും മതരാഷ്ട്രവാദികളും തമ്മിലുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് നിര്‍ലജ്ജം പ്രചരിപ്പിക്കാന്‍ അവര്‍ മടിക്കാത്തത് ഇത്തരം അന്ധമായ എതിര്‍പ്പുകള്‍ നിലനിര്‍ത്തിപ്പോരുന്നതു കൊണ്ടു മാത്രമാണ്. കേരളത്തില്‍ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ജനകീയ കൂട്ടായ്മകള്‍ രൂപവത്കരിക്കുകയും നീതിയുടെ പക്ഷത്ത് നിന്ന് ജനപക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഇസ്ലാമിക പക്ഷത്തുള്ളവര്‍ക്ക് പ്രാമാണികമായും പ്രായോഗികമായും എതിര്‍ക്കാന്‍ പഴുതുകളൊന്നുമില്ലാതിരുന്നിട്ടും അതിശക്തമായ എതിര്‍പ്രചാരണങ്ങളാണ് ഈ വിഭാഗം അഴിച്ച് വിട്ടിരുന്നത്. അന്ധമായ സംഘടനാ പക്ഷപാതിത്വം കൊണ്ടും സങ്കുചിതമായ പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ടും ചുരുങ്ങിപ്പോയ ഈ സംഘങ്ങള്‍ പലപ്പോഴും പല വിഷയങ്ങളിലും മാതൃകയാക്കുകയും തെളിവുദ്ധരിക്കുകയും ചെയ്യാറുള്ളത് സുഊദിയിലെ സലഫി പണ്ഡിതന്മാരെയും അവിടത്തെ വൈജ്ഞാനിക ചര്‍ച്ചകളെയും ആസ്പദിച്ചുകൊണ്ടാണ്. അതേ സലഫി പണ്ഡിതസഭയും ഭരണ നേതൃത്വവും അടങ്ങുന്ന ജൂറിയാണ് ഇസ്ലാമിക പ്രവര്‍ത്തനത്തിനും പഠനത്തിനുമുള്ള അവാര്‍ഡിന് അര്‍ഹരായ വ്യക്തിത്വങ്ങളെ കണ്ടെത്തുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങളോടും അതിന്റെ നേതൃത്വത്തോടും വീക്ഷണപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധത സുഊദി പണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നു എന്നതാണ് നമുക്കിവിടെ കാണാനാകുന്നത്. ശൈഖ് ഇബ്നു ബാസും മുഹമ്മദ് സ്വാലിഹ് ഉസൈമീനും ഉള്‍പ്പെടെയുള്ള സലഫി പണ്ഡിതന്മാരെല്ലാം ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്നവരാണ്. സയ്യിദ് മൌദൂദിയും ശഹീദ് ഹസനുല്‍ ബന്നയും സയ്യിദ് ഖുത്വുബും മുഹമ്മദ് ഖുത്വുബും ഖറദാവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെയും പണ്ഡിത ശ്രേഷ്ഠരെയും തെരുവുകളില്‍ നിഷ്കരുണം കൈകാര്യം ചെയ്യുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ഒരു സലഫിസമാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തില്‍ കാണാനാവുക. എന്നാല്‍ ഇതേ വ്യക്തിത്വങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ അംഗീകാരമായ ഫൈസല്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്ന സലഫികളാണ് സുഊദി അറേബ്യയിലുള്ളത്. ഫൈസല്‍ അവാര്‍ഡിന് അര്‍ഹനായ പ്രഥമ വ്യക്തിത്വം ജമാഅത്തെ ഇസ്ലാമി സ്ഥാപകനും ഇസ്ലാമിന്റെ രാഷ്ട്രീയ സാമൂഹിക പ്രതിനിധാനം ലോകത്തെ ബോധ്യപ്പെടുത്താനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാന ജീവിതത്തിലെ അവസാന നാളുകളിലാണ് പ്രസ്തുത അവാര്‍ഡിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. യാതൊരവ്യക്തതയും ഇല്ലാത്ത വിധം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മാര്‍ഗം ലോകത്തിന്റെ മുമ്പില്‍ തെളിഞ്ഞ് നില്‍ക്കുന്ന കാലഘട്ടത്തില്‍ തന്നെ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അവാര്‍ഡ് കമ്മിറ്റിക്ക് അബദ്ധം പിണഞ്ഞതല്ലെന്നുറപ്പാണ്. ഇസ്ലാമിന്റെ സമഗ്രതയും അതിജീവന ശേഷിയും ഭൌതിക ദര്‍ശനങ്ങളോട് മത്സരിക്കാനുള്ള കരുത്തും ലോക സമക്ഷം സമര്‍പ്പിക്കുകയും ആ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തെ വാര്‍ത്തെടുക്കുകയും ചെയ്തതിന്റെ അംഗീകാരം എന്ന നിലക്ക് തന്നെയാണ് പ്രസ്തുത അവാര്‍ഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇസ്ലാമിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭ്യമായവരില്‍ ഭൂരിപക്ഷവും സമൂഹത്തിലെ ഉയര്‍ന്ന വ്യക്തിത്വങ്ങള്‍ തന്നെയാണ്. 1980ല്‍ അവാര്‍ഡ് പങ്കിട്ടത് രണ്ട് പേരായിരുന്നു. ലോക തലത്തില്‍ അറിയപ്പെട്ട ഇസ്ലാമിക പണ്ഡിതനും പല ആഗോള ഇസ്ലാമിക സംരംഭങ്ങളുടെയും അമരക്കാരനും കാര്യദര്‍ശിയുമായിരുന്ന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയും, മുന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റും ജക്കാര്‍ത്ത കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സുപ്രീം കൌണ്‍സില്‍ ഫോര്‍ ഇസ്ലാമിക് കാള്‍ എന്ന ഇസ്ലാമിക സംഘടനയുടെ അധ്യക്ഷനുമായിരുന്ന ഡോ. മുഹമ്മദ് നാസ്വിറും. 1983ല്‍ പ്രഥമ മലേഷ്യന്‍ പ്രധാനമന്ത്രിയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്ന തുങ്കു അബ്ദുര്‍റഹ്മാനെയാണ് തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലേഷ്യന്‍ ലിബറേഷന്‍ മൂവ്മെന്റിന് നേതൃത്വം കൊടുത്ത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. 1985ല്‍ അവാര്‍ഡിനു തെരഞ്ഞെടുത്തത് റസൂല്‍ സയ്യാഫ് എന്ന അഫ്ഗാന്‍ പോരാളിയെയായിരുന്നു. '86ല്‍ ലോക പ്രശസ്ത ഇസ്ലാമിക പ്രബോധകനും ഇസ്ലാമിക് പ്രൊപഗേഷന്‍ സെന്റര്‍ ഇന്റര്‍നാഷ്നല്‍ എന്ന സംഘടനയുടെ സ്ഥാപകനുമായിരുന്ന അഹ്മദ് ഹുസൈന്‍ ദീദാത്തും, ഇസ്ലാമിന്റെ നാഗരികവും സാംസ്കാരികവുമായ മുഖം ലോകസമക്ഷം സമര്‍പ്പിച്ച, 1982ല്‍ മാത്രം ഇസ്ലാം സ്വീകരിച്ച രജാ ഗരോഡിയുമായിരുന്നു അവാര്‍ഡ് ജേതാക്കള്‍. നൈജീരിയന്‍ കോളനിവല്‍ക്കരണത്തിനെതിരെ പോരാട്ടത്തിന് നേതൃത്വം നല്‍കിയിരുന്ന ശൈഖ് അബൂബക്കര്‍ മഹ്മൂദ് ഗൂമി, ഫിലിപ്പിന്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഡോ. അഹ്മദ് ഡെമോകോ അലെന്റോ, ലോക ഇസ്ലാമിക പണ്ഡിതന്മാരായറിയപ്പെടുന്ന മുഹമ്മദുല്‍ ഗസ്സാലി, ശൈഖ് അലി ത്വന്‍താവി, നൈജീരിയന്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. അഹ്മദ് അല്‍ ഗബീബ്, ബോസ്നിയന്‍ പ്രസിഡന്റും ഇസ്ലാമിക ചിന്തകനുമായിരുന്ന അലിജാ അലി ഇസ്സത്ത് ബഗോവിച്ച്, പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റും പണ്ഡിതനും സാമ്പത്തിക വിദഗ്ധനുമായ ഖുര്‍ഷിദ് അഹ്മദ്, മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദ്, സെനഗല്‍ പ്രസിഡന്റ് അബ്ദുദുയൂഫ് തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം പല സന്ദര്‍ഭങ്ങളിലായി അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇഖ്വാനുല്‍ മുസ്ലിമൂന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ദാര്‍ശനികമായ പിന്‍ബലവും പ്രാമാണികമായ കരുത്തും നല്‍കുന്നതില്‍ എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന യൂസുഫുല്‍ ഖറദാവിയും തുര്‍ക്കി പ്രധാനമന്ത്രിയും എ.കെ പാര്‍ട്ടിയുടെ തലവനുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രസ്തുത അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ടവരില്‍ പ്രമുഖരാണ്. ഏറ്റവുമൊടുവില്‍ 2011ലെ അവാര്‍ഡിന് അര്‍ഹനായത് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയും പല ഇസ്ലാമിക സംരംഭങ്ങളുടെയും തലവനുമായ അഹ്മദ് ബദവിയാണ്. ശൈഖ് ഇബ്നു ബാസും ഉസൈമീനും ഉള്‍പ്പെടെ സുഊദി പണ്ഡിതന്മാരെയും ഈ അവാര്‍ഡിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിലെ അറിയപ്പെട്ട ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമായിരുന്ന പ്രശസ്ത ഇസ്ലാമിക സാമ്പത്തിക വിദഗ്ധന്‍ ഡോ. നജാത്തുല്ലാ സിദ്ദീഖിയെയാണ് 1982ല്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഇസ്ലാമിന്റെ സാമൂഹിക ഇടപെടലുകളെ കുറിച്ച് പഠനം നടത്തിയ ഡോ. ഫാറൂഖ് ദസൂഖി, ഇഖ്വാന്‍ ആദര്‍ശ പരിസരത്ത് ജീവിക്കുകയും രചനകള്‍ നടത്തുകയും ചെയ്യുന്ന മുഹമ്മദ് ഖുത്വ്ബ്, സയ്യിദ് സാബിഖ്, പ്രശസ്ത ഇസ്ലാമിക സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് ചാപ്ര, ഇസ്ലാമിക സാമ്പത്തിക സാമൂഹിക ശാസ്ത്ര പണ്ഡിതന്‍ സ്വാലിഹ് അഹ്മദ് അലി, മുസ്ത്വഫാ എം. സുലൈമാന്‍, ബംഗ്ളാദേശുകാരനായ പ്രഫ. മുഹമ്മദ് മെഹര്‍ അലി, പ്രഫ. ഇസ്സുദ്ദീന്‍ മുഹമ്മദ് മൂസാ, ഇസ്മാഈല്‍ അബൂബക്കര്‍ ബകാത്, പ്രഫ. സിദ്ദീഖ് അല്‍ദാനിര്‍, അബ്ദുല്‍ കരീം സിദാന്‍ ബീച്ച്, മിഖ്ദാദ് യാങ്കിന്‍ തുടങ്ങിയ ഇസ്ലാമിന്റെ സമഗ്രത ഉള്‍ക്കൊണ്ട് ഒട്ടനവധി രചനകള്‍ നടത്തിയ എഴുത്തുകാരെ ഈ പുരസ്കാരം തേടിയെത്തി. ഇസ്ലാമിക പ്രസ്ഥാന നേതാക്കളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ നല്‍കാന്‍ ആര്‍ജവം കാണിക്കുന്ന സുഊദി ഭരണകൂടവും പണ്ഡിതരും കിംഗ് ഫൈസല്‍ ഫൌണ്ടേഷന്‍ പ്രതിനിധികളും പ്രശംസയര്‍ഹിക്കുന്നു. ഒപ്പം കേരളത്തിലെ സലഫി സുഹൃത്തുക്കള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പ്രചോദനം കൂടിയാണിത്. ജമാഅത്തെ ഇസ്ലാമിയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളും പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും ചില ശരികളെങ്കിലുമുണ്ടെന്ന് അംഗീകരിക്കാനെങ്കിലും ഇവര്‍ക്കായാല്‍ ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും അതുണ്ടാക്കുന്ന അംഗീകാരം ചെറുതായിരിക്കില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം