Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 01

3316

1445 സഫർ 15

മൃതദേഹങ്ങളിലേക്ക് വരെ പടരുന്ന വെറുപ്പ്

ശാഹിദ് ഫാരിസ്

 

വെടിയൊച്ചകൾ നിലക്കാത്ത മണിപ്പൂർ -2

 

അടുത്ത പടിയായിരുന്നു മണിപ്പൂരിനെ ഇന്ന് കാണുന്ന വിധത്തിൽ സംഘർഷഭരിതമാക്കിയത്. സർക്കാരും മെയ്‌തികളും ഒരുപോലെ കുക്കികളെ പൈശാചികവത്കരിച്ചു. കുക്കികൾ ക്രിമിനലുകളും രാജ്യദ്രോഹികളുമാണെന്ന് വരുത്തിത്തീർക്കാനുള്ള നരേറ്റീവുകളുണ്ടാക്കി. ലൈഷ്‌റാം ദീപൻ പറയുന്നത് പ്രകാരം കുക്കികൾ ഇന്ത്യക്കാരല്ല. കുക്കികളെ ബ്രിട്ടീഷുകാർ ജോലി ചെയ്യാനായി മ്യാൻമറിൽനിന്ന് കൊണ്ടുവന്നതാണ് (1917-19-ലെ ആംഗ്ലോ - കുക്കി വാർ മെമ്മോറിയൽ കത്തിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് അയാൾ മറന്നിരുന്നു). 'അവർ ക്രിസ്ത്യാനികളാണ്. അവർക്ക് ഇന്ത്യയെക്കാൾ കൂറ് അവരുടെ രാജ്യങ്ങളോടാണ്.' ഇന്ത്യയെ നശിപ്പിക്കാനുള്ള ക്വട്ടേഷൻ കുക്കികൾ നേരിട്ട് ഏറ്റെടുത്ത പോലെയായിരുന്നു അയാളുടെ സംസാരം.

കുക്കികൾ മ്യാൻമറിൽനിന്ന് ആളുകളെ മണിപ്പൂരിലേക്ക് കടക്കാൻ സഹായിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവരുടെ ജനസംഖ്യയിൽ വർധനവ് ഉണ്ടാകുന്നതെന്നുമാണ് ദീപന്റെ വാദം. ഉത്തരേന്ത്യയിൽ റോഹിംഗ്യൻ മുസ്്ലിംകളെ വെച്ച് ഇന്ത്യൻ മുസ്്ലിംകൾക്ക് നേരെ ഉപയോഗിക്കുന്ന അതേ ആയുധം തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്. നിലവിലെ സംഘർഷത്തിൽ കൊല്ലപ്പെട്ട ഒരു കുക്കി മ്യാന്മറിൽ എം.പിയായി മത്സരിച്ചിട്ടുണ്ടായിരുന്നു എന്നും ദീപൻ പറഞ്ഞു. എന്നാൽ, അതിനെ കുറിച്ച കൂടുതൽ വിവരങ്ങൾ നിരവധി തവണ ചോദിച്ചിട്ടും ദീപൻ ഉത്തരം തരാതെ ഒഴിഞ്ഞുമാറുകയും വിഷയം മാറ്റുകയുമാണ് ചെയ്തത്. 

കുക്കികൾ എല്ലാവരും കറുപ്പ് കൃഷി ചെയ്താണ് ജീവിക്കുന്നതെന്നും മണിപ്പൂരിന്റെ സമ്പദ് വ്യവസ്ഥയെയും യുവതലമുറയെയും അവർ നശിപ്പിക്കുകയാണെന്നുമാണ് മറ്റൊരു വാദം. ഇന്ത്യയിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഹവാല ഇടപാടുമെല്ലാം മുസ്്ലിംകളുമായി ചേർത്തുകെട്ടാൻ ശ്രമിക്കുന്ന അതേ വാദമാണ് ഇവിടെ കാണാൻ കഴിഞ്ഞത്. മലമുകളിൽ ആളുകൾ (കുക്കികളും അല്ലാത്തവരും) കറുപ്പ് കൃഷി ചെയ്യുന്നുണ്ട്. അത് കുക്കികളും നിഷേധിക്കുന്നില്ല. എന്നാൽ, അതാരാണ് ചെയ്യുന്നതെന്ന് അവർക്കും അറിയില്ല. 'ശരിയാണ്, പോപ്പി കൃഷി (കറുപ്പ്) നടക്കുന്നുണ്ട്, അത് നിഷേധിക്കേണ്ട കാര്യമോ അതിനെ ന്യായീകരിക്കേണ്ട ബാധ്യതയോ ഞങ്ങൾക്കില്ല. ഞങ്ങൾ അത്തരം പ്രവൃത്തികളെ നഖശിഖാന്തം എതിർക്കുന്നവരാണ്. അത്തരം പ്രവൃത്തികൾ ചെയ്യുന്നതിൽ ഞങ്ങൾക്ക് മതപരമായ വിലക്കുണ്ട്.' താങ്കോസീ ഹോകിപ് പറഞ്ഞു.

പോപ്പി കൃഷിയല്ലാതെ എവിടെ നിന്നാണ് ഇരുനില വീടുകളും കെട്ടിടങ്ങളും നിർമിക്കാനും യാത്രകൾ നടത്താനും കുക്കികൾക്ക് പണം ലഭിക്കുന്നത് എന്നായിരുന്നു  ലൈഷ്‌റാം ദീപന്റെ അവസാന ചോദ്യം. അദ്ദേഹം ഡയറക്ടറായ ജെ.ഐ.എൻ.എംസിൽ 150-ൽ പരം കുക്കികൾ വിവിധ തസ്തികകളിലായി ജോലി ചെയ്തിരുന്നതായി അദ്ദേഹം തന്നെ പറയുന്നുണ്ട്. അവരാരും ഇപ്പോൾ ജോലിക്ക് വരാറില്ല. അവരും പോപ്പി കൃഷി ചെയ്താണോ ജീവിച്ചിരുന്നത് എന്ന് ചോദിക്കാൻ കരുതിയതാണ്. അപ്പോഴേക്കും സംസാര വിഷയം നഗ്‌ന പരേഡിനും പീഡനത്തിനും വിധേയരായ സ്ത്രീകളിലേക്ക് വന്നു. ആ വിഷയം അയാൾ ന്യായീകരിച്ചതോടെ അയാളോട് കൂടുതൽ സംസാരിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. പക്ഷേ, അപ്പോഴേക്കും ഒരു ശരാശരി മെയ്തിയുടെ ഉള്ളിൽ കുക്കികളെ കുറിച്ചുള്ള ധാരണ എന്താണെന്ന് അയാൾ ഞങ്ങൾക്ക് കാണിച്ചുതന്നിരുന്നു.

കുക്കികളെ ക്രിമിനലുകളായും, അനധികൃത കുടിയേറ്റക്കാരായും, ഭൂമി കൈയേറ്റക്കാരായും മുദ്ര കുത്താൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സംരക്ഷിത വനത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തി എന്നുകാണിച്ച് കുക്കി ഗ്രാമങ്ങളിൽ കുടിയൊഴിപ്പിക്കൽ നടത്തിയിരുന്നു. വന സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയായിരുന്നു ഈ നടപടി . മാർച്ചിൽ എൻ.ആർ.സി മണിപ്പൂരിലും നടപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ച് മെയ്തികൾ റാലികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ കുടിയേറ്റക്കാരെ കടത്തൽ, പോപ്പി കൃഷി നടത്തൽ, കുടിയൊഴിപ്പിക്കൽ നടപടികളിൽ തടസ്സം വരുത്തൽ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച്, കുക്കി സായുധ ഗ്രൂപ്പുകളുമായി 2008-ൽ ഉണ്ടാക്കിയിരുന്ന സമാധാന ഉടമ്പടിയിൽനിന്ന് സർക്കാർ പിൻവലിഞ്ഞു. ഇത്തരത്തിൽ കുക്കികളെ പ്രതിസ്ഥാനത്ത് നിർത്താനുള്ള നിരവധി നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുതന്നെ ഉണ്ടായിരുന്നു. 

സർവേയുടെ പേരുപറഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയിൽ ഇംഫാൽ മുനിസിപ്പാലിറ്റി കുക്കി വീടുകളും കടകളും ചർച്ചുകളും നീല പെയിന്റടിച്ച് അടയാളപ്പെടുത്തിരുന്നു. സംഘർഷം തുടങ്ങിയതോടെ അറമ്പായി തെങ്കോലിന്റെയും മറ്റൊരു മെയ്‌തി സായുധവിഭാഗമായ 'മെയ്‌തി ലീപുനി'ന്റെയും നേതൃത്വത്തിൽ അവയെല്ലാം തകർത്തു. സർക്കാർ ചട്ടപ്രകാരം നടന്ന അക്രമങ്ങൾ എന്ന് സംശയം ജനിക്കത്തക്ക രീതിയിലായിരുന്നു സർക്കാരിന്റെ ഇടപെടൽ.

ഇംഫാലിൽ ഇപ്പോഴും വീടുകളും കെട്ടിടങ്ങളും തെരഞ്ഞു പിടിച്ച് നശിപ്പിക്കുന്നുണ്ട്. ഞങ്ങൾ യാത്ര തിരിച്ച ആഗസ്റ്റ് 7-ന് ഞങ്ങളുടെ കൺമുന്നിൽ വെച്ച് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ തകർക്കപ്പെടാതിരിക്കാൻ കടകൾക്ക് മുന്നിൽ ഉടമസ്ഥർ തങ്ങളുടെ വംശത്തിന്റെയും ഗോത്രത്തിന്റെയും പേരുകൾ എഴുതിവെക്കുകയാണ്.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഇനിയും നിരവധി മരണങ്ങൾ അവിടെ സംഭവിക്കും. പീഡനങ്ങളുടെയും നഗ്‌ന പരേഡുകളുടെയും കഥകൾ നമ്മൾ കേൾക്കും.

അതിജീവന കഥകൾ

 2021 സെപ്റ്റംബറിലായിരുന്നു സാസലും ഭർത്താവ് ലൈമനും രാജസ്ഥാനിലെ ജോലിയും ജീവിതവും അവസാനിപ്പിച്ച് കൈക്കുഞ്ഞുമായി മണിപ്പൂരിലേക്ക് തിരികെ വന്നത്. തങ്ങളുടെ എല്ലാ സമ്പാദ്യവും ചെലവഴിച്ച് ഒന്നര വർഷംകൊണ്ട് നമ്പോലിനടുത്തുള്ള മങ്കോചിങ്ങ് എന്ന തങ്ങളുടെ ഗ്രാമത്തിൽ അവർ വീടും അതിനോട് ചേർന്നൊരു ഫാമും പണികഴിപ്പിച്ചു. ഏകദേശം മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് അവർ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. 2022 ഒക്ടോബറിൽ സാസൽ വീണ്ടും ഗർഭം ധരിച്ചു. കുടുംബത്തിന്റെ സന്തോഷം ഇരട്ടിച്ചു. എന്നാൽ, ആ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല.

മെയ് മൂന്നിന് രാത്രി ഏഴരയോടെ അവരുടെ ഗ്രാമത്തിലേക്ക് അറമ്പായി തെങ്കോൽ സൈന്യം ഇരച്ചുകയറി. ഗ്രാമവാസികൾക്ക് പ്രതിരോധിക്കാൻ കഴിയുന്നതിലും പതിന്മടങ്ങ്  കൂടുതലായിരുന്നു അവരുടെ അംഗബലം. ഉടുതുണിക്ക് മറുതുണിയില്ലാതെ ഗ്രാമ മുഖ്യന്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ മലകയറി. സാസൽ അന്ന് എട്ട് മാസം ഗർഭിണിയായിരുന്നു. മരണം തന്റെ തൊട്ടടുത്തുണ്ടെന്ന് അവൾക്കറിയാമായിരുന്നു. തന്റെ ജീവനെക്കാളേറെ തന്റെയുള്ളിൽ കഴിയുന്ന ജീവനെ ഓർത്തായിരുന്നു അവൾക്ക് ഭയം. നിറവയറുമായി അവളും കുടുംബവും ഗ്രാമവാസികളുടെ കൂടെ മലകയറി. മലമുകളിൽ പതുങ്ങിയിരുന്ന അവർക്ക് വെടിയൊച്ചകളും, എന്തൊക്കെയോ തകർന്നുവീഴുന്നതിന്റെ ശബ്ദവും കേൾക്കാമായിരുന്നു. ഒത് മണിയോടെ  ഗ്രാമത്തിൽ തീ പടരുന്നത് അവർ മലമുകളിൽനിന്ന് കണ്ടു. നോക്കിനിൽക്കുകയല്ലാതെ അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

പുലർച്ച അഞ്ചുമണി വരെ സാസൽ, കുടുംബത്തിനും മറ്റ് ഗ്രാമവാസികൾക്കുമൊപ്പം മലമുകളിൽ തന്നെയിരുന്നു. തീ ഏകദേശം അണഞ്ഞപ്പോൾ അറമ്പായി തെങ്കോൽ സൈന്യം പോയെന്ന് ഉറപ്പുവരുത്തിയ ശേഷം അവർ പതിയെ മലയിറങ്ങി വന്നു. ഗ്രാമത്തിൽ ഒന്നും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല;  കത്തിനശിച്ച അവരുടെ സ്വത്തിന്റെ അവശിഷ്ടങ്ങളല്ലാതെ. സാസലിനും ഭർത്താവിനും തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം പൂർണമായും നഷ്ടപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ അവൾ തളർന്നിരുന്നു. അസം റൈഫിൾസ് വന്ന് അവിടെനിന്ന് രക്ഷപ്പെടുത്തുന്നത് വരെ ആ ഇരിപ്പ് തുടർന്നു. ക്യാമ്പിലേക്ക് പോകുന്ന വഴി നിരവധി തവണ വാഹനം ആക്രമിക്കപ്പെട്ടു.  ഏഴുദിവസം അസം റൈഫിൾസ് ക്യാമ്പിൽ കഴിച്ചുകൂട്ടി. പിന്നീട്  അവിടെനിന്ന് ചുരാചന്ദ്പൂരിലെ റിലീഫ്  ക്യാമ്പിലെത്തി.

സംഘർഷം തുടങ്ങുന്നതിന് മുുള്ള അവളുടെ മെഡിക്കൽ ചെക്കപ്പുകളിലൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.  മെയ് മൂന്നോടെ എല്ലാം മാറിമറിഞ്ഞു. പിന്നീടൊന്നും പഴയതുപോലെയായില്ല. സുഖ പ്രസവം പ്രതീക്ഷിച്ചിരുന്ന അവൾക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. ജൂൺ 17-ന് അവൾ മറ്റൊരു ആൺകുഞ്ഞിന് ജന്മം നൽകി. ചുരാചന്ദ്പൂരിലെ എം. സോങ്ങൽ പള്ളിയിൽ നടക്കുന്ന റിലീഫ് ക്യാമ്പിലായിരുന്നു സാസലും  കുടുംബവും ഇത്രയും നാൾ ജീവിച്ചത്. നാട്ടുകാരുടെ സഹായംകൊണ്ട് ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിലേക്ക് താമാസം മാറി. എന്നാൽ, ഒന്നും പഴയതുപോലെയല്ലെന്നാണ് സാസൽ പറയുന്നത്. തന്റെ മക്കളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പെടുകയാണ് 37-കാരിയായ ആ അമ്മ. വളരെ സ്നേഹത്തോടെ ജീവിച്ചിരുന്ന ആളുകൾക്ക് എങ്ങനെയാണ് ഈ രീതിയിൽ പരസ്പരം പെരുമാറാൻ കഴിയുന്നത് ? വളരെ പെട്ടെന്ന് തീർക്കാമായിരുന്ന ഒരു രാഷ്ട്രീയ പ്രശ്നത്തെ ആരാണ് ഒരിക്കലും ഉണങ്ങാത്ത  മുറിവായി മാറ്റിയത്? സാസൽ ചോദിക്കുന്നു. 

ഇന്ന് മെയ്തെയികൾ കുക്കി ഭൂമിയെന്നും, കുക്കികൾ ലംഖ എന്നും വിളിക്കുന്ന ചുരാചന്ദ്പൂരിൽ മെയ്തികൾ ഇല്ല എന്നു വേണമെങ്കിൽ പറയാം. എന്നാൽ, കുക്കികളുടെ സംരക്ഷണത്തിൽ ഒരു സ്ത്രീ ജീവിക്കുന്നുണ്ടവിടെ. ഇച്ചാൻ ഹോക്കിപ്.  നിലവിൽ ചുരാചന്ദ്പൂരിൽ ജീവിക്കുന്ന ഒരേയൊരു മെയ്തെയി വ്യക്തി എന്നു വേണമെങ്കിൽ പറയാം. കുക്കിയായ ലുങ്ങിലാൽ ഹോക്കിപിന്റെ ഭാര്യ. ഞങ്ങളുടെ മുന്നിലിരുന്ന് ഭർത്താവിന്റെ ഫോട്ടോ പിടിച്ച് കരയുമ്പോൾ അവൾക്ക് ഒരേയൊരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ... തന്റെ ഭർത്താവിന്റെ മൃതദേഹമെങ്കിലും തിരികെ ലഭിക്കുക. അതൊരു നോക്ക് കാണുക. എല്ലാ ആചാരങ്ങളും നിറവേറ്റി അയാളെ അടക്കുക. എന്നാൽ, മൂന്നുമാസം പിന്നിട്ടിട്ടും മൃതദേഹം വിട്ടുകൊടുക്കാതെ ഇംഫാലിലെ ആശുപത്രിയിൽ തന്നെ വെച്ചിരിക്കുകയാണ് മെയ്തികൾ.

ഇംഫാലിൽ കൺസ്ട്രക്്ഷൻ ജോലിക്കാരനായിരുന്നു ലുങ്ങിലാൽ. തന്റെ അഞ്ചു മക്കൾക്ക് പുറമെ നേരത്തെ മരണപ്പെട്ട തന്റെ സഹോദരന്റെ രണ്ടു മക്കളെ കൂടി പരിപാലിച്ചിരുന്നത് ലുങ്ങിലാൽ തന്നെയായിരുന്നു. ഒത് പേരുള്ള താരതമ്യേന വലിയൊരു കുടുംബം. ആ കുടുംബത്തിന്റെ ഏക ആശ്രയവും അയാൾ തന്നെയായിരുന്നു. സംഘർഷം പൊട്ടിപ്പുറപ്പെടുമ്പോൾ ഇംഫാലിൽ ജോലിയിലായിരുന്നു ലുങ്ങിലാൽ. പ്രശ്്നം വഷളാകുന്നത് കണ്ട ലുങ്ങിലാലും മറ്റു ജോലിക്കാരും ജോലി മതിയാക്കി താമസ സ്ഥലത്തേക്ക് തിരികെ പോയി. അഞ്ചു പേരായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. എല്ലാവരും കുക്കികൾ. അവർ ലൈറ്റണച്ച് ശബ്ദമുണ്ടാക്കാതെ മുറിക്കകത്ത് തന്നെയിരുന്നു. അവസാനമായി ഇച്ചാൻ തന്റെ പ്രിയതമന്റെ ശബ്ദം കേട്ടത് അപ്പോഴാണ്. പേടിക്കാനൊന്നുമില്ലെന്നും, തങ്ങൾ താമസസ്ഥലങ്ങളിൽ സുരക്ഷിതരാണെന്നുമായിരുന്നു അയാളുടെ അവസാന വാക്കുകൾ. എന്നാൽ, അയാൾ സുരക്ഷിതനായിരുന്നില്ല.

മെയ് മൂന്ന് അർധരാത്രിയോടെ മെയ്തി സായുധവിഭാഗങ്ങൾ അവരുടെ മുറികളിലെത്തി. മുറിയിലുണ്ടായിരുന്നതിൽ രണ്ടുപേർ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. എന്നാൽ, ബാക്കിയുണ്ടായിരുന്ന ലുങ്ങിലാൽ ഉൾപ്പെടെയുള്ള മൂന്നുപേരെ സംഘം പീഡിപ്പിച്ചു. മണിക്കൂറുകളോളം അവരെ ഉപദ്രവിച്ചു. മരിച്ചിരുന്നെങ്കിൽ എന്ന് അവർ ചിന്തിച്ചുപോയി. അവസാനം മരണപ്പെട്ടു എന്നു കരുതി അവരെ ഉപേക്ഷിച്ച് മെയ്തികൾ പോയി. അടുത്ത ദിവസം അസം റൈഫിൾസ് മൃതദേഹങ്ങൾ ജെനിംസിൽ എത്തിച്ചു. അതിൽ ഒരാൾ മരിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, ലുങ്ങിലാലും കൂടെയുണ്ടായിരുന്ന മറ്റൊരാളും മരണപ്പെട്ടിരുന്നു. ശരീരത്തിലുണ്ടായിരുന്ന ആധാറും മറ്റ് രേഖകളും വെച്ചാണ് ലുങ്ങിലാലിനെ തിരിച്ചറിഞ്ഞത്. മുഖം നോക്കി തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ വികൃതമായിരുന്നുവത്രെ ലുങ്ങിലാലിന്റെ മുഖം. വിവരമറിഞ്ഞ ഇച്ചാൻ തളർന്നുപോയി. അവൾക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ജെനിംസിൽനിന്ന് മെയ് 4  വൈകിട്ട് റിംസ് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റിയിരുന്നു. തിരിച്ചറിഞ്ഞതും അറിയാത്തതുമായ ഒരുപാട് മൃതദേഹങ്ങൾക്കിടയിൽ ഒന്നുമാത്രമായി തന്റെ പ്രിയപ്പെട്ടവൻ കിടക്കുന്നതിന്റെ വേദനയിൽ മനമുരുകിയിരിക്കുകയാണ് ഇച്ചാൻ.

ഇംഫാലിലും ബിഷ്ണുപൂരിലും മറ്റുമായി കൊല്ലപ്പെട്ട നൂറുകണക്കിന് കുക്കികളുടെ മൃതദേഹങ്ങൾ ഇപ്പോഴും ഇംഫാലിലെ ആശുപത്രി മോർച്ചറികളിലാണ്. 21 മൃതദേഹങ്ങൾ മാത്രം സൂക്ഷിക്കാൻ കഴിയുന്ന ജെനിംസിലെ മോർച്ചറിയിൽ മാത്രം 26 തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളുണ്ട്. 21 മൃതദേഹങ്ങളുടെ സ്ഥാനത്ത് എങ്ങനെയാണ് 26 എണ്ണം സൂക്ഷിക്കുന്നത് എന്നു ചോദിച്ചപ്പോൾ, 'പലതും മൃതദേഹം എന്നൊന്നും പറയാൻ മാത്രമില്ല. ചിലതെല്ലാം ശരീരഭാഗങ്ങൾ മാത്രമേയുള്ളൂ. എംബാം ചെയ്യാൻ കഴിയാത്ത വിധത്തിലാണ് പലതും ഇവിടെ എത്തിയത് തന്നെ' എന്നായിരുന്നു ജെനിംസിലെ ഫോറൻസിക്  ഡിപ്പാർട്ട്മെന്റ് തലവന്റെ മറുപടി. ആഗസ്റ്റ് മൂന്നിന് ഈ മൃതദേഹങ്ങൾ കൊണ്ടുപോകാനായി അസം റൈഫിൾസിന്റെ സഹായത്തോടെ കുക്കികൾ വരുന്നു എന്ന വാർത്ത കേട്ട് അത് തടയാനായി ആയിരക്കണക്കിന് മെയ്തികളായിരുന്നു ആശുപത്രി പരിസരങ്ങളിൽ ഒത്തുകൂടിയത്. 

കുക്കികളുടെ പക്കലുണ്ടായിരുന്ന മൃതദേഹങ്ങൾ വിട്ടുനൽകാത്തതുകൊണ്ടാണ് മെയ്‌തികൾ കുക്കി മൃതദേഹങ്ങൾ പിടിച്ചുവെച്ചിരിക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, കുക്കികളുടെ പക്കൽ 4 മെയ്‌തി മൃതദേഹങ്ങൾമാത്രമാണുള്ളത്. അതവർ വിട്ടുനൽകാൻ തയാറുമാണ്. 'ഞങ്ങളുടെ പക്കൽ 4 മൃതദേഹങ്ങൾ മാത്രമാണുള്ളത്. അത് തിരികെ നൽകാൻ ഞങ്ങൾ ഒരുക്കവുമാണ്.' കുക്കി സംഘടനയായ ഐ.ടി.എൽ. എഫിന്റെ മീഡിയാ കൺവീനർ ജിൻസ പറഞ്ഞു. എന്നിട്ടും, എന്തുകൊണ്ടാണ് മെയ്തികൾ കുക്കി മൃതദേഹങ്ങൾ വിട്ടുനൽകാൻ തയാറാകാത്തത്? ഈ ചോദ്യത്തിന് ഉത്തരം മെയ്തികൾ തന്നെ തന്നു. 'കുക്കികൾ ക്രിസ്ത്യാനികളാണ്. ഞങ്ങൾ ഹിന്ദുക്കളെപ്പോലെ അവർ മൃതദേഹങ്ങൾ കത്തിക്കുകയില്ല. അവർ ഇതെല്ലാം അടക്കം ചെയ്യും. അതിനായി അവർ ചുരാചന്ദ്പൂരിൽ ഒരു ഭൂമി കണ്ടുവെച്ചിട്ടുമുണ്ട്. ഈ മൃതദേഹങ്ങൾ എല്ലാംകൂടെ അവർ അവിടെ കൊണ്ടുപോയി അടക്കി സ്മാരകം കെട്ടും. അത് ഞങ്ങളെ അപമാനിക്കാനാണ്.'

മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് തടയാൻ ജെനിംസ് ആശുപത്രിയുടെ മുിൽ കൂടിയിരുന്ന മയിറ പൈബിയിലെ അംഗം നിശിത പറഞ്ഞ വാക്കുകളാണിത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കൊലചെയ്തിട്ടും തീരാത്ത വെറുപ്പായിരുന്നു അവരിൽ കണ്ടത്. അവരത് മൃതദേഹങ്ങളോടും കാണിക്കുന്നു. l
(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 07-08
ടി.കെ ഉബൈദ്‌

ഹദീസ്‌

വാദിച്ചു വാങ്ങുന്നത് നരകത്തിന്റെ കഷണമാണോ?
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്