Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 18

3314

1445 സഫർ 01

മതസ്വാതന്ത്ര്യവും അമേരിക്കൻ മുസ്്ലിംകളും

മുഹമ്മദ് ഷാ എസ്. വിർജീനിയ

'ശരീഅത്തിന്റെ കടന്നുകയറ്റം'(Creeping Sharia) എന്നത് അടുത്തകാലം വരെ അമേരിക്കൻ നിയമവുമായി ബന്ധപ്പെട്ട ചർച്ചകളിലെ പ്രധാനപ്പെട്ട ഇനമായിരുന്നു. അമേരിക്കൻ ഭരണഘടനയുടെ ആദ്യ ദേദഗതി (First Amendment) പ്രകാരം മത ജീവിതത്തിന് പ്രധാനമായ നിയമങ്ങൾ (ഉദാ: കോൺട്രാക്ട് നിയമം, വിവാഹം) എല്ലാ മതവിഭാഗങ്ങൾക്കും അനുവദിക്കപ്പെട്ടതാണ്. സമാനമായ പ്രൊവിഷൻ ഉപയോഗപ്പെടുത്തി മുസ്്ലിം ജനവിഭാഗങ്ങളും അമേരിക്കയിൽ മതജീവിതം നയിച്ചുവരുന്നു. ഒരുപക്ഷേ, ലോകത്തെ ഏറ്റവും വൈവിധ്യം നിറഞ്ഞ മുസ്്ലിം സമൂഹങ്ങളിലൊന്ന് അമേരിക്കയിലാണുള്ളതെന്ന് കാണാം. എൺപതിലധികം രാജ്യങ്ങളിൽനിന്നുള്ള മുസ്്ലിം ജനവിഭാഗങ്ങൾ അമേരിക്കയിൽ ജീവിക്കുന്നു. സ്വാഭാവികമായും മുസ്്ലിം മതനിഷ്ഠകൾക്കനുസരിച്ചു ജീവിക്കാനുള്ള നൈയാമിക വ്യവസ്ഥകൾ മതം എന്ന പൊതുവായ നൈയാമിക സംവർഗത്തിനകത്ത് അനുവദിക്കപ്പെട്ടതാണ്. എന്നാൽ, 'ശരീഅത്തിന്റെ കടന്നുകയറ്റം' എന്ന പ്രയോഗം മുസ്്ലിം മതനിഷ്ഠാ ജീവിതത്തെ വിവാദവൽക്കരിക്കാൻ വലിയ തോതിൽ സഹായിച്ചു. ഇതിനു പ്രധാന കാരണം മുസ്്ലിം ജനസംഖ്യയുടെ വർധിച്ച വളർച്ച മാത്രമായിരുന്നില്ല; ശരീഅത്തിനെക്കുറിച്ച പൗരസ്ത്യവാദ (Orientalist)ധാരണകൾ കൂടിയാണ്. വിശേഷിച്ച്, സെപ്റ്റംബർ പതിനൊന്ന് സംഭവത്തിനു ശേഷം ഈ ആരോപണം കൂടുതൽ ശക്തിപ്പെട്ടു. വർധിച്ചുവരുന്ന മുസ്്ലിം കുടിയേറ്റവും, അമേരിക്കയിൽ അതിശക്തമായി നിലനിൽക്കുന്ന പൗരസ്ത്യവാദ ധാരണകളും, സെപ്റ്റംബർ പതിനൊന്നാനന്തര ലോകക്രമവും ചേർന്ന് ശരീഅത്ത് എന്ന പ്രയോഗത്തിനകത്തുള്ള എന്തിനെയും ഭീതിപ്പെടുത്തുന്ന ഒന്നായി പുനർനിർമിച്ചു.  2010-നു ശേഷം ഈ ചർച്ചകൾ കൂടുതൽ പ്രായോഗികമായ അജണ്ടകളിലേക്ക് പരുവപ്പെട്ടു. അതിന്റെ ഫലമായി ഓക്്ലഹോമ സ്റ്റേറ്റിൽ ശരീഅത്തിന്റെ എല്ലാവിധ ഉപയോഗങ്ങളും നിയമം മൂലം നിരോധിച്ചു. ഇത് ഒരുപക്ഷേ, ഇന്ത്യയിൽ നിലവിൽ സങ്കൽപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂനിഫോം സിവിൽ കോഡിന്റെ സ്വഭാവം കൈവരിച്ച ഒരു നയമായിരുന്നു. പക്ഷേ, ഈ നിരോധം ചലഞ്ച് ചെയ്യപ്പെടുകയും ഫെഡറൽ കോർട്ടിന്റെ ടെൻത് സർക്യൂട്ട് നിരോധം നീക്കുകയുമായിരുന്നു. ശരീഅത്തിനെ ഒറ്റപ്പെടുത്തിയെടുത്തത് / സിംഗിൾ ഔട്ട് ചെയ്തത് മതവിവേചനത്തിന്റെ സ്വഭാവം സ്വീകരിച്ചു എന്ന വാദം മുഖവിലക്കെടുത്താണ് നിരോധം നീക്കിയത്.

എന്തായാലും അമേരിക്കൻ പൊതുസമൂഹത്തിൽ ഈ കേസ് വലിയ ചർച്ചയാവുകയും ശരീഅത്ത് വിരോധം അതിന്റെ ഉന്നതിയിലെത്തുകയും ചെയ്തു.  അമേരിക്കൻ യാഥാസ്ഥിതിക വിഭാഗങ്ങളാണ് ഈ ചർച്ചക്ക് ചുക്കാൻ പിടിച്ചത്. ഈ സാഹചര്യത്തിലാണ് യൂജീൻ വോലോക്ക് എന്ന പ്രമുഖ കൺസർവേറ്റീവ് നിയമജ്ഞൻ ഈ വിവാദത്തെ സംബന്ധിച്ച് വാഷിംഗടൺ പോസ്റ്റിൽ ലേഖനം എഴുതുകയും അനുബന്ധമായി പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തത്. വോലോക്കിന്റെ കാഴ്ചപ്പാടിൽ ഈ വിവാദം അനാവശ്യമായിരുന്നു. ശരീഅത്തിന്റെ കടന്നുകയറ്റം എന്ന പ്രയോഗം തന്നെ രാഷ്ട്രീയ പ്രചോദിതമായ ഒന്നാണ്. അതിന് നിയമപരമായും സാമൂഹികമായും അടിസ്ഥാനമില്ല എന്നദ്ദേഹം വാദിച്ചു. സ്വയം കൺസർവേറ്റീവാണെന്ന് പരിചയപ്പെടുത്തിയ വോലോക്ക് ഈ വിവാദത്തെ മുഴുവനായി തള്ളുകയായിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങൾ ഇപ്രകാരമാണ്: ശരീഅത്ത് എന്ന വിവക്ഷയിൽ അമേരിക്കൻ മുസ്്ലിംകൾ പ്രാക്ടീസ് ചെയ്യുന്ന നിയമങ്ങൾ യഥാർഥത്തിൽ അമേരിക്കൻ ഭരണഘടനാ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. എന്നു മാത്രമല്ല, അത് അമേരിക്കൻ കോൺസ്റ്റിറ്റ്യൂഷണൽ നിയമത്തിന്റെ അടിസ്ഥാന ശിലയായ ഒന്നാം ഭേദഗതി അഥവാ ഫസ്റ്റ് അമെന്റ്മെന്റിന്റെ മുഖമുദ്ര (hallmark) കൂടിയാണ്. പ്രശ്നങ്ങളൊന്നുമില്ലാതെ ഒരു മതസമൂഹത്തിന് തങ്ങളുടെ നിയമങ്ങൾ പാലിക്കാൻ അനുവാദം ലഭിക്കുക എന്നതാണ് അമേരിക്കൻ നിയമഘടനയുടെ പ്രത്യേകത എന്നദ്ദേഹം വാദിച്ചു. മതസ്വാതന്ത്ര്യം എന്നത് കോൺട്രാക്ട് ലോ മുതൽ മരണ സമയത്തെ സ്വത്ത് വീതംവെപ്പ് അടക്കമുള്ള മേഖലകളിൽ മതചിട്ടകൾ പാലിക്കാനുള്ള അനുമതി ഉൾക്കൊള്ളുന്ന ഒരു നിയമസങ്കൽപമായാണ് കാഴ്ചപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ മേഖലകളിൽ  തർക്കമുണ്ടായാൽ കക്ഷികളുടെ സമ്മതത്തോടെ ആർബിട്രേഷനുള്ള സംവിധാനവും അനുവദിക്കപ്പെടുന്നു. ഇതുകൂടാതെ തൊഴിലിടങ്ങളിൽ മതനിഷ്ഠകൾ പാലിക്കാനുള്ള പ്രത്യേക ഇളവ് അനുവദിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇത് സവിശേഷമായ ശരീഅ ഇളവല്ല; മറിച്ച്, പൊതുവായ മതകീയ ഇളവ് തന്നെയാണ്. ഇത് മതം എന്നതിന് സവിശേഷമായ ഒരു നിർവചനം ആവശ്യപ്പെടുന്നു. ഇങ്ങനെ മതത്തെക്കുറിച്ചുള്ള നിർവചനങ്ങൾക്കും തദനുബന്ധിയായ വ്യഖ്യാനങ്ങൾക്കും നിരന്തരം ശ്രമിക്കുക എന്നതാണ് അമേരിക്കൻ മതേതരത്വം ചെയ്യുന്നത് എന്നു കാണാം.

നരവംശശാസ്ത്ര മേഖലയിൽനിന്ന് ഇങ്ങനെ മതത്തെ നിർവചിക്കാനുള്ള മതേതരത്വത്തിന്റെ നിരന്തര ശ്രമങ്ങളോടുള്ള വിമർശനം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. സബ മഹ്്മൂദ് തന്റെ പ്രസിദ്ധമായ 'സെക്യുലറിസം, ഹെർമന്യോട്ടിക്സ് ആന്റ് എമ്പയർ, ദ പൊളിറ്റിക്സ് ഓഫ് ഇസ്്ലാമിക് റിഫോർമേഷൻ' എന്ന പ്രബന്ധത്തിൽ മതേതരത്വത്തിന്റെ നിർവചന ശ്രമങ്ങളുടെ രാഷ്ട്രീയം എന്താണെന്ന് തുറന്നുകാട്ടുന്നുണ്ട്. മഹ്്മൂദിന്റെ വാദപ്രകാരം ഈ നിർവചന ശ്രമങ്ങൾ കേവലമായ മതസ്വാതന്ത്ര്യ നിയമങ്ങളുടെ സൗകര്യത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ടത് മാത്രമല്ല. മറിച്ച്, അമേരിക്കയുടെ മുസ്്ലിം രാജ്യങ്ങളിലെ വിദേശനയത്തിന്റെ ഭാഗമായി കൂടി രൂപവത്കരിക്കപ്പെട്ടതാണ്. ഈ വിദേശനയങ്ങളാകട്ടെ സഹകരണാധിഷ്ഠിതമല്ല, മറിച്ച് അമേരിക്കയുടെ തന്നെ ദേശസുരക്ഷാ താൽപര്യങ്ങളുടെയും ഊർജവ്യവസായ താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ രൂപവത്കരിക്കപ്പെട്ടതാണ്. അമേരിക്കയിലെ ശരീഅത്ത് എന്നതും ശരീഅത്ത് വിരുദ്ധത എന്നതും ഇപ്രകാരം അമേരിക്കയുടെ ദേശസുരക്ഷാ താൽപര്യങ്ങളിലാണ് ഊന്നുന്നത്. ഇത്തരമൊരു കാഴ്ച അമേരിക്കയിലെ ശരീഅത്ത് വിവാദത്തിൽ മതനിയമവ്യവഹാരത്തിന്റെ സാധുതയെ അംഗീകരിച്ച, എന്നാൽ കൺസർവേറ്റീവായ വോലോക്കും കാണുന്നില്ല എന്നതൊരു യാഥാർഥ്യമാണ്. ഇതിനു പകരം, അമേരിക്ക വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം എന്ന ആശയത്തെ വിമർശനരഹിതമായി സ്വീകരിക്കുകയും അതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട ശരീഅത്ത് നിയമങ്ങളെ ദാനമായി സ്വീകരിക്കുകയും ചെയ്യുന്ന മനോഭാവം ഈ ചർച്ചകളിലുൾപ്പെട്ട മുസ്്ലിം വിഭാഗങ്ങളിൽ പൊതുവിൽ കാണാവുന്നതാണ്. യഥാർഥത്തിൽ വോലോക്കിൽ ഈ ലൈൻ വളരെ വ്യക്തമാണെന്ന് കാണാൻ സാധിക്കും.

ഫസ്റ്റ് അമെന്റ്മെന്റും  മുസ്്ലിംകളും

അമേരിക്കയുടെ ഫസ്റ്റ് അമെന്റമെന്റിന്റെ ഭാഗമായ മതസ്വാതന്ത്ര്യം എന്ന സങ്കൽപത്തിന്റെ പ്രശ്നം അത് മുസ്്ലിം നാടുകളിലെ അമേരിക്കയുടെ വിദേശനയത്തിന്റെ ഭാഗമായി കൂടി പുനർനിർമിക്കപ്പെട്ടതാണ് എന്ന് സൂചിപ്പിച്ചുവല്ലോ.  ഈ വിദേശനയമാകട്ടെ, അമേരിക്കയുടെ സെക്യൂരിറ്റി സ്റ്റേറ്റ് എന്ന സങ്കൽപത്തെ കേന്ദ്രപ്പെടുത്തിയാണ് രൂപപ്പെട്ടതും. ഇനി, മുസ്്ലിംകൾ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചർച്ചകളെ അമേരിക്കയിൽ എങ്ങനെ സമീപിക്കുന്നു എന്നു കൂടി സൂചിപ്പിക്കാം. മതനിയമങ്ങളുടെ കാര്യത്തിൽ അമേരിക്കൻ മുസ്്ലിംകൾക്കിടയിൽ 'സന്ദർഭം' (context) എന്ന സംവർഗത്തിന് വലിയ പ്രാധാന്യം കൽപിക്കപ്പെടാറുണ്ട്. സന്ദർഭം പ്രധാനപ്പെട്ടതാണെന്നും മതത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണം സന്ദർഭത്തെ വേണ്ടത്ര പരിഗണിക്കാത്തതു കൊണ്ടാണെന്നുമുള്ള വിമർശനം മതനിയമ വ്യവഹാരത്തോട് പൊതുവിൽ മുസ്്ലിംകളടക്കമുള്ളവർ നടത്തുന്ന വിമർശനമാണ്. ഇത് അമേരിക്കയിൽ മാത്രമല്ല, ഇന്ത്യ പോലുള്ള നാടുകളിലും മുസ്്ലിം നിയമങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്യാപകമായി ഉന്നയിക്കപ്പെടുന്നു. സന്ദർഭം എന്നത് എല്ലായ്പോഴും പാഠത്തിൽനിന്ന് വിഭിന്നമാണെന്ന അന്തർധാരണയാണ് ഈ ചർച്ചകളെ നയിക്കുന്നത്. ഈ ധാരണ നോർത്ത് അമേരിക്കയിൽ നടക്കുന്ന ഫിഖ്ഹ് സംവാദങ്ങളെ വല്ലാതെ സ്വാധീനിച്ചിട്ടുള്ള ഒന്നാണ്. ഈ അന്തർധാരണയുടെ മറ്റൊരു ഉപധാരണയാണ് മതം പാഠവും, മതേതരം സന്ദർഭവുമാണെന്ന വേർതിരിവ്. ഇത് ഖാലിദ് അബുൽ ഫദ്ൽ, നോർത്ത് അമേരിക്കൻ ഫിഖ്ഹ് കൗൺസിൽ പ്രസിഡന്റായിരുന്ന ത്വാഹാ അൽ അൽവാനി തുടങ്ങിയവരുടെ സമീപനത്തിൽ നിഴലിക്കുന്നത് കാണാം. പ്രത്യേകിച്ച് ശരീഅത്ത് എന്നത് ദൈവികവും ഫിഖ്ഹ് എന്നത് മാനുഷികവും എന്നുള്ള വേർതിരിവ് ഈ രണ്ട് പണ്ഡിതന്മാരും ഇടക്കിടെ ഊന്നിപ്പറയാറുള്ള ഒന്നാണ്. ടെക്സ്റ്റ് മതവും കോണ്ടെക്സ്റ്റ് സെക്യുലറും ആണെന്നുള്ള വേർതിരിവിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണിത്. ഞാൻ ഈ വേർതിരിവിനോട് ഒരു വിമർശനമുന്നയിക്കാൻ ആഗ്രഹിക്കുന്നതല്ല, മറിച്ച് കോണ്ടെക്സ്റ്റ് എന്നത് ഒരു പ്രശ്നഭരിതമായ ആശയമാണ് എന്നത് അവഗണിക്കപ്പെടുന്നതിനെ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതാണ്. പ്രത്യേകിച്ച് അമേരിക്ക എന്ന കോണ്ടെക്സ്റ്റിനെ അൽവാനിയും അബുൽ ഫദ്ലും മനസ്സിലാക്കുന്നത് മതനിയമങ്ങൾ പാലിക്കാൻ സാധിക്കുന്ന ഒരു നാടായിട്ടു മാത്രമാണ്. അങ്ങനെയാണ് ഫസ്റ്റ് അമെന്റ്മെന്റ് അടക്കമുള്ള അമേരിക്കൻ നിയമങ്ങൾ അമേരിക്കയെ സ്വയം നിർവചിക്കാൻ ശ്രമിക്കുന്നതും. അതിനപ്പുറം അമേരിക്ക ഒരു സാമ്രാജ്യമാണെന്നതും, മുസ്്ലിംകളുമായുള്ള അമേരിക്കൻ ഇടപെടലുകൾ, നൈയാമികമടക്കം സാമ്രാജ്യത്വ താൽപര്യങ്ങളെയും സെക്യൂരിറ്റി സ്റ്റേറ്റിനെ കേന്ദ്രീകരിച്ച വ്യവഹാരങ്ങളെയും മുൻനിർത്തി ഉള്ളവയായിരിക്കുമെന്നതും അമേരിക്കൻ ഫിഖ്ഹ് കൗൺസിൽ പരിഗണിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.

ആയിരത്തി തൊള്ളായിരത്തി അറുപതുകളോടെ അമേരിക്കയിൽ മുസ്്ലിം കുടിയേറ്റം ശക്തിപ്പെടുന്നതോടെയാണ് ഈ സംവാദങ്ങൾ രൂപപ്പെടുന്നത്. തുടർന്ന് ശക്തിപ്പെട്ട അമേരിക്കനൈസേഷനെ എങ്ങനെ സമീപിക്കണമെന്നതായിരുന്നു മുസ്്ലിംകൾക്കിടയിലെ പ്രധാന ചർച്ച. അമേരിക്ക ദാറുൽ കുഫ്റ് ആണോ അതോ ദാറുൽ അഹ്ദ് ആണോ എന്ന, പൊതുവിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ദേശരാഷ്ട്ര രൂപവത്കരണ ഘട്ടത്തിൽ ശക്തിപ്പെട്ട ആ ചർച്ചക്ക് അമേരിക്കയും സാക്ഷ്യം വഹിച്ചു. 1986-ൽ ഇസ്്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക അഥവാ ഇസ്ന, അമേരിക്കൻ പൗരത്വത്തെയും മുഖ്യധാരാ രാഷ്ട്രീയത്തിലെ മുസ്്ലിം പങ്കാളിത്തത്തെയും അനുകൂലിച്ച് നിലപാടെടുത്തു. ഇത് അമേരിക്കൻ മുസ്്ലിംകളുടെ സമീപകാല ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷമായി കണക്കാക്കപ്പെട്ടു. ഈ നിലപാടോടു കൂടി ദാറുൽ കുഫ്ർ/ദാറുൽ അഹ്ദ് സംവാദങ്ങൾക്ക് താൽക്കാലിക വിരാമമായി. ഇവിടെ രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു: ഒന്ന്, ഈ സംവാദങ്ങളിൽ കൂടുതലായി പങ്കെടുത്തത് എഞ്ചിനീയർമാരും ഡോക്ടർമാരും അടക്കമുള്ള പ്രഫഷനലുകളാണ്. ഇസ്്ലാമിക ഫിഖ്ഹിൽ ആഴത്തിൽ അവഗാഹമുള്ള സ്പെഷ്യലിസ്റ്റുകൾ (മലക്കത്തുൽ ഫിഖ്ഹിയ്യ) ഈ ചർച്ചകളിൽ കുറവായിരുന്നു. രണ്ട്, ഈ ചർച്ചകളിൽ ദക്ഷിണേഷ്യൻ മുസ്്ലിംകളും അറബ് മുസ്്ലിംകളുമാണ് അധീശത്വം ചെലുത്തിയത്. അത് കറുത്ത മുസ്്ലിംകളടക്കമുള്ള മറ്റ് അമേരിക്കൻ മുസ്്ലിംകൾക്കിടയിൽ അസംതൃപ്തിയുണ്ടാക്കുകയും ചെയ്തു. അമേരിക്കൻ പൗരത്വത്തോടും രാഷ്ട്രീയത്തോടും പ്രതികൂല നിലപാടെടുത്ത പണ്ഡിതന്മാരോട് അബുൽ ഫദ്ൽ പ്രതികരിച്ചത് അവർ 'നിലനിൽക്കുന്ന സന്ദർഭത്തോട് ഫോറിൻ അഥവാ തദ്ദേശീയത ഇല്ലാത്തവർ` ആണെന്ന് വാദമുയർത്തിയാണ്. അതുകൊണ്ടുതന്നെ, തങ്ങൾക്കാണ് ഫിഖ്ഹ് വ്യാഖ്യാനിക്കാൻ അധികാരമെന്നും അബുൽ ഫദ്ൽ വാദിച്ചു. ഇവിടെയും സന്ദർഭം അഥവാ കോണ്ടെക്സ്റ്റ് എന്ന സംവർഗം ഇസ്്ലാമിക നിയമവ്യാഖ്യാന അധികാരത്തിന്റെ പ്രധാന മാനദണ്ഡമായി കടന്നു വന്നു. ഇങ്ങനെ കോണ്ടെക്സ്റ്റിന് നൽകപ്പെട്ട അമിത പ്രാധാന്യവും ഫിഖ്ഹിൽ അവഗാഹമുള്ള പണ്ഡിതരുടെ കുറവും ദക്ഷിണേഷ്യൻ മുസ്്ലിംകളുടെയും അറബ് മുസ്്ലിംകളുടെയും ആധിപത്യവും അമേരിക്കൻ മുസ്്ലിംകളുടെ ഫസ്റ്റ് അമെന്റ്മെന്റിനോടുള്ള പ്രതിബദ്ധത വർധിപ്പിച്ചു.

അമേരിക്കൻ മുസ്്ലിംകളും  വ്യാഖ്യാനാധികാരവും  സാമ്രാജ്യത്വ രാഷ്ട്രീയവും

2001 ഏപ്രിലിൽ അമേരിക്കൻ പള്ളികൾ കേന്ദ്രീകരിച്ച് നടന്ന ഒരു ദേശീയ സർവേ പ്രകാരം ഇസ്്ലാമിക നിയമശാസ്ത്രത്തിൽ മദ്ഹബ് കേന്ദ്രീകരിച്ച വ്യാഖ്യാനാധികാരത്തിന് അഞ്ച് ശതമാനം മുസ്്ലിംകൾ മാത്രമാണ് പ്രാധാന്യം നൽകിയത്. ഭൂരിഭാഗം മുസ്്ലിംകളും ഖുർആനും ഹദീസും ഉപയോഗിച്ച് നേരിട്ടുള്ള നിയമനിർധാരണത്തിന് പ്രാധാന്യം നൽകി. ഇത് അമേരിക്കയിൽ ശോഷിച്ചുകൊണ്ടിരിക്കുന്ന മുസ്്ലിം നിയമവ്യാഖ്യാന അധികാരത്തെ മാത്രമല്ല കാണിച്ചത്; മറിച്ച്, ഫസ്റ്റ് അമെന്റ്മെന്റിലൂടെ സങ്കൽപിക്കപ്പെട്ട മതം എന്ന നിർവചനത്തിലേക്ക് മുസ്്ലിംകൾ മാറാൻ തുടങ്ങി എന്നതു കൂടിയാണ്. വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ട, എം.എ.പി.എസ് (Muslims in the American Public Square) പ്രോജക്ടിന്റെ ഭാഗമായി കമീഷൻ ചെയ്ത, ഈ സർവേ നടന്നത് സെപ്റ്റംബർ പതിനൊന്നിന് തൊട്ടു മുന്നെയായിരുന്നു. ഈ സർവേയിൽ കറുത്ത മുസ്്ലിംകളടക്കമുള്ള തദ്ദേശീയ മുസ്്ലിംകളുൾപ്പെട്ടിരുന്നില്ല. സെപ്റ്റംബർ പതിനൊന്ന് അമേരിക്കൻ മുസ്്ലിം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതോടെയാണ് കോണ്ടെക്സ്റ്റ് അഥവാ സന്ദർഭം എന്ന സംവർഗത്തിന് നവജീവൻ ലഭിക്കുന്നത്.

സെപ്റ്റംബർ പതിനൊന്നിന് ശേഷം കോണ്ടെക്സ്റ്റിനോട് പ്രതിപത്തിയുള്ള മുസ്്ലിംകളും കോണ്ടെക്സ്റ്റിനോട് വിമർശനമുള്ള മുസ്്ലിംകളും എന്ന പ്രത്യക്ഷമല്ലാത്ത ഒരു വേർതിരിവ് രൂപപ്പെട്ടു. ഇതിന് കാരണം, സെപ്റ്റംബർ പതിനൊന്ന് മുസ്്ലിം നാടുകളിലുള്ള അമേരിക്കൻ വിദേശ നയത്തെ പിന്നെയും പ്രശ്നവൽക്കരിച്ചു എന്നതാണ്. എന്തായാലും സെപ്റ്റംബർ പതിനൊന്നിന്റെ കടുത്ത സമ്മർദം നിമിത്തം കോണ്ടെക്സ്റ്റിനോടും അതിലൂടെ ഫസ്റ്റ് അമെന്റ്മെന്റിനോടും കടുത്ത പ്രതിബദ്ധ അമേരിക്കൻ മുസ്്ലിം സമൂഹത്തിൽ വ്യാപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഹംസ യൂസുഫ് എന്ന അമേരിക്കൻ മുസ്്ലിം ആത്മീയ പ്രചാരകന് ലഭിച്ച വമ്പിച്ച പ്രാധാന്യം. 'വാർ ഓൺ ടെററി'ന്റെ ഭാഗമായി അമേരിക്കൻ മുസ്്ലിംകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ജോർജ് ബുഷിന്റെ ശ്രമങ്ങൾക്ക് ശക്തി പകർന്നത് ഹംസ യൂസുഫിന്റെ സാന്നിധ്യമായിരുന്നു. അമേരിക്ക മുസ്്ലിം കുടിയേറ്റക്കാരോട് കാണിക്കുന്ന ആതിഥേയത്വത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് അമേരിക്കൻ നിയമത്തിനകത്ത് പരുവപ്പെട്ട സവിശേഷമായ ഒരു ഇസ്്ലാമിനെ യൂസുഫ് പ്രചരിപ്പിച്ചു. ഇത് അമേരിക്കൻ സാമ്രാജ്യ രാഷ്ട്രീയത്തോട് കടുത്ത അസംതൃപ്തിയുള്ള പുതു തലമുറയെ വലിയ അളവിൽ ആശ്വസിപ്പിക്കുകയും അവരുടെ രാഷ്ട്രീയ കോപത്തെ തണുപ്പിക്കുകയും ചെയ്യുന്ന ഒരു പ്രോജക്ടായി മാറുകയും ചെയ്തു.

എന്നാൽ, ഫസ്റ്റ് അമെന്റ്മെന്റ് മുസ്്ലിംകൾക്ക് നൽകിയ മറ്റൊരു ആശയക്കുഴപ്പമായിരുന്നു ഈ നിയമത്തിനകത്തുള്ള ഫ്രീഡം ഓഫ് സ്പീച്ച് അഥവാ ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഘടകം. മതസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും പരസ്പരം കൂട്ടിമുട്ടുന്ന സന്ദർഭങ്ങളിൽ പലപ്പോഴും അമേരിക്കൻ മുസ്്ലിംകൾ ആവിഷ്കാര സ്വാതന്ത്ര്യം സ്വയം സമ്പൂർണമല്ല (absolute) എന്ന നിലപാടിലെത്തിച്ചേരുന്നു. എന്നാൽ, ഇതേ വാദം മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സംഭവിക്കുമ്പോഴാണ് പലപ്പോഴും മതം എന്നത് വൈയക്തികമാണ് എന്ന ധാരണയിലേക്ക് അമേരിക്കൻ മുസ്്ലിംകൾ എത്തിച്ചേരുന്നത്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ആവിഷ്കാര സ്വാതന്ത്ര്യം സ്വയം സമ്പൂർണമല്ല എന്ന വാദം ഫസ്റ്റ് അമെന്റ്മെന്റിന്റെ തന്നെ മറ്റൊരു ആക്ടായ മതസ്വാതന്ത്ര്യവും സ്വയം സമ്പൂർണമല്ല എന്ന വാദത്തിലേക്ക് നയിക്കുന്നു. മതസ്വാതന്ത്ര്യം സ്വയം സമ്പൂർണമല്ലാതിരിക്കുക എന്നാൽ അമേരിക്കൻ സെക്യുലരിസത്തിന് സവിശേഷമായ ഒരു മതകീയ നിർവചനത്തിലേക്ക് ഇസ്്ലാമിനെ കെട്ടുക എന്ന വിവക്ഷയായി മാറുന്നു. ഈ അമേരിക്കൻ സെക്യുലറിസമാകട്ടെ, മുസ്്ലിം രാജ്യങ്ങളിലെ വിദേശകാര്യ നിലപാടുകളുമായി പരസ്പര ബന്ധിതവും സാമ്രാജ്യ താൽപര്യങ്ങളെ മുൻനിർത്തിയുള്ളതുമാകുന്നു. ഇങ്ങനെ, ഫസ്റ്റ് അമെന്റ്മെന്റ് സവിശേഷമായി രൂപവത്കരിച്ച ഒരു രാഷ്ട്രീയ നിർവചനത്തിനകത്ത് വരുന്നതാകുന്നു അമേരിക്കൻ ഇസ്്ലാം എന്ന സങ്കൽപം. ഇതു തന്നെയാണ് വോലോക്ക് വാദിച്ചതും. ഇങ്ങനെ, അമേരിക്കൻ സാമ്രാജ്യ-മുതലാളിത്ത താൽപര്യങ്ങളോട് കണ്ണടക്കുന്ന, എന്നാൽ ഫസ്റ്റ് അമെന്റ്മെന്റ് അനുവദിച്ച സവിശേഷമായ ഒരു വ്യക്തിവത്കൃത, അമേരിക്കൻവത്കൃത മതമായി ഇസ്്ലാം പുനർരൂപപ്പെടുന്നു. അമേരിക്കൻ വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ അങ്ങനെ ഇത്തരമൊരു മതമെന്ന (സാമ്രാജ്യത്വ) ധാരണ പുനരുൽപാദിപ്പിക്കുന്ന ഒന്നായി നിലനിൽക്കുന്നു. അങ്ങനെ, ശരീഅത്തിന്റെ കടന്നുകയറ്റം (creeping sharia) എന്ന വാദവും ആ വാദത്തെ തള്ളിക്കളയുന്ന ഫസ്റ്റ് അമെന്റ്മെന്റിന്റെ സാധ്യതയെ കൂട്ടുപിടിക്കുന്ന, വോലോക്കിനെപ്പോലുള്ളവരുടെ പ്രതികരണങ്ങളും ഒരേസമയം അമേരിക്കൻ സാമ്രാജ്യത്വ രാഷ്ട്രീയം എന്ന ഘടകത്തെ അവഗണിക്കുന്ന പോയിന്റിൽ ഒരുമിക്കുന്നു. l

(അമേരിക്കയിലെ വിർജീനിയ ടെക്കിൽ ഗവേഷണ വിദ്യാർഥിയാണ് ലേഖകൻ)

ഡോ. മുനീർ മുഹമ്മദ് റഫീഖിന്റെ യാത്രാ 
വിവരണത്തിന്റെ മൂന്നാം ഭാഗം അടുത്ത 
ലക്കത്തിൽ വായിക്കാം. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 01-03
ടി.കെ ഉബൈദ്‌

ഹദീസ്‌

അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്