Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 18

3314

1445 സഫർ 01

ഇത് പ്രമാണങ്ങളിൽ  നിന്നുള്ള വ്യതിചലനമല്ലേ?

ശാഫി മൊയ്തു കണ്ണൂർ  94471 89898

ലക്കം 3312-ൽ ഡോ. ഇൽയാസ് മൗലവി എഴുതിയ 'എന്താണ് മസ്്ലഹ മുർസല?' എന്ന പഠനാർഹമായ ലേഖനം വായിച്ചപ്പോൾ തോന്നിയ ചില സന്ദേഹങ്ങൾ  പങ്കുവെക്കുകയാണ്.
ഇസ്്ലാം ഖണ്ഡിതമായി പറഞ്ഞ കാര്യങ്ങൾ തിരുത്ത് പാടില്ലെന്നും, ശരീഅത്ത് അവഗണിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്ത പുതിയ വിഷയങ്ങളിൽ മാത്രമാണ് നന്മ കാംക്ഷിച്ചു സൂക്ഷ്മമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ വിധിതീപ്പുകൾ പാടുള്ളൂവെന്നും, അല്ലാത്തതെല്ലാം ശറഈ വിരുദ്ധമാണെന്നുമാണ് ലേഖനം പറഞ്ഞുവെക്കുന്നത്. യുക്തിഭദ്രമായ ചില ഉദാഹരണങ്ങളും മൗലവി നിരത്തുന്നു.
പക്ഷേ, മൗലവിയുടെ വീക്ഷണത്തിന് വിരുദ്ധമായ ചില വിധി തീർപ്പുകൾ ഉമറിന്റെ ഭരണകാലത്ത് നടന്നതായി  ചരിത്രം പറയുന്നു. ഉദാഹരണമായി, മുത്തലാഖ് എങ്ങനെയെന്നത്  ഖുർആൻ ഖണ്ഡിതമായി പ്രഖ്യാപിച്ച കാര്യമാണ്. ആ ഖുർആൻ വിധിയെ വിശ്വാസികൾ തെറ്റായി ഉപയോഗിക്കുകയും അത്  വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തപ്പോൾ, ഒരു ഭരണകർത്താവ് എന്ന നിലയിൽ  ആ കീഴ്്വഴക്കത്തെ അഭിമുഖീകരിക്കേണ്ടി വന്നു. അങ്ങനെയാണ് മൂന്നു ത്വലാഖ്  ഒരു ഇരിപ്പിൽ പറയുന്നത് മൂന്നായി ഗണിക്കുകയും, വീണ്ടും വിവാഹം ചെയ്യാൻ കഴിയാത്ത രൂപത്തിൽ ഭർത്താവിന് ഭാര്യയെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായത്.  ഖുർആനിക പരാമർശത്തിൽ നിന്ന് ഭിന്നമായ വിധിതീർപ്പാണല്ലോ ഇത്. ഇത് പ്രമാണവിരുദ്ധമാണെന്ന്   മുതിർന്ന സ്വഹാബികൾ പറഞ്ഞതായി അറിവില്ല.
പിൽക്കാലത്ത് നാം കാണുന്നത്,  പ്രമാണത്തിൽനിന്ന് വ്യതിചലിച്ചുള്ള ഈ വിധിതീർപ്പിനെ  മുസ്്ലിം സമൂഹം ഒന്നടങ്കം  പിന്തുടരുന്നതുമാണ്. കാലക്രമത്തിൽ ആ വിധിയെ വേറൊരു രൂപത്തിൽ ജനം ചൂഷണം ചെയ്ത്  പൊതുസമൂഹത്തിൽ അവഹേളിക്കുന്ന രൂപത്തിലാക്കി മാറ്റി എന്നത് മറ്റൊരു കാര്യം.
 ഇതിൽനിന്ന് നമുക്ക് മനസ്സിലാവുന്നത്, യഥാർഥ ദീനീ സ്പിരിറ്റ് ഇല്ലാതാകുമ്പോൾ ഖണ്ഡിതമായി പ്രഖ്യാപിച്ച കാര്യങ്ങൾക്കും തിരുത്താകാം എന്നല്ലേ? ആധുനികമായ പല പ്രശ്നങ്ങൾക്കും തെറ്റായ വ്യാഖ്യാനങ്ങളും പ്രയോഗങ്ങളും കാണുമ്പോൾ  നീതിയും നന്മയും പ്രതീക്ഷിച്ചു  പ്രമാണത്തിനുമപ്പുറം പുതിയ ഫത്്വകൾ നൽകുന്നത് ശരിയാകുമെന്നല്ലേ? ഒരു സംശയമാണ്; ഇസ്്ലാമിക പ്രമാണങ്ങളോടുള്ള എതിർപ്പല്ല..



എന്നെ വളർത്തിയ "പ്രബോധനം'

വിവാഹശേഷം ഖത്തറിൽ കുടുംബമായി താമസിക്കുന്ന കാലം. ഭർത്താവ് ജമാഅത്ത് പ്രവർത്തകനാണ്. ഞാൻ പിന്നീടാണ് പ്രവർത്തകയായത്. അന്നൊക്കെ ക്ലാസ്സുകളിലും മറ്റും പങ്കെടുക്കും. അന്ന് മുതലേ  ഞാൻ പ്രബോധനം കാണാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ, വായിക്കാറില്ല. ഭർത്താവ് പ്രബോധനം അരിച്ചു പെറുക്കി വായിക്കും. എനിക്ക് അത് കാണുമ്പോൾ ദേഷ്യം വരും. ഞാൻ എപ്പോൾ നോക്കുമ്പോഴും നിങ്ങളുടെ കൈയിൽ പ്രബോധനം മാത്രമല്ലേ ഉള്ളൂ എന്ന് പറയും.
പിന്നീട് ഞാനത് മറിച്ചു നോക്കാൻ തുടങ്ങി. അതിലെ ഭാഷയും ശൈലിയും ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. അവിടെ തന്നെ മടക്കിവെച്ചു. വീണ്ടും ഇടക്കൊക്കെ വെറുതെ മറിച്ചുനോക്കും. അങ്ങനെ അതിലെ 'ചോദ്യോത്തരം' പംക്തി കണ്ടു. അത് എനിക്ക് ഇഷ്ടപ്പെട്ടു. പിന്നീട് പ്രബോധനം വന്നാൽ ആ പേജ് മാത്രം വായിക്കും. പിന്നെ പിന്നെ ഹദീസ്, ഖുർആൻ ബോധനം അങ്ങനെ ഓരോന്നോരോന്നായി വായിക്കാൻ തുടങ്ങി.
ഇപ്പോൾ മുടങ്ങാതെ വായിക്കുന്ന ഒരേയൊരു വാരികയാണ് പ്രബോധനം. ഇപ്പോൾ ഭർത്താവിനാണ് പരാതി. പ്രബോധനം വായിക്കാൻ നോക്കുമ്പോഴൊന്നും അദ്ദേഹത്തിന് കിട്ടുന്നില്ല, എപ്പോഴും എന്റെ കൈയിലാണ്! ഞങ്ങളുടെ ഹൽഖാ അജണ്ടയിൽ മുടങ്ങാതെ പ്രബോധനം പ്രശ്നോത്തരി നടത്തി മുഴുവൻ പ്രവർത്തകരെക്കൊണ്ടും വായിപ്പിക്കുന്നു.

ശബീന ഇഖ്ബാൽ

 

"മണിപ്പൂരിലെ 
മുസ്്‌ലിം മാതൃക'

മുകളിലെ തലക്കെട്ടില്‍ പ്രബോധനം വാരികയില്‍ അബ്ദുല്‍ ഹലീം ഇംഫാല്‍ എഴുതിയത് (ലക്കം 3312) വായിച്ചു. ഇത് എഴുതുമ്പോള്‍ മണിപ്പൂര്‍ കലാപത്തിന് മൂന്ന് മാസം തികയുന്നു. ശക്തമായ യാതൊരു നടപടിയും ബി.ജെ.പി സര്‍ക്കാര്‍ എടുക്കുന്നില്ല. ഇപ്പോള്‍ മണിപ്പൂരില്‍ മുസ്്‌ലിം സംഘടനകള്‍ തങ്ങളാല്‍ കഴിയുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സാമാന്യം മുന്നാക്കം നില്‍ക്കുന്ന, സര്‍ക്കാറിലും മറ്റും പിടിപാടുള്ള മെയ്തി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍  പട്ടിക  ജാതി- പട്ടിക വര്‍ഗ പദവി കൊടുക്കാന്‍ തീരുമാനിച്ചത് പിന്നാക്ക വിഭാഗമായ കുക്കികളെ സ്വാഭാവികമായും പ്രകോപിപ്പിച്ചു. ഇതാണ് മെയ്തി-കുക്കി സംഘര്‍ഷമായി മാറിയത്. ഇത് പിന്നെ ഹിന്ദു-ക്രിസ്ത്യൻ വർഗീയ സംഘർഷത്തിന്റെ സ്വഭാവം കൈവരിച്ചു. ഇനിയെങ്കിലും സര്‍ക്കാര്‍ മണിപ്പൂരിലെ കലാപം തടയാന്‍ അതിശക്തമായ നടപടി സ്വീകരിക്കണം.
ആര്‍. ദിലീപ് പുതിയ വിള, മുതുകുളം
8593017884

 

ശ്രദ്ധേയമായ ലേഖനം

മമ്മൂട്ടി അഞ്ചുകുന്നിന്റെ ലേഖനം (ലക്കം 10) മുസ്്‌ലിം ഉമ്മത്തില്‍ സമീപ കാലത്തുണ്ടായ വേദനാജനകമായ ചില സംഭവങ്ങളെ ആഴത്തില്‍ പഠിച്ചും നിരീക്ഷിച്ചും എഴുതിയതാണ്.  പ്രബോധനം വായനക്കാരില്‍ ഒതുങ്ങേണ്ടതല്ല ഈ ലേഖനം. ലേഖകന്‍ അവസാന ഖണ്ഡികയില്‍ കുറിച്ച വരികള്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധയോടെ വായിച്ചും ഉള്‍ക്കൊണ്ടും മുന്നോട്ടു നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

മമ്മൂട്ടി കവിയൂര്‍

 

പുകയും പുകിലും 
കെട്ടടങ്ങുന്നില്ല

കൈവെട്ട് കേസ് പുകയും പുകിലും കെട്ടടങ്ങുന്നില്ല. ഇതിന് മുമ്പും  ഒരുപക്ഷേ , ഇതിന് ശേഷവും ഇതിനെക്കാളും വലിയ (അക്രമ, രാഷ്ട്രീയ, അംഗഛേദ, കൊലപാതക) കേസുകള്‍ മലയാളിക്കും മാലോകര്‍ക്കും കേട്ടു കേള്‍വിയില്ലാത്തതു പോലെ.
പലര്‍ക്കും പലതും ഇസ് ലാമിനെതിരില്‍ വിളിച്ചുപറയാന്‍ ഒരു ഹേതു കൂടിയാവുകയായിരുന്നു കൈവെട്ട് കേസ്. പറയുന്നവരെ പഴി ചാരിയതുകൊണ്ട് പ്രയോജനമില്ല. ഇസ് ലാമിനെ വികൃതമാക്കി, പ്രവാചക നിന്ദ പതിവാക്കി വിശ്വാസി സമൂഹത്തെ പ്രകോപിപ്പിക്കുക എന്നത് പുതുമയുള്ളതുമല്ല.
കൈവെട്ട് പ്രതിരോധമായാലും പ്രതികാരമായാലും അതിനെ സകല മുസ് ലിം സംഘടനകളും ജനാധിപത്യ, മനുഷ്യാവകാശ, മതേതര വിശ്വാസികളും അപലപിച്ചിട്ടുണ്ട്. കോളേജ് അധ്യാപകന് രക്തം നല്‍കിയതടക്കമുള്ള സഹായവും സൗഹൃദവും സ്ഥാപിച്ചവരുമുണ്ട്. എന്നിട്ടും ഈ അധ്യാപകന്‍ ഇന്നും ഇസ് ലാമിനോടും മുസ് ലിം സംസ്കാരത്തോടും അസഹിഷ്ണുത വെച്ചു പുലര്‍ത്തുന്നു. അധ്യാപകന്, തീവ്രവാദം  ആരോപിക്കപ്പെടുന്ന ഇസ് ലാമിനെയും മുസ് ലിം സംസ്കാരത്തെയും പഠിക്കാന്‍ ഇനിയും സമയമുണ്ട്. രക്തം സ്വീകരിച്ചത് അതിന് പ്രചോദനമാകട്ടെ.


നസീര്‍ പള്ളിക്കല്‍  98 47 50 27 70

 

മിത്തും സത്യവും

മിത്ത് വിവാദം ഒരു ഭാഗത്തുള്ളവര്‍ക്ക് കെടുത്തണമെന്നുണ്ടെങ്കിലും മറുഭാഗം അതിനനുവദിക്കുന്നില്ല. യാഥാര്‍ഥ്യബോധത്തോടും ഇഛാശക്തിയോടും കൂടി ചര്‍ച്ച ചെയ്യേണ്ടിയിരുന്ന ആ സുപ്രധാന വിഷയം അഥവാ വിദ്യാഭ്യാസ രംഗത്തെ സംഘ് പരിവാര്‍ അട്ടിമറി, രാഷ്ട്രീയ താല്‍പര്യങ്ങളില്‍ മുട്ടി ചിതറിപ്പോവുകയായിരുന്നു.
ചര്‍ച്ചക്കിടെ ഒരു വിഭാഗം മതത്തിന്റെ വക്താക്കളും മറുവിഭാഗം ശാസ്ത്രത്തിന്റെ വക്താക്കളുമാണെന്ന പ്രതീതിയുണ്ടാക്കുകയും ശാസ്ത്രവും മതവും പരസ്പര വിരുദ്ധമാണെന്ന ധാരണ സൃഷ്ടിക്കപ്പെടുകയുമുണ്ടായി. മതത്തെ സംബന്ധിച്ചും ശാസ്ത്രത്തെ സംബന്ധിച്ചുമുള്ള അജ്ഞതയില്‍നിന്ന് ഉടലെടുത്തതാണ് ഈ തെറ്റായ ധാരണ. മനുഷ്യ ജീവിതത്തിന്റെ നിലനില്‍പിനും പുരോഗതിക്കും അനിവാര്യമായ രണ്ട് ഘടകങ്ങളാണ് യഥാര്‍ഥത്തില്‍ മതവും ശാസ്ത്രവും.
ഇന്നിപ്പോള്‍ നമ്മുടെ നാട്ടില്‍ നടന്നുവരുന്ന മത-ശാസ്ത്ര കോലാഹലങ്ങള്‍ സാങ്കല്‍പിക മത സിദ്ധാന്തങ്ങളും സാങ്കല്‍പിക ശാസ്ത്ര സിദ്ധാന്തങ്ങളും തമ്മിലാണ്. അല്ലാതെ യഥാര്‍ഥ മത സിദ്ധാന്തങ്ങളെ സംബന്ധിച്ചോ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളെ സംബന്ധിച്ചോ അല്ല.
കെ.സി ജലീല്‍ പുളിക്കല്‍

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 01-03
ടി.കെ ഉബൈദ്‌

ഹദീസ്‌

അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്