Prabodhanm Weekly

Pages

Search

2012 ജൂണ്‍ 9

അള്‍ജീരിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം ഇസ്ലാമിക പാര്‍ട്ടികള്‍ പാര്‍ലമെന്റ്് ബഹിഷ്കരിച്ചു

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ള്‍ജീരിയയില്‍ മെയ് 12-ന് നടന്ന ദേശീയ അസംബ്ളി തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നതായി ആരോപിച്ച് പ്രബലമായ മൂന്ന് ഇസ്ലാമിക പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗ്രീന്‍ അലയന്‍സ് പുതിയ പാര്‍ലമെന്റിന്റെ പ്രഥമ സമ്മേളനം ബഹിഷ്കരിച്ചു. 'കൃത്രിമം അനുവദിക്കില്ല' എന്നെഴുതിയ ചുവന്ന പ്ളക്കാര്‍ഡുകളേന്തിയാണ് അംഗങ്ങള്‍ സഭയിലെത്തിയത്. ഇസ്ലാമിക പാര്‍ട്ടികളോടൊപ്പം ഇടതു ലേബര്‍ പാര്‍ട്ടി നേതാവ് ലൂയിസ ഹനൂനും മറ്റു ജനാധിപത്യ കക്ഷികളും പാര്‍ലമെന്റ് ഉദ്ഘാടന സമ്മേളനം ബഹിഷ്കരിച്ചു.
തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നതു കാരണം പാര്‍ലമെന്റ് യഥാര്‍ഥ ജനവിധിയെ പ്രതിനിധീകരിക്കുന്നില്ലെന്നാണ് ഇസ്ലാമിക പാര്‍ട്ടികളുടെ നിലപാട്. മാറ്റം ആഗ്രഹിച്ച അള്‍ജീരിയന്‍ ജനതയുടെ യഥാര്‍ഥ ഹിതം അട്ടിമറിക്കപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു. എന്നാല്‍, പാര്‍ലമെന്റില്‍ ക്രിയാത്മക പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കുമെന്നും 'ഹരിത സഖ്യ'ത്തിന്റെ നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത് പോലെയുള്ള വിജയം നേടാന്‍ ഇസ്ലാമിക പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഏതാണ്ടെല്ലാ രാഷ്ട്രീയ നിരീക്ഷകരും അള്‍ജീരിയയില്‍ രാഷ്ട്രീയ മാറ്റം പ്രവചിച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്ലീഖയുടെ ഭരണകക്ഷിയായ നാഷ്നല്‍ ലിബറേഷന്‍ ഫ്രണ്ട് കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടന്നുവെന്ന ആരോപണവുമായി ഇസ്ലാമിക പാര്‍ട്ടികള്‍ രംഗത്തെത്തി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പാര്‍ലമെന്റ് ബഹിഷ്കരണം.



ഭ്രൂണഹത്യയെച്ചൊല്ലി തുര്‍ക്കിയില്‍ ബഹളം

ഭ്രൂണഹത്യ കൊലപാതകത്തിനു തുല്യമാണെന്ന തുര്‍ക്കി പ്രധാന മന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരെ തുര്‍ക്കിയിലെ ഫെമിനിസ്റുകളും തീവ്ര സെക്യുലരിസ്റുകളും രംഗത്തുവന്നത് ചൂടേറിയ വിവാദത്തിന് തിരികൊളുത്തി. രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഗര്‍ഭം അലസിപ്പിക്കല്‍ അപകട മേഖലയിലേക്ക് നീങ്ങുന്നതായി ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. വര്‍ധിച്ചുവരുന്ന ഇത്തരം പ്രവണതകള്‍ തുര്‍ക്കിയുടെ സാമ്പത്തിക വളര്‍ച്ചയെ നിയന്ത്രിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ രാജ്യത്തെ നിയമം നല്‍കുന്ന ആനുകൂല്യം വിനിയോഗിക്കരുതെന്ന് സ്ത്രീകളോട് ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തു. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഭരണകക്ഷിയായ ഖൌശെേരല മിറ ഉല്ലഹീുാലി ജമൃ്യ (അഗജ) യുടെ വനിതാ വിഭാഗത്തോടും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.
ഉര്‍ദുഗാന്റെ പ്രസ്താവനക്കെതിരെ ഫെമിനിസ്റുകളും സെക്യുലരിസ്റുകളും ശക്തമായ പ്രതികരണങ്ങളുമായി മുന്നോട്ട് പോകവെ അദ്ദേഹത്തെ അനുകൂലിച്ച് തുര്‍ക്കി പാര്‍ലമെന്റ് മനുഷ്യാവകാശ കമീഷന്‍ മേധാവി ഐഹാന്‍ സഫര്‍ രംഗത്തുവന്നു. ഭ്രൂണഹത്യ മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയാണെന്നും പടിപടിയായി തുര്‍ക്കി സമൂഹം ഇതില്‍നിന്ന് മോചിതരാവണമെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയില്‍ ഭ്രൂണഹത്യ നിയമവിധേയമായതുകാരണം വ്യാപകമായ ഗര്‍ഭം അലസിപ്പിക്കല്‍ നടക്കുന്നതായാണ് കണക്ക്. 2011 ല്‍ മാത്രം 70,000 ഭ്രൂണഹത്യയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫെമിനിസ്റുകളുടെയും അള്‍ട്ര സെക്യുലരിസ്റുകളുടെയും എതിര്‍പ്പ് അവഗണിച്ച് വിഷയം പ്രധാനമന്ത്രി ഉര്‍ദുഗാന്‍ ഏറ്റെടുത്തതോടെ ഭ്രൂണഹത്യ നിരോധിക്കണമെന്നും അടുത്ത പാര്‍ലമെന്റില്‍ ഇതു സംബന്ധമായ നിയമം കൊണ്ടുവരണമെന്നും മറ്റും വിവിധ കോണുകളില്‍നിന്ന് മുറവിളി ഉയര്‍ന്നുകഴിഞ്ഞു.




ഹജ്ജ്, ഉംറ 'മനാസിക്' ഇനി ശജവീില ലും

വിശുദ്ധ ഹജജ് ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ മക്കയിലെത്തുന്നവര്‍ സാധാരണയായി കാണാറുള്ള കാഴ്ചയാണ് 'മനാസിക്' വില്‍പന. ചെറിയ പുസ്തക രൂപത്തില്‍ തയാറാക്കിയ ഹജ്ജ്, ഉംറ കര്‍മങ്ങളും പ്രാര്‍ഥനകളും മറ്റും അടങ്ങിയതാണ്് പ്രസ്തുത 'മനാസിക്'. മക്കയും മസ്ജിദുല്‍ ഹറാമുമൊക്കെ വികസനത്തിന്റെ ഭാഗമായി ഏറെ മാറിയെങ്കിലും 'മനാസിക്കി'നു മാറ്റമുണ്ടായില്ല. പ്രസ്തുത കുറവു നികത്തുന്നതു കൂടിയാണ് ജര്‍മന്‍കാരനായ ഹബീബുറഹ്മാന്‍ തയാറാക്കിയ 'മനാസിക് അപ്ളിക്കേഷന്‍' പ്രോഗ്രാം. ഇപ്പോള്‍ ശജവീില ല്‍ മാത്രം ഉപയോഗിക്കാവുന്ന രീതിയില്‍ രൂപകല്‍പന ചെയ്ത ഉപകരണം താമസിയാതെ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ലഭ്യമാകുമെന്ന് ഹബീബ് പറഞ്ഞു. ഹജ്ജിനും ഉംറക്കും പ്രത്യകം 'മനാസിക് അപ്ളിക്കേഷനു'കളാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഹജ്ജിനോ ഉംറക്കോ മക്കയില്‍ പ്രവേശിക്കുന്നതോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇ-മനാസിക് അതാത് ഇബാദത്തുകളുടെ രീതിയും സ്ഥലവുമെല്ലാം ക്രമത്തില്‍ വിശദീകരിച്ചു തുടങ്ങും.
ഏതായാലും ഇനി വായിച്ചുമെനക്കെടേണ്ടതില്ല. ഉംറയോ ഹജ്ജോ ഏതാണെങ്കിലും കര്‍മം ആരംഭിക്കുന്നതോടെ പ്രോഗ്രാം ഓണ്‍ ചെയ്താല്‍ മതി. തീരുന്നതുവരെ ഒരു ഗൈഡായി സിസ്റം വര്‍ത്തിക്കും. പ്രത്യേകിച്ച് കേരളത്തില്‍നിന്ന് ഉംറക്കാരുടെ ഒഴുക്ക് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ഉംറ ടൂര്‍ പാക്കേജുകാര്‍ക്ക് ക്ളാസെടുക്കാനുള്ള സമയം ലാഭിച്ച് 'മനാസിക് അപ്ളിക്കേഷന്‍' പരീക്ഷിക്കാവുന്നതാണ്. ഇംഗ്ളീഷിനു പുറമെ അറബിക്, ജര്‍മന്‍, തുര്‍ക്കി ഭാഷകളിലാണ് സേവനം ലഭ്യമാവുകയെങ്കിലും മറ്റു ലോക ഭാഷകളിലും താമസിയാതെ ലഭിച്ചുതുടങ്ങുമെന്ന് ഹബീബുറഹ്മാന്‍ പറഞ്ഞു. ഉംറ പ്രോഗ്രാമിന് 10 ഡോളറും ഹജ്ജ് പ്രോഗ്രാമിന് 20 ഡോളറുമാണ് വില.





'അറബ് വസന്ത'ത്തിന്റെ അലയൊലികള്‍
അടങ്ങാനായിട്ടില്ലെന്ന് റഷ്യ

അറബ് ഉത്തരാഫ്രിക്കന്‍ നാടുകളില്‍ ഏകാധിപതികളെ കടപുഴക്കിയെറിഞ്ഞു തുടങ്ങിയ 'അറബ് വസന്ത'ത്തിന്റെ അലയൊലികള്‍ ഇനിയുമേറെക്കാലം നീണ്ടുനില്‍ക്കുമെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രിയും മിഡിലീസ്റിലെ റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവുമായ മീഖായേല്‍ ബോഗ്ദാനോവിന്റെ വെളിപ്പെടുത്തല്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ 'നോവസ്തി' ന്യൂസിനോട് (ഞകഅ ച്ീീശെേ) സംസാരിക്കവെ അറബ് വസന്തം ഏറെനാള്‍ നീണ്ടുനില്‍ക്കുമെന്നും ഏകാധിപതികളായ ചില നേതാക്കള്‍ അരങ്ങൊഴിഞ്ഞെങ്കിലും പ്രസ്തുത രാജ്യങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്നും ബോഗ്ദാനോവ് പറഞ്ഞു. സാമ്പത്തിക ഞെരുക്കവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഇത്തരം രാജ്യങ്ങളെ ഒരു രണ്ടാം ആഭ്യന്തര കലഹങ്ങളിലേക്ക് വലിച്ചിഴക്കും- അദ്ദേഹം പറഞ്ഞു.
അറബ് ആഫ്രിക്കന്‍ നാടുകളിലെ പ്രശ്നങ്ങളില്‍ നീതിയുടെ പക്ഷത്താണ് മോസ്കോ നിലകൊണ്ടതെന്നും ആഭ്യന്തര പ്രശ്നങ്ങള്‍ രാഷ്ട്രീയമായി പരിഹരിക്കണമെന്നാണ് തങ്ങളാവശ്യപ്പെട്ടുകൊണ്ടിരുന്നതെന്നും റഷ്യന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. പാശ്ചാത്യ സുഹൃത്തുക്കളെപോലെ സാഹചര്യങ്ങള്‍ക്കനുകൂലമായി മാറി മാറി പക്ഷംപിടിക്കുന്ന നയം റഷ്യക്കില്ല. ബന്ധം സ്ഥാപിക്കുന്നവരെ മോസ്ക്കോ വഞ്ചിക്കാറില്ലെന്ന് അറബ് സുഹൃത്തുക്കള്‍ മനസ്സിലാക്കണമെന്നും ബോഗ്ദാനോവ് ഉപദേശിച്ചു. 30 കൊല്ലക്കാലം ഹുസ്നി മുബാറകിനു പിന്തുണ നല്‍കിയശേഷം ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ അമേരിക്കന്‍ നിലപാടിനെ മീഖായേല്‍ ബോഗ്ദാനോവ് കളിയാക്കി.
സിറിയയില്‍ ബശ്ശാറുല്‍ അസദിന് അടിതെറ്റിത്തുടങ്ങിയതോടെ മേഖലയിലെ പിടിവള്ളി നഷ്ടപ്പെടുമെന്ന ഭയപ്പാടില്‍നിന്നാണ് പുതിയ വെളിപ്പെടുത്തലുകളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സിറിയയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കുരുതിയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നുണ്ടെങ്കിലും റഷ്യയും കൂട്ടാളികളും ഒത്തുകളി തുടരുകയാണ്. കോഫി അന്നന്‍ സിറിയയില്‍ വന്നുപോകുന്നതല്ലാതെ വ്യക്തമായൊരു രാഷ്ട്രീയ പരിഹാരം മുന്നോട്ടുവെക്കാന്‍ കഴിഞ്ഞിട്ടില്ല.



ഈജിഷ്യന്‍ തെരഞ്ഞെടുപ്പ് വാഷിംഗ്ടണിനെ വലക്കുന്നു

അമേരിക്കയുടെ എക്കാലത്തെയും 'ചങ്ങാതി'യായിരുന്ന ഹുസ്നി മുബാറകിന്റെ പകരക്കാരനെ കണ്ടെത്താന്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥിയുടെ മുന്നേറ്റം വാഷിംഗ്ടണിനെ ആശയക്കുഴപ്പത്തിലാക്കി. ജനഹിതം മാനിച്ച് മുസ്ലിം ബ്രദര്‍ഹുഡിനെ അംഗീകരിക്കുകയോ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി നിഷ്കാസിതനായ ചങ്ങാതി ഹുസ്നി മുബാറകിന്റെ സന്തത സഹചാരിയെ പിന്തുണക്കുകയോ എന്തു നിലപാടാണ് സ്വീകരിക്കേണ്ടതെന്നറിയാതെ കുഴങ്ങുകയാണ് വാഷിംഗ്ടണ്‍. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ജൂണില്‍ നടക്കാനിരിക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഹുസ്നി മുബാറകിന്റെ അവസാനകാല പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ശഫീഖിനെ പരാജയപ്പെടുത്തി മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി ഡോ. മുഹമ്മദ് മര്‍സി വന്‍ വിജയം നേടുമെന്നുറപ്പായിരിക്കെ അമേരിക്കന്‍ അധികൃതര്‍ തങ്ങളുടെ നീരസം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ തെരഞ്ഞെടുപ്പ്ഫലം സംബന്ധിച്ച് നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നതെന്ന് ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി ഡോ. മുഹമ്മദ് മര്‍സിയുടെ മുന്നേറ്റത്തെ സൂചിപ്പിച്ചുകൊണ്ട് വാഷിംഗ്ടണ്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ് പോളിസിയിലെ ഈജിപ്ത് രാഷ്ട്രീയകാര്യ വിദഗ്ധന്‍ എറിക് ട്രാജര്‍ വിലയിരുത്തി.
തെരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും ഈജിപ്ഷ്യന്‍ വിദേശകാര്യ നയങ്ങളില്‍ കാതലായ മാറ്റം വരാന്‍ സമയമെടുക്കുമെന്നിരിക്കെ അമേരിക്കക്ക് ആശങ്കിക്കാന്‍ വകയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍, 'കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന' മുബാറകിയന്‍ രീതികള്‍ക്ക് മാറ്റം വരുമെന്നതാണ് വാഷിംഗ്ടണിനെ ആകുലപ്പെടുത്തുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം