Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 18

3240

1443 റജബ് 17

പാശ്ചാത്യരുടെ ഈ വിഴുപ്പുകള്‍ മുസ്‌ലിംകള്‍ പേറുന്നതെന്തിന്?

അബൂറശാദ് പുറക്കാട്

ഇന്ന് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ കെട്ടിവെക്കുന്ന  മതരാഷ്ട്രവാദം (Theocratical State), മതമൗലികവാദം (Religious Fundamentalism) പുരുഷാധിപത്യ വാദം (Patriarchism), മത-ശാസ്ത്ര സംഘട്ടനം (Science vs Religion Conflict) തുടങ്ങിയ ആരോപണങ്ങളുടെ ചരിത്ര പശ്ചാത്തലം ചികഞ്ഞാല്‍ നാം ചെന്നെത്തുക പൗരാണിക യൂറോപ്യന്‍ ക്രിസ്തീയ പാരമ്പര്യങ്ങളിലാണ്. ഇസ്ലാമുമായി അവയ്ക്ക് ബന്ധമില്ല എന്നര്‍ഥം.  ക്രിസ്ത്യന്‍ ഏകാധിപതികളുടെ ക്രൂരമായ സ്വേഛാധിപത്യ ഭരണത്തിനെതിരെ പതിനേഴ്-പതിനെട്ട്  നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടും ഫ്രാന്‍സുമടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവങ്ങളുടെ ലക്ഷ്യവേധികളായിരുന്നു ഇവയിലേറെയും.

'മതരാഷ്ട്ര' വാദം 

മതരാഷ്ട്രം എന്ന സംജ്ഞ തന്നെ യൂറോപ്പിലെ മത-രാഷ്ട്ര വിഭജന വാദ(Dichotomy of Religion and State)ത്തിന്റെ അവശിഷ്ടമാണ്. മധ്യകാലഘട്ടങ്ങളിലെ പാശ്ചാത്യ ക്രിസ്തീയ  ഉല്‍പ്പന്നം. ഇസ്ലാമിക ലോകത്തിന് ഒട്ടും പരിചയമില്ലാത്തതും മുസ്ലിം ധിഷണാ പരിസരത്തേക്ക് ബലാല്‍ക്കാരം കുത്തിവെച്ചതുമായ ഒരു അന്യ പദം (Alien Term). പാതിരിമാര്‍ സ്ഥാപിച്ച മതരാഷ്ട്രത്തില്‍, തങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്നായിരുന്നു അവരുടെ അവകാശ വാദം. തദടിസ്ഥാനത്തില്‍ അവര്‍ പടച്ചുണ്ടാക്കുന്ന നിയമങ്ങള്‍ ദൈവികമാണെന്നും (വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം അല്‍ബഖറ 79-ാം സൂക്തത്തില്‍ പരാമര്‍ശിക്കുന്നുണ്ട്) എല്ലാ പ്രജകളും അത് സശിരകമ്പം അനുസരിച്ച് കൊള്ളണമെന്നും അവര്‍ ശഠിച്ചു. നിയമങ്ങള്‍ക്കോ നിയമസ്രോതസ്സുകള്‍ക്കോ ഒരു സുതാര്യതയുമുണ്ടായിരുന്നില്ല. അതേ സമയം ഇസ്ലാമിക ഭരണത്തില്‍ ഖലീഫ ഒരിക്കലും ദൈവത്തിന്റെ പ്രതിപുരുഷനോ  പുണ്യവാളനോ ആയിരുന്നില്ല. നിയമങ്ങള്‍ ഖുര്‍ആനിലും സുന്നത്തിലുമുള്ള പരസ്യവും സുതാര്യവുമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെ അത് പ്രമാണവിരുദ്ധമാണെങ്കില്‍ ഏത് പൗരനും ചോദ്യം ചെയ്യാന്‍ അവകാശമുണ്ടായിരുന്നു. 'ഖലീഫതുല്ലാഹ്' (അല്ലാഹുവിന്റെ പ്രതിനിധി) എന്നല്ല, 'ഖലീഫതുര്‍റസൂല്‍' (പ്രവാചക പ്രതിനിധി) എന്നായിരുന്നു ഖലീഫമാര്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് ഖലീഫ 'അമീറുല്‍ മുഅമിനീന്‍' ആയി മാറുകയും ചെയ്തു. ഖലീഫക്ക് സമൂഹത്തോടായിരുന്നു കടപ്പാട്.  ഖലീഫമാരെ മാത്രമല്ല, നബി(സ)യെ പോലും ആളുകള്‍ ചോദ്യം ചെയ്തിരുന്നു; അതും ചിലപ്പോള്‍ നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി. മുസ്ലിം ഭരണാധികാരിയെ ഏത് സമയത്തും മാറ്റാന്‍ ജനങ്ങള്‍ക്ക് അധികാരവും അവകാശവും ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ മതരാഷ്ട്രത്തിലെ 'ദൈവനിയുക്ത' ഭരണാധികാരി എന്ന സങ്കല്‍പവുമായി മുസ്ലിം ഭരണാധികാരിക്ക് യാതൊരു ബന്ധവുമില്ല.
പുരാതന മതരാഷ്ട്രങ്ങളായി എണ്ണപ്പെട്ടിരുന്നത്, ഫറോവയുടെ കാലം മുതലുള്ള പുരാതന ഈജിപ്ത്, പൗരാണിക തിബത്ത്, ബുദ്ധിസ്റ്റ് ചൈന, ജപ്പാന്‍, ഇസ്രയേല്‍..... തുടങ്ങിയവയായിരുന്നു. ഇന്നത്തെ 'മതരാഷ്ട്ര'ങ്ങളുടെ പട്ടികയിലാവട്ടെ, വത്തിക്കാന്‍ മാത്രമേ മുസ്‌ലിമേതര രാജ്യമുള്ളൂ. ബാക്കിയെല്ലാം മുസ്ലിം രാജ്യങ്ങളാണ്. സുഊദി അറേബ്യ, ഇറാന്‍, സുഡാന്‍, യമന്‍, മൗറിത്താനിയ, അഫ്ഗാനിസ്താന്‍.... എന്നിങ്ങനെ... ഈ രാജ്യങ്ങളെ കുറിച്ചുള്ള ഒരു വിലയിരുത്തലിനു ഇവിടെ മുതിരുന്നില്ല. ഒരു കാര്യം മാത്രം ഉറപ്പിച്ചു പറയാന്‍ കഴിയും. ഈ രാജ്യങ്ങളിലൊന്നും യഥാര്‍ഥ  ശരീഅത്ത്(ഇസ്ലാമിക ഭരണം) നിലവിലില്ല. ഏകദേശം അറുപതോളം മുസ്ലിം രാജ്യങ്ങളുള്ളതില്‍ 22 രാജ്യങ്ങള്‍ ഇപ്പോഴും നിയമത്തിന്റെ അടിസ്ഥാനമായി ശരീഅത്തിനെ(ഏട്ടിലെങ്കിലും) അംഗീകരിക്കുന്നവരാണ് എന്ന് മാത്രം.
'ഇസ്ലാമിക സ്റ്റേറ്റ്' എന്നാല്‍ മതരാഷ്ട്രമല്ല. ഇസ്ലാമിക ഗവണ്‍മെന്റിന്റെ മഹനീയ മാതൃകകള്‍ മദീനയില്‍ മുഹമ്മദ് നബി (സ)യും ശേഷം സച്ചരിതരായ  നാലു ഖലീഫമാരും ചരിത്രത്തില്‍ പ്രയോഗവല്‍ക്കരിച്ചു കാണിച്ചിട്ടുണ്ട്. ആധുനിക  പദാവലികള്‍ വെച്ച് നോക്കുമ്പോള്‍ ആ രാഷ്ട്രസങ്കല്‍പ്പം 'ജനാധിപത്യ'പരവും 'മതേതര'വുമായിരുന്നു.  ഇക്കാര്യം മുസ്ലിം എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും  പുറമേ, നിരവധി അമുസ്ലിം ധിഷണാശാലികളും എടുത്തു പറഞ്ഞിട്ടുണ്ട്.1 ഇസ്ലാമിക രാഷ്ട്രം പാശ്ചാത്യ വിഭാവനയിലുള്ള 'മതരാഷ്ട്ര'മല്ലെന്ന്(Theocratical State)മൗലാനാ മൗദൂദിയും2 യൂസുഫുല്‍ ഖര്‍ദാവിയും3 കാര്യകാരണ സഹിതം സമര്‍ഥിച്ചിട്ടുണ്ട്.  എന്നാല്‍, ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. യശഃശരീരനായ സുഡാനിയന്‍ പണ്ഡിതനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായിരുന്ന ഡോ. ഹസനുത്തുറാബി പറയാറുള്ളത് പോലെ: 'ഇസ്ലാമികശരീഅത്തും ഇസ്ലാമിക ഭരണവും ഒന്നായി കാണരുത്. ഇസ്ലാമിക ശരീഅത്ത് ദൈവികമാണ്. ഇസ്ലാമിക ഭരണം മനുഷ്യന്‍ അവന്റെ കഴിവനുസരിച്ച് നടപ്പിലാക്കുന്ന അതിന്റെ ആവിഷ്‌കാരമാണ്. മനുഷ്യന് എന്തൊക്കെ ദൗര്‍ബല്യങ്ങളുണ്ടോ അതൊക്കെ ഭരണത്തിനുമുണ്ടായേക്കാം. അത് കണ്ടിട്ട് ശരീഅത്ത് പരാജയപ്പെട്ടു എന്ന് വിലയിരുത്തരുത്.' മനുഷ്യാവിഷ്‌കാരത്തിന്റെ ദൗര്‍ബല്യമോ പോരായ്മയോ ആയിരിക്കും അത് എന്നര്‍ഥം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണാധികാരിയെ മാറ്റാന്‍ ഇസ്ലാമിക ജനായത്ത സമ്പ്രദായത്തില്‍ തുറന്ന പഴുതുകളുണ്ട്.

മതമൗലിക വാദം

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് മതമൗലികവാദം (Fundamentalism). സാമൂഹിക-ശാസ്ത്രത്തിലും പ്രകൃതി ശാസ്ത്രത്തിലും ഒക്കെ വന്ന മാറ്റങ്ങള്‍ക്കനുസരിച്ച്, പ്രത്യേകിച്ച് ജീവശാസ്ത്ര പരിണാമ സിദ്ധാന്തം (Biological Evolution Theory)പോലുള്ളവയോടുള്ള ക്രിസ്ത്യന്‍ സമീപനം മാറ്റണമെന്നുള്ള പുതിയ പരിഷ്‌കരണ വാദികളുടെ ശ്രമങ്ങള്‍ക്കെതിരെ, പാരമ്പര്യ ക്രിസ്ത്യന്‍ വിശ്വാസങ്ങളിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായാണ് ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. യേശുവിന്റെ ദൗത്യം, ചര്‍ച്ചിന് സമൂഹത്തിലുള്ള സ്ഥാനം, ബൈബിളിന്റെ ചരിത്രപരമായ കൃത്യത (Historical Accuracy of Bible), യേശുവിന്റെ പുനരാഗമനം, ക്രിസ്തുവിന്റെ വിശുദ്ധജനനം (Virgin Birth of Christ) തുടങ്ങി ബൈബിള്‍ വ്യാഖ്യാനമനുസരിച്ചുള്ള മത നിയമങ്ങളാണ് ശരിയെന്നും അവ അങ്ങനെ തന്നെ നിലനിര്‍ത്തണമെന്നും അവര്‍ വാദിച്ചു. ഇതിനെയാണ് ഫണ്ടമെന്റലിസം എന്ന് പറയുന്നത്. ഇതാണ് ഫണ്ടമെന്റലിസത്തിന്റെ ആവിര്‍ഭാവം. 
ഇസ്ലാമിന് ഇതുമായി ഒരു ബന്ധവുമില്ല. അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍ ജോണ്‍ എസ്‌പോസിറ്റോ 'ഇസ്ലാമിക മതമൗലികവാദം' എന്ന കൃത്യമായ നിര്‍വചനമില്ലാത്ത ഈ അസംബന്ധ സംജ്ഞയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. പ്രശസ്ത  ബ്രിട്ടീഷ് എഴുത്തുകാരി കരണ്‍ ആംസ്‌ട്രോങ്ങ്  പറയുന്നു: ''ഏകദൈവത്തില്‍ വിശ്വസിക്കുന്ന മൂന്ന് മതങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഒടുവിലാണ് മുസ്ലിംകളില്‍ മതമൗലികവാദ പ്രവണത വളര്‍ന്നതും വികസിച്ചതും. 60-70 കാലഘട്ടങ്ങളില്‍ ആധുനിക (പാശ്ചാത്യ) സംസ്‌കാരം മുസ്ലിം ലോകത്ത് വേര് പിടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇത് സംഭവിച്ചത്. ഇക്കാലത്തിനിടക്ക് ആധുനികാനുഭവങ്ങളോട് ദീര്‍ഘകാലം ഇടപഴകിക്കഴിഞ്ഞ  ക്രിസ്ത്യന്‍-ജൂത സമൂഹങ്ങളില്‍ മൗലികവാദം ആഴത്തില്‍ വേര് പിടിച്ചിരുന്നു.''4 ഇങ്ങനെ നിരീക്ഷിച്ച വേറെയും ഒട്ടേറെ അമുസ്ലിം ചിന്തകരുണ്ട്. ഫണ്ടമെന്റലിസം എന്ന ആരോപണം ജോണ്‍ എസ്‌പോസിറ്റോ പറഞ്ഞത് പോലെ ഇസ്ലാമിന് അന്യമാണ്. ഇനി മുസ്ലിംകളില്‍ ആരെങ്കിലും ആ വഴിക്ക് ചിന്തിക്കുന്നെങ്കില്‍ അതിനുത്തരവാദികള്‍ പാശ്ചാത്യരുമാണ്.5

പുരുഷാധിപത്യവാദം

ഈ ആശയം  തന്നെ റോമന്‍ നിര്‍മിതമാണ്. അഥവാ, ക്രിസ്ത്യന്‍/യൂറോപ്യന്‍. റോമന്‍ സംസ്‌കാരത്തില്‍ സ്ത്രീകള്‍ പുരുഷന്റെ സമ്പത്തും അടിമയും ആയിരുന്നു. അത് കൊണ്ട് സ്ത്രീകളുടെ ഭൂമിയും പുരയിടവും സമ്പത്തും അടിമകളും പിതാവില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ അനന്തിരമായി കിട്ടിയ സ്വത്തുക്കളും എല്ലാം കുടുംബത്തിലെ പുരുഷന്റെ ഉടമസ്ഥതയിലായിരുന്നു. ഈ റോമന്‍ സമ്പ്രദായത്തെയാണ് Patriarchy എന്ന് വിളിക്കുന്നത്.  ഈ പദം എഴുത്തുകളില്‍ ആദ്യമായി ഉപയോഗിച്ചത് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച  ബ്രിട്ടീഷ് രാഷ്ട്രീയ താത്വികനായ റോബര്ട്ട് ഫില്‍മര്‍ (Robert Filmer) ആണ്. ക്രിസ്ത്യന്‍ സ്വേഛാധിപത്യ ഭരണകൂടത്തിന്റെ ജീര്‍ണതകളെ നിരൂപണം ചെയ്തു കൊണ്ട് അദ്ദേഹം എഴുതി, 1680-ല്‍ പ്രസിദ്ധീകരിച്ച 'പാട്രിയാര്‍ക' (Patriarcha) എന്ന പുസ്തകത്തിലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. അക്കാലത്തെ കുടുംബങ്ങളില്‍ പുരുഷന്മാര്‍ പെരുമാറുന്നത് പോലെയാണ്, മധ്യകാല രാജാക്കന്മാര്‍ ജനങ്ങളോട് പെരുമാറുന്നത് എന്നായിരുന്നു അദ്ദേഹം ആ പുസ്തകത്തില്‍ സ്ഥാപിച്ചത്. ഇവിടെ നിന്നാണ് ഇസ്ലാമിക സംസ്‌കൃതിക്ക് തികച്ചും അപരിചിതമായ 'പുരുഷാധിപത്യം' എന്ന വിഴുപ്പ്  ഇസ്ലാമിന് പേറേണ്ടി വന്നത്. 
ഇസ്ലാമില്‍ പുരുഷാധിപത്യം എന്ന പ്രശ്‌നമേ ഉല്‍ഭവിക്കുന്നില്ല. ഇമാം ഇബ്‌നുഹസം പറഞ്ഞത് പോലെ: ''മുഹമ്മദ് നബി (സ) സ്ത്രീകളിലേക്കും പുരുഷന്മാരിലേക്കും ഒരു പോലെ അയക്കപ്പെട്ട പ്രവാചകനാണ്. അല്ലാഹുവിന്റെയും പ്രവാചകന്റെയും അഭിസംബോധനകള്‍ പുരുഷന്മാരിലേക്കും സ്ത്രീകളിലേക്കും ഒരു പോലെ ഉള്ളതാണ്. അത് കൊണ്ട് വളരെ വ്യക്തമായ പ്രമാണമോ പണ്ഡിതന്മാരുടെ ഇജ്മാഓ (ഏകകണ്ഠമായ അഭിപ്രായം) ഇല്ലാതെ, അതിലെവിടെയെങ്കിലും സ്ത്രീകളെ കൂടാതെ പുരുഷന്മാര്‍ക്ക് മാത്രമായി എന്തെങ്കിലും പ്രത്യേകമായുണ്ട് എന്നു പറയുന്നത് അനുവദനീയമാവുകയില്ല. കാരണം, അത് (ഒരു പൊതുനിയമത്തിനെതിരായ) സ്പഷ്ടമായ  വിവേചനമാണ്. അത് അനുവദനീയമാവുകയില്ല തന്നെ.''6  
പാശ്ചാത്യരടക്കമുള്ള സകലലോക സമൂഹങ്ങളിലും പുരുഷാധിപത്യം കൊടികുത്തി വാണകാലത്ത് ചില മുസ്ലിം പണ്ഡിതന്മാരും സ്ത്രീവിരുദ്ധമായ ചില പ്രമാണ വ്യാഖ്യാനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് ശരിയാണ്. അത് യഥാര്‍ഥത്തില്‍ സൂക്ഷ്മമായിരുന്നില്ല. മുസ്ലിം ഫെമിനിസ്റ്റുകള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, 'അര്‍റിജാലു ഖവ്വാമൂന അലന്നിസാഇ' (4:34) എന്ന പ്രയോഗത്തിന്റെ വ്യാഖ്യാനമൊക്കെ അതില്‍ പെട്ടതാണ്. അതിന്റെ ശരിയായ വിവക്ഷ ശൈഖ് മുഹമ്മദ് അശ്ശഅ്‌റാവി (റ), യൂസുഫുല്‍ ഖറദാവി പോലുള്ള അനേകം ആധുനിക പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. 'ഖവ്വാമൂന്‍' എന്നാല്‍ കാര്യങ്ങള്‍ നോക്കി നടത്തുക, സംരക്ഷണം നല്‍കുക, മേല്‍നോട്ടം വഹിക്കുക എന്നൊക്കെയാണ് അര്‍ഥം. അറബി നിഘണ്ടു നോക്കിയാല്‍ എവിടെയും ആ പദത്തിന് 'വിലായത്ത്' (അധികാരം) എന്നോ 'അബവിയ്യത്ത്' (പുരുഷാധിപത്യം) എന്നോ അര്‍ഥം കാണില്ല. ഖവ്വാമൂന്‍ എന്നതിന് പകരം ഈ രണ്ടാലൊരു പദം ഉപയോഗിക്കാന്‍ അല്ലാഹുവിനു അറിയാത്തത് കൊണ്ടല്ലല്ലോ! ഖുര്‍ആന്‍ വളരെ കൃത്യമായി പുരുഷനും സ്ത്രീക്കുമുള്ള അവകാശങ്ങള്‍ വിവേചന ലേശമെന്യേ  ആണ് നിര്‍ണയിച്ചു വെച്ചിട്ടുള്ളത്. എന്ന് മാത്രമല്ല, ഇസ്ലാം അവതരിച്ചത് തന്നെ അന്നത്തെ സമൂഹത്തില്‍ നിലനിന്നിരുന്ന പുരുഷാധിപത്യത്തെ തകര്‍ക്കുന്നതിനു വേണ്ടി കൂടിയായിരുന്നു.
കിഴക്കും പടിഞ്ഞാറും അഭ്യസ്തവിദ്യരായ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഇസ്ലാം ആശ്ലേഷിക്കുന്നത്. ഈ പറയപ്പെടുന്ന 'വിവേചന'ങ്ങളും 'പുരുഷാധിപത്യ'വും എല്ലാം ഉള്ളതോടോപ്പം തന്നെയാണ്  അവര്‍ അഹമഹമികയാ മത്സരിച്ചു ഇസ്ലാമാശ്ലേഷിക്കുന്നത്! ഇസ്ലാമിലെ സുശക്തമായ കുടുംബ വ്യവസ്ഥയും സ്ത്രീകളോടുള്ള ഇസ്ലാമിന്റെ നീതിപൂര്‍വകമായ സമീപനവുമാണ് തങ്ങളെ ഇസ്ലാമിലേക്കാകര്‍ഷിക്കുന്നത് എന്ന് അവര്‍ തന്നെ സ്വയം സാക്ഷ്യപ്പെടുത്തുന്നു.7 ഒരു  കാര്യം കൂടി  പറയേണ്ടതുണ്ട്: ഇസ്ലാമിലെ ദൈവസങ്കല്‍പം ക്രിസ്ത്യാനിസം അടക്കമുള്ള മറ്റെല്ലാ മതങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്,  മനുഷ്യന് സങ്കല്‍പിക്കാന്‍ കഴിയുന്ന ഒരു രൂപവുമില്ല. ദൈവം അരൂപിയാണ് എന്നര്‍ത്ഥം. അത് പോലെ ദൈവം ലിംഗരഹിതനാണ് (Unisexual). എന്നാല്‍, മറ്റ് മതങ്ങളൊക്കെ ദൈവത്തെ/ദൈവങ്ങളെ അവതരിപ്പിക്കുന്നത് രണ്ടാലൊരു ലിംഗത്തിലുള്ള മനുഷ്യരൂപങ്ങളിലാണ്. പ്രധാന 'ദൈവം' അത് യഹോവയാവട്ടെ യേശുവാകട്ടെ, ശിവനാകട്ടെ വിഷ്ണുവാകട്ടെ എല്ലാം പുരുഷരൂപികളാണ്. ദൈവം പുരുഷനാവുമ്പോള്‍ സ്വാഭാവികമായും മതം പുരുഷാധിപത്യപരമാവുമല്ലോ. അതേ സമയം, ഇസ്ലാമില്‍ ദൈവത്തിനു ലിംഗമില്ല.

മത-ശാസ്ത്ര സംഘട്ടനം

'മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്. ശാസ്ത്രമില്ലാത്ത മതം കുരുടനും' - ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രസിദ്ധമായ ഒരു വാചകമാണിത്. മതവും ശാസ്ത്രവും എത്രത്തോളം പരസ്പര ബന്ധിതമാണ് എന്ന് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു. തുടക്കത്തില്‍ ചര്‍ച്ചും  സയന്‍സും നല്ല ഇണക്കത്തിലായിരുന്നുതാനും.  ഒട്ടേറെ ശാസ്ത്രജ്ഞന്മാരെ കാത്തലിക് ചര്‍ച്ചുകള്‍ സംഭാവന ചെയ്തതായി ചരിത്രത്തില്‍  കാണാം. പല ശാസ്ത്ര സംരംഭങ്ങള്‍ക്കും ചര്‍ച്ച്  നേതൃത്വം കൊടുത്തിരുന്നു. എന്നാല്‍ മധ്യകാലഘട്ടത്തിലെ പാതിരിമാര്‍ ശാസ്ത്രത്തിന്റെ ചില കണ്ടുപിടുത്തങ്ങള്‍ തങ്ങളുടെ അധീശാധികാരത്തിനും മുരട്ടു വിശ്വാസത്തിനും ഭീഷണിയാവുന്നു എന്ന് കണ്ടപ്പോള്‍, ശാസ്ത്രത്തിനും ശാസ്ത്രജ്ഞര്‍ക്കും എതിരേ തിരിഞ്ഞു. പല ശാസ്ത്രജ്ഞരെയും തൂക്കിലേറ്റി. പലരെയും തുറുങ്കിലടച്ചു. ഹൈപാതിയ (Hypatia), റോജര്‍ ബേക്കണ്‍ (Roger Becon), പിയെട്രോ ഡി അബാനോ (Pietro d' Abano), സിക്കോ ഡി' അസ്‌കോളി (Cecco d' Ascoli), മൈക്കള്‍ സെര്‍വെറ്റസ് (Michael Servetus), ജിറോലാമോ കാര്‍ഡാനൊ (Girolamo Cardano), ജിയൊഡാനൊ ബ്രൂണോ (Giordano Bruno), ലുസിലിയോ വനീനി (Lucilio Vanini), ടൊമ്മാസോ കാംപാനില (Tommaso Campanilla), കാസിമിയെഴ്‌സ് ലിസിങ്ക്‌സ് (Kazimierz Lyszczynsk) തുടങ്ങിയവര്‍ ഇത്തരത്തില്‍ ചര്‍ച്ച് പട്ടാള വിചാരണ നടത്തിയും അല്ലാതെയും വധിച്ച ഹതഭാഗ്യരായിരുന്നു. ഇവരില്‍ ചിലരെയൊന്നും ശാസ്ത്രജ്ഞരായതിന്റെ പേരില്‍ മാത്രമല്ല വധിച്ചത്. അവര്‍ ചര്‍ച്ചിനെ വെല്ലുവിളിച്ചു എന്നതിന്റെ പേരിലും കൂടിയായിരുന്നു. ഇതിലാദ്യം പരാമര്‍ശിച്ച ഹൈപാതിയ എന്ന വനിതയെ നാലാം നൂറ്റാണ്ടില്‍ ഒരു ക്രിസ്ത്യന്‍ ആള്‍ക്കൂട്ടം വളഞ്ഞ് തല്ലിക്കൊല്ലുകയായിരുന്നു.
ഇത്തരം ശാസ്ത്ര വിരുദ്ധമായ ചര്‍ച്ചിന്റെ തീവ്രനിലപാടുകളാണ് മധ്യകാലഘട്ടത്തിലെ യൂറോപ്യന്‍ സമൂഹത്തെ ചര്‍ച്ചുകള്‍ക്കെതിരാക്കിയത്. സമാനമായ ഒരു സംഭവം പോലും ഇസ്ലാമിക ചരിത്രത്തിലെവിടെയും കണ്ടെത്തുക സാധ്യമല്ല. ഇസ്ലാമിക പണ്ഡിതന്മാരും മുസ്ലിം രാജാക്കന്മാരും ശാസ്ത്രസംരംഭങ്ങളെയും ശാസ്ത്രജ്ഞരെയും എക്കാലത്തുംപരമാവധി പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. അന്ധകാര യുഗം (Dark Agല) എന്ന് യൂറോപ്യന്മാര്‍ വിളിക്കുന്ന മധ്യകാലഘട്ടം  (ഏഴ് മുതല്‍ പതിനഞ്ച് വരെയുള്ള നൂറ്റാണ്ട്) ഇസ്ലാമിന്റെ സുവര്‍ണ കാല(Golden Age)മായിരുന്നു. അക്കാലത്താണ് ഇസ്ലാമിക ലോകത്ത് ഭൗതിക ശാസ്ത്രം ഏറെ വികസിച്ചത്. ഗണിതശാസ്ത്രം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, ഔഷധശാസ്ത്രം തുടങ്ങി ശാസ്ത്രത്തിന്റെ മിക്ക മേഖലകളിലും മുസ്ലിംകളായിരുന്നു അഗ്രഗാമികള്‍ (Pioneers). പല പാശ്ചാത്യ സര്‍വകലാശാലകളിലും അടുത്ത കാലം വരെ മുസ്ലിം പണ്ഡിതന്മാരുടെ കൃതികളായിരുന്നു വൈദ്യശാസ്ത്രം അടക്കമുള്ള പല ശാസ്ത്ര വിഷയങ്ങളുടെയും അടിസ്ഥാന പാഠപുസ്തകങ്ങള്‍.   
നിരീക്ഷണവും (Observation) യുക്തി വിചാരവുമാണ് (Reason) ആണ് ശാസ്ത്രത്തിന്റെ രണ്ട് മുഖ്യ അടിസ്ഥാനമായി അവതരിപ്പിക്കപ്പെടുന്നത്. ഇത് രണ്ടും ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍. ഭൂമിയില്‍ സഞ്ചരിച്ചു കൊണ്ട് ചരിത്രത്തിലെ ദൈവനിഷേധികളുടെ പതനം നിരീക്ഷിക്കാനും (3:137, 16:36), പ്രപഞ്ച നിരീക്ഷണം നടത്തി ദൈവത്തിന്റെ സൃഷ്ടി വൈഭവം തൊട്ടറിയാനും (23:80) ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ യുക്തിപൂര്‍വം ചിന്തിക്കുന്നില്ലേ (അഫലാ തഅ്ഖിലൂന്‍) എന്ന് നിരവധി സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ ചോദിക്കുന്നു. ഖുര്‍ആനിലെ ശാസ്ത്രാത്ഭുതങ്ങളെ കുറിച്ചുള്ള ധാരാളം ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ്, അറബി അടക്കമുള്ള ഒട്ടേറെ ലോകഭാഷകളില്‍ ലഭ്യമാണ്. 

കുറിപ്പുകള്‍
1.    ഡോ. ക്രൈഗ് കണ്‍സിഡൈന്‍ (Dr. Craig Considine), എല്‍. കാള്‍ ബ്രൌണ്‍ (L. Carl Brown), ഡോ. ജോണ്‍ ആന്‍ഡ്ര്യൂ മോറോ  (Dr. John Andrew Morro) തുടങ്ങിയവര്‍ ഉദാഹരണം.
2.    മൗലാനാമൗദൂദി:  ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം പേജ്: 27
3.    ശൈഖ് യൂസുഫുല്‍ ഖര്‍ദാവി: ഇസ്ലാമിന്റെ രാഷ്ട്രീയം പേജ്: 77-78 
4.    Karen Amstrong : Islam A Short History P.165
5.    Unholy War എന്ന പൂസ്തകത്തില്‍ John Esposito ഇത് വിശദമായി വിവരിക്കുന്നുണ്ട്.
6.    ഇബ്‌നുഹസം: അല്‍ ഇഹ്കാമു ഫീ ഉസ്വൂലില്‍ അഹ്കാം (ഒന്നാം ഭാഗം/മൂന്നാം വാള്യം) ഉദ്ധരണം: 'അല്‍ മര്‍അത്തു വദ്ദീനു വല്‍ അഖ്‌ലാഖ്': ഡോ. നവാലുസ്സഅ്ദാവി & ഡോ. ഹിബ റഊഫ് ഇസ്സത്ത് ജ. 184 
7.    Why Women Are Accepting Islam: Compiled by - Muhammad Haneef Shahid, Published by : Darusslam International Publishers, KSA, UAE, UK, USA.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 38-45
ടി.കെ ഉബൈദ്‌