Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

കരള്‍ പിളര്‍ക്കും കഥപറയുന്ന റഷ്യന്‍ മുസ്‌ലിംകള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്‌

ഇമാം ബുഖാരി, മുസ്ലിം, തിര്‍മദി, തഫ്താസാനി, ഫാറാബി, സമഖ്ശരി, ഇബ്നു സീന തുടങ്ങി ഒട്ടേറെ പ്രഗല്‍ഭ പണ്ഡിതന്മാരെയും മഹാത്മാക്കളെയും ലോകത്തിന് സമ്മാനിച്ച അതിമഹത്തായ ചരിത്ര പാരമ്പര്യമുള്ള ഭൂപ്രദേശമാണ് മധ്യേഷ്യ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സാറിസ്റ്റ് റഷ്യയുടെ അധിനിവേശത്തോടെയാണ് അവിടത്തുകാരുടെ ദുരിതം ആരംഭിക്കുന്നത്. 1865-ല്‍ താഷ്‌കന്ദും 1868-ല്‍ സമര്‍ഖന്ദും 1873-ല്‍ ബുഖാറയും 1874-ല്‍ ഖവാരസ്മും 1876-ല്‍ അവശേഷിക്കുന്ന പ്രദേശങ്ങളും അവരുടെ പിടിയിലമര്‍ന്നു. അധിനിവേശത്തിനെതിരെ നടന്ന എല്ലാ ചെറുത്തുനില്‍പുകളെയും കൂട്ടക്കൊലകളിലൂടെ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു. അങ്ങനെ അവിടം സാര്‍ ചക്രവര്‍ത്തിമാരുടെ പിടിയിലമര്‍ന്നു.
കുരിശ് യുദ്ധ മനസ്സോടെയാണ് സാര്‍ ചക്രവര്‍ത്തിമാര്‍ ഭരണം നടത്തിയിരുന്നത്. അവര്‍ കാരുണ്യമെന്തെന്നറിയാത്ത മര്‍ദ്ദകരായ സ്വേഛാധിപതികളുമായിരുന്നു. രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും എല്ലാ അര്‍ഥത്തിലും അവര്‍ ദ്രോഹിച്ചു. കൊടിയ ചൂഷണങ്ങള്‍ക്കിരയാക്കി. അവരുടെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വന്നത് മുസ്ലിംകളാണ്.  സാര്‍ ഭരണാധികാരികള്‍ ഇസ്‌ലാമിനെ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഇസ്ലാമിനെയും അതിന്റെ സംസ്‌കാരത്തെയും നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. മുസ്‌ലിം പള്ളികളെയും പള്ളിക്കൂടങ്ങളെയും സൈ്വരമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. ഇതൊക്കെ മുസ്‌ലിംകള്‍ക്കും സാര്‍ ഭരണാധികാരികള്‍ക്കുമിടയില്‍ കടുത്ത ശത്രുത നിലനില്‍ക്കാന്‍ കാരണമായി. റഷ്യയില്‍ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ബോള്‍ഷെവിക്ക് വിപ്ലവം ആരംഭിക്കുമ്പോള്‍ മധ്യേഷ്യന്‍ മുസ്‌ലിംകള്‍ ഇവ്വിധം പീഡിതാവസ്ഥയിലായിരുന്നു. ഇക്കാര്യത്തില്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ ശക്തമായ പിന്തുണയും സാര്‍ ചക്രവര്‍ത്തിമാര്‍ക്കുണ്ടായിരുന്നു.

വാഗ്ദാനങ്ങളുടെ പെരുമഴ

ബോള്‍ഷെവിക് വിപ്ലവത്തിന് നേതൃത്വം നല്‍കിയ വി.ഐ.ലെനിനും സ്റ്റാലിനും മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്നു. മുസ്‌ലിംകളുടെ പിന്തുണ നേടാന്‍ ഏറ്റവും പറ്റിയ അവസ്ഥയാണ് അതെന്ന് അവര്‍ മനസ്സിലാക്കി.  മുസ്ലിംകളെ ചേര്‍ത്ത് നിര്‍ത്താന്‍ ആവശ്യമായ തന്ത്രങ്ങള്‍ അവര്‍ ആവിഷ്‌കരിക്കുകയും ചെയ്തു. 1917 നവംബര്‍ 24-ന് സഖാവ് ലെനിന്‍ മുസ്‌ലിംകളെ അഭിമുഖീകരിച്ച് പറഞ്ഞു: 'മുസ്‌ലിം സഹോദരങ്ങളേ, നിങ്ങളുടെ പള്ളികളും പള്ളിക്കൂടങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. മതം ആചരിക്കാനും അനുഷ്ഠിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. സാറിസ്റ്റ് ഭരണത്തിന് കീഴില്‍ നിങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. വിപ്ലവാനന്തരം മറ്റേതൊരു റഷ്യന്‍ സമൂഹത്തെയും പോലെ നിങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഞാനിതാ ഉറപ്പ് നല്‍കുന്നു.'
1917 ഡിസംബര്‍ 15-ന്  ലെനിനും സ്റ്റാലിനും  മുസ്ലിംകളോട് ഒരു അഭ്യര്‍ഥന നടത്തി. അതിങ്ങനെ: 'മുസ്ലിംകളേ, സാര്‍ ചക്രവര്‍ത്തിമാരുടെ മര്‍ദ്ദക ഭരണത്തിന് നാം അറുതി വരുത്തും. അക്രമത്തിന്റെയും അനീതിയുടെയും ആധിപത്യം അവസാനിക്കാന്‍ പോവുകയാണ്. സാമ്രാജ്യത്വത്തിന്റെ അടിത്തറ തകരുകയാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍,  മുസ്ലിംകളെ ശത്രു ചേരിയില്‍ നിര്‍ത്തി വേട്ടയാടുന്ന ദുശ്ശക്തികള്‍ക്കെതിരെ സര്‍വ ശക്തിയുമുപയോഗിച്ച് പൊരുതുന്ന ഞങ്ങളുമായി പൂര്‍ണമായും സഹകരിക്കുക....
വോള്‍ഗയിലും ക്രീമിയയിലും, സൈബീരിയയിലും തുര്‍ക്ക്മാനിസ്ഥാനിലും കോക്കസ്, ശീഷാന്‍ തുടങ്ങിയ റഷ്യയുടെ ഇതര ഭാഗങ്ങളിലും കിഴക്കന്‍ പ്രദേശങ്ങളിലും താമസിക്കുന്ന മുസ്‌ലിം സഹോദരങ്ങളേ, നാട് ഭരിക്കുന്ന ദുഷ്ട ശക്തികള്‍ നിങ്ങളുടെ പള്ളികള്‍ മലിനമാക്കിയിരിക്കുന്നു. ഖബ്‌റുകള്‍ തകര്‍ത്തിരിക്കുന്നു. വിശ്വാസത്തെ നശിപ്പിച്ചിരിക്കുന്നു. അവര്‍ ആരാധനാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു. ആചാര സമ്പ്രദായങ്ങള്‍ ഇല്ലാതാക്കുന്നു. അവര്‍ക്കെതിരെ നാം നടത്തുന്ന പോരാട്ടത്തില്‍ നിങ്ങളും പങ്കാളികളാവുക....
നിങ്ങള്‍ക്ക് ഞങ്ങള്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കും. ഒരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്തുകയില്ല. മതപരമായ കര്‍മ്മങ്ങള്‍ക്ക് ഒട്ടും വിലക്കുണ്ടാവില്ല. ഇതര ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും നിങ്ങള്‍ക്കും ലഭിക്കും. വിപ്ലവം എല്ലാറ്റിനെയും സംരക്ഷിക്കും. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കും. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സകലവിധ നേട്ടങ്ങളും ഉറപ്പ് വരുത്തും. നിങ്ങളുടെ ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും സാംസ്‌കാരിക വേദികളും സാമൂഹിക സംരംഭങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും....
നിങ്ങള്‍ ഒരു സ്വേഛാധിപതിക്കും കീഴടങ്ങേണ്ടി വരില്ല. ആരുടെയും അക്രമങ്ങള്‍ക്ക് ഇരയാവുകയുമില്ല. നിങ്ങളുടെ ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ  കെട്ടിപ്പടുക്കാം. നിങ്ങള്‍ പൂര്‍ണ സ്വതന്ത്രരായിരിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കുമിടയില്‍ ഒരുവിധ തടസ്സവുമുണ്ടാവില്ല. മറ്റു റഷ്യന്‍ ജന വിഭാഗങ്ങളുടെ അവകാശങ്ങള്‍ പോലെ നിങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടും. അതിനാല്‍ വിപ്ലവത്തോട് പൂര്‍ണമായും സഹകരിക്കുക.' തുടര്‍ന്ന് ഇതേ ആശയം ഉള്‍ക്കൊള്ളുന്ന ലഘുലേഖ തയാറാക്കി മുസ്‌ലിം വീടുകളില്‍ വിതരണം ചെയ്തു.
കമ്യൂണിസ്റ്റുകാരുടെ ഈ ആഹ്വാനത്തിന് തീര്‍ത്തും വ്യത്യസ്തമായ രണ്ട് പ്രതികരണങ്ങളാണ് മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായത്. വളരെ സാധാരണക്കാരും ദരിദ്രരുമായ മുസ്‌ലിംകള്‍ അതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചു. അവര്‍ കമ്യൂണിസ്റ്റുകാരില്‍ തങ്ങളുടെ രക്ഷകനെ കണ്ടെത്തി. അതിനാലവര്‍ ബോള്‍ഷെവിക് വിപ്ലവത്തെ നിരുപാധികം പിന്തുണച്ചു. സാറിസ്റ്റ് ഭീകര ഭരണത്തില്‍ നിന്ന് രക്ഷനേടാനുള്ള സുവര്‍ണാവസരമായാണ് അവരതിനെ കണ്ടത്.
എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുടെ കുതന്ത്രം തിരിച്ചറിഞ്ഞ മറു വിഭാഗം അവരുടെ അഭ്യര്‍ഥന നിരാകരിച്ചു. ഇതില്‍ പ്രകോപിതരായ ബോള്‍ഷെവിക്കുകള്‍ തങ്ങള്‍ക്ക് വഴങ്ങാത്ത മുസ്‌ലിംകള്‍ക്ക് നേരെ  ആക്രമണമഴിച്ചുവിട്ടു. ഇരുപത്തയ്യായിരത്തോളം മുസ്‌ലിംകളാണ് അതില്‍ വധിക്കപ്പെട്ടത്. ഇത് മുസ്‌ലിംകളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. അങ്ങനെ മുസ്‌ലിംകള്‍ ഫെര്‍ഗാന താഴ്‌വരയിലെ സിംഹ ഭാഗവും  തുര്‍ക്കിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തി ഒരു രാഷ്ട്രം സ്ഥാപിച്ചു. അതിലൂടെ സാറിസ്റ്റ് അധിനിവേശത്തിന് മുമ്പുള്ള അവസ്ഥ പുനഃസ്ഥാപിക്കുകയായിരുന്നു അവര്‍.
ഈ രാഷ്ട്രത്തിന് അഞ്ച് വര്‍ഷത്തെ ആയുസ്സേ ഉണ്ടായുള്ളൂ. 1922-ല്‍ ബോള്‍ഷെവിക്കുകള്‍ക്ക് കീഴിലുള്ള ചുവപ്പ് സേന(റെഡ് ആര്‍മി) അതിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തി. കിര്‍ഗികള്‍, താജിക്കുകള്‍, കസാക്കുകള്‍, ഉസ്‌ബെക്കുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയ ചിന്ത  വളര്‍ത്തിയും കലഹവും കലാപവും സൃഷ്ടിച്ചുമാണ് ബോള്‍ഷെവിക്കുകള്‍ ഇത് സാധിച്ചത്. ഭൂമിയില്‍ സ്വര്‍ഗം പണിയാമെന്ന കമ്മ്യൂണിസ്റ്റുകാരുടെ കപട വാഗ്ദാനങ്ങളിലും മധുരോക്തികളിലും വഞ്ചിതരായി ഒരു പറ്റം മുസ്‌ലിംകള്‍ അവരെ പിന്തുണയ്ക്കുകയായിരുന്നു
അവര്‍ ബോള്‍ഷേവിക്കുകളുമായി പൂര്‍ണമായും സഹകരിച്ചു. എല്ലാ അര്‍ഥത്തിലും വിപ്ലവത്തില്‍ പങ്കാളികളായി. സാര്‍ ഭരണകൂടത്തിനെതിരെ കമ്മ്യൂണിസ്റ്റ്കാരോടൊപ്പം അണിനിരന്നു. വിപ്ലവം വിജയിക്കുവോളം ഇത് തുടര്‍ന്നു.

കൊടും ചതി, ക്രൂരമായ വംശഹത്യ

ഭൂരിപക്ഷം മുസ്‌ലിംകളും ബോള്‍ഷെവിക് വിപ്ലവത്തെ സര്‍വാത്മനാ പിന്തുണച്ചെങ്കിലും അവര്‍ ആദര്‍ശപരമായി കമ്മ്യൂണിസ്റ്റുകാരായിരുന്നില്ല. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നില്ല. കാരണം അവര്‍ ദൈവ വിശ്വാസികളും മത ഭക്തരുമായിരുന്നു. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നവരും. എന്നിട്ടും അവര്‍ വിപ്ലവത്തെ പിന്തുണച്ചു. വിപ്ലവം വിജയിക്കുന്നത് വരെ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ മതവിരുദ്ധ മുഖം പുറത്ത് കാണിച്ചിരുന്നില്ലെന്നതാണിതിന് കാരണം. മോഹനവാഗ്ദാനങ്ങള്‍ ധാരാളം നല്‍കുകയും ചെയ്തിരുന്നു.
വിപ്ലവം വിജയിച്ചതോടെ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ തനിനിറം പുറത്തെടുത്തു. ഇസ്‌ലാമിക വിശ്വാസത്തിനും മതപരമായ ജീവിതം നയിക്കുന്നതിനും എല്ലാ അര്‍ഥത്തിലും അവര്‍ എതിരായിരുന്നു. തത്വത്തിലും പ്രയോഗത്തിലും ഇസ്‌ലാം വിരുദ്ധമാണെന്ന് തെളിയിക്കുന്നതായിരുന്നു വിപ്ലവാനന്തരമുള്ള അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം. 'ചുവപ്പ് സേന' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അവരുടെ സായുധസംഘം മുസ്‌ലിം ആവാസ കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറി. കമ്മ്യൂണിസ്റ്റ് റെഡ് ആര്‍മി നാല്‍പത്തിയൊന്ന് ലക്ഷത്തി ആറായിരം ച.കി വിസ്തീര്‍ണമുള്ള പടിഞ്ഞാറന്‍ തുര്‍ക്കിസ്ഥാനും 18 ലക്ഷം ച.കി വിസ്തീര്‍ണമുള്ള കിഴക്കന്‍ തുര്‍ക്കിസ്ഥാനും പിടിച്ചടക്കി.
സായുധ കടന്നാക്രമണങ്ങളിലൂടെ മറ്റ് മുസ്‌ലിം പ്രദേശങ്ങളും അധീനപ്പെടുത്തി. അങ്ങനെ ഇസ്‌ലാമിക് റിപ്പബ്ലികുകള്‍ ഒന്നൊന്നായി റെഡ് ആര്‍മിയുടെ പിടിയിലമര്‍ന്നു. ചെറുത്തുനിന്നവരെ വകവരുത്തി.
വിപ്ലവം പൂര്‍ത്തിയായി മൂന്നുകൊല്ലം പിന്നിട്ടപ്പോഴേക്കും മുഴുവന്‍ മുസ്‌ലിം പ്രദേശങ്ങളും ബോള്‍ഷെവിക്കുകളുടെ പിടിയിലമര്‍ന്നു. മുസ്‌ലിംകളുടെ ചെറുത്തുനില്‍പ് വളരെ ദുര്‍ബലമായിരുന്നു. കമ്മ്യൂണിസ്റ്റ് ചെമ്പടയുടെ സര്‍വായുധ സജ്ജമായ ആക്രമണത്തെ നേരിടാനുള്ള സൈനിക ശക്തിയോ ആയുധങ്ങളോ അവരുടെ വശമുണ്ടായിരുന്നില്ല. വിമാനവും റോക്കറ്റുകളും കവചിത വാഹനങ്ങളും ബോംബും മറ്റ് ആധുനിക യുദ്ധോപകരണങ്ങളും ഉപയോഗിച്ചാണ് കമ്യൂണിസ്റ്റുകാര്‍ മുസ്ലിംകളെ കടന്നാക്രമിച്ചുകൊണ്ടിരുന്നത്. മുസ്‌ലിംകള്‍ അധിവസിക്കുന്ന ഭൂപ്രദേശങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ അധീനപ്പെടുത്തിയതോടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത അതിക്രമങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. വിപ്ലവത്തില്‍  പങ്കാളികളാകാന്‍ പ്രേരിപ്പിച്ചു കൊണ്ട് മുമ്പ് പറഞ്ഞ എല്ലാ വാക്കുകളും അണ്ണാക്ക് തൊടാതെ വിഴുങ്ങി. നല്‍കിയ വാഗ്ദാനങ്ങളൊക്കെയും കാറ്റില്‍പറത്തി. എല്ലാ കരാറുകളും ലംഘിച്ചു. സാറിസ്റ്റ് ഭരണ കാലത്തെ മുസ്‌ലിം വിരുദ്ധ ശക്തികള്‍ ബോള്‍ഷെവിക്ക് വിപ്ലവത്തോടെ കമ്മ്യൂണിസത്തിന്റെ മേലങ്കിയണിഞ്ഞ് നരഹത്യ തുടര്‍ന്നു. സാര്‍ ഭരണകാലത്ത് അവരുടെ അതിക്രമങ്ങള്‍ക്കിരയായി ദുര്‍ബലമായിരുന്ന മുസ്‌ലിംകള്‍ അവശേഷിക്കുന്ന ശക്തിയൊക്കെയും കമ്മ്യൂണിസ്റ്റ്കാരോടൊപ്പം ചേര്‍ന്ന് വിപ്ലവത്തില്‍ വിനിയോഗിച്ചിരുന്നു. അത് കൊണ്ടുതന്നെ നേരിയ ചെറുത്തുനില്‍പ്പ് പോലുമില്ലാതെ മുസ്‌ലിംകളെ ചവിട്ടിയരക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അനായാസം സാധിച്ചു. അവര്‍ മുസ്‌ലിം ഭൂപ്രദേശങ്ങളില്‍ രക്തോല്‍സവം നടത്തുകയായിരുന്നു. സാര്‍ ചക്രവര്‍ത്തിമാരെക്കാള്‍ സാഡിസ്റ്റുകളും രക്തദാഹികളുമായിരുന്നു രക്ത പതാകയേന്തിയ കമ്മ്യൂണിസ്റ്റ് ചുവപ്പ് സേന.
സോവിയറ്റ് യൂനിയന്‍ നടത്തിയ വംശഹത്യ കാരുണ്യത്തിന്റെ അംശലേശമുള്ളവരുടെയൊക്കെ  കരള്‍ പിളര്‍ക്കുമാറ് ക്രൂരവും ചരിത്രത്തില്‍ സമാനതകളില്ലാത്തതുമാണ്. തലമുറ തലമുറകളായി താമസിച്ചു വരുന്ന പ്രദേശങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് മുസ്ലിംകളെയാണ് ആട്ടിപ്പായിച്ചത്. അനേക ലക്ഷങ്ങളെയവര്‍ കൊന്നൊടുക്കി. 1919 മുതല്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നിന്ന് മാത്രം 25 ലക്ഷം മുസ്‌ലിംകള്‍ ആട്ടിയോടിക്കപ്പെട്ടു. 1921-ല്‍ കമ്യൂണിസ്റ്റ് ഭരണകൂടം ക്രിമിയയില്‍ നിന്ന് ഒരു ലക്ഷം മുസ്‌ലിംകളെ ഉന്മൂലനം ചെയ്തു. ക്രിമിയന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി അവരോധിച്ച ഹംഗേറിയന്‍ കമ്യൂണിസ്റ്റ് നേതാവ് ബാലകോണിന്റെ ഭരണകാലത്ത് അമ്പതിനായിരം മുസ്‌ലിംകളെ ജന്മനാട്ടില്‍ നിന്ന് കുടിയിറക്കി.
1932-34 കാലത്ത് 30 ലക്ഷം തുര്‍ക്കിസ്ഥാന്‍ മുസ്‌ലിംകളെ കൊടുംതണുപ്പില്‍ പട്ടിണിക്കിട്ട് കൊന്നു. 1934-ല്‍ തുര്‍ക്കിസ്ഥാനില്‍ മാത്രം ഒരു ലക്ഷം മുസ്‌ലിംകളെ ക്രൂരമായി കൊലപ്പെടുത്തി. പ്രമുഖരായ പണ്ഡിതന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വ്യാപാരികള്‍, കര്‍ഷകര്‍, ബുദ്ധിജീവികള്‍, ഭരണത്തില്‍ പങ്ക് വഹിച്ചിരുന്നവര്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയരായ അനേകായിരങ്ങള്‍ ഇവ്വിധം ഉന്മൂലനം ചെയ്യപ്പെട്ടു. അതേ വര്‍ഷം മൂന്നുലക്ഷം തുര്‍ക്കിസ്ഥാന്‍ മുസ്‌ലിംകളെ നാടുകടത്തി.
1937-39 കാലത്ത് 5 ലക്ഷം മുസ്‌ലിംകളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്തു. അവരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന നിരവധി പേരുമുണ്ടായിരുന്നു. അവരില്‍ അനേകായിരങ്ങളെ കൊലപ്പെടുത്തി. അവശേഷിക്കുന്നവരെ സൈബീരിയയിലേക്ക് ആട്ടിയോടിച്ചു. 1949-ല്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നിന്ന് 2000 മുസ്‌ലിംകളെ ആട്ടിപ്പായിച്ചു. അവയില്‍ പകുതിപേരും ഇന്ത്യയിലേക്കുള്ള വഴിയില്‍ അന്ത്യശ്വാസം വലിച്ചു. 1950-ല്‍ എഴുപതിനായിരം മുസ്‌ലിംകളെ കൊലപ്പെടുത്തി. അതേവര്‍ഷം തുര്‍ക്കിസ്ഥാനില്‍ നിന്ന് ഇരുപതിനായിരം മുസ്‌ലിംകളെ നാടുകടത്തി. അവരില്‍ ജീവനോടെ ബാക്കിയായത് മുസ്‌ലിം നാടുകളില്‍ അഭയംതേടിയവര്‍ മാത്രമാണ്.
1951-ല്‍ മാത്രം 13565 തുര്‍ക്കിസ്ഥാന്‍ മുസ്‌ലിംകളെ പിടികൂടി കൊടും പീഡകള്‍ക്കിരയാക്കി.
സോവിയറ്റ് യൂനിയനിലെ ജനങ്ങളെ സങ്കര സമൂഹമാക്കി മാറ്റാനായി  ഉണ്ടാക്കിയ നിയമം നടപ്പില്‍ വരുത്താനായി 40,000 തുര്‍ക്കിസ്ഥാന്‍ മുസ്‌ലിംകളെ ഉക്രെയ്‌നിലേക്കും മധ്യ റഷ്യയിലേക്കും നാടുകടത്തി. അവരെ ആ ജനതകളില്‍ ലയിപ്പിക്കുകയും അവരുടെ യഥാര്‍ഥ പാരമ്പര്യവും സംസ്‌കാരവും സ്വത്വവും വിശ്വാസ വീക്ഷണങ്ങളും നശിപ്പിക്കുകയും ചെയ്തു. 1946-ല്‍ ക്രിമിയ, ചേസ് റിപ്പബ്ലിക്കുകളില്‍ നിന്ന് അവിടത്തെ മുസ്‌ലിംകളെ സൈബീരിയയിലേക്ക് നാടുകടത്തി അവിടങ്ങളില്‍ റഷ്യക്കാരെ കുടിയിരുത്തി.

പള്ളികളും പള്ളിക്കൂടങ്ങളും

പള്ളികള്‍ പൊളിച്ച് അവയെ വിനോദകേന്ദ്രങ്ങളും മ്യൂസിയങ്ങളും വ്യാപാരസ്ഥാപനങ്ങളും മറ്റുമാക്കി മാറ്റിയ അനേകം സംഭവങ്ങള്‍ സോവിയറ്റ് യൂനിയനില്‍ അരങ്ങേറി. നിരവധി മതപാഠശാലകള്‍ അടച്ചുപൂട്ടി. തുര്‍ക്കിസ്ഥാനില്‍ മാത്രം 6682 മുസ്‌ലിം പള്ളികള്‍ പൊളിച്ച് മാറ്റുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തിപ്പിക്കുകയോ ചെയ്തു. മുഹറ പട്ടണത്തിലെ കലാന്‍ മസ്ജിദ്, ഖുഖാന്‍ നഗരത്തിലെ ഇബ്‌നു ഖുതൈബ  മസ്ജിദ്, ഫദ്‌ലുബ്‌നു യഹ്‌യയുടെ മസ്ജിദ് തുടങ്ങിയവ തകര്‍ക്കപ്പെട്ട പള്ളികളില്‍ പെടുന്നു.
തുര്‍ക്കിസ്ഥാനില്‍ മാത്രം 7052 മത  പാഠശാലകള്‍ അടച്ചുപൂട്ടി. ദിവാന്‍ ബെക്കി മദ്‌റസ, ബുഖാറ നഗരത്തിലെ ബക് ലറിക് മദ്‌റസ, താഷ്‌കന്ത് പട്ടണത്തിലെ പ്രാന്‍ ഹാന്‍ മദ്‌റസ തുടങ്ങി നിരവധി മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയോ മറ്റ് കേന്ദ്രങ്ങളാക്കുകയോ ചെയ്തു. വളരെയേറെ പ്രശസ്തങ്ങളായ  വൈജ്ഞാനിക കേന്ദ്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളുമായിരുന്നു അവയൊക്കെയും.
ഉസ്‌ബെക്കിസ്ഥാനിലെ  ഹാന്‍ മസ്ജിദ് പോലുള്ള പുരാതന പള്ളികള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക കേന്ദ്രങ്ങള്‍ നശിപ്പിച്ച് ഇസ്‌ലാമിന്റെ  അടയാളങ്ങള്‍ തുടച്ചു നീക്കി. അറബി ലിപിയുടെ ഉപയോഗം വിലക്കി. പകരം റഷ്യന്‍ നടപ്പാക്കി. അറബി ഭാഷയിലുള്ള എല്ലാ ഗ്രന്ഥങ്ങളും നശിപ്പിച്ചു. അറബിയിലുള്ള വല്ലതും കൈവശം വെക്കുന്നവരെ കണ്ടെത്തിയാല്‍ അവരെ പിടികൂടി ജയിലില്‍ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്തു. വിശുദ്ധ കഅ്ബയുടെ ചിത്രം സൂക്ഷിക്കുന്നവരെപ്പോലും വെറുതെ വിട്ടില്ല. ഇസ്‌ലാമിന്റെ ഒരു ചിഹ്നവും അവശേഷിക്കരുതെന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

മതപണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും

മതപണ്ഡിതന്മാരെ നാടുകടത്തുക, കഠിനാധ്വാനത്തിന് നിര്‍ബന്ധിക്കുക, മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കുക, ക്രൂരമായി കൊലപ്പെടുത്തുക തുടങ്ങിയ  കൊടുംക്രൂരതകള്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ അരങ്ങേറുകയുണ്ടായി. തുര്‍ക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മത പണ്ഡിതന്മാരില്‍ ഖാദില്‍ ഖുദാത്(ചീഫ് ജസ്റ്റിസ്) ശൈഖ് ബുര്‍ഹാനുല്‍ ബുഖാരി, ബുഖാറയിലെ മുഫ്തി ശൈഖ് ഖാന്‍ മര്‍വാന്‍ ഖാന്‍, ശൈഖ്  അബ്ദുള്‍ മുത്തലിബ്, ശൈഖ് യഅ്ഖൂബ് മുതവല്ലി, ശൈഖ് അബ്ദുല്‍-അഹദ് വാദിഖാന്‍, ശൈഖ് മുല്ലാ യഅഖൂബ്, ശൈഖ് മുല്ലാ അബ്ദുല്‍ കരീം തുടങ്ങിയ അതി പ്രഗത്ഭരും ഉള്‍പ്പെടുന്നു.
പൊതുസ്ഥലങ്ങളില്‍ വെച്ച് ഖുര്‍ആന്‍ അഗ്‌നിക്കിരയാക്കി. നിരവധി രാഷ്ട്രീയ നേതാക്കളെ വധിക്കുകയോ നാടുകടത്തുകയോ ചെയ്തു. 1934-ല്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് അല്‍ഹാജ് ഖോജാ നിയാസ്, പ്രധാനമന്ത്രി മൗലാനാ സാബിത്, ആള്‍ട്ട പ്രവിശ്യയുടെ കമാന്‍ഡര്‍ ഷെരീഫ്, പ്രവിശ്യാ ഗവര്‍ണര്‍ ഉസ്മാന്‍ ഔറാസ്, ആഭ്യന്തര മന്ത്രി യൂനുസ് ബേ, വാണിജ്യ മന്ത്രി അല്‍ഹാജ് അബുല്‍ ഹസന്‍, പ്രതിനിധി സഭയുടെ സ്പീക്കര്‍ ത്വാഹിര്‍ ബേ, തൊഴില്‍ മന്ത്രി അബ്ദുല്ല ദാമില തുടങ്ങി നിരവധി പേര്‍ ക്രൂരമായി കൊല്ലപ്പെട്ടു.
തുര്‍ക്കിസ്ഥാനിലെ മുസ്‌ലിംകള്‍  ഏതെങ്കിലും ഇസ്‌ലാമിക സംഘവുമായോ സംരംഭവുമായോ ബന്ധപ്പെടുന്നതായി വിവരം ലഭിച്ചാലുടനെ അവരെ  മതവിരുദ്ധമായ കമ്മ്യൂണിസ്റ്റ് ആദര്‍ശം പഠിപ്പിക്കാന്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുമായിരുന്നു.
ഇസ്‌ലാമിക വ്യവസ്ഥയിലെ വ്യക്തി നിയമങ്ങള്‍ പോലും പാലിക്കാന്‍ സോവിയറ്റ് യൂണിയന്‍  മുസ്ലിംകളെ അനുവദിച്ചില്ല. അവര്‍ എല്ലാ ഇസ്ലാമിക നിയമങ്ങളും റദ്ദ് ചെയ്തു. പകരം മാര്‍ക്‌സിയന്‍ ആദര്‍ശത്തിലധിഷ്ഠിതമായ നിയമങ്ങളും വ്യവസ്ഥകളും നടപ്പാക്കി. തല്‍ഫലമായി ഇസ്‌ലാമിക കുടുംബ ഘടന തകരുകയും താറുമാറാവുകയും ചെയ്തു. അനന്തരാവകാശ നിയമങ്ങള്‍ ഉള്‍പ്പെടെ എല്ലാം തകിടം മറിച്ചു.
കമ്യൂണിസത്തിന്റെ പ്രഥമ പ്രയോഗ ഭൂമിയായ റഷ്യയില്‍ മാര്‍ക്‌സിസ്റ്റുകള്‍  നടത്തിയ ക്രൂരമായ കൂട്ടക്കൊലകളുടെയും കരള്‍ പിളര്‍ക്കുന്ന നിഷ്ഠൂരതകളുടെയും കൊടിയ ചൂഷണത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഹ്രസ്വമായ വിവരണം മാത്രമാണിത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലെ മുസ്‌ലിം അനുഭവം മനസ്സിലാക്കാന്‍ ഇതുതന്നെ ധാരാളമാണല്ലോ. 

അവലംബം

1.    വാഹിദുന്‍ വ ഇശ്‌റൂന: അഅ്മാലുശ്ശുയൂഇയ്യീന്‍ ളിദ്ദല്‍ മുസ്‌ലിമീന്‍.
    മൗസൂഅതുല്‍ മദാഹിബില്‍ ഫിക്‌രിയ്യതില്‍ മുആസ്വിറ
    (ശൈഖ് അലവി ബ്‌നു അബ്ദില്‍ ഖാദിര്‍ അസ്സഖഫിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകര്‍ തയാറാക്കിയത്. dorar.net
2.    അഹ്മദ് ളര്‍റാഫി -  മാദാ ജറാ ദാഖിലസ്സിയാജില്‍ ഹദീദി, ആസിയാ അല്‍വുസ്ത്വാ വ സ്റ്റാലിന്‍ (മജല്ലതുല്‍ ബയാന്‍, albayan.co.uk)
3.    സിയാദുല്‍ മദനി - താരീഖുല്‍ ഇജ്‌റാമി റൂസി ളിദ്ദല്‍ ഇസ്ലാം (aljaeera.net)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌