Prabodhanm Weekly

Pages

Search

2017 മെയ് 19

3002

1438 ശഅ്ബാന്‍ 22

അരാജകത്വത്തിനെതിരായ ജാഗ്രത

ഫൈസല്‍ കൊച്ചി

അരാജകത്വം (Anarchism) എന്ന ട്രോജന്‍ കുതിരയെ ആരു പിടിച്ചുകെട്ടുമെന്നത് പുതിയകാലത്തെ മൗലികമായ അന്വേഷണമാണ്. ട്രോജന്‍ കുതിരകളുടെ ഉള്ള് പൊള്ളയാണ്. പക്ഷേ അതിനകത്ത് ഒളിച്ചിരിക്കുന്നത് പ്രതിഭാശാലികളായ യോദ്ധാക്കളാണ്. അവര്‍ രാത്രി പുറത്തിറങ്ങി നല്‍കിയ അടയാളങ്ങള്‍ പിന്തുടര്‍ന്ന് ഫലമായി ഇരച്ചെത്തിയ ഗ്രീക്ക് സൈന്യമാണ് ട്രോയിയുടെ മേല്‍  വിജയം സാധ്യമാക്കിയത്. സമാനമായ തന്ത്രവും ഇരച്ചുകയറലുമാണ് അരാജകവാദികള്‍ മനുഷ്യസമൂഹത്തിനുമേല്‍ നടത്തിവരുന്നത്. അതിപുരാതന കാലത്തോ പ്രവാചകന്മാരുടെ കാലത്തോ സമൂഹത്തില്‍ ആഴത്തില്‍ വേരു പടര്‍ത്തിയ ആശയം എന്ന നിലയില്‍ അരാജകവാദം നിലനിന്നിട്ടില്ല. എന്നാല്‍, ഒറ്റപ്പെട്ടതെങ്കിലും സമാന ആശയങ്ങളുടെ സാന്നിധ്യത്തെ ഖുര്‍ആന്‍ അഭിമുഖീകരിക്കാതിരിക്കുകയും ചെയ്തിട്ടില്ല. ''മരിച്ചു മണ്ണും അസ്ഥികൂടവുമായിത്തീര്‍ന്നിട്ട് പിന്നെ നിങ്ങള്‍ ശ്മശാനങ്ങളില്‍നിന്നും പുറപ്പെടുവിക്കപ്പെടുമെന്ന് ഇവന്‍ പറയുന്നോ? വിദൂരം, ഇവനീപ്പറയുന്നത് ബഹുവിദൂരമായ സംഗതി തന്നെ. നമ്മുടെ ഈ ഐഹികജീവിതമല്ലാതൊരു ജീവിതമേയില്ല. ഇവിടെ നാം മരിക്കുന്നു. ജീവിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരല്ല''(അല്‍മുഅ്മിനൂന്‍ 37.) ഇവിടെ വിവക്ഷിക്കപ്പെടുന്നത് സമൂദ് ജനതയാണെന്ന് മൗലാനാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ എഴുതുന്നു. പരലോകജീവിതത്തെ നിഷേധിക്കുന്ന ന്യൂനപക്ഷ ജനവിഭാഗം പ്രവാചകന്റെ കാലത്തും ജീവിച്ചിരുന്നതായി മറ്റു ചില സൂക്തങ്ങളും വ്യക്തമാക്കുന്നുണ്ട്:  ''നമ്മുടെ ഈ ഐഹിക ജീവിതമല്ലാതെ ജീവിതമില്ല തന്നെ. നമ്മുടെ മരണവും ജീവിതവും ഇവിടെ തന്നെ. കാലചക്രമല്ലാതെ മറ്റൊന്നും നമ്മെ നശിപ്പിക്കുന്നില്ല'' (അല്‍ജാസിയ 24). സമാനമായ സൂക്തങ്ങള്‍ ഖുര്‍ആനില്‍ മറ്റിടങ്ങളിലും നമുക്ക് കാണാം. മുഫസ്സിറുകള്‍ ഇക്കൂട്ടരെ കാലവാദികള്‍ (അദ്ദഹരിയ്യൂന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. 

സംഘടിത ഭരണകൂടവും നിയമവ്യവസ്ഥയും സാമൂഹികജീവിതത്തില്‍ ആവശ്യമില്ലെന്ന് വാദിക്കുന്ന രാഷ്ട്രീയ സിദ്ധാന്തമാണ് അരാജകത്വം എന്ന പേരില്‍ വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. വ്യക്തിസ്വാതന്ത്ര്യത്തിന് അവര്‍ പരമപ്രാധാന്യം നല്‍കുകയും സ്വാതന്ത്ര്യത്തെ ഹനിച്ചേക്കുമെന്ന് അവര്‍ സങ്കല്‍പ്പിക്കുന്ന എല്ലാറ്റിനെയും നിരാകരിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ യഥാര്‍ഥത്തില്‍ നല്ലവരായിട്ടാണ് ജനിക്കുന്നതെന്നും എന്നാല്‍ അധികാരസ്ഥാപനങ്ങളാണ് അവരെ ദുഷിപ്പിക്കുന്നതെന്നും, എറ്റവും കുറച്ചു മാത്രം ഭരിക്കുന്ന ഗവണ്‍മെന്റാണ് ഏറ്റവും മികച്ചതെന്നും അരാജകവാദികള്‍ വിശ്വസിക്കുന്നു. സാമൂഹികപരിവര്‍ത്തനം പരപ്രേരണ കൂടാതെ സ്വതന്ത്രമായി വ്യക്തികള്‍ ചേര്‍ന്ന് നിര്‍വഹിക്കുമെന്നതിനാല്‍ സംഘടിതശ്രമങ്ങളൊന്നും ആവശ്യമില്ലെന്നാണ് അരാജകവാദികളുടെ പക്ഷം. അരാജകത്വം  എന്ന പദം ചര്‍ച്ചാ മണ്ഡലങ്ങളിലേക്ക് കടന്നുവരുന്നത് വ്യാവസായിക വിപ്ലവത്തോടു കൂടിയാണ്. ഇംഗ്ലീഷ് എഴുത്തുകാരനും തത്ത്വചിന്തകനുമായ വില്യം ഗോഡ്‌വിന്‍(Willam Godwin 1756-1836) ആണ് ഈ ചിന്തയുടെ  ഉപജ്ഞാതാവ്. ഫ്രഞ്ച് വിപ്ലവകാലത്ത് തീവ്രവാദികളെ വിശേഷിപ്പിക്കാന്‍ മിതവാദികള്‍ ഉപയോഗിച്ച പദമായാണ് അരാജകത്വം പരക്കെ പ്രയോഗിച്ചുതുടങ്ങുന്നത്. ജര്‍മന്‍ ചിന്തകനായ നീഷേ, റഷ്യന്‍ ബുദ്ധിജീവികളായ മൈക്കിള്‍ ബക്കൂനിന്‍, പീറ്റര്‍ ക്രോപോട്കിന്‍ എന്നിവര്‍ അരാജകവാദത്തെ ഏറെ ജനകീയമാക്കി. അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രമുഖ വാദഗതികള്‍ താഴെ വിവരിക്കുന്നവയാണ്:

1. വ്യക്തിമാഹാത്മ്യത്തെ ഉയര്‍ത്തിപ്പിടിക്കുക

2. അധികാരകേന്ദ്രത്തെ നിരാകരിക്കുക.

3. സ്വത്തവകാശം നിഷേധിക്കുക

4. ഭരണകൂടത്തെ എതിര്‍ക്കുക

5. മനുഷ്യസമത്വവും ജനാധിപത്യവും പ്രബോധനം ചെയ്യുക.

ചരിത്രത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ തീവ്രവാദചിന്തയിലേക്കും അരാജകവാദികള്‍ നയിക്കപ്പെട്ടിട്ടുണ്ട്. ഇറ്റലിയിലെയും അമേരിക്കയിലെയും ഭരണാധികാരികള്‍ അവരുടെ കൈയാല്‍ വധിക്കപ്പെടുകയും  ചെയ്തു. ഇസ്‌ലാമിക ചരിത്രത്തിലും ഒമ്പതാം നൂറ്റാണ്ടിലുണ്ടായ നജ്ദിയ്യാ ഖവാരിജികളുടെയും ചില മുഅ്തസിലീ ചിന്താഗതികളുടെയും പിന്നില്‍ സമാനമായ അരാജകശൈലിയുണ്ടെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഭരണാധികാരികളെ നിരാകരിച്ച ഇക്കൂട്ടര്‍ 'ഖുര്‍ആന്‍ വിധിപറയട്ടെ' എന്നു പ്രഖ്യാപിച്ച് മുസ്വ്ഹഫിലേക്ക് ദീര്‍ഘനേരം നോക്കിനിന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രഥമ ദൃഷ്ടിയില്‍ നിരുപദ്രവകരമായി തോന്നുന്നതിനാലും, വ്യക്തിവാദം എന്ന മഹിമ ഉയര്‍ത്തിപ്പിടിക്കുന്നതിനാലും അരാജകവാദത്തിന് പൊതുവെ പിന്തുണയേറുകയാണ് സാധാരണഗതിയില്‍ സംഭവിക്കുക. ആഴങ്ങളിലേക്ക് സഞ്ചരിക്കുംതോറുമാണ് ഇതിന്റെ അപകടം മനസ്സിലാവുക. പവിത്രമായ കുടുംബം എന്ന ആശയത്തെ തകര്‍ക്കുന്നുവെന്നുള്ളതാണ് ഒന്നാമത്തെ അപകടം. മനുഷ്യജീവിതത്തിന്റെ സംസ്‌കരണം ഉറപ്പുവരുത്തുന്ന മതമൂല്യങ്ങളെ അത് തള്ളിപ്പറയുന്നു. സ്ത്രീവിമോചനം എന്ന ആശയത്തിന്റെ മറപിടിച്ച് പരസ്യമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതോടു കൂടി മൃഗീയതയിലേക്കും അധമത്വത്തിലേക്കും ഖുര്‍ആന്‍ വിവരിച്ച പ്രകാരം മനുഷ്യന്‍ തരംതാഴുകയാണ്. പുതിയകാലത്തെ അരാജകവാദികള്‍ അതിരുകവിഞ്ഞ ലൈംഗിക സ്വാതന്ത്ര്യത്തെയാണ് ആദര്‍ശമായി അവതരിപ്പിക്കുന്നത്. അതിനെ എതിര്‍ക്കുന്ന മതത്തെയും ഭരണകൂടത്തെയും വ്യക്തികളെയും അവര്‍ ശത്രുക്കളായി പ്രഖ്യാപിക്കുന്നു. ലെസ്ബിയന്‍, ഗേ തുടങ്ങിയ പ്രകൃതിവിരുദ്ധ ലൈംഗിക പ്രവണതകളെ പവിത്രമായി കണക്കാക്കുന്നു. അത്യപൂര്‍വമായ ഇത്തരം ചിന്താഗതിക്കാരെ ചികിത്സിക്കുന്നതിനു പകരം അവരെ സംഘടിപ്പിക്കുകയും സമൂഹത്തെ ശത്രുവായി ചിത്രീകരിച്ച് അവരോടു യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു. പ്രകൃതിവിരുദ്ധ ലൈംഗികകേളികള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിവേചനമനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ (ഠൃമിഴെലിറലൃ)െ പിന്തുണ ഇവര്‍ ഉറപ്പുവരുത്തുന്നു. ബ്രാ സമരം, ചുംബന സമരം, വിവാഹരഹിത ഇണചേരല്‍ തുടങ്ങിയവ പരസ്യമായി സംഘടിപ്പിക്കുന്നതിലാണ് ഇവര്‍ അടുത്തകാലത്തായി ആനന്ദം കണ്ടെത്തുന്നത്.

അരാജകവാദികള്‍ കൊണ്ടുനടക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ (Sexual Minorities)  പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും സാമൂഹികമായ ശ്രദ്ധ ആവശ്യമുള്ളതാണ്. അനാഥകളുടെയും അഗതികളുടെയും നിരാലംബരുടെയും അവകാശസംരക്ഷണത്തിന് പരിശ്രമിക്കുന്ന ഇസ്‌ലാമിക സമൂഹങ്ങളും ഭരണകൂടങ്ങളും വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്നുള്ളൂ. വിവേചനം അവസാനിപ്പിക്കുക, മനുഷ്യരെന്ന നിലയിലുള്ള പരിഗണന ഉറപ്പുവരുത്തുക, മാന്യമായ തൊഴിലും ഉപജീവന മാര്‍ഗങ്ങളും ലഭ്യമാവുക എന്ന മിനിമം ആവശ്യങ്ങള്‍ മാത്രമേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊതുസമൂഹത്തിനു മുമ്പാകെ വെക്കുന്നുള്ളൂ. അതിനാല്‍ അരാജകവാദികളില്‍നിന്നും അവരെ വേര്‍പ്പെടുത്തി സമൂഹം അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയാണ് അടിയന്തരമായി വേണ്ടത്. 

അരാജകവാദികള്‍ പ്രത്യക്ഷമായ ആക്രമണമല്ല സമൂഹത്തിനുമേല്‍ അഴിച്ചുവിടുന്നത്. ട്രോജന്‍ കുതിരകളുടെ ഒളിപ്പോരിനോടാണ് അവര്‍ക്ക്  പ്രിയം. ചെകുത്താന്റെ നടപടികളെ അങ്ങനെത്തന്നെ പിന്‍പറ്റുകയാണ് അവര്‍ ചെയ്യുന്നത്. മനുഷ്യമനസ്സുകളില്‍ ദുര്‍ബോധനം നടത്തുകയും അവരെ എല്ലാ ഭാഗത്തുകൂടിയും കടന്നാക്രമിച്ചു കീഴ്‌പ്പെടുത്തുകയുമാണ് പതിവ്. പുതുതലമുറയാണ് അരാജകവാദത്തെ നെഞ്ചേറ്റുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത്. മാതാപിതാക്കളോടും ഗുരുനാഥന്മാരോടും മതനേതാക്കളോടും ന്യായവും അല്ലാത്തതുമായ കാരണങ്ങളാല്‍ വിയോജിപ്പുള്ളവരെ കണ്ടെത്തുകയും അവരെ അനുയായികളാക്കി മാറ്റുകയുമാണ് പതിവു പ്രവര്‍ത്തനരീതി. ശാസ്ത്ര-സാങ്കേതികവിദ്യകളെ ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റിലും ഫേസ്ബുക്കിലും ലൈംഗികതക്ക് പ്രചാരം നല്‍കുന്ന അവരുടെ സൈറ്റുകളിലും എല്ലാ വിഭാഗങ്ങളും സ്ഥിരം സന്ദര്‍ശകരാണ് എന്നത് അവരുടെ രഹസ്യപ്രവര്‍ത്തന വിജയത്തെ വിളംബരം ചെയ്യുന്നു. ഇന്ന് ഏറക്കുറെ എല്ലാം പരസ്യമായിത്തന്നെയാണ് നടക്കുന്നത്. തത്ത്വചിന്താപ്രധാനമായ ശൈലിയിലുള്ളതല്ല അവരുടെ പ്രചാരണം. അരാജകവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രന്ഥം നമുക്ക് ചൂണ്ടിക്കാട്ടുക പ്രയാസമാണ്. ഒരു 'ഇസ'മെന്ന നിലയില്‍ അതിന്റെ പ്രൊമോട്ടര്‍മാരെയും അധികമൊന്നും കണ്ടുകിട്ടുകയില്ല. കണ്ടുകിട്ടിയിരുന്നുവെങ്കില്‍ യുക്തിവാദത്തെയും കമ്യൂണിസത്തെയും ഖാദിയാനിസത്തെയുമൊക്കെ കൈകാര്യം ചെയ്തതുപോലെ വാദപ്രതിവാദവും ചോദ്യോത്തരവും മുബാഹലയുമൊക്കെയായി അവരെ ഓടിച്ചു പാലം കടത്താമായിരുന്നു. മതസമൂഹങ്ങള്‍ തീരെ കടന്നുവരാത്ത കല, സാഹിത്യം, സിനിമ എന്നീ മാധ്യമങ്ങളിലൂടെയാണ് അവര്‍ തങ്ങളുടെ ആശയങ്ങള്‍ ഒളിച്ചുകടത്തുന്നത്. തലച്ചോറുകളേക്കാള്‍ കൂടുതല്‍ അത് ഹൃദയത്തെ ഹരംകൊള്ളിക്കുകയും സിരകളെ അതിവേഗത്തില്‍ ചൂടുപിടിപ്പിക്കുകയും ലഹരിയായി ഞരമ്പുകളെ ത്രസിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഉപദേശങ്ങള്‍ കൊണ്ടുമാത്രം അവയെ പ്രതിരോധിക്കാന്‍ കഴിയില്ല. കലയും സാഹിത്യവും സിനിമയുമെല്ലാം നിഷിദ്ധമാണെന്നു പറഞ്ഞ് തടിതപ്പുകയും ചെയ്യുന്ന മതസമൂഹങ്ങള്‍. അതുവഴി തങ്ങളുടെ കൈവശമുള്ള ന്യൂനപക്ഷത്തെ പിടിച്ചുനിര്‍ത്താനാകുന്നുണ്ടാകും. എന്നാല്‍ പ്രതിഭാശാലികളും വിദഗ്ധരുമായ മഹാഭൂരിപക്ഷം മതത്തോടു സലാം ചൊല്ലി പിരിയുന്നതിനാണ് ഇത് വഴിവെക്കുന്നത്. കലയിലും സാഹിത്യത്തിലും സിനിമയിലും ഒളിച്ചുകടത്തപ്പെടുന്ന അരാജകവാദപ്രവണതകളെ തിരിച്ചറിയുന്നതിലും അതേ മാധ്യമങ്ങളുപയോഗിച്ച് അവര്‍ക്ക് തിരിച്ചടി നല്‍കുന്നതിലുമാണ് ഇനി ശ്രദ്ധ വേണ്ടത്. കൈയിലുള്ള ദൃശ്യമാധ്യമങ്ങളുടെ മൂല്യം ഇരട്ടിയാകുന്നത് അപ്പോള്‍ മാത്രമാണ്.

ചെകുത്താന്‍ മനുഷ്യരുടെ ആദ്യപിതാവായ ആദം നബി(അ)ക്കും ഹവ്വ(അ)ക്കും സ്വര്‍ഗം നഷ്ടപ്പെടുത്തിയത് എപ്രകാരമാണെന്ന് ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. സ്രഷ്ടാവായ അല്ലാഹുവിന്റെ മൂല്യസങ്കല്‍പ്പങ്ങളില്‍ സംശയം പടര്‍ത്തു

കയായിരുന്നു ആദ്യപടി. അതിനായി ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ദുര്‍ബോധനങ്ങള്‍ നല്‍കുകയും ചെയ്തു. മനുഷ്യരുടെ ഗുണകാംക്ഷിയായി പ്രത്യക്ഷപ്പെട്ട ചെകുത്താന്‍ അവരെ  പാട്ടിലാക്കുകയായിരുന്നു. ഈ മനുഷ്യരെ വഴിതെറ്റിക്കാന്‍ ഞാന്‍ നിന്റെ സന്മാര്‍ഗത്തില്‍ തക്കം പാര്‍ത്തിരിക്കും. മുന്നില്‍നിന്നും പിന്നില്‍നിന്നും ഇടത്തുനിന്നും വലത്തുനിന്നും എല്ലാ ഭാഗത്തുനിന്നും ഞാനവരെ വളയും' എന്നും ചെകുത്താന്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ചെകുത്താനെ അനുസരിച്ചതോടെ ആദമിന് നഗ്നത വെളിപ്പെടുകയും നാണം മറയ്ക്കാന്‍ അവര്‍ പ്രയാസപ്പെടുകയും ചെയ്തു (അല്‍അഅ്‌റാഫ് 11-27). വെളിപ്പെട്ട നഗ്നതയെ കേന്ദ്ര ആദര്‍ശമാക്കി അവതരിപ്പിക്കുന്ന പൈശാചിക വൃത്തിയാണ് അരാജകത്വം. സ്വര്‍ഗം നഷ്ടപ്പെടുത്തുക മാത്രമല്ല ഭൂമിയെ അതു നരകതുല്യമാക്കുക കൂടി ചെയ്യുന്നു. സൂറത്തുല്‍ അഅ്‌റാഫിലെ 80-ാം സൂക്തത്തില്‍ ലെസ്ബിയന്‍, ഗേ പ്രവണതകളെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. 'നിങ്ങള്‍ക്കു മുമ്പ് ആരും ചെയ്തിട്ടില്ലാത്ത നീചകൃത്യം' എന്ന പരാമര്‍ശത്തിലൂടെ ലൂത്വിന്റെ ജനതയാണ് ഇത് തുടങ്ങിവെച്ചത് എന്നു വ്യക്തമാക്കുന്നു. ആകാശത്തുനിന്നുള്ള ശിലാവര്‍ഷമായിരുന്നു അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ. ലോകര്‍ക്കാകമാനം പാഠമായി അവരുടെ നാശത്തിനു കാരണമായ പ്രദേശത്തിനു ചാവുകടല്‍ (Dead Sea) എന്നു നാമകരണവും ചെയ്തു. ചാവുകടലുകള്‍ പുതുതായി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് സ്വവര്‍ഗഭോഗികള്‍ മുന്നിട്ടിറങ്ങുന്നത്. 

സാത്താന്‍ മനുഷ്യന്റെ തെളിഞ്ഞ ശത്രുവാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അഹന്തയും ദൈവത്തോടുള്ള മത്സരവുമാണ് അവന്റെ പ്രഖ്യാപിത നിലപാടുകള്‍. ഖുര്‍ആന്‍ ആദമിനെക്കുറിച്ച് പറയുന്ന സന്ദര്‍ഭങ്ങളിലെല്ലാം തന്നെ സാത്താനെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ആവശ്യമായ ജാഗ്രത മനുഷ്യനില്‍ അങ്കുരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സാത്താന്‍ മനുഷ്യരുടെ 'ആത്മാക്കളെ മോഷ്ടിക്കുന്നവനാണ്' എന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. നീചകൃത്യങ്ങളുടെ പ്രചാരണമാണ് അവന്റെ പ്രധാന വിനോദം. ''ചെകുത്താന്‍ നിങ്ങളെ ദാരിദ്ര്യം ഭീഷണിപ്പെടുത്തുകയും നീചകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും  ചെയ്യുന്നു'' (അല്‍ബഖറ 267). ''അല്ലയോ വിശ്വാസികളേ, ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരാതിരിക്കുവിന്‍. ചെകുത്താന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നവരോട് നീചവും നികൃഷ്ടവുമായ കാര്യങ്ങള്‍ മാത്രമായിരിക്കും കല്‍പി

ക്കപ്പെടുക'' (അന്നൂര്‍ 21). ''നീചവൃത്തികളോട് അടുക്കാതിരിക്കുക, അത് ഒളിഞ്ഞതാകട്ടെ, തെളിഞ്ഞതാകട്ടെ'' (അല്‍അന്‍ആം 151). ഈ ആയത്തുകളെല്ലാം തന്നെ  നീചവൃത്തികള്‍ പ്രചരിപ്പിക്കുന്ന പിശാചിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നു. ആരാധനാ സംസ്‌കാരമെന്ന നിലയില്‍ ദിനേന അഞ്ചു നേരമുള്ള നമസ്‌കാരം, നീചവൃത്തികളെ തടയുന്ന പ്രധാന ആയുധമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (അല്‍അന്‍കബൂത്ത് 45). 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (85 - 95)
എ.വൈ.ആര്‍

ഹദീസ്‌

കോലം മാറിയ കാലം
പി.എ സൈനുദ്ദീന്‍