Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 17

കശ്മീരിന്റെ പ്രേതങ്ങള്‍ നാടു തീണ്ടുമ്പോള്‍

ഇഹ്‌സാന്‍

കുഴിച്ചുമൂടിയ തെളിവുകള്‍’ എന്ന പേരില്‍ കശ്മീരിലെ കസ്റ്റഡി മരണങ്ങളെ കുറിച്ച് 2009 നവംബറില്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ട് ഈയിടെ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യയില്‍ ഒരു ചലനവും അതുണ്ടാക്കിയില്ല. 2943 മനുഷ്യാത്മാക്കളെ ചവിട്ടിക്കൂട്ടി പേരും അടയാളവും വെക്കാത്ത കുഴിമാടങ്ങളിലടക്കിയാല്‍ ഉഗാണ്ടയില്‍ ഉണ്ടാവുന്ന മിനിമം ബഹളം പോലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടില്ല. മകളെ ബലാത്സംഗം ചെയ്യുന്നത് നോക്കിനില്‍ക്കാന്‍ വിസമ്മതിച്ചതിന് സൈനികന്റെ വെടിയുണ്ടയേറ്റു വാങ്ങിയ ഒരു അമ്മയുടെ കുഴിമാടവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവത്രെ. കശ്മീരിയുടെ മനുഷ്യാവകാശത്തിന്റെ പേരില്‍ നമുക്കു തരിമ്പും കുറ്റബോധമില്ലാതാവുകയാണ്. നീതി നടപ്പാക്കിയതിന്റെ അംഗീകാരമുദ്രകള്‍ നെഞ്ചത്ത് പേറി നടക്കുന്ന നമ്മുടെ സുരക്ഷാ സൈനികരുടെ കൊടും ഭീകരതയും ഇന്ത്യക്കാരന്റെ മാനം കെടുത്തിയിട്ടില്ല. ലോകത്തുടനീളമുള്ള മുഴുവന്‍ വാര്‍ത്താ മാധ്യമങ്ങളും കൊട്ടിഘോഷിച്ച ഈ കൂട്ടക്കുഴിമാടങ്ങളെ കുറിച്ച് ഒരക്ഷരം പോലും വാര്‍ത്ത നല്‍കാതിരുന്ന നമ്മുടെ ദേശീയ മാധ്യമങ്ങള്‍ പകരം അണ്ണാ ഹസാരെയെ ആഘോഷിക്കുന്ന തിരക്കിലായിരുന്നല്ലോ.
ഖബര്‍സ്ഥാനുകളെ അതിവൈകാരികതയോടെ നോക്കിക്കാണുന്ന ജനതയാണ് കശ്മീരിലേത്. മരിച്ചവരെ കല്യാണവീടുകളില്‍ പോലും ഓര്‍ത്തു കരയുന്നവര്‍. ഓരോ ഖബര്‍സ്ഥാനുകളെ കുറിച്ചും അതില്‍ അന്ത്യവിശ്രമം കൊള്ളുന്നവരെ കുറിച്ചും ഓരോ ഗ്രാമങ്ങളിലെയും കുട്ടികള്‍ക്ക് പോലും അറിവുണ്ട്. പക്ഷേ, ഗ്രാമീണര്‍ക്ക് അറിഞ്ഞു കൂടാത്ത ചില കൂട്ടക്കുഴിമാടങ്ങള്‍ സൈനിക ബാരക്കുകളുടെ വെളിമ്പറമ്പുകളിലും സര്‍ക്കാര്‍ പുറമ്പോക്കുകളിലും പൊതു ഖബര്‍സ്ഥാനുകളോടു ചേര്‍ന്നുമൊക്കെ വ്യാപകമായി ഉണ്ടെന്ന വിവരം അവിടെയെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി കേള്‍ക്കാറുണ്ട്. രാത്രി കാലങ്ങളില്‍ മുഖം കാണാന്‍ പോലും അനുവദിക്കാതെ സൈനികര്‍ ബലം പ്രയോഗിച്ച് കുഴിപ്പിച്ചടക്കിയ ഈ ഖബറുകളില്‍ പലതിലും ഒന്നിലേറെ അസ്ഥികൂടങ്ങളുണ്ടായിരുന്നു. സ്വതന്ത്രമായ അന്വേഷണം പോയിട്ട് ആ കുഴിമാടങ്ങളുടെ വഴിയെ സഞ്ചരിക്കാന്‍ പോലും കശ്മീരിലെ രഹസ്യ പോലീസുകാര്‍ പത്രപ്രവര്‍ത്തകരെ അനുവദിക്കാറുണ്ടായിരുന്നില്ല. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അംഗനാ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷ്‌നല്‍ പീപ്പിള്‍സ് ട്രൈബ്യൂണല്‍ ഓണ്‍ കശ്മീര്‍ (ഐ.പി.ടി.കെ) എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് എന്തിനും തയാറായി, രഹസ്യാന്വേഷകരുടെ ഭീഷണികളും അതിജീവിച്ച് ഈ കുഴിമാടങ്ങള്‍ ആരു തയാറാക്കി എന്നും അതില്‍ അടക്കം ചെയ്യപ്പെട്ടവരുടെ കാര്യത്തില്‍ എന്തൊക്കെ രേഖകള്‍ ലഭ്യമാണ് എന്നും വര്‍ഷങ്ങളെടുത്ത് അന്വേഷിച്ചു കണ്ടെത്തിയത്.
രാജീവ്ഗാന്ധി ചാവേര്‍ ആക്രമണത്തില്‍ പേരറിവാളനും മുരുകനും നേര്‍ക്കുനേരെയല്ലാതെ പങ്കെടുത്തതിന് വധശിക്ഷ നടപ്പാക്കുന്നതിനെ നീതിയുടെ പക്ഷത്തു നിന്നും വിശകലനം ചെയ്യാനുള്ള നീക്കങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. കുറ്റത്തിനനുസരിച്ച ശിക്ഷ പ്രതികള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞെന്നും ഇനി തൂക്കുമരം നല്‍കരുതെന്നും തമിഴ്‌നാട് അസംബ്ലി പാസ്സാക്കിയ പ്രമേയം ഇന്ത്യയില്‍ അനുകൂലമായ തരംഗമുയര്‍ത്തുന്നുണ്ട്. 1993-ല്‍ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഭീകരാക്രമണം നടത്തിയ കേസില്‍ കോടതി തൂക്കുമരം വിധിച്ച സിഖ് തീവ്രവാദി ഭുല്ലാറിനെ വെറുതെ വിടണമെന്ന് പഞ്ചാബിലെ ബി.ജെ.പി മുന്നണി സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട സംഭവത്തിലും ദേശീയ മാധ്യമങ്ങള്‍ മാനുഷികതയുടെ ഉദാത്തമൂല്യങ്ങളെ കുറിച്ചാണ് പ്രസംഗിക്കുന്നത്. അതേ മാധ്യമങ്ങള്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനെതിരെ ജമ്മുകശ്മീര്‍ അസംബ്ലിയില്‍ പ്രമേയം പാസ്സാക്കുന്നതിനെ കുറിച്ച് ചുമ്മാ വെടിപറഞ്ഞ സംസ്ഥാന മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കെതിരെ മുഖപ്രസംഗങ്ങള്‍ കാച്ചി. ഈ അഫ്‌സല്‍ ഗുരുവിന് വേണ്ടി സര്‍ക്കാര്‍ എന്ത് ചെലവിടുന്നു എന്നതിന്റെ കണക്ക് വിവരാവകാശ കമീഷനില്‍ എഴുതി ചോദിക്കുന്ന മാനസിക രോഗത്തെ കുറിച്ചും നമ്മുടെ മാധ്യമങ്ങള്‍ വളരെ പ്രാധാന്യപൂര്‍വം വാര്‍ത്ത നല്‍കിയിരുന്നു. കോടതി പോലും അംഗീകരിച്ച 'പൊതുമനസ്സാക്ഷി'യുടെ നീതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റണം എന്നായിരുന്നല്ലോ. ഇന്ത്യയിലെ മനുഷ്യാവകാശങ്ങള്‍ക്കും ഇങ്ങനെയൊരു പൊതുമനസ്സാക്ഷിയുണ്ടെന്ന് അംഗീകരിക്കേണ്ടി വരുന്നു.
കശ്മീരില്‍ 1990-കള്‍ മുതല്‍ കാണാതായി തുടങ്ങിയ യുവാക്കള്‍ അതിര്‍ത്തി കടന്ന് പാകിസ്താനിലേക്കു പോയെന്ന നുണക്കഥയാണ് നമ്മുടെ അധികാരികള്‍ ഇത്രയും കാലം പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. കൂട്ടക്കുഴിമാടങ്ങള്‍ വിദേശികളായ നുഴഞ്ഞു കയറ്റക്കാരുടേതാണെന്ന വിശദീകരണവുമുണ്ടായി. മറുഭാഗത്ത് കശ്മീരില്‍ സൈനിക നടപടികള്‍ ആരംഭിച്ചതില്‍ പിന്നെ സ്വമേധയാ അല്ലാതെ 8000 പേര്‍ അപ്രത്യക്ഷരാവുകയും 70,000 പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് കണക്കുകള്‍. 15,000 പേരുടെ കാര്യത്തിലെങ്കിലും അവരെ കാണാതായതും കൊല്ലപ്പെട്ടതുമായ സാഹചര്യങ്ങള്‍ ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകളുടെ ഇരകളാണ് ഇവരില്‍ മഹാഭൂരിപക്ഷവുമെന്നാണ് ഐ.പി.ടി.കെയുടെ അന്വേഷണം തെളിയിച്ചത്. യുവാക്കള്‍ പാകിസ്താനിലേക്ക് പോയതായിരുന്നുവെങ്കില്‍ മുസഫറാബാദിലെ ചകോടി പാലത്തിനക്കരെ നിന്ന് വിവരം ശേഖരിക്കാന്‍ സൈന്യത്തേക്കാളും എളുപ്പമുള്ളത് കശ്മീരിലെ ജനങ്ങള്‍ക്കായിരുന്നു. അവര്‍ അവിടെ ജീവിച്ചിരിക്കുന്നുവെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ച് ഇവരെന്തിന് ഭരണകൂടത്തോടു ചോദിക്കണം?
അണ്ണയെ പോലുള്ള ഗാന്ധിയന്മാരും 'ജനാധിപത്യ'ത്തിന്റെ കാവലാള്‍ പണി പുനര്‍നിര്‍വചിച്ച മധ്യവര്‍ഗ ടെലിവിഷന്‍ ചാനലുകളും എന്തേ കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് വായ തുറക്കാത്തത്? ഗുജറാത്ത് കലാപകാലത്തും ഈ ഗാന്ധി-മീഡിയ സംബന്ധത്തിന്റെ വായ തുറന്നിരുന്നില്ലല്ലോ. 3000-ത്തോളം വരുന്ന ഈ കശ്മീരി പ്രേതങ്ങള്‍ മുഷിഞ്ഞ ശവക്കച്ചകളുടുത്ത് രാംലീല മൈതാനിയിലിറങ്ങാന്‍ പോകുന്നില്ല എന്ന ആശ്വാസമായിരിക്കാം അവരുടേത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം