Prabodhanm Weekly

Pages

Search

2020 ജനുവരി 10

3134

1441 ജമാദുല്‍ അവ്വല്‍ 14

വഴിതെറ്റിക്കുന്ന 'ദൃശ്യങ്ങള്‍'

മജീദ് കുട്ടമ്പൂര്‍

ഉദയംപേരൂരില്‍ താമസിക്കുന്ന ചേര്‍ത്തല സ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ഭര്‍ത്താവും കാമുകിയും ചേര്‍ന്നൊരുക്കിയ തന്ത്രം ഏതു സിനിമാ കഥകളെയും വെല്ലുന്നതായിരുന്നു. സ്‌കൂള്‍കാലത്തെ പ്രണയിനികള്‍ പിരിഞ്ഞുപോയ ശേഷം വീണ്ടും കണ്ടുമുട്ടുന്നതും ഒന്നിക്കുന്നതും ഒരു തമിഴ് സിനിമയുടെ പ്രമേയമാണ്. ഈ സിനിമയിലേതുപോലെ പഴയ ബാച്ചിന്റെ രജത ജൂബിലി ആഘോഷ സംഗമത്തില്‍ ഇവര്‍ കണ്ടുമുട്ടുകയും വീണ്ടും ഒന്നിക്കുകയും ചെയ്തു. ഈ പുനഃസമാഗമത്തിന് ഈ സിനിമ പ്രചോദനമായി എന്നാണവര്‍ വെളിപ്പെടുത്തിയത്. ഇതുപോലെ ഇവര്‍ക്ക് തടസ്സമായ ഭാര്യയെ കാമുകിയുടെ സഹായത്തോടെ തന്ത്രപരമായി കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ പ്രചോദനമായതാവട്ടെ ഏറെ വിവാദം സൃഷ്ടിച്ച ഒരു മലയാളം സിനിമയും. ഐ.ജിയുടെ മകനെ തന്നെ കൊലപ്പെടുത്തി വളരെ സാഹസികമായും തന്ത്രപരമായും മൃതദേഹം ഒളിപ്പിച്ചതും കുറ്റകൃത്യം മറച്ചുവെച്ചതും ഐ.ജി തന്നെ നേരിട്ട് വന്ന് കേസന്വേഷിച്ചിട്ടും മൂന്നാംമുറ പ്രയോഗിച്ചിട്ടും തുമ്പാവാത്ത ഒരു കേസിന്റെ പ്രമേയമുള്ള ഒരു സിനിമയാണിത്. ഇതര ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ഇപ്പോള്‍ ചൈനീസ് ഭാഷയിലേക്കു പോലും റീമേക്ക് ചെയ്യുന്നുണ്ട്. ആലപ്പുഴ എടത്വയിലെ ഇരട്ട കൊലപാതക കേസില്‍ തെളിവുകള്‍ ഇല്ലാതാക്കി പോലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ഈ സിനിമ 17 തവണ കണ്ടതായും ഓരോ തവണ കണ്ടപ്പോഴും പുതിയ ആശയങ്ങള്‍ ലഭിച്ചതായും പ്രതി മൊഴി നല്‍കിയിരുന്നു. മാനന്തവാടിയില്‍ പിതാവിനെ കൊന്ന് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കുഴിച്ചുമൂടാന്‍ പ്രചോദനമായതും അത് ആസൂത്രണം ചെയ്തതും ഈ സിനിമയും അതിന്റെ തമിഴ് പതിപ്പും കണ്ടതില്‍നിന്നാണെന്നും പ്രതി സമ്മതിച്ചിരുന്നു.
തെറ്റായി ചിന്തിക്കാനും കുറ്റകൃത്യങ്ങള്‍ ചെയ്യാനും പ്രേരണയും ധൈര്യവും നല്‍കുന്ന ധാരാളം സിനിമകളുണ്ട്. കുറ്റകൃത്യങ്ങള്‍ പ്രമേയമാവുന്ന സിനിമകള്‍ നിരന്തരം കാണുന്നത് ആ കുറ്റകൃത്യത്തോട് പൊരുത്തപ്പെട്ടുപോകാനുള്ള മനോഭാവം സൃഷ്ടിക്കും. ഹിംസയെ ഉദാരവത്കരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത് അത് പ്രയോഗിച്ചുനോക്കാന്‍ പ്രേരണയാകുന്നു.
സന്ധ്യ മുതല്‍ രാത്രി വൈകുവോളം സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ പ്രമേയങ്ങള്‍ അവിഹിതങ്ങളും കുറ്റകൃത്യങ്ങളും വഴിവിട്ട ജീവിതവുമൊക്കെ തന്നെ. ശത്രുസംഹാരം, ആഭിചാരം, വശ്യം, മാന്ത്രിക ഏലസ്സുകള്‍, ജോത്സ്യം തുടങ്ങിയ അന്ധവിശ്വാസങ്ങളുടെ പ്രചാരണവും ഒപ്പം നടക്കുന്നു. മാതാപിതാക്കളെ എങ്ങനെ ധിക്കരിക്കാം, കുടുംബം -ദാമ്പത്യ ബന്ധങ്ങളെ എങ്ങനെ ശിഥിലമാക്കാം, കുറ്റകൃത്യങ്ങള്‍ ചെയ്ത് മറച്ചുവെക്കേണ്ടതെങ്ങനെ തുടങ്ങിയ പാഠങ്ങളാണ് സിനിമകളെപ്പോലെ സീരിയലുകളും നല്‍കുന്നത്. ഭാര്യയും ഭര്‍ത്താവും പരസ്പരം ചതിക്കുന്നത്, ഭര്‍തൃമതികള്‍ കാമുകനുമൊത്ത് ഒളിച്ചോടുന്നത്, ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കുന്നത്... ഇവയൊക്കെ തന്നെയാണ് സ്‌ക്രീനിനപ്പുറവും നാം കാണുന്നത്. കുടുംബ ബന്ധങ്ങളുടെ പവിത്രത എന്നതു തന്നെ അസംബന്ധമാണെന്നും വിവാഹേതര ബന്ധങ്ങളും ജാരസന്തതികളുമെല്ലാം എല്ലായിടത്തുമുണ്ടെന്നും അവക്ക് ധാര്‍മികതയുടെയോ സദാചാരത്തിന്റെയോ വിലക്കുകള്‍ ആവശ്യമില്ലെന്നും അവയൊക്കെ പഴഞ്ചന്‍ ചിന്താഗതിയാണെന്നും ഇവ സമര്‍ഥിക്കുന്നു. അവിഹിത ബന്ധങ്ങളും തുടര്‍ന്നുള്ള ഗര്‍ഭഛിദ്രവും കേവലം ജൈവപ്രക്രിയകള്‍ മാത്രമെന്ന് പഠിപ്പിക്കുന്നു. 
'90-കളില്‍ 'മ' വാരികകളിലെ  പൈങ്കിളി കഥകള്‍ വായിച്ച് വീടുകളില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടികള്‍ ധാരാളമുണ്ടായിരുന്നു. ആ സ്ഥാനത്ത് കയറിവന്ന സീരിയലുകള്‍ കുറ്റകൃത്യങ്ങള്‍ക്കാണ് പ്രേരണയാവുന്നത്. കാമുകി പ്രണയത്തില്‍നിന്ന് പിന്മാറി എന്നറിയുമ്പോള്‍ അവളെ ഇല്ലാതാക്കുന്ന കാമുകന്മാര്‍ സിനിമയിലെയോ സീരിയലിലെയോ കാല്‍പനിക കഥാപാത്രമായിരുന്നെങ്കില്‍ ഇന്നത് ഇടവേളകളില്ലാതെ നമ്മുടെ ചുറ്റുഭാഗത്തു തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഉപഭോഗാസക്തിയും ആഡംബരഭ്രമവും വളര്‍ത്തുന്നതില്‍ സിനിമയുടെയും സീരിയലുകളുടെയും പങ്ക് ഒട്ടും ചെറുതല്ല. സ്ത്രീകള്‍ ഉള്‍പ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളും മറ്റും വര്‍ധിച്ചുവരുന്നതിന്റെ പ്രധാന കാരണം അവര്‍ ഉപഭോക്തൃ സംസ്‌കാരത്തിന് അടിപ്പെട്ടതാണെന്നും അതിന്റെ ഏറ്റവും പ്രധാന കാരണം സിനിമയുടെയും സീരിയലുകളുടെയും സ്വാധീനമാണെന്നും ഈയിടെ വനിതാ കമീഷനും സാക്ഷ്യപ്പെടുത്തുകയുണ്ടായി. പണമാണ് വലുത്, അതാണ് ജീവിതം എന്ന അതിരുകളില്ലാത്ത ആര്‍ത്തി ഈ ദൃശ്യമാധ്യമങ്ങളുടെ സംഭാവനയാണ്.
സ്ത്രീ കുറ്റവാളികള്‍ പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ് എന്ന കാര്യം അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, സ്ത്രീ കുറ്റവാളികള്‍ മുമ്പത്തേക്കാള്‍ വര്‍ധിച്ചുവരുന്നുണ്ട് ഇപ്പോള്‍. അവരുടെ കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റമുണ്ടായിരിക്കുന്നു. മുമ്പ് സ്ത്രീകള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഒരു നിര്‍ബന്ധിതാവസ്ഥയുണ്ടായിരുന്നു. അബദ്ധത്തിലും ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനും പീഡനം ചെറുക്കാനും മാനം രക്ഷിക്കാനും ദുര്‍നടപ്പും മദ്യപാനവും മൂലം ജീവിതം താറുമാറാക്കിയ ഭര്‍ത്താവിനെ കൊല്ലാനുമൊക്കെയായിരുന്നു സ്ത്രീ കുറ്റവാളിയായത്. പുതിയ കാലത്തെ കുറ്റകൃത്യങ്ങള്‍ പണത്തിനു വേണ്ടിയും ആഡംബര ജീവിതം ലക്ഷ്യമിട്ടുമാണ്. അതുതന്നെയാണ് ഇന്നത്തെ സിനിമ-സീരിയലുകളുടെ പ്രമേയവും. അതിന്റെ പ്രതിഫലനമെന്നോണം നാട്ടില്‍ അരങ്ങേറുന്നതും ഇത്തരം കുറ്റകൃത്യങ്ങള്‍ തന്നെ.
മിക്ക സീരിയലുകളിലും കുതന്ത്രങ്ങളുടെ രാജ്ഞിമാരാണ് സ്ത്രീകള്‍. പല കുറ്റകൃത്യങ്ങളിലും പിടിക്കപ്പെട്ട സ്ത്രീ കുറ്റവാളികള്‍, തങ്ങള്‍ ഈ വഴിയിലേക്കെത്തിപ്പെടാന്‍ സിനിമയും സീരിയലുകളും പ്രചോദനമായി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ കൊലപാതക മാര്‍ഗങ്ങള്‍ മനസ്സിലാക്കിയത് സീരിയലുകളില്‍നിന്നാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
മോശമായ ഉള്ളടക്കങ്ങളുള്ള സീരിയലുകള്‍ വിലക്കണമെന്ന് മുമ്പ് നിയമസഭാ സമിതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല. നന്മയും മാനുഷിക മൂല്യങ്ങളും ഉണര്‍ത്തുന്നതാവണം ജനകീയ മാധ്യമങ്ങളിലെ പരിപാടികള്‍ എന്ന് ഉറപ്പുവരുത്താനാകണം.

Comments

Other Post

ഹദീസ്‌

മനുഷ്യബന്ധങ്ങളുടെ മഹത്വം
മൂസ ഉമരി, പാലക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (60-63)
ടി.കെ ഉബൈദ്‌