Prabodhanm Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

ആല്‍ബര്‍ട്ട് ലിച്ചന്‍ബര്‍ഗിന്റെ ജീവിതം ഫാഷിസത്തിനെതിരെ ഒരു സത്യവാങ്മൂലം

മുഹമ്മദ് ശമീം

ഉറക്കെപ്പറയുക, 

നിങ്ങളുടെ ചുണ്ടുകള്‍ ഇപ്പോഴും സ്വതന്ത്രമാണ് 

ഉറക്കെപ്പറയുക, നിങ്ങളുടെ നാവ് ഇപ്പോഴും നിങ്ങളുടേതാണ് 

ചലനാത്മകമായ ശരീരം നിങ്ങളുടേത് മാത്രമാണ് 

ഉറക്കെപ്പറയുക, നിങ്ങളുടെ ജീവിതം ഇപ്പോഴും നിങ്ങള്‍ക്ക് സ്വന്തം 

..... ..... 

ഉറക്കെപ്പറയുക, നിങ്ങള്‍ക്കൊരു മാത്ര മതിയാകും 

നാക്ക് മരവിക്കും മുമ്പ്, ശരീരം നിശ്ചലമാകും മുമ്പ് 

ഉറക്കെപ്പറയുക, സത്യം ഇപ്പോഴും ജീവത്താണ് 

ഉറക്കെപ്പറയുക, നിങ്ങള്‍ക്ക് പറയാനുള്ളത് 

- ഫൈസ് അഹ്മദ് ഫൈസ് 

 

ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന് ആല്‍ബര്‍ട്ട് ലിച്ചന്‍ബര്‍ഗ് കൈയില്‍ കിട്ടിയതെന്തെങ്കിലുമൊക്കെ തിന്നു. റൊട്ടിക്കഷണങ്ങള്‍ അത്യപൂര്‍വമായി മാത്രമേ വീണു കിട്ടിയുള്ളൂ. ചിലപ്പോഴെല്ലാം അയാള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന് പ്രഭാഷണങ്ങളും നടത്തി. അവര്‍ തന്റെ നാക്ക് പിഴുതെടുത്തില്ലല്ലോ എന്നയാള്‍ അത്ഭുതപ്പെട്ടു (ലിച്ചന്‍ബര്‍ഗിന്റെ ചെവികള്‍ പട്ടാളക്കാര്‍ പറിച്ചെടുത്തിരുന്നു. ജനനേന്ദ്രിയം  ഞെക്കിപ്പിഴിഞ്ഞ് നശിപ്പിച്ചു കളഞ്ഞിരുന്നു). 

സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവു തന്നെയാണ് തന്റെ നാക്ക് ഇപ്പോഴും ശേഷിക്കുന്നുവെന്നത്. മനുഷ്യന്റെ ഏറ്റവും അപകടകരമായ ഭാഗം ലൈംഗികാവയവമല്ല. അവന്റെ ചിന്തകളാണ് ഏറ്റവും പ്രധാനം. 'അല്ലയോ മഹാനായ അഡോള്‍ഫ് ഹിറ്റ്‌ലര്‍, നീ ദെകാര്‍ത്തെയെ മറന്നു. പ്രവര്‍ത്തനം നിഷേധിച്ചപ്പോള്‍ ഭയം  ചിന്തിക്കാനാണ് നിര്‍ബന്ധിതമാക്കിയത്. അപ്പോള്‍ നിലനില്‍ക്കുന്നുവെന്ന സത്യം ഞെട്ടലോടെയെങ്കിലും തിരിച്ചറിഞ്ഞു. ഞാനും ചിന്തിക്കുന്നു, അതുകൊണ്ട് ഞാനും ജീവിക്കുന്നു. ഞാന്‍ ജീവിക്കുന്നുവെന്നു വെച്ചാല്‍ അതിനര്‍ഥം നിനക്കതിനാവില്ല എന്നു തന്നെയാകുന്നു. അതായത് നീ നിലനില്‍ക്കുന്നില്ല.' 

ആന്ദ്രേ പ്ലാറ്റനോവിന്റെ (ആന്ദ്രേ പ്ലാറ്റനോവിച്ച് ക്ലിമെന്തോവ്) The Rubbish Wind (ജീര്‍ണിച്ച  കാറ്റ്) എന്ന കഥ ഏറ്റവും നടുക്കമുളവാക്കിയിട്ടുള്ള അനുഭവങ്ങളിലൊന്നാണ്. ചില നേരങ്ങളില്‍ രോഷം കൊണ്ട് തിളച്ചു മറിയുന്ന രക്തം കഥയുടെ മറ്റു ചില ഭാഗങ്ങളിലെത്തുമ്പോള്‍ ഭയം കൊണ്ട് ഉറഞ്ഞു കട്ടയായിപ്പോകും. 

ഒരു പ്രോലിറ്റേറിയന്‍ എഴുത്തുകാരനും ബോള്‍ഷെവിക് അനുഭാവിയുമായി അറിയപ്പെട്ടിരുന്ന പ്ലാറ്റനോവ് പക്ഷേ, സ്റ്റാലിന്റെ ഭരണകാലത്ത് ചെവെന്‍ഗുര്‍ (Chevengur) എന്ന ഒരു നോവലെഴുതിയത്രെ. കമ്യൂണിസ്റ്റ് വ്യവസ്ഥ നിലനിന്നിരുന്ന ചെവെന്‍ഗുറില്‍ കമ്യൂണിസത്തെ അംഗീകരിക്കാത്ത വ്യക്തികള്‍ കൊല്ലപ്പെടുന്നതിന്റെ കഥയാണത്. സ്റ്റാലിനിസ്റ്റ് റഷ്യയില്‍, പക്ഷേ ആ  നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ല. 

ജര്‍മനിയിലെ ഫ്യൂറര്‍ ഭരണവും നാസി വംശീയതയും ജീവിതത്തില്‍ സൃഷ്ടിച്ച ഞെരുക്കങ്ങളെ ആല്‍ബര്‍ട്ട് ലിച്ചന്‍ബര്‍ഗ് എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുകയാണ് പ്ലാറ്റനോവ്. ഒരു സൈകിക്ക് ആയി തുടക്കത്തില്‍ പെരുമാറുന്ന ലിച്ചന്‍ബര്‍ഗ് ഭാര്യ സെല്‍ഡയെ വടി കൊണ്ടടിച്ച ശേഷമാണ് പുറത്തേക്കിറങ്ങുന്നത്. സെല്‍ഡയില്‍ മൃഗീയമായ ഒരു പരിണാമം സംഭവിച്ചതുപോലെ അയാള്‍ക്ക് തോന്നി. പേ കൊണ്ട് തീക്ഷ്ണമായ കണ്ണുകളും ദുരയുടെ ഉമിനീര്‍ നുരഞ്ഞു പൊങ്ങുന്ന വായയുമുള്ള ഒരു കുരങ്ങാണ് ഇപ്പോള്‍ അയാളുടെ മുന്നിലുള്ളത്. ആ പാവം വീട്ടമ്മയാകട്ടെ, ആകെയുള്ള രണ്ടു കഷണം ഉരുളക്കിഴങ്ങും ഒരു കഷണം ഇറച്ചിയും കഴിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ഉണര്‍ത്തുകയുമായിരുന്നു. അയാളെ സംബന്ധിച്ചേടത്തോളം ഇപ്പോള്‍ അവള്‍ ഒരു ജന്തുവായി മാറിയിരിക്കുന്നു. ഭ്രാന്തചേതനകളുടെ ഒരഴുക്കു കൂന.

ഫാഷിസ്റ്റ് ഭരണകൂടത്തിനു കീഴില്‍, ഇപ്രകാരം മനുഷ്യര്‍ വിപരീത പരിണാമത്തിന് വിധേയരായിക്കൊണ്ടിരുന്നു. ജര്‍മനിയുടെ വികസനത്തെക്കുറിച്ച് പറയുക മാത്രമല്ല, അന്നോളം ജര്‍മനി കണ്ടിട്ടില്ലാത്ത വികസനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തയാളാണ് ഹിറ്റ്‌ലര്‍. എന്നാല്‍, മിനുപ്പാര്‍ന്ന റോഡുകള്‍ വെട്ടിത്തിളങ്ങുമ്പോഴും ഹൃദയത്തെയും തലച്ചോറിനെയുമടക്കം കാര്‍ന്നു തിന്നുന്ന വിശപ്പിന് മനുഷ്യന്‍ ഇരയായിക്കൊണ്ടുമിരുന്നു. സെമിത്തേരിയിലെത്തുവോളം ഒരു മനുഷ്യനായിത്തന്നെ ഇരിക്കുമെന്ന് തീരുമാനിച്ചുകൊണ്ട് വടിയുമെടുത്ത് ലിച്ചന്‍ബര്‍ഗ് പുറത്തിറങ്ങുന്നതാണ് പിന്നെ നാം കാണുന്നത്. കത്തിജ്ജ്വലിക്കുന്ന സൂര്യനെ നോക്കി അയാള്‍ ചിന്തിച്ചു, ഈ ലോകോര്‍ജകാരകമായ സൂര്യനോ ധൂമകേതുക്കളോ അലഞ്ഞു തിരിയുന്ന നക്ഷത്രങ്ങളോ ആയിരിക്കില്ല ഈ ഭൂമിയിലെ മനുഷ്യരാശിയെ നശിപ്പിക്കുക. ഇത്തരം അപ്രധാന കാര്യങ്ങളെയപേക്ഷിച്ച് അവര്‍ എത്രയോ വലുതാണ്. 

വംശീയ ഫാഷിസത്തിന്റെയും ഫ്യൂറര്‍ ഭരണകൂടത്തിന്റെയും വ്യവഹാരങ്ങളെ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട് പ്ലാറ്റനോവ് തന്റെ കഥയില്‍. ഒരു ഭാഗത്ത് മനുഷ്യന്‍ അനുഭവിക്കുന്ന കെടുതികളെ വിവരിക്കുമ്പോള്‍ മറുഭാഗത്ത് സ്തുതിപാഠകരും സൈനികവൃന്ദവും കറുത്ത ഒരു റൊട്ടിക്കഷണത്തിനുള്ള പണി പോലും ചെയ്യാതെ വെണ്ണയും വീഞ്ഞും കഴിക്കുകയും വിശ്വസ്തരായ ഭാര്യമാരെ ഊട്ടുകയും ചെയ്തതായും പറയുന്നു. സര്‍ക്കാറിനോടുള്ള ഭക്ത്യാദരവുകളുടെ സൂചകമായി തെരുവില്‍ മാര്‍ച്ചു ചെയ്തുകൊണ്ടിരുന്ന പട്ടാളത്തെ എല്ലാ ദിവസവും പന്നിയിറച്ചി കൊടുത്ത് പോറ്റി. മഹത്തായ ബ്രഹ്മചര്യം വളര്‍ത്തിയെടുക്കാന്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയ സര്‍ക്കാര്‍ തന്നെ യൂദപ്പെണ്ണുങ്ങളില്‍നിന്ന് പകരാനിടയായേക്കാവുന്ന സിഫിലീസില്‍നിന്ന് രക്ഷപ്പെടാന്‍ മരുന്നു കുപ്പികളും നല്‍കി (ജര്‍മന്‍ സ്ത്രീകള്‍ അഭിജാതരായതിനാല്‍ അവര്‍ക്ക് സിഫിലീസ് ബാധിക്കില്ലത്രെ). ഈ വൈരുധ്യം വില്‍ഹെം റീഹിന്റെ മാസ് സൈക്കോളജി ഒഫ് ഫാഷിസത്തെ ഓര്‍മയിലേക്ക് കൊണ്ടു വരും. സദാചാരത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും പേരില്‍ കാസ്‌ട്രേറ്റ് ചെയ്യപ്പെടുന്ന ആളുകളുടെ അടക്കിനിര്‍ത്തിയ വീര്യത്തെ ഫാഷിസം എങ്ങനെയാണ് തുറന്നുവിടുന്നതെന്ന് അതില്‍ നിരീക്ഷിക്കുന്നുണ്ട്. തനിക്കു നേരെ ചാട്ടവാറുയര്‍ത്തുന്ന ഈ സൈനികരെ ഊട്ടാനും ശക്തിപ്പെടുത്താനും സുഖിപ്പിക്കാനും വേണ്ടി ഓരോ തൊഴിലാളിയും നൂറ് കുതിരശക്തി ഊര്‍ജം ഉല്‍പാദിപ്പിക്കേണ്ടിവന്നുവെന്നും പ്ലാറ്റനോവിന്റെ കഥയില്‍ പറയുന്നു. 

ഹിറ്റ്‌ലറുടെ അര്‍ധകായ പ്രതിമ ഉണ്ടാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന നാഷ്‌നല്‍ സോഷ്യലിസ്റ്റുകളോട് ലിച്ചന്‍ബര്‍ഗ് ഫ്യൂററെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു പ്രസംഗം നടത്തി. ആവേശഭരിതരായ നാസികള്‍ ഹെയ്ല്‍ ഹിറ്റ്‌ലര്‍ എന്നാര്‍ത്തുവിളിച്ചു. എന്നാല്‍ ശക്തമായ സര്‍ക്കാസമായിരുന്നു ആല്‍ബര്‍ട്ടിന്റേത്. മഹാനായ അഡോള്‍ഫ്, അയാള്‍ പറഞ്ഞു, പുതിയൊരുദ്യോഗം തന്നെ കണ്ടുപിടിച്ചല്ലോ. ദശലക്ഷക്കണക്കിനാളുകള്‍ അധികോല്‍പാദനത്തിനിടവരുത്താതെ അതില്‍ വ്യാപൃതരായി. ഷൂസും വസ്ത്രങ്ങളും ധരിച്ച് ഒന്നും ഉല്‍പാദിപ്പിക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടന്ന അവര്‍ അധികഭക്ഷണത്തെ ഇല്ലാതാക്കി. അങ്ങനെയവര്‍ വിയര്‍പ്പിലും സന്തോഷത്തിലും നിന്റെ ഖ്യാതിയെ വാഴ്ത്തിക്കൊണ്ടിരുന്നു. ഈ പുതിയ വ്യവസായം കൊണ്ട് പ്രബുദ്ധരായ ആളുകള്‍ അവരുടെ കായബലവും ഹൃദയവും അതിനായുപയോഗപ്പെടുത്തി. ഹിറ്റ്‌ലര്‍, നിങ്ങളെന്റെ മാതൃഭൂമിയെ ഏറ്റെടുത്തു, എന്നിട്ടോ ഓരോരുത്തര്‍ക്കും പണി നല്‍കി, നിങ്ങളുടെ യശസ്സിന് കുട പിടിക്കുന്ന പണി. 

വണ്ടിയുടെ റേഡിയേറ്ററിന്മേല്‍ ഹെയ്ല്‍ ഹിറ്റ്‌ലര്‍ എന്ന മുദ്രാവാക്യവും സ്വസ്തിക ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. കൃമിയുടെ കാലുകള്‍ പോലെ എന്നാണ് സ്വസ്തിക ചിഹ്നത്തെ പ്ലാറ്റനോവ് വിശേഷിപ്പിക്കുന്നത്. അത്രയും നിന്ദ്യമായ ഒന്ന്. കെട്ടപ്പെട്ട കൈകളുടെ അടയാളമാണ് സ്വസ്തിക എന്ന് എം.എന്‍ വിജയന്‍ പറഞ്ഞിട്ടുണ്ട്. കൈയിലിരുന്ന വടി കൊണ്ട് റേഡിയേറ്ററിന്മേല്‍ ആഞ്ഞടിച്ച ലിച്ചന്‍ബര്‍ഗ് പിന്നീട് ഫ്യൂററുടെ പ്രതിമക്കു മേലും അടിച്ചു. തലക്കു തന്നെ രണ്ടടി. ആ അടിക്ക് ലോഹത്തിന്മേല്‍ ഒരു കേടും വരുത്താന്‍ പറ്റിയില്ല, വടി കഷണങ്ങളായി തെറിക്കുകയും ചെയ്തു. നാസിപ്പടക്ക് കാര്യം മനസ്സിലായതപ്പോഴാണ്. അവരയാളെ നിഷ്ഠുരമായി മര്‍ദിച്ചു. ഇടിച്ചു പിഴിഞ്ഞു, ചെവികളും ലൈംഗികാവയവവും പറിച്ചെടുത്തു. ചവറ്റുകുഴിയുടെ മൂടി തുറന്ന് അതിലേക്കിടുകയും ചെയ്തു.

ഈ പ്രതിമയുടെ വിവരണം നല്‍കുന്നുണ്ട് കഥാകൃത്ത്. അത് രസാവഹവും ഏകാധിപതിയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. ഭോജ്യങ്ങളും ചുംബനങ്ങളും ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന, ആസക്തി ബാധിച്ച ചുണ്ടുകളും സര്‍വലോക പ്രശസ്തിയാല്‍ തടിച്ചു വീര്‍ത്ത  കവിളുകളും. മനുഷ്യരാശിയുടെ തന്നെ വിധി നിര്‍ണയിക്കാന്‍ വേണ്ടി വേദനാജനകമായ തീവ്രശ്രദ്ധയോടെയാണ് ഇരിക്കുന്നതെന്ന് കാണുന്നവന്‍ ധരിക്കേണ്ടതിനു വേണ്ടി, കൃത്യാന്തരബാഹുല്യം നിമിത്തമുള്ള പ്രക്ഷുബ്ധത വ്യക്തമാക്കുന്നതിനായി സാമാന്യം ഭേദപ്പെട്ടൊരു ചുളിവ് കൂലിക്കെടുത്ത കലാകാരന്മാര്‍ നെറ്റിയില്‍ ഉണ്ടാക്കിവെച്ചിരുന്നു. പ്രതിമയുടെ മാറ് ഒരു പെണ്ണിനെ വരിഞ്ഞു മുറുക്കാനെന്ന പോലെ മുന്നോട്ട് ചാഞ്ഞു നിന്നു. കാമവികാരപ്രകടനത്തിനും പൊതു പ്രസംഗത്തിനും തയാറായി നില്‍ക്കുന്ന ചുണ്ടുകള്‍ മൃദുവായി ചിരിച്ചുകൊണ്ടിരുന്നു.

കുഴിയില്‍ അയാളുടെ ജീവിതത്തെപ്പറ്റിയാണ് പിന്നെ കഥാകൃത്ത് പറയുന്നത്. അതിലും തുടര്‍ന്നങ്ങോട്ടും ലിച്ചന്‍ബര്‍ഗ് അഭിമുഖീകരിക്കുന്നത് അത്യന്തം വമനേച്ഛയുളവാക്കുന്ന അനുഭവങ്ങളെയാണ്. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി അങ്ങോട്ട് വന്നു വീഴുന്നതില്‍ അല്‍പം മൃദുവായതെന്തും അയാള്‍ തിന്നു. തന്റെ കാല്‍ കരണ്ടു കൊണ്ടിരുന്ന ഒരെലിയെ അയാളൊരിക്കല്‍ പിടിച്ച് ഞെരിച്ചുകൊന്നു. ധാരാളം രക്തം കുടിച്ചും മാംസം കാര്‍ന്നും എലി അയാളുടെ ജീവിതത്തെ വീണ്ടും നശിപ്പിക്കുകയായിരുന്നു. ദാരിദ്ര്യത്തിന്റെ തുഛമായ ആദായം കൊണ്ട് സംഭരിച്ച രക്തവും മാംസവും തിരിച്ചെടുക്കണമെന്ന ആഗ്രഹത്തോടെ അയാള്‍ ആ ചത്ത എലിയെ രോമങ്ങളടക്കം തിന്നു തീര്‍ത്തു. ഒരു വിപരീത പരിണാമം എല്ലാ അര്‍ഥത്തിലും ലിച്ചന്‍ബര്‍ഗിന് സംഭവിക്കുകയായിരുന്നു. അവസാനം അവിടെ നിന്ന് പിടികൂടപ്പെട്ട അയാള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കയക്കപ്പെടുകയും എന്നാല്‍ ഇത് എന്തു തരം ജന്തുവാണെന്നതിനെപ്പറ്റി ശാസ്ത്രജ്ഞന്മാര്‍ ഗവേഷണങ്ങളിലേര്‍പ്പെടുകയും ചെയ്തു. പുതിയ  ഒരു ജന്തു, ഒരു രോമപാളി പുതുതായി വളര്‍ന്നു വരുന്നു (പിഴുതെടുക്കപ്പെട്ട ചെവിയുടെ സ്ഥാനത്ത് അയാള്‍ക്ക് രോമങ്ങള്‍ വളര്‍ന്നു മൂടിയിരുന്നു), ലൈംഗിക സവിശേഷതകള്‍ അവ്യക്തമാണ് എന്നൊക്കെ അതിന്റെ ലക്ഷണങ്ങള്‍ എഴുതപ്പെട്ടു.

ഹെഡ്‌വിഗ് ഹോട്മാന്‍ എന്ന ഒരു കമ്യൂണിസ്റ്റുകാരി വിചാരണ ചെയ്യപ്പെടുന്നത് ചിത്രീകരിച്ചിട്ടുണ്ട് കഥയില്‍. നാഷ്‌നല്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിനു ശേഷം അതിന്റെ പരമോന്നത നേതാവിനോട് കാണിച്ച പുഛം, തടവിലായിരുന്നപ്പോള്‍ രണ്ട്  മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സ്‌നേഹം (കാമാസക്തി) നിഷേധിച്ചത് തുടങ്ങിയവയായിരുന്നു അവരുടെ മേലുള്ള കുറ്റം. പരിഹാസത്തോടെ ഹെഡ്‌വിഗ് നല്‍കിയ മറുപടി ശക്തമായ നാസി ഭരണകൂടത്തെ വിറപ്പിക്കുന്നതായിരുന്നു. ആ രണ്ട്  ഉദ്യോഗസ്ഥര്‍ക്ക് സ്‌നേഹം നിഷേധിച്ചിട്ടുണ്ട്. അതിന്റെ കാരണം ഞാന്‍ ഒരു സ്ത്രീ ആണ് എന്നതും അവര്‍ പുരുഷന്മാര്‍ എന്നതില്‍ പരാജിതരാണെന്നതുമാണെന്ന് അവര്‍ പ്രഖ്യാപിച്ചു. പരിഹാസത്തോടെ അവര്‍ തുടര്‍ന്നു: പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട ഒന്നാംതരം ജര്‍മന്‍ ശേഷി നഷ്ടപ്പെട്ട അവര്‍ക്ക് ഫ്രഞ്ച് രീതിയില്‍ സ്‌നേഹിക്കാനേ അറിയൂ. ജര്‍മന്‍ രീതിയില്‍ ആവുന്നില്ല. അതിനാല്‍ അവര്‍ രാഷ്ര്ടത്തിന്റെ ശത്രുക്കളാണ്. അവരെ വെടിവെച്ചു കൊല്ലണം. 

പൗരുഷത്തെ തള്ളിപ്പറയുന്ന സ്ത്രീയിലൂടെ ഫാഷിസത്തിന്റെ ദൗര്‍ബല്യത്തെ വരച്ചുകാട്ടുന്ന പ്ലാറ്റനോവ് ജര്‍മന്‍ രീതിയിലുള്ള സെക്‌സ്, ഫ്രഞ്ച് രീതിയിലുള്ള സെക്‌സ് എന്നീ പ്രയോഗങ്ങളിലൂടെ അതിന്റെ വംശീയ ബോധത്തെ നിന്ദ്യമായി പരിഹസിക്കുകയും ചെയ്യുന്നു. വംശീയമായ മേന്മ, വംശവിശുദ്ധി തുടങ്ങിയ അവകാശവാദങ്ങളിലെ അര്‍ഥരാഹിത്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഹിറ്റ്‌ലറുടെ നാഷ്‌നല്‍ സോഷ്യലിസത്തെപ്പോലെത്തന്നെ ഇന്ത്യയിലെ കള്‍ചറല്‍ നാഷ്‌നലിസവും കെട്ടിപ്പൊക്കിയിരിക്കുന്നത് വംശീയമായ അവകാശവാദങ്ങള്‍ക്കു മേലാണല്ലോ. കാസ്‌ട്രേറ്റ് ചെയ്യപ്പെട്ടവന്റെ വികാരത്തള്ളിച്ചയാണ് റേപ്പ് ചെയ്തുകളയും എന്ന ഭീഷണി. ഊതിവീര്‍പ്പിച്ച ശേഷിയാണ് എല്ലാ ഏകാധിപത്യങ്ങള്‍ക്കുമുള്ളത്. വംശീയമായ അവകാശവാദങ്ങളും ഇത്രക്കേയുള്ളൂ. 

ഹെഡ്‌വിഗിനൊപ്പം ക്യാമ്പില്‍നിന്നും രക്ഷപ്പെട്ട ലിച്ചന്‍ബര്‍ഗ് എത്തിച്ചേരുന്നത് എല്ലാവരും ചത്തൊടുങ്ങുകയോ ആട്ടിയോടിക്കപ്പെടുകയോ ചെയ്ത ഒരു ഗ്രാമത്തിലേക്കാണ്. ജീവന്റെ ശേഷിപ്പ് കണ്ട  ഒരു വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുന്ന ഒരമ്മയെ അയാളവിടെ കണ്ടു. ഒരാഴ്ചയായി ഞാനിങ്ങനെ തൊട്ടിലാട്ടിയിട്ടും തണുപ്പു കാരണം മക്കള്‍ക്കുറങ്ങാന്‍ പറ്റുന്നില്ലെന്ന് ആ സ്ത്രീയുടെ ആവലാതി. ലിച്ചന്‍ബര്‍ഗ് ആ തൊട്ടിലിലേക്ക് കുനിഞ്ഞു നോക്കിയപ്പോഴാണ് വായനക്കാരന്‍ ഞെട്ടിത്തരിക്കുന്നത്. കണ്ണുകള്‍ തുറന്നുപിടിച്ച് മുഖത്തോടു മുഖം നോക്കി മരിച്ചു കിടക്കുന്ന ആറും ഏഴും വയസ്സ് പ്രായമായ രണ്ട് കുഞ്ഞുങ്ങളുടെ കറുത്ത തലകള്‍. അനശ്വരതയെ സമീപിക്കുമ്പോഴുള്ള പേടിയില്‍നിന്ന് പെങ്ങളെ സംരക്ഷിക്കാനെന്ന പോലെ ആണ്‍കുട്ടി പെണ്‍കുട്ടിയെ ഒരു കൈ കൊണ്ട് ചേര്‍ത്തു പിടിച്ചിരുന്നു.

അടുക്കളയില്‍ ചെന്ന് അടുപ്പില്‍ തീ കൂട്ടിയ ലിച്ചന്‍ബര്‍ഗ് താന്‍ ഒരു കഷ്ണം ഇറച്ചി പാചകം ചെയ്യുകയാണെന്നും അത് വെന്താല്‍ ചെന്ന് കഴിച്ചോളണമെന്നും താന്‍ ഉറങ്ങുകയാണെങ്കില്‍ വിളിക്കരുതെന്നും ദിവസങ്ങളായി പട്ടിണി കിടക്കുന്ന, 'ഉറങ്ങുന്ന' തന്റെ മക്കളെ തനിച്ചാക്കി ഗ്രാമം വിട്ട്  പോകാന്‍ കൂട്ടാക്കാത്ത ആ അമ്മയോട് പറഞ്ഞ ശേഷം അവര്‍ കാണാതെ തന്റെ തുടയില്‍നിന്ന് വലിയ ഒരു കഷണം ഇറച്ചി മുറിച്ചെടുത്ത ശേഷം അത് വേവിക്കാനിട്ടു.

പിറ്റേന്നു രാവിലെ സെല്‍ഡയോടൊപ്പം ആ വീട്ടില്‍ ഒരു പോലീസുകാരന്‍ വന്നു. പോലീസുകാരന്റെ സഹായത്തോടെ, വീടു വിട്ടുപോയ, സമനില തെറ്റിയ തന്റെ ഭര്‍ത്താവിനെ തേടിപ്പിടിക്കാനാണ് സെല്‍ഡ വന്നതെങ്കില്‍ അവളുടെ നിസ്സഹായത മുതലെടുത്ത് ഒരു രാജ്യദ്രോഹക്കുറ്റവാളിയെ പിടികൂടാനുള്ള ആവേശത്തിലായിരുന്നു പോലീസുകാരന്‍. അടുപ്പില്‍ വെന്തുണങ്ങിപ്പോയ ഇറച്ചിക്കഷ്ണം അവര്‍ കണ്ടു. പിന്നെ തൊട്ടിലിലും പുറത്തുമായി മരിച്ചു  കിടക്കുന്ന രണ്ട്  കുഞ്ഞുങ്ങളും അമ്മയും. പുറത്ത് മറ്റേതോ ജന്തു കാലില്‍നിന്ന് ഇറച്ചി കടിച്ചെടുത്ത രൂപത്തില്‍ ചോരയൊലിപ്പിച്ച് ചത്ത് കമഴ്ന്നു കിടക്കുന്ന, അപരിചിതമായ ഒരു ജന്തു. കുരങ്ങായിരിക്കും എന്ന് പോലീസുകാരന്‍ പറഞ്ഞപ്പോള്‍ അത് ശരിയായിരിക്കുമെന്ന് സെല്‍ഡക്കും തോന്നി. വെന്തുണങ്ങിയ മനുഷ്യമാംസം പോലീസുകാരന്‍ തിന്നു. സെല്‍ഡ ഇനിയും തന്റെ ഭര്‍ത്താവിനെ, ലിച്ചന്‍ബര്‍ഗിനെ കണ്ടത്താന്‍ പറ്റാത്ത വ്യഥയില്‍ നിന്നു.

ആന്ദ്രേ പ്ലാറ്റനോവിന്റെ അല്‍പം  ദീര്‍ഘമായ കഥ അല്‍പം വിശദമായിത്തന്നെ ഈ കുറിപ്പില്‍ സംക്ഷേപിച്ചിട്ടുണ്ട്. വംശീയതയും ഫാഷിസവും അധികാരം കൈയടക്കുന്ന കാലത്ത്, ഒരു ഫ്യൂററുടെ കൈയില്‍ അധീശത്വം, ചോദ്യം ചെയ്യപ്പെടാന്‍ പറ്റാത്ത വിധം വന്നു ചേരുമ്പോള്‍ ജീവിതത്തിന് സംഭവിക്കുന്നതെന്ത് എന്നതിന്റെ നേര്‍ പരിഛേദമാണ് 'ആല്‍ബര്‍ട്ട് ലിച്ചന്‍ബര്‍ഗ് എന്ന, പ്ലാറ്റനോവ് കഥാപാത്രത്തിന്റെ ജീവിതം. ഒപ്പം മുകളില്‍ കഥാവിവരണത്തില്‍ അതതിടങ്ങളില്‍ സൂചിപ്പിച്ച പോലെ ഒരു ദര്‍ശനം എന്ന നിലക്കുള്ള, ഫാഷിസത്തിന്റെ ദൗര്‍ബല്യങ്ങളും ഒരധികാരവ്യവസ്ഥയായിത്തീരുമ്പോള്‍ അതാര്‍ജിക്കുന്ന പൈശാചിക ഭാവങ്ങളും. മനുഷ്യന്‍ നിര്‍മിച്ചതിലും പ്രയോഗിച്ചതിലും വെച്ച് ഏറ്റവും വലിയ തിന്മയാണ് വംശീയത. ഏറ്റവും ക്രൂരമായ വ്യവസ്ഥയാണ് ഫാഷിസം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്