Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

മാറിയ ഇന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ എന്തായിരിക്കണം?

എസ്.എം സൈനുദ്ദീന്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്, ഇസ്‌ലാമിനെ അതിന്റെ തനിമയില്‍ പുനരവതരിപ്പിക്കുന്നതോടൊപ്പം ദേശീയമോ സാര്‍വദേശിയമോ ആയി മുസ്‌ലിംകള്‍ സവിശേഷമായും ലോകജനത പൊതുവായും അഭിമുഖീകരിച്ചുകൊണ്ടിരുന്ന ജീവിതത്തിന്റെ സകലതല സ്പര്‍ശിയായ ഒരുപാട് പ്രശ്‌നങ്ങളോടും വെല്ലുവിളികളോടുമുള്ള പ്രതികരണം എന്ന നിലക്ക് കൂടിയായിരുന്നു. ചരിത്രത്തിലെ നിരന്തര സഞ്ചാരത്തിലൂടെ മുസ്‌ലിം സമൂഹത്തില്‍ സംഭവിച്ച ആശയപരവും കര്‍മപരവുമായ വീഴ്ചകളെ തിരുത്തിയും ലോക നാഗരികതയെ ബാധിച്ച കുഴപ്പങ്ങളെ ചൂണ്ടിക്കാട്ടിയുമാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവയുടെ പ്രവര്‍ത്തന മണ്ഡലം രൂപപ്പെടുത്തിയത്. മതാത്മക ഉള്ളടക്കവും രാഷ്ട്രീയ വിശകലനരീതിയും സാമൂഹികമായ പ്രതിനിധാനവും സ്വാഭാവികമായും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഷയിലും ശൈലിയിലും ആഴത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. 

ഇസ്‌ലാമിന്റെ ഈ പ്രതിനിധാനത്തെ 'രാഷ്ട്രീയ ഇസ്‌ലാം' എന്ന തെറ്റായ പ്രയോഗം കൊാണ് പടിഞ്ഞാറ് എതിരേറ്റത്. അങ്ങനെ ഇസ്‌ലാമിന്റെ രാഷ്ട്രീയ അനുഭവങ്ങളെ തിരസ്‌കരിക്കുകയും പുതിയ മുന്നേറ്റങ്ങളെ തല്ലിയൊതുക്കുകയുമായിരുന്നു പടിഞ്ഞാറ്. സെക്യുലര്‍ മോഡേണിറ്റിയും ലിബറല്‍ ഡെമോക്രസിയും എത്ര പുരോഗമനം പുലമ്പിയാലും അതിന്റെ എല്ലാ സാധ്യതകളുടെ കവാടങ്ങളും ഇസ്‌ലാമിനു മുന്നില്‍ കൊട്ടിയടക്കപ്പെടുകയായിരുന്നു. ഇവിടെയാണ് നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രപരമായ ഭാഗധേയം നിര്‍ണയിക്കപ്പെട്ടത്. ഇസ്‌ലാമിക ചിന്തയെ ആധാരമാക്കി ആധുനിക മിഥ്യകളെ വിശകലനം ചെയ്തതും അതിനെ അഭിമുഖീകരിക്കാന്‍ മുസ്‌ലിം ഉമ്മത്തിന് ആത്മവിശ്വാസം പകര്‍ന്നുനല്‍കിയതും നിസ്സാരമായ കാര്യമല്ല. സയ്യിദ് മൗദൂദിയും ശഹീദ് ഹസനുല്‍ ബന്നായും ശഹീദ് സയ്യിദ് ഖുത്വ്ബും മുസ്‌ലിം ധിഷണയുടെ കരുത്തും ആധുനികമായ അതിന്റെ പ്രതീകങ്ങളുമാണ്. അതാണ് അവരെ നവോത്ഥാന നായകരാക്കിയത്. അതുതന്നെയാണ് അവര്‍ കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളെ നവോത്ഥാന പ്രസ്ഥാനങ്ങളാക്കിയതും.

ഇവരോ ഇവരുാക്കിയ പ്രസ്ഥാനങ്ങളോ നവോത്ഥാനത്തിന്റെ ഒടുക്കമല്ല. നിരന്തരമായി ചരിത്രത്തില്‍ സംഭവിച്ചുകൊേയിരിക്കുന്ന തജ്ദീദീ -നവോത്ഥാന- പ്രക്രിയയുടെ ഒരു കാലഘട്ടത്തിലെ കണ്ണിയാണ്. നിരന്തരമായ നവീകരണത്തിന് ഇസ്‌ലാമിനെ പര്യാപ്തമാക്കുന്ന സാധ്യതയാണ് തജ്ദീദ്. അന്ത്യനാള്‍വരെ ഈ സാധ്യതയുടെ കവാടങ്ങള്‍ തുറന്നുതന്നെ കിടക്കും. ഇസ്‌ലാമിനെ കാലാതിവര്‍ത്തിയാക്കുന്നതും വര്‍ത്തമാനകാലത്തോട ് സംവദിപ്പിക്കുന്നതും സഹവര്‍ത്തിപ്പിക്കുന്നതും തജ്ദീദീ പ്രക്രിയയാണ്. നിരന്തരമായ വളര്‍ച്ചാ പരിണാമങ്ങളിലൂടെയാണ് ഇന്നോളമുള്ള ഇസ്‌ലാം അനുഭവങ്ങള്‍ ലോകത്ത് വികസിച്ചുവന്നിട്ടുള്ളത്. ഇസ്‌ലാമിന്റെ ചരിത്രത്തില്‍നിന്ന് നമുക്ക് പഠിക്കാനുള്ള ഒന്നാമത്തെ പാഠം ഇതാണ്. ദീര്‍ഘമായ ഈ ചരിത്രത്തിന്റെ പ്രവാഹത്തില്‍നിന്നും കണ്ണിയില്‍നിന്നും അറ്റുപോകുന്നതോടെ മുസ്‌ലിംകള്‍ കേവല ആള്‍ക്കൂട്ടമായി മാറും. അതിനാല്‍ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കുകയും ഇസ്‌ലാമിക പാരമ്പര്യത്തെ തിരിച്ചുപിടിക്കുകയും പുതിയ കാലത്ത് അതിന്റെ സാധ്യതയും ഇടവും കണ്ടെത്തുകയും സ്ഥാപിക്കുകയുമാണ് നവോത്ഥാനത്തിന്റെ ധര്‍മം.

പ്രവാചകന്മാരാണ് നമ്മുടെ മാതൃക. ആത്യന്തികമായി അവര്‍ മനുഷ്യവിമോചകര്‍ ആയിരുന്നു. തിന്മയുടെയും മര്‍ദനത്തിന്റെയും ശക്തികളില്‍നിന്ന് തങ്ങളുടെ ജനതയെ വിമോചിപ്പിക്കുകയും അവരുടെ ജീവിതത്തെ സ്വാധീനിച്ചിരുന്ന തെറ്റായ എല്ലാ പ്രവണതകളില്‍നിന്നും അവരെ ശുദ്ധീകരിക്കുകയും ചെയ്തു പ്രവാചകന്മാര്‍. ഈ പ്രവണതകള്‍ക്ക് മതപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങള്‍ ഉണ്ടായിരുന്നു. കാല,ദേശ, സാഹചര്യങ്ങളുടെ വൈവിധ്യങ്ങള്‍ പ്രവാചകന്മാരുടെ പ്രബോധന വിഷയങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. സമ്പൂര്‍ണ മാറ്റത്തിനുള്ള ആഹ്വാനമാണ് അവര്‍ മുഴക്കിയത്. അവരാണ് നവോത്ഥാനത്തിന്റെ പ്രയാണത്തിലെ നമ്മുടെ ഒന്നാമത്തെ റഫറന്‍സ്. 'അവരുടെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക' (അല്‍ അന്‍ആം 90) എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ താല്‍പര്യമാണിത്. 

ഇന്ത്യന്‍ സാമൂഹിക പരിതഃസ്ഥിതിയില്‍ സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും ചരിത്രപരമായ ദൗത്യമാണ് നിര്‍വഹിച്ചത്. പ്രസ്ഥാനം ഇന്ന് വളരുകയും വികസിക്കുകയും ചെയ്തിരിക്കുന്നു. രൂപീകരണകാലത്തെ സാഹചര്യമല്ല രാജ്യത്ത് ഇന്നുള്ളത്. മുസ്‌ലിം സമുദായവും ഇന്ത്യന്‍ സമൂഹവും തികച്ചും വ്യത്യസ്തവും സങ്കീര്‍ണവുമായ മറ്റൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക പ്രസ്ഥാനം ഇന്ത്യയില്‍ രൂപപ്പെട്ടതും വികസിച്ചതുമായ കാലത്തെ നാല് ഘട്ടങ്ങളായി നമുക്ക് വേര്‍തിരിക്കാം: 

ഒന്ന്, കൊളോണിയല്‍ കാലം. പതിനഞ്ചാം നൂറ്റാ് മുതലുള്ള ദീര്‍ഘമായ ഘട്ടമണിത്. ഇസ്‌ലാമിന്റെ സാമ്രാജ്യത്വവിരുദ്ധമായ ചെറുത്തുനില്‍പ്പുകളുടെ ഘട്ടമാണിത്. പടിഞ്ഞാറന്‍ കൊളോണിയലിസത്തിന്റെ ഉത്ഭവത്തിന് തുടക്കം കുറിച്ച ഗാമയുടെയും കൊളംബസിന്റെയും നാവിക യാത്രകള്‍ക്ക് വഴിയൊരുങ്ങിയത് മുസ്‌ലിം സ്‌പെയിനിന്റെ തകര്‍ച്ചയായിരുന്നല്ലോ. സ്‌പെയിനിലെ ഒടുവിലത്തെ മുസ്‌ലിം പട്ടണമായിരുന്ന ഗ്രാനഡ ശത്രുക്കളുടെ പിടിയിലമര്‍ന്ന 1492-ലാണ് കൊളംബസ് തന്റെ അധിനിവേശ യാത്ര ആരംഭിച്ചത്. സ്പാനിഷ് ചക്രവര്‍ത്തി ഫെര്‍ഡിനാന്‍ രാജാവും ഇസബെല്ല രാജ്ഞിയും അന്നത്തെ കത്തോലിക്കാ ചര്‍ച്ചിന്റെ ആശീര്‍വാദത്തോടെ തുടങ്ങിയ കോളനിവല്‍ക്കരണം രാഷ്ട്രീയമായും മതപരമായും ഏറെ പരിക്കേല്‍പ്പിച്ചത് മുസ്‌ലിംകളെയായിരുന്നു. സ്വാഭാവികമായും ഇത് മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കളെയും പ്രസ്ഥാനങ്ങളെയും കൂട്ടായ്മകളെയും കോളനിവിരുദ്ധ സമരത്തിലേക്ക് നയിച്ചു. 1919- ല്‍ ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി പരാജയപ്പെട്ടു. സഖ്യകക്ഷികളായിരുന്ന ബ്രിട്ടനും ഫ്രാന്‍സും ജയിച്ചു. ജര്‍മനിയുടെ പക്ഷത്തായിരുന്ന തുര്‍ക്കിയില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്താന്‍ ഇത് ബ്രിട്ടന് അവസരം ഒരുക്കി. ഉസ്മാനിയാ ഖിലാഫത്തിനെ അവര്‍ ഇല്ലാതാക്കി. ഖിലാഫത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സുഊദി അറേബ്യ, ജോര്‍ദാന്‍, സിറിയ, ഫലസ്ത്വീന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, കുവൈത്ത്, അള്‍ജീരിയ, സുഡാന്‍, ലിബിയ, ചെച്‌നിയ, ബോസ്‌നിയ, കൊസോവ തുടങ്ങി പതിനഞ്ചോളം രാഷ്ട്രങ്ങള്‍ പടിഞ്ഞാറന്‍ കോളനികളാവുകയോ അല്ലെങ്കില്‍ രാഷ്ട്രീയ ഇടപെടലിന് വിധേയമാവുകയോ ചെയ്തു. ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ തുര്‍ക്കിയിലെ ഉസ്മാനിയാ സാമ്രാജ്യത്തിന്റെ തകര്‍ച്ച നിര്‍ണായക പങ്കാണ് വഹിച്ചത്.  

ഇന്ത്യാ ഉപവന്‍കരയിലെ കോളനിവിരുദ്ധ സമരങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ എല്ലാ നാഴികക്കല്ലുകളിലും മുസ്‌ലിം സമൂഹത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഒരു പരിധിവരെ സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വ പദവിയിലേക്ക്  മുസ്‌ലിം ബഹുജനങ്ങളും പണ്ഡിതന്മാരും കടന്നുവന്നിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ ദാറുല്‍ ഉലൂം ദയൂബന്ദിലെ ഉലമാക്കള്‍ നേതൃപരമായ പങ്കാണ് വഹിച്ചത്. സ്വാതന്ത്ര്യലബ്ധിയുടെ ഏകദേശം രണ്ടര പതിറ്റാണ്ട് മുമ്പാണ് സയ്യിദ് മൗദൂദിയുടെ രംഗപ്രവേശം. ദേശീയ പ്രസ്ഥാനത്തിലെ സജീവ ഘടക കക്ഷിയായിരുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പത്രമായ അല്‍ മുസ്‌ലിമിന്റെ ഏഡിറ്ററായിട്ടാണ് അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1922-ലായിരുന്നു ഇത്. 1925-ല്‍ അവരുടെ തന്നെ പത്രമായ 'അല്‍ ജംഇയ്യത്തി'ന്റെ പത്രാധിപരായി.  മൗലാനാ അബ്ദുസ്സലാം നിയാസി, അശ്ഫാഖുര്‍റഹ്മാന്‍ കാന്ദലവി, മൗലാനാ ശരീഫുല്ലാഹ് തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാര്‍ തന്റെ മതവീക്ഷണത്തെ ആഴത്തില്‍ സ്വാധീനിച്ച പോലെ, ജംഇയ്യത്തിന്റെ നേതാക്കളുമായുള്ള ഉറ്റ സൗഹൃദം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തുന്നതില്‍ വളരെ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഉള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദു സവര്‍ണ മേധാവിത്വ ചിന്തയോടും പില്‍ക്കാലത്ത് മുസ്‌ലിം ലീഗിലൂടെ ശക്തി പ്രാപിപിച്ച സാമുദായിക വാദത്തോടുമുള്ള വിമര്‍ശനാത്മക വിശകലന രീതിയും മൗദൂദിയന്‍ ചിന്താലോകത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.

അല്‍ ജംഇയ്യത്തിന്റെ പത്രാധിപരായിരിക്കെയാണ് ശുദ്ധിപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ സ്വാമി ശ്രദ്ധാനന്ദയുടെ കുപ്രസിദ്ധമായ കൃതി 'രങ്കീല മുഹമ്മദ്' പുറത്തിറങ്ങുകയും അതിവാദികളായ ചില മുസ്‌ലിം ചെറുപ്പക്കാര്‍ അദ്ദേഹത്തെ വധിക്കുകയും ചെയ്തത്. പ്രവാചകനെ രക്തദാഹിയായ നേതാവും ഇസ്‌ലാമിനെ വാളുകൊണ്ട് പ്രചരിച്ച മതവുമായി ചിത്രീകരിക്കുന്നതായിരുന്നു പ്രസ്തുത പുസ്തകം. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനും ഹിന്ദു-മുസ്‌ലിം മൈത്രി തകര്‍ക്കാനും രങ്കീല മുഹമ്മദിനും ശ്രദ്ധാനന്ദയുടെ കൊലപാതകത്തിനും സാധിച്ചു. ഖിലാഫത്ത് മൂവ്‌മെന്റിനെ ഗാന്ധിവരെ തള്ളിപ്പറയുവോളം സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ മൗലാനാ മുഹമ്മദലി ജൗഹര്‍ ദല്‍ഹി ജുമാ മസ്ജിദില്‍ ഒരു പ്രഭാഷണം നടത്തി. ശ്രോതാക്കളില്‍ കൗമാരം പിന്നിടാത്ത മൗദൂദിയും ഉണ്ടായിരുന്നു. 'അല്ലാഹുവിന്റെ ഏതെങ്കിലും ഒരടിമ, ഇപ്പോള്‍ ഭര്‍ത്സിക്കപ്പെട്ടുകൊിരിക്കുന്ന ഇസ്‌ലാമിലെ ജിഹാദിനെക്കുറിച്ച് വസ്തുനിഷ്ഠമായ ഒരു പഠനം നടത്താന്‍ മുന്നോട്ടുവന്നിരുന്നുവെങ്കില്‍!' എന്ന മുഹമ്മദലി ജൗഹറിന്റെ ആഹ്വാനം സയ്യിദ് മൗദൂദി തന്റെ ദൗത്യമായി ഏറ്റെടുത്തു. 1927-ല്‍ 'അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം' എന്ന പേരില്‍ പ്രസ്തുത ദൗത്യം കനപ്പെട്ട വൈജ്ഞാനിക ഗ്രന്ഥമായി പുറത്തിറങ്ങി. മൗദൂദിയന്‍ ചിന്തയും വ്യക്തിത്വവും ആ കൃതി പ്രതിനിധാനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മനിഫെസ്റ്റൊ കൂടിയാണ് 'അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം.' തികച്ചും സാമുദായികമായ തല്‍പര്യത്തില്‍ പ്രചോദിതനായി തുടങ്ങിയ പഠനപരിശ്രമങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആധാരശിലയാവുകയായിരുന്നു എന്ന് വിലയിരുത്താനാകും. 

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയരൂപീകരണമാണ് തുടര്‍ന്നുള്ള ര് ദശകങ്ങളില്‍ നടന്നത്. സാമ്രാജ്യത്വം, മുതലാളിത്തം, കമ്യൂണിസം, ദേശീയത, സെക്യുലരിസം, ജനാധിപത്യം, വര്‍ഗീയത, സാമുദായികത തുടങ്ങിയ പദ്ധതികളെയും കാഴ്ചപ്പാടുകളെയും ഖുര്‍ആന്‍, സുന്നത്ത്, ചരിത്രം എന്നിവയുടെ പിന്‍ബലത്തില്‍ മൗദൂദി നിശിതമായ വിശകലനത്തിന് വിധേയമാക്കി. ബദല്‍ നിര്‍ദേശങ്ങള്‍ ഇസ്‌ലാമിന്റെ പ്രതലത്തില്‍നിന്നുകൊ് വിശദീകരിച്ചു. 1941-ല്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായി. അവിഭക്ത ഇന്ത്യയിലാണ് ഇത് നടന്നത് എന്ന് നാം മറക്കരുത്. അന്നത്തെ ഇന്ത്യയും മുസ്‌ലിംകളും എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍ഗണനകള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. വിഭജനം നടന്നില്ലായിരുന്നെങ്കില്‍ മുസ്‌ലിംകള്‍ ഇന്ത്യാ ഉപവന്‍കരയിലെ നിര്‍ണായക സാമൂഹിക വിഭാഗമാകുമായിരുന്നു. അതുതന്നെയാണ്, മുസ്‌ലിം-ഹിന്ദു ധ്രുവീകരണത്തിന് ശക്തിപകരാനും ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം സ്വീകരിക്കാനും അവസാനം ഇന്ത്യാ-പാക് വിഭജനത്തില്‍ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കാനും കോളനി ശക്തികളെ പ്രേരിപ്പിച്ചത്. ഇത് തിരിച്ചറിയാനും ഇതിനെ കുറിച്ച് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കാനും സയ്യിദ് മൗദൂദിക്ക് സാധിച്ചു. പക്ഷേ ഈ മുന്നറിയിപ്പ് ചെവിക്കൊള്ളാന്‍ ആരും ഉണ്ടായിരുന്നില്ല. ഇതാണ് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം പിന്നിട്ട ഒന്നാമത്തെ ഘട്ടം.

രണ്ടാമത്തെ ഘട്ടം, വിഭജനനാന്തര കാലമാണ്. ഇന്ത്യയെ സംബന്ധിച്ചേടത്തോളവും മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളവും ഈ ഘട്ടം സങ്കീര്‍ണവും സംഘര്‍ഷഭരിതവുമായിരുന്നു. വലിയൊരു ജനതയും ഭൂപ്രദേശവും മൂന്ന് രാഷ്ട്രങ്ങളായിത്തീര്‍ന്നു. അവസാനിക്കാത്ത പ്രശ്‌നമേഖലയായി കശ്മീര്‍ അവശേഷിക്കുന്നു. വിഭജനത്തിന്റെ ആഘാതവും തിരിച്ചടിയും ഏറിയ അളവില്‍ ബാധിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സമൂഹം മുസ്‌ലിംകളായിരുന്നു. വിഭജനം സമുദായത്തെ അനാഥമാക്കി. നേതാക്കളില്ലാത്ത അരക്ഷിതത്വം മുസ്‌ലിംകളെ വേട്ടയാടി. ഏറിയ അളവിലല്ലെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനത്തിനും വിഭജനത്തിന്റെ പ്രശ്‌നങ്ങളെ മറികടക്കാന്‍ പ്രയാസം നേരിട്ടു. അബുല്ലൈസ് ഇസ്‌ലാഹി നദ്‌വിയുടെ നേതൃത്വത്തില്‍ 1948-ലാണ് സ്വതന്ത്ര ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം പുനഃസംഘടിപ്പിക്കപ്പെട്ടത്. ഒന്നാം നിര നേതാക്കള്‍ മിക്കവാറും പാകിസ്താന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഇത് പ്രസ്ഥാനത്തിന്റെ നയവും പരിപാടികളും രൂപപ്പെടുത്തുന്നതില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. യുഗപ്രഭാവനായ നേതാവില്‍നിന്നും ഒരു വലിയ പ്രസ്ഥാനം അതിന്റെ മൂന്നാം നിര നേതൃത്വത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോഴുണ്ടായ സ്വാഭാവികതയാണിതെങ്കിലും, ഇസ്‌ലാമിക പ്രസ്ഥാനം ഇന്ത്യയില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി അത് ഇപ്പോഴും നിലനില്‍ക്കുന്നു.

മൂന്നാമത്തെ ഘട്ടം, ആധുനീകാനന്തരകാലമാണ്. ഇസ്‌ലാമിക പ്രസ്ഥാനം ആശയപരമായി ചെറുത്ത മുതലാളിത്തവും സോഷ്യലിസവും പ്രായോഗികമായിത്തന്നെ പരാജയപ്പെടുകയും ജനാധിപത്യവും മതേതരത്വവും അതിന്റെ സഹജമായ ദുര്‍ബലതകള്‍ നിരന്തരം പ്രകടിപ്പിക്കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു ഇത്. സാമൂഹിക ശ്രേണിയിലെ എല്ലാ യൂനിറ്റുകളും (വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം) അതിന്റെ ആഘാത പ്രത്യാഘാതങ്ങള്‍ നിരന്തരം അഭിമുഖീകരിച്ച സന്ദര്‍ഭത്തില്‍ പ്രസ്ഥാനം അതിനെ, തൊട്ടു മുന്നേയുള്ള ഉപകരണങ്ങള്‍ കൊണ്ട് തന്നെയാണ് അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്. ഒരു നവോത്ഥാന പ്രസ്ഥാനം എന്ന നിലയില്‍ രൂപീകരണ കാലത്ത് ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായിരുന്ന ആശയപമായ വ്യക്തത അതിന്റെ പ്രയോഗവത്കരണത്തിന്റെ ഈ ഘട്ടത്തില്‍ വേണ്ട അളവില്‍ സാധ്യമായോ എന്ന് പരിശോധിക്കാവുന്നതാണ്. സാന്നിധ്യം കോും പ്രതിനിധാനം കൊണ്ടും ഒരു സാമൂഹികവിഭാഗത്തെ അനുഭവിക്കാന്‍ സാധിക്കുക എന്നതാണ് സാമൂഹികശാസ്ത്രപരമായ വീക്ഷണകോണിലൂടെ നോക്കുമ്പോഴും ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനെ അനിവാര്യമാക്കുന്നത്.

നാലാമത്തെ ഘട്ടം, നാമിന്ന് അഭിമുഖീകരിക്കുന്ന സാഹചര്യമാണ്. സാര്‍വദേശീയതലത്തില്‍ വര്‍ത്തമാന സാഹചര്യം 'സത്യാനന്തര യുഗം' എന്നാണ്  വിളിക്കപ്പെടുന്നത്. ഒരു പൊതു അഭിപ്രായം രൂപവത്കരിക്കുന്നതില്‍ വസ്തുതകളേക്കാള്‍ കൂടുതല്‍ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും മുന്‍വിധികളും സ്വാധീനിക്കുന്നതിനാലാണ് ഈ പ്രവണതയെ 'സത്യാനന്തരം' എന്ന് വിളിക്കുന്നത്. ഇസ്‌ലാംഭീതി ലോകവ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യന്‍ ദേശീയത ഹിന്ദുത്വ ദേശീയതയായി നിറം മാറുന്നു. മതേതരത്വത്തിന് പടിഞ്ഞാറ് മതമുള്ളത് മാതിരി ഇന്ത്യയിലും മതമുണ്ടായി. ഇസ്‌ലാം മതേതരത്വത്തിന് വെളിയിലെ മതമായിട്ടാണ് പലരും മനസ്സിലാക്കുന്നത്. ക്ഷേത്രം ഇന്ത്യന്‍ സംസ്‌കാരവും മസ്ജിദ് മതചിഹ്നവുമാണെന്ന് വന്നു. മതവിശ്വാസിയാണ് എന്ന ഒറ്റക്കാരണത്താല്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ചെയ്യുന്ന ഭീതിദമായ അവസ്ഥ രാജ്യത്തെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. ഇത് തികച്ചും അസാധാരണമാണെന്ന് തോന്നാമെങ്കിലും അസാധാരണത്വങ്ങള്‍ സ്വാഭാവികമായി മാറുന്ന കാലം കൂടിയാണിത്. സാമൂഹിക ശാസ്ത്രകാരന്മാര്‍ ഈ സന്ദര്‍ഭത്തെ സ്വാഭാവികാനന്തരകാലം (പോസ്റ്റ് നോര്‍മല്‍ ടൈം) എന്നാണ് വിളിക്കുന്നത്. ഹിംസാത്മക ഹിന്ദുത്വ ഫാഷിസം അതിന്റെ ഏറ്റവും രൗദ്രരൂപം പ്രകടിപ്പിച്ചുകൊിരിക്കുന്നു. കോര്‍പറേറ്റിസം ചൂഷണത്തിന്റെ പുതിയ രിതികള്‍ ആവിഷ്‌കരിച്ച് ഭരണത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു. 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷമുള്ള ഇന്ത്യയുടെ ദിശ ശുഭകരമായതിലേക്കല്ല എന്നതില്‍ രണ്ട് പക്ഷമില്ല.

ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട, ഇനിയും സൂക്ഷ്മമായി വിശകലനം നടത്തിയിട്ടില്ലാത്ത വിഷയമാണ്, വിഭജനാനന്തര ഇന്ത്യയിലെ മുസ്‌ലിംകളും അവര്‍ക്കിടയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന രീതിയും സ്ട്രാറ്റജിയും. വിഭജനത്തിന് മുമ്പ് ഇന്ത്യാ ഉപവന്‍കരയിലെ പ്രബലരും നേതൃ പദവിയിലുണ്ടായിരുന്നവരുമായ ഒരു സമുദായത്തില്‍ രൂപീകൃതമായ ജമാഅത്തെ ഇസ്‌ലാമി അതേ സ്വഭാവത്തില്‍ വിഭജനാനന്തര ഇന്ത്യയില്‍ പുനഃസംഘടിപ്പിക്കപ്പെടുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി അടങ്ങുന്ന സമുദായത്തിന്റെ, അന്നു മുതല്‍ ഇന്നു വരെയുള്ള സാമൂഹികപദവിയും രാഷ്ട്രീയസ്ഥിതിയും സംഘടനയുടെ ലക്ഷ്യനിര്‍ണയത്തിലും നയരൂപീകരണത്തിലും എത്രയളവില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നത് പഠനവിധേയമാക്കേതാണ്. ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന പരിപാടികളെ കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രാഥമികമായി പരിഗണിക്കേണ്ട കാര്യമാണിത്. ജനതയുടെ സാമൂഹിക അവസ്ഥയാണ് അവര്‍ക്കിടയിലെ പ്രവര്‍ത്തനം രൂപപ്പെടുത്തുന്നതില്‍ ഒന്നാമതായി സ്വാധീനിക്കുക. പ്രവാചകന്മാരുടെ ചരിത്രം ഈ രീതിശാസ്ത്രത്തെ അടിവരയിടുന്നുണ്ട്.

രാമതായി, നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കാറ്റഗറൈസ് ചെയ്യുകയും അടിയന്തരശ്രദ്ധ പതിപ്പിക്കേണ്ടവയെ നിര്‍ണയിക്കുകയും ചെയ്യണം. ഇതിലും നമുക്ക് മാതൃക പ്രവാചകന്മാരാണ്.  മുജ്തഹിദുകളായ -ഗവേഷകര്‍- ഇമാമുമാരും അത്തരം മാതൃകകള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. പ്രവാചകന്മാരുടെ നിയോഗ സന്ദര്‍ഭങ്ങള്‍ കലുഷമായ നിരവധി പ്രശ്‌നങ്ങളാല്‍ സങ്കീര്‍ണമായിരുന്നു. എല്ലാ പ്രശ്‌നങ്ങളെയും അവര്‍ ഒരേ അളവിലും നിലയിലും അല്ല സമീപിച്ചതും പരിഗണിച്ചതും. മുന്‍ഗണനകള്‍ നിശ്ചയിച്ച് ചിലതിനെ അവര്‍ പ്രശ്‌നവല്‍ക്കരിച്ചു. അത് അവരുടെ പ്രബോധനവിഷയമായി. ദൈവ നിശ്ചയത്തിന്റെ ഭാഗമായിരുന്നു അത് എന്നതും നാം മനസ്സിലാക്കാതെ പോകരുത്. കേവല ആശയപ്രചാരണമല്ല ഇസ്‌ലാമില്‍ ദഅ്‌വത്ത്. സാമൂഹിക പുനര്‍നിര്‍മാണ പ്രക്രിയയില്‍ നിര്‍ണായകമായ പങ്കാണ് ദഅ്‌വത്തിനുള്ളത്. വ്യക്തിയുടെയും സമൂഹത്തിന്റെയും പരിഷ്‌കരണത്തിനും വിമോചനത്തിനും ആവശ്യമായ ആശയ കൈമാറ്റവും പ്രയോഗസമര്‍പ്പണവുമാണ് അത്. പരിഷ്‌കരണവും വിമോചനവും പ്രവാചകന്മാരുടെ ദൗത്യമായിരുന്നു. ഇവ രണ്ടും പരസ്പരപൂരകമായി വര്‍ത്തിച്ചു. 

പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളെ ഈ നിലക്ക് രണ്ടായി വ്യവഛേദിക്കാം: ഒന്ന്, ദഅ്‌വത്ത്. രണ്ട്, ജിഹാദ്. ദഅ്‌വത്ത് തികച്ചും ആശയപരമായതും സംവാദാത്മകവുമായ തലമാണെങ്കില്‍ ജിഹാദ് സൈദ്ധാന്തിക പ്രവര്‍ത്തനവും രാഷ്ട്രീയവുമാണ്. ദഅ്‌വത്ത് വ്യക്തിയുടെ മോചനത്തിലാണ് ശ്രദ്ധപതിപ്പിക്കുന്നതെങ്കില്‍ ജിഹാദിന്റെ ലക്ഷ്യം സാമൂഹിക വിമോചനമാണ്. ഒരു സമൂഹത്തെ അതിന്റെ വിശ്വാസ, ആദര്‍ശ, സാംസ്‌കാരിക തനിമയുടെ സ്വത്വത്തില്‍ നിര്‍മിക്കുകയും മുഴുവന്‍ മനുഷ്യരുടെയും വിമോചന ദൗത്യം ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുക കൂടി ചെയ്യുന്നുണ്ട്് ദഅ്‌വത്തും ജിഹാദും. ഇവ രണ്ടും ഒരുമിച്ച് ചലിക്കേണ്ട പ്രവാഹമാണ്. ഒന്നിന്റെ അഭാവത്തില്‍ മറ്റൊന്നിന് നിലനില്‍ക്കാനാവില്ല.

എന്നാല്‍ ഇന്ന് ലോകമെങ്ങും നടക്കുന്ന, വിശേഷിച്ചും പരമ്പരാഗത മുസ്‌ലിം ചിന്തക്കും സമൂഹത്തിനും മേല്‍ക്കൈയുള്ള പ്രദേശങ്ങളില്‍ നടക്കുന്ന ദഅ്‌വത്ത്, വ്യക്തിയുടെ സ്വര്‍ഗപ്രാപ്തിയെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. അവന്റെ സാമൂഹിക പദവി, അന്തസ്സ്, രാഷ്ട്രീയവും സാമ്പത്തികവുമായി അവന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ഇവയുടെ പരിഹാരം എന്നിവ ദഅ്‌വത്തിന്റെ വിഷയമായി വളര്‍ന്നു വന്നിട്ടില്ല. ഇരുപതാം നൂറ്റാിലെ ഇസ്‌ലാമിക നവോത്ഥാനം ഇസ്‌ലാമിന്റെ സമഗ്രത ഉയര്‍ത്തിക്കാണിക്കുന്നതില്‍ വിജയിച്ചു. അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ആശയാവിഷ്‌കാരം സാധ്യമാക്കി. എന്നാല്‍ ഇവ രണ്ടിന്റെയും കര്‍മാവിഷ്‌കാരം വേണ്ട അളവില്‍ വികസിപ്പിക്കാനും സ്ഥാപിക്കാനും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക്, വിശേഷിച്ചും ഇന്ത്യയില്‍ സാധിച്ചോ എന്നത് പരിശോധിക്കേതാണ്. കാലത്തോടൊപ്പം ചലിക്കാനുള്ള ഇസ്‌ലാമിന്റെ ജൈവികമായ ശേഷിയാണ് ഇജ്തിഹാദീ, ജിഹാദീ പ്രക്രിയകള്‍. സൈദ്ധാന്തികവും ആശയപരവുമായ ഇസ്‌ലാമിന്റെ ഉള്‍ക്കരുത്തിനെ ഇജ്തിഹാദ് പ്രോജ്ജ്വലമാക്കുകയും ജിഹാദ് അതിന്റെ പ്രയോഗത്തെ സാധ്യമാക്കുകയും ചെയ്യും. ഇവ രുമാണ് ദഅ്‌വത്തിന്റെ ഉള്ളടക്കവും ശൈലിയും മുന്‍ഗണനയും നിര്‍ണയിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ വിഭജനാനന്തര ഇന്ത്യയില്‍ ദഅ്‌വത്ത് ഇജ്തിഹാദില്‍നിന്നും ജിഹാദില്‍നിന്നും വേറിട്ട മതപ്രചാരണം എന്നതിലേക്ക് ന്യൂനീകരിക്കപ്പെടുകയാണുണ്ടായത്.

ദഅ്‌വത്തിന് രണ്ട് ഭാഗങ്ങളുണ്ട്: ഒന്ന്, ആദര്‍ശം. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഇതിനെ കുറിച്ചാണ് അഖീദയെന്ന് പറയുന്നത്. തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിങ്ങനെ മൂന്നായി അഖീദയെ വിഭജിക്കാം. ഇസ്‌ലാമിന്റെയും ദഅ്‌വത്തിന്റെയും അടിസ്ഥാനം (അസ്വ്ല്‍) ഇവയാണ്. അല്ലാഹു, മാലാഖമാര്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, പരലോകം എന്നിവയെക്കുറിച്ചാണ് നബിമാര്‍ ഒന്നാമതായി സംസാരിച്ചത്. ദഅ്‌വത്തിന്റെ രാമത്തെ ഭാഗം, അതിന്റെ ഉള്ളടക്കവും ഭാഷയുമാണ്. ആദ്യഭാഗമായ ആദര്‍ശത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് ദഅ്‌വത്തിന്റെ ഉള്ളടക്കത്തെ നിര്‍ണയിക്കുക. 'ജനത്തിന്റെ ഭാഷയിലല്ലാതെ നാം ഒരു പ്രവാചകനെയും അയച്ചിട്ടില്ല' (ഇബ്‌റാഹീം 4) എന്ന ഖുര്‍ആന്‍ സൂക്തം ശ്രദ്ധിക്കുക. ഇവിടെ ജനത്തിന്റെ ഭാഷ എന്ന അര്‍ഥം വരുന്ന 'ലിസാനുല്‍ ഖൗം' എന്ന അറബി പ്രയോഗം കേവല സംസാര ഭാഷയെ മാത്രമല്ല സൂചിപ്പിക്കുന്നത്. ലിസാനുല്‍ ഖൗം എന്നാല്‍ ജനത്തെ കുറിച്ചും അവരുടെ പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കുന്നവന്‍ എന്ന ആശയത്തെയും ഉള്‍ക്കൊള്ളുന്നുണ്ട്. ആ നിലക്ക് നബിമാരെല്ലാം തങ്ങളുടെ ജനതയെ കുറിച്ചും അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളെ കുറിച്ചും അവയുടെ പരിഹാരത്തെ സംബന്ധിച്ചും സംസാരിച്ചവരായിരുന്നു. അപ്പോള്‍ ദഅ്‌വത്ത് ആദര്‍ശവും പ്രയോഗവുമാണ്. പ്രശ്‌നങ്ങള്‍ മനസ്സിലാക്കലും അവ പരിഹരിക്കലുമാണ്. എന്നാല്‍ ഇന്ന് നടക്കുന്ന ദഅ്‌വത്ത് അപൂര്‍ണമായ മതപ്രചാരണത്തിലേക്ക് ചുരുങ്ങി.

ഇതിന് മൂന്ന് കാരണങ്ങളു്: ഒന്ന്, പടിഞ്ഞാറ് പ്രചരിപ്പിക്കുന്ന ഇടുങ്ങിയ കാഴ്ചപ്പാടാണ് മുസ്‌ലിംകളും അല്ലാത്തവരും ഇന്നും ഒരു പരിധിവരെ മതത്തെ കുറിച്ച് വെച്ചുപുലര്‍ത്തുന്നത്. മിസ്റ്റിസിസവും സൂഫിസവും പ്രബോധനം ചെയ്യുന്ന നിഗൂഢ ആത്മീയതയുടെ സ്വാധീനമാണ് രണ്ടാമത്തെ കാരണം. മൂന്ന്, മതത്തെയും ജീവിതത്തെയും ഇഴയടുപ്പമില്ലാത്ത രണ്ട് ധ്രുവങ്ങളിലേക്ക് അകറ്റിമാറ്റുന്ന സലഫി സ്‌കൂള്‍ ഓഫ് തോട്ടിന്റെ സ്വാധീനം. ആത്മീയ ഇസ്‌ലാമും സാംസ്‌കാരിക ഇസ്‌ലാമും പൊതു സ്വീകാര്യമാവുകയും പൊളിറ്റിക്കല്‍ ഇസ്‌ലാം തിരസ്‌കൃതമാവുകയും ചെയ്തത് തല്‍ഫലമായി സംഭവിച്ച ദുരന്തമാണ്. ഇസ്‌ലാമിക രാഷ്ട്രീയ പ്രതിനിധാനങ്ങളെല്ലാം ലോകവ്യാപകമായി ഭീകരവാദമായി വിലയിരുത്തപ്പെടുന്ന സാഹചര്യം ഇതുമൂലം ഉണ്ടായി. ഇത്  മറികടക്കാനുള്ള സ്ട്രാറ്റജി എന്ത് എന്ന ചോദ്യത്തെ ഇസ്‌ലാമിക പ്രസ്ഥാനം സധൈര്യം നേരിട്ടേ മതിയാകൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍