Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് വിശാല കൂട്ടായ്മ ഉണ്ടാവണം

മൗലാനാ ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി /പ്രഭാഷണം

         അല്ലാഹു മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവാണ്. അവന്‍ അവതരിപ്പിച്ച മതം ഏതെങ്കിലും പ്രത്യേക വിഭാഗത്തിനായല്ല മാനവകുലത്തിനാകമാനമാണ്. മുഴുവന്‍ ജീവിത പ്രശ്‌നങ്ങളിലും അത് നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. മുഴുവന്‍ മനുഷ്യരുടെയും പരലോക മോക്ഷവും ഈ മാര്‍ഗദര്‍ശനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിഗത ജീവിതത്തില്‍ സമാധാനവും പരലോകത്ത് സന്തോഷവും ലഭിക്കാന്‍  ഈ ദീന്‍ അനിവാര്യമാണ്. ഈയടിസ്ഥാനത്തില്‍ ഇതൊരു ലോകമതമാണ്. മനുഷ്യനെന്ന നിലക്ക് ഓരോരുത്തരും അതിന്റെ സംബോധിതനാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് ജീവിക്കുന്നവനാണെങ്കിലും, ഏത് ഗോത്രക്കാരനും സമുദായക്കാരനുമാണെങ്കിലും ശരി. ഈ വിധത്തില്‍ ഇസ്‌ലാം മനുഷ്യന് വിശാലമായ ഒരു കാഴ്ചപ്പാടാണ് നല്‍കുന്നത്. ചിന്തകളുടെയും വീക്ഷണങ്ങളുടെയും എല്ലാ സങ്കുചിതത്വത്തില്‍ നിന്നും മോചിപ്പിച്ച് മനുഷ്യകുലത്തിന്റെയാകെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാന്‍ ദൈവിക ദര്‍ശനം അവനെ സജ്ജമാക്കുന്നു.

പ്രവാചകന്‍മാര്‍ ഈ ലക്ഷ്യം തെരഞ്ഞെടുത്തവരാണ്. പ്രവാചകന്‍മാരുടെ  പാദമുദ്രകളെയാണ് നമ്മളും പിന്‍തുടരുന്നത്. അതിനാല്‍ പ്രവാചകന്‍മാരുടെ ഗുണങ്ങള്‍ നമ്മളിലും ഉണ്ടാവേണ്ടിയിരിക്കുന്നു. അതേ ധാര്‍മികത, അതേ ഹൃദയശുദ്ധി, അതേ വൈകാരികത തന്നെ നമ്മളിലുണ്ടാവണം. എതിര്‍പ്പുകളെ നേരിടുന്നതില്‍ അതേ വികാരവും ആവേശവും മനോധൈര്യവും കഠിന പരിശ്രമവും നമ്മളിലുമുണ്ടാവണം.

ആധുനിക കാലഘട്ടത്തില്‍ മറ്റ് ജീവിത ദര്‍ശനങ്ങള്‍ക്ക് പകരം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയെന്ന നിലക്ക് ഇസ്‌ലാമിനെ സമര്‍പ്പിക്കുമ്പോള്‍, പലഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നത് കാണാം. ചിലര്‍ അത് രാഷ്ട്രീയത്തില്‍ മതത്തിന്റെ കടന്നുകയറ്റമാണെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും പറയും. മറ്റു ചിലര്‍ അത് ചിന്താ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ നിരാകരിക്കുന്ന തീവ്രവാദത്തിന്റെ വഴിയാണെന്ന് ആക്ഷേപിക്കും. അതിനവര്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ ഉയര്‍ത്തി തെറ്റായ വഴികള്‍ സ്വീകരിക്കുന്ന സംഘടനകളെയും ഗ്രൂപ്പുകളെയും ഉദാഹരണമായി സമര്‍പ്പിക്കും.  എന്നിട്ട് പറയും, ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇതേ രീതിയാണ് പിന്‍തുടരുകയെന്ന്. 

ഇസ്‌ലാമിന്റെ  പ്രചാരണത്തിന് ഒരു വിധത്തിലുള്ള തീവ്രവാദവും  നിര്‍ബന്ധവും ബലാല്‍ക്കാരവും അനുവദനീയമല്ല. അത് തെറ്റും ഇസ്‌ലാം അനുവദിച്ചിട്ടില്ലാത്തതുമാണ്. ഇക്കാര്യം ഇന്നത്തെ സാഹചര്യത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി നാം പറയുന്നതല്ല; വിശുദ്ധഖുര്‍ആന്റെ അധ്യാപനം തന്നെയാണത്.

ജമാഅത്തെ ഇസ്‌ലാമി അതിന്റെ ലക്ഷ്യം നേടാനായി സമാധാനപരവും രചനാത്മകവുമായ രീതികള്‍ മാത്രമേ  അവലംബിക്കൂ. അത് പ്രബോധനത്തിലൂടെയും ചിന്താ പ്രചാരണത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഹൃദയങ്ങളെയും ജീവിതരീതിയെയും സംസ്‌കരിക്കാന്‍ ശ്രമിക്കും. രാജ്യത്തെ പൊതു ജീവിതത്തില്‍ നല്ല മാറ്റത്തിനായി പൊതുജനാഭിപ്രായം രൂപീകരിക്കും. നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഇസ്‌ലാമിക ജീവിതവ്യവസ്ഥിതി പരിചയപ്പെടുത്തും. ഉദ്ദിഷ്ട പരിവര്‍ത്തനം സാധിക്കാന്‍ ബഹുജനാഭിപ്രായം രൂപീകരിക്കും. ജമാഅത്തെ ഇസ്‌ലാമി വിവിധ സന്ദര്‍ഭങ്ങളില്‍ പ്രസ്താവനകളിലും പ്രമേയങ്ങളിലും ഈ നയം വ്യക്തമാക്കിയതാണ്. ഇതനുസരിച്ച് മാത്രമേ അത് ഇതുവരേയും പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതിനെതിരെ പ്രവര്‍ത്തിച്ചതായി ഒരാള്‍ക്കും കാണിച്ചുതരാനാവില്ല.

ജമാഅത്ത് ഒരു ദീനിപ്രസ്ഥാനമാണ്. ഇസ്‌ലാം പഠിപ്പിച്ച എല്ലാ ധാര്‍മിക പരിധികളും എല്ലാ പ്രവര്‍ത്തനങ്ങളിലും അത് പാലിക്കുന്നു. അല്ലാഹുവുമായുള്ള ബന്ധം, പരലോകത്തെക്കുറിച്ചുള്ള ഭയം, സൃഷ്ടികളോടുള്ള സഹാനുഭൂതി, സത്യസന്ധത, കാരുണ്യം, ദയ തുടങ്ങിയ ഗുണങ്ങള്‍ അതിലെ ഓരോ വ്യക്തിക്കും നിര്‍ബന്ധമായും ഉണ്ടാവേണ്ടതാണ്. അതില്‍ വീഴ്ചവരുത്തുന്ന പ്രവര്‍ത്തകരെ സംഘടന തന്നെ ശക്തമായി വിചാരണക്ക് വിധേയമാക്കുന്നു. മറ്റൊരു പ്രസ്ഥാനവും ഇവ്വിധം അണികളെ വിലയിരുത്തലിന് വിധേയമാക്കാറില്ല. ലക്ഷ്യസാധ്യത്തിനായി ധാര്‍മികമൂല്യങ്ങളോട് ഒത്തുതീര്‍പ്പാകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല എന്നത് ജമാഅത്തിന്റെ സവിശേഷതയാണ്.

നമ്മുടെ രാജ്യത്തെ 80 ശതമാനത്തിലേറെ ആളുകള്‍ ഇസ്‌ലാമിനെ മുസ്‌ലിംകളുടെ മാത്രം മതമായി മനസ്സിലാക്കിയവരാണ്. ഇസ്‌ലാമിനെപ്പറ്റി വളരെയേറെ തെറ്റിദ്ധാരണകളും സംശയങ്ങളും അവര്‍ക്കുണ്ട്. ഈ തെറ്റിദ്ധാരണകള്‍ നീക്കലും ഇസ്‌ലാം ദൈവികമതമാണെന്ന് ബോധ്യപ്പെടുത്തലും നമ്മുടെ കര്‍ത്തവ്യമാണ്. മുഹമ്മദ് നബി(സ)യുടെ ദൗത്യവും വിശുദ്ധ ഖുര്‍ആനും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാം സര്‍വമനുഷ്യര്‍ക്കുമുള്ളതാണ്. ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ സംരക്ഷണത്തിനോ എതിര്‍പ്പിനോ വേണ്ടി രൂപീകരിച്ചതല്ല. അത് ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നത്. അക്കൂട്ടത്തില്‍ ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്താത്തവരും അതിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവരുമുണ്ട്, ഇസ്‌ലാമിനെ ഏറെ തെറ്റിദ്ധരിച്ചവരും അത് നാടിനും നാട്ടാര്‍ക്കും ദോഷകരമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്ക് ഈ രാജ്യത്തെ എല്ലാ തരം വ്യക്തികളുമായും വിവിധ മതക്കാരുമായും രാഷ്ട്രീയക്കാരുമായും ബന്ധം സ്ഥാപിക്കുകയും ഇസ്‌ലാമിന്റെ ശരിയായ ചിത്രം അവര്‍ക്കുമുമ്പില്‍ അവതരിപ്പിക്കുകയും വേണം. അത് ഒരു വിഭാഗത്തെയും ശത്രുക്കളായി കാണുന്നില്ല. എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അത് താത്വികവും പ്രത്യയശാസ്ത്രപരവുമാണ്. അതില്‍ ഗ്രൂപ്പിസമോ രാഷ്ട്രീയ പക്ഷപാതിത്വമോ ഇല്ല.

അതോടൊപ്പം ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിംകളെയും അഭിസംബോധന ചെയ്യുന്നു. ഈ സമുദായത്തിന്റെ ‘ഭാഗമാണ് ജമാഅത്തും. ദീനിന്റെ അടിത്തറകളെക്കുറിച്ച് ഈ സമുദായത്തിന് യാതൊരഭിപ്രായ വ്യത്യാസവുമില്ല. താത്വികമായി ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തോട് ആര്‍ക്കും വിരോധമുണ്ടാവില്ല. ജമാഅത്തെ ഇസ്‌ലാമിക്ക് പ്രവര്‍ത്തകരെ ലഭിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ അത് നേടുന്നതും ഈ സമുദായത്തില്‍നിന്ന് തന്നെയാണ്. സമുദായത്തിന്റെ ഭാഗമെന്ന നിലക്ക് അതിനോട് കൂടുതല്‍ പ്രതിബദ്ധതയും പ്രസ്ഥാനത്തിനുണ്ട്. അതിന്റെ സുഖത്തിലും ദുഖത്തിലും നാം പങ്കാളികളാണ്. അതിന്റെ മതപരവും ധാര്‍മികവുമായ പുരോഗതിക്കും പ്രശ്‌നങ്ങളുടെ പരിഹാരത്തിനും സാധ്യമാവുന്നതെല്ലാം നാം ചെയ്യും. അല്ലാഹു ഈ ഉമ്മത്തില്‍ നിക്ഷേപിച്ച സാഹോദര്യത്തിന്റെ അനിവാര്യഫലമാണ് ഇതൊക്കെയും.

ദേശീയപ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കാവില്ല. ദാരിദ്ര്യം, അജ്ഞത, അന്തരീക്ഷ മലിനീകരണം, ദുര്‍ബലരോടും സ്ത്രീകളോടുമുള്ള അതിക്രമം, മനുഷ്യാവകാശ ധ്വംസനം, അസമത്വം, തീവ്രവാദം തുടങ്ങിയ പ്രശ്‌നങ്ങളെ നമുക്ക് അവഗണിക്കാനാവില്ല. രാജ്യത്തോടും ജനതയോടുമുള്ള കടപ്പാടിന്റെ ഭാഗമാണിത്. അതുവഴി പ്രബോധനദൗത്യവും നമുക്ക് നിറവേറ്റാനാവും.

മാനവസേവയുടെ വിവിധ വശങ്ങള്‍ക്ക് ഇസ്‌ലാം ഊന്നല്‍ നല്‍കിയതായി കാണാം. ദുര്‍ബലര്‍, അഗതികള്‍, ദരിദ്രര്‍, ആവശ്യം നേരിടുന്നവര്‍ എന്നിവരെ സേവിക്കല്‍ വിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാണ്. ഇതൊരു ദീനി ബാധ്യതയായാണ് ജമാഅത്ത് മനസ്സിലാക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും. ദൈവത്തെ മറന്നവനും പരലോക ചിന്തയില്ലാത്തവനും മാത്രമേ അനാഥകളെയും അഗതികളെയും ആട്ടിയകറ്റുകയുള്ളൂ എന്നാണ് ഖുര്‍ആന്റെ പാഠം. 

ഈ രാജ്യത്ത് ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് ആഗ്രഹിക്കുന്നത് സമൂലവും സമഗ്രവുമായ മാറ്റമാണ്. വിശ്വാസം, ചിന്ത, ധര്‍മം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങി എല്ലാ ജീവിതവ്യവഹാരങ്ങളുമായും അത് ബന്ധപ്പെട്ടു നില്‍ക്കുന്നു. ഇസ്‌ലാമിനെ സമഗ്രമായി പരിചയപ്പെടുത്തുകയും രാജ്യത്തിന് അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുമെന്ന ദീര്‍ഘവും ക്ഷമയാവശ്യമുള്ളതുമായ ദൗത്യം ഏതവസ്ഥയിലും തുടരേണ്ടതുണ്ട്. അതിന് രാജ്യത്ത് ജനാധിപത്യം പുലരേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടതുണ്ട്. മതഭ്രാന്തിനും വര്‍ഗീയതക്കും വശംവദരാകാതെ പരസ്പരം കേള്‍ക്കാനും മനസ്സിലാക്കാനുമുള്ള അന്തരീക്ഷവും ഉണ്ടാവേണ്ടതുണ്ട്.

ജനാധിപത്യത്തില്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാരുണ്യമോ ഔദാര്യമോ അല്ല. അവരുടെ നിര്‍ണ്ണിതമായ അവകാശമാണ്. നമ്മുടെ ഭരണഘടനയിലും അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ന്യൂനപക്ഷത്തിന് അവ ലഭിക്കുന്നില്ല. ഒരു ന്യൂനപക്ഷത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ചുകൂടാ. ഭരണഘടനാനുസൃതമായി മുസ്‌ലിംകള്‍ക്ക് വിശ്വാസ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അനുവദിച്ചുതന്നിട്ടുണ്ട്. അവരുടെ വ്യക്തിനിയമവും സംരക്ഷിതമാണ്. അവരുടെ എല്ലാ കുടുംബപ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടത് പ്രസ്തുത നിയമങ്ങള്‍ അനുസരിച്ചാവണം. കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുക, വഖ്ഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയൊക്കെ അവരുടെ അവകാശമാണ്. പക്ഷേ തുടര്‍ച്ചയായുള്ള കയ്യേറ്റങ്ങളാണ് ഈ അവകാശങ്ങളുടെ മേല്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ കയ്യേറ്റങ്ങള്‍ക്ക് എതിരെ പ്രതിരോധമുണ്ടാവേണ്ടതുണ്ട്. 

ഫാഷിസ്റ്റ് ശക്തികള്‍ എക്കാലത്തും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലുളള ഭരണകൂടത്തില്‍ അവരുടെ സാന്നിധ്യം ആശങ്കയുളവാക്കുന്നതാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമം എല്ലാ സീമകളും ലംഘിക്കുന്നു. മുസ്‌ലിംകളെ അവരുടെ ദീനില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ അവരാഗ്രഹിക്കുന്നു. സൂര്യനമസ്‌കാരം, വന്ദേമാതരം, യോഗ എന്നിവയിലൂടെ അത് പശുമാംസത്തിലെത്തി നില്‍ക്കുന്നു. ഭാരതത്തെ ഇസ്‌ലാംമുക്തമാക്കും എന്നുവരെ അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. ഇത് സാംസ്‌കാരികമായ കടന്നാക്രമണമാണ്. രാജ്യത്തെ വര്‍ഗീയ സംഘട്ടനങ്ങളിലേക്ക് നയിക്കുന്ന നിലപാടാണ്. ഫാഷിസത്തെ ജമാഅത്തെ ഇസ്‌ലാമി ഏറ്റവും വലിയ ആപത്തായി മനസ്സിലാക്കുന്നു. അതിനെ പ്രതിരോധിക്കാനുള്ള ശ്രമം കുറേകൂടി ഊര്‍ജിതമാക്കേണ്ടതുണ്ട്. രാജ്യത്തെ ഉദ്ബുദ്ധരായ വ്യക്തികളും സംഘടനകളും ഇതിന്റെ ഭയാനകമായ സ്ഥിതിവിശേഷം മനസ്സിലാക്കിയിട്ടുണ്ട്. അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്നുണ്ട്. നമുക്കവരുടെ സഹകരണം തേടേണ്ടത് അത്യാവശ്യമാണ്. അവരെക്കൂടി ചേര്‍ത്തുപിടിച്ച് ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റം ഉണ്ടാക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്. 

(ഹൈദരാബാദില്‍ നടന്ന ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍