Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 09

3339

1445 റജബ് 28

ഏറ്റവും ബീഭത്സമായ ഭീകര ഭരണകൂടം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

അമേരിക്ക, ബ്രിട്ടന്‍ പോലുള്ള പാശ്ചാത്യ ശക്തികളുടെ പൂര്‍ണ പിന്തുണയോടെ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നത് ഇസ്രയേല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങള്‍ ഈ പഠനത്തില്‍ അനിവാര്യമല്ല. കാരണം, കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ലോകം അത് നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഇസ്രയേല്‍ അധിനിവേശം ചെയ്ത ഫലസ്ത്വീന്‍ ഭൂഭാഗങ്ങളിലെല്ലാം ഈ അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.32 കോടതിയില്‍ കേസ് എത്തിക്കാതെയുള്ള കൊലകളും, സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കലും നിര്‍ബാധം തുടരുന്നു.33

അധിനിവേശകര്‍ ഭ്രാന്ത് പിടിച്ച പോലെ സിവിലിയന്‍മാരുടെ തലയില്‍ ബോംബെറിയുന്നു. ഹോസ്പിറ്റലുകളും സ്‌കൂളുകളും വരെ തകര്‍ത്തെറിയുന്നു. ലോക യുദ്ധങ്ങളില്‍ വരെ ഇങ്ങനെ ഉണ്ടായിട്ടില്ല. ഒരര്‍ഥത്തില്‍ ഹിരോഷിമ-നാഗസാക്കി ബോംബ് വര്‍ഷത്തെക്കാള്‍ ഭീകരമാണ് ഗസ്സയിലെ സ്ഥിതിവിശേഷം.34 യാതൊരു വിചാരണയുമില്ലാതെ സാധാരണക്കാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി ജയിലിലിടുകയാണ്. അവരില്‍ സ്ത്രീകളും കുട്ടികളും വരെയുണ്ട്.35

ജയിലറകളില്‍ അതിഭീകരമായി അവര്‍ പീഡിപ്പിക്കപ്പെടുന്നു.36 മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെയും ഫലസ്ത്വീനികളുടെ വീടുകള്‍ ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ചുനിരത്തുന്നു.37 (എട്ട് വര്‍ഷം 'കോമ'യില്‍ കിടന്ന ശേഷം 2014-ൽ മരിച്ച മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് 'ബുള്‍ഡോസള്‍ ഷാരോണ്‍' എന്ന പേര് വന്നത് വെറുതെയല്ല).38 ഫലസ്ത്വീനികള്‍ക്ക് വെള്ളം വിതരണം ചെയ്യാതെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു.39

ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊലക്ക് ശേഷമാണ് ഇസ്രയേല്‍ നിലവില്‍ വന്നത്. 1948-ല്‍ നിരവധി ഫലസ്ത്വീനിയന്‍ നഗരങ്ങളും ഗ്രാമങ്ങളും ഒഴിപ്പിച്ചത് അവിടങ്ങളിലെ നിവാസികളെ കൊന്നൊടുക്കിക്കൊണ്ടായിരുന്നു. തല്‍ഫലമായി രാജ്യത്തെ പകുതി ജനങ്ങളും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവര്‍ അഭയാര്‍ഥികളായിത്തീർന്നു. ഇതിനെയാണ് അറബിയില്‍ 'നക്ബ' എന്നു പറയുന്നത്.40 കൂട്ടക്കൊലകളുടെ പരമ്പരതന്നെ പിന്നീട് അരങ്ങേറി. 1956-ലെ കഫ്്ര്‍ ഖാസിം41, ഖാന്‍ യൂനുസ് കൂട്ടക്കൊലകള്‍. 1982-ല്‍ ലബനാനിലെ ഫലസ്ത്വീന്‍ അഭയാർഥി ക്യാമ്പായ സ്വബ്‌റാ -ശാത്തീലയിലെ കൂട്ടക്കൊല42, 1994-ലെ ഇബ്റാഹീം മോസ്‌ക് (ഹെബ്രോണ്‍) കൂട്ടക്കൊല 43, 2000-ത്തിന് ശേഷം ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന നിരവധി കൂട്ടക്കൊലകള്‍... പക്ഷേ, 2023-ല്‍ തുടങ്ങിവെച്ചത് മുമ്പുള്ള കൂട്ടക്കൊല റെക്കാര്‍ഡുകളെയൊക്കെ തകര്‍ക്കുന്നതായി.44 ഇതിനു സമാനമായി സമീപകാല ചരിത്രത്തില്‍ മറ്റൊന്നില്ല. മധ്യകാലത്തോ പൗരാണിക കാലത്ത് പോലുമോ ഇത്രക്ക് ബീഭത്സമായ ഒരാക്രമണം നമുക്ക് കണ്ടെത്താന്‍ കഴിയണമെന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും വീണതിനെക്കാള്‍ ബോംബുകള്‍ ഗസ്സയില്‍ വീണുകഴിഞ്ഞു. മിക്ക നഗരങ്ങളും ഇപ്പോള്‍ കല്‍ക്കൂമ്പാരങ്ങള്‍ മാത്രമാണ്. ഹോസ്പിറ്റലുകളും സ്‌കൂളുകളും എന്നു വേണ്ട, യു.എന്‍ റിലീഫ് കേന്ദ്രങ്ങള്‍ വരെ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു.

മുസ് ലിം ലോകവും ഇടതുപക്ഷ പാര്‍ട്ടികളും മാത്രമല്ല ഇസ്രയേല്‍ മാനവതക്കെതിരായ കുറ്റകൃത്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നു പറഞ്ഞിട്ടുള്ളത്. നിരവധി അന്താരാഷ്ട്ര സംഘടനകള്‍ അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.45 ഇസ്രയേലിനകത്തുള്ള കൂട്ടായ്മകള്‍ തന്നെ ഇത് വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്.46 അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇസ്രയേല്‍ രാഷ്ട്രീയ -സൈനിക നേതൃത്വങ്ങള്‍ക്കെതിരെ യുദ്ധ കുറ്റകൃത്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്ഥിരമായി ഹരജികള്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്.47

ഇതൊക്കെ മുന്നില്‍ വെച്ചാല്‍, ഭൂമുഖത്തെ അതിഭീകര രാഷ്ട്രമാണ് ഇസ്രയേല്‍ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവുമോ? ഇറാഖിലും അഫ്ഗാനിലും നേരത്തെ തന്നെ പാശ്ചാത്യ ശക്തികളുടെ തനിനിറം തുറന്നുകാട്ടപ്പെട്ടിരുന്നു. അവരുടെ മുഖം എത്രമാത്രം വികൃതമാണെന്ന് ഇപ്പോള്‍ ഫലസ്ത്വീനികളും തുറന്നുകാണിച്ചുകൊണ്ടിരിക്കുന്നു. ഫലസ്ത്വീനികളുടെ ഈ പോരാട്ടമില്ലായിരുന്നെങ്കില്‍, പാശ്ചാത്യ ശക്തികളുടെ ഇടപെടലുകള്‍ ഒട്ടും സത്യസന്ധമല്ലെന്നും, അന്താരാഷ്ട്ര നിയമങ്ങള്‍ അവര്‍ക്ക് പുല്ലുവിലയാണെന്നും, സ്വന്തം താല്‍പര്യങ്ങളല്ലാതെ മറ്റൊരു ലക്ഷ്യവും അവര്‍ക്കില്ലെന്നും ലോകത്തിന് ഇത്രമേല്‍ ബോധ്യപ്പെടില്ലായിരുന്നു.

കൊളോണിയലിസം, കുടിയേറ്റ കൊളോണിയലിസം

കൊളോണിയലിസത്തിന്റെയും കുടിയേറ്റ കൊളോണിയലിസത്തിന്റെയും ചരിത്രം ആധുനിക പാശ്ചാത്യ സംസ്‌കൃതിയുടെ മുഖത്തെ ഏറ്റവും വികൃതമാക്കുന്ന ഒന്നാണ്. ചരിത്രത്തില്‍ സംഭവിച്ചതിന് 'മാപ്പ്' പറഞ്ഞുകൊണ്ട് ഈ കളങ്കം കഴുകിക്കളയാന്‍ അവര്‍ നോക്കാറുണ്ട്. പക്ഷേ, ഇസ്രയേല്‍ നടത്തുന്ന അധിനിവേശ വ്യാപനത്തിന് സര്‍വ വിധ പിന്തുണയും നല്‍കിക്കൊണ്ട്, തങ്ങളുടെ കൊളോണിയല്‍ ആര്‍ത്തികളൊക്കെ ഇപ്പോഴും സജീവമാണ് എന്ന് തെളിയിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍.

ഇസ്രയേലിന്റെ മുഴുവന്‍ പ്രോജക്ടും ആധുനിക സംജ്ഞയായ 'കുടിയേറ്റ കൊളോണിയലിസം' (Settler Colonialism) എന്ന ഇനത്തില്‍ പെടുന്നതാണ്.48 പുറത്തുനിന്ന് ഒരു വിഭാഗം ആളുകള്‍ വരുന്നു, അവര്‍ തദ്ദേശവാസികളെ കൊന്നൊടുക്കുകയും ശേഷിക്കുന്നവരെ ആട്ടിപ്പുറത്താക്കുകയും ചെയ്യുന്നു, തദ്ദേശവാസികളുടെ ഭൂമി കൈയേറി, അവിടെ അവര്‍ താമസം തുടങ്ങുന്നു-ഇതാണ് കുടിയേറ്റ കൊളോണിയലിസം. പാശ്ചാത്യ ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള കൊളോണിയലിസം നടന്നിട്ടുണ്ട്. വടക്കെ അമേരിക്കയിലും (റെഡ് ഇന്ത്യക്കാരെ കൊന്നൊടുക്കിക്കൊണ്ട്) ലാറ്റിന്‍ അമേരിക്കയിലും ആസ്ത്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ അവര്‍ ഇതുതന്നെയാണ് ചെയ്തത്.

കൊളോണിയലിസത്തിന്റെ ഏറ്റവും പരുഷവും ഭീകരവുമായ മുഖമാണിത് (ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും, പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമൊക്കെ ഉണ്ടായിരുന്നത് 'സെറ്റ്‌ലര്‍ കൊളോണിയലിസം' ആയിരുന്നില്ല. ഇവിടങ്ങളിലെ നിവാസികള്‍ പുറത്താക്കപ്പെടുകയുണ്ടായില്ല. ഭരണം പിടിക്കുകയും വിഭവങ്ങള്‍ കൊള്ളയടിച്ച് കൊണ്ടുപോവുകയുമാണ് ചെയ്തത്). തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായ കുടിയേറ്റ കൊളോണിയല്‍ നയങ്ങള്‍ പാശ്ചാത്യ ശക്തികളുടെ പൂര്‍ണ പിന്തുണയോടെ ഇസ്രയേലിന് നടപ്പാക്കാന്‍ കഴിയുന്നു എന്നതില്‍പരം നാണക്കേട് 'പരിഷ്‌കൃത' ലോകത്തിന് വരാനുണ്ടോ!

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജൂതന്മാര്‍ ഫലസ്ത്വീന്റെ വളക്കൂറുള്ള, കണ്ണായ പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ പൂര്‍വികര്‍ താമസിച്ച ഭൂമിയാണിത് എന്നാണ് ആ ജൂതന്മാരോട് പറഞ്ഞിരുന്നത്. ഇന്നത്തെ ഇസ്രയേലില്‍ ബനൂ ഇസ്രാഈലില്‍ പെടുന്ന യഥാര്‍ഥ ജൂതന്മാർ എത്രയുണ്ട്, ഇവരുമായി ബന്ധമില്ലാത്ത ആര്യവംശജരായ വെള്ള ജൂതന്മാര്‍ (ഇവര്‍ പല താല്‍പര്യങ്ങളാല്‍ പല കാലങ്ങളില്‍ ജൂതമതം സ്വീകരിച്ചവരാണ്) എത്രയുണ്ട് - ഇതൊക്കെ അന്വേഷിക്കേണ്ട വിഷയങ്ങളാണ്. ഇന്നത്തെ ഇസ്രയേലില്‍ 'ബനൂ ഇസ്രാഈലി'ല്‍ പെടുന്ന ജൂതന്മാര്‍ വളരെക്കുറവാണെന്ന് ജൂത ചരിത്രകാരന്മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.49 ഒറിജിനല്‍ ബനൂ ഇസ്രാഈലിന്റെ കഥ ഇതാണെങ്കില്‍, ഇപ്പോഴുള്ള ജൂതന്മാര്‍ക്ക് ഒരു മാനദണ്ഡം വെച്ചും ഫലസ്ത്വീന്‍ ഭൂമി അവകാശപ്പെടാന്‍ കഴിയില്ല. ഇബ്‌റാഹീം നബി (അദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് ബനൂ ഇസ്രാഈലും അറബികളുമൊക്കെ) ഇറാഖില്‍നിന്ന് ഫലസ്ത്വീനിലെത്തുന്നു, ‌അവിടെനിന്ന് അദ്ദേഹത്തിന്റെ പൗത്രന്‍ യഅ്ഖൂബ് നബി കുടുംബത്തോടൊപ്പം തന്റെ മകനായ യൂസുഫ് നബി ഈജിപ്ത് ഭരിക്കുന്ന കാലത്ത് അങ്ങോട്ടേക്കെത്തുന്നു, ഇവരുടെ പരമ്പരയാണ് യഥാര്‍ഥ ബനൂ ഇസ്രാഈല്‍. ഈജിപ്തില്‍ ദീര്‍ഘകാലം അടിമകളായി കഴിയേണ്ടിവന്ന ബനൂ ഇസ്രാഈല്‍ പിന്നെ മൂസാ നബിയുടെ കാലത്താണ് ഫലസ്ത്വീനിലേക്ക് മടങ്ങിവരുന്നത്. നാല്‍പത് വര്‍ഷം മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ ശേഷം ഈ സംഘം കിഴക്കന്‍ ജോര്‍ദാനിലെത്തി. അവിടെ വെച്ചാണ് മൂസാ നബി മരിക്കുന്നത്. മൂസാ നബിയുടെ പിന്‍ഗാമി യൂശഉബ്‌നു നൂനിന്റെ നേതൃത്വത്തിലാണ് ജൂതന്മാര്‍ ആദ്യമായി ഫലസ്ത്വീനില്‍ കടക്കുന്നത്.

ത്വാലൂത്തിന്റെ കീഴില്‍ യുദ്ധം ജയിച്ച (ബി.സി 1047) ശേഷം, ആ മേഖലയുടെ നിയന്ത്രണം അവർക്ക് കൈവരുന്നു.50 പിന്നീട് ദാവൂദ് നബിയുടെ ഭരണം വരുന്നു. അതിനു ശേഷമാണ് സുലൈമാന്‍ നബിയുടെ മികച്ച ഭരണത്തിന് മേഖല സാക്ഷ്യം വഹിക്കുന്നത്. അദ്ദേഹത്തിനു ശേഷം ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബി.സി 587-ല്‍ ബാബിലോണിയന്‍ യുദ്ധത്തില്‍ നബുക്കദ് നസര്‍ രണ്ടാമന്‍ ജറൂസലം കൊള്ളയടിക്കുകയും ജൂതന്മാരെ ബന്ദികളാക്കുകയും അവരെ ബാബിലോണിലേക്ക് നാട് കടത്തുകയും ചെയ്തു. അങ്ങനെയാണവര്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ചിതറിപ്പോയത്.51 എന്നാല്‍ ഫലസ്ത്വീനികളാവട്ടെ, വ്യതിരിക്തമായ സാംസ്‌കാരിക തനിമയോടെ കഴിഞ്ഞ നാലായിരം വര്‍ഷമായി ഈ ഭൂപ്രദേശത്ത് ജീവിച്ചുകൊണ്ടിരിക്കുന്നവരാണ്.52

ഇങ്ങനെ നോക്കുമ്പോള്‍, ബനൂ ഇസ്രാഈൽ മൂവായിരം വര്‍ഷങ്ങൾക്ക് മുമ്പ് മറ്റൊരു നാട്ടില്‍നിന്ന് ഫലസ്ത്വീനിലേക്ക് വന്നവരാണ്. അവര്‍ ഫലസ്ത്വീനില്‍ താമസിച്ചതും അവിടെ ഭരണം നടത്തിയതും നാനൂറ് വര്‍ഷം മാത്രമാണ്. ഇതു വെച്ചാണ് ജൂതന്മാര്‍ അവകാശവാദം ഉന്നയിക്കുന്നതെങ്കില്‍, ഇന്ത്യയിലേക്ക് 'തിരിച്ചുവരാനുള്ള അവകാശം' തങ്ങള്‍ക്ക് ഉണ്ട് എന്ന് ബ്രിട്ടന്‍ അവകാശവാദം ഉന്നയിക്കുന്ന കാലം വിദൂരമായിരിക്കില്ല. സമീപകാല ചരിത്രത്തില്‍തന്നെ ബ്രിട്ടീഷുകാര്‍ ഒരുപാട് കാലം ഇവിടെ ഇന്ത്യയില്‍ താമസിക്കുകയും ഈ നാട് കോളനിയാക്കുകയും ചെയ്തതാണല്ലോ.

ഫ്രാന്‍സിനും ഇറ്റലിക്കും ഹോളണ്ടിനും പോര്‍ച്ചുഗലിനും സ്‌പെയിനിനും റഷ്യക്കുമൊക്കെ ഇമ്മട്ടില്‍ തങ്ങളുടെ പൂര്‍വകാല കോളനിനാടുകള്‍ക്ക് മേല്‍ ഈ 'തിരിച്ചുവരവവകാശം' ഉന്നയിക്കാവുന്നതേയുള്ളൂ. ജൂതന്മാര്‍ക്ക് ഫലസ്ത്വീന്‍ അവകാശപ്പെടാമെങ്കില്‍ അറബികള്‍ക്ക് സ്‌പെയിനും അവകാശപ്പെട്ടുകൂടേ? 

ഇങ്ങനെ സഹസ്രാബ്ദങ്ങളായി ഫലസ്ത്വീനില്‍ താമസിച്ചുപോരുന്ന ഒരു ജനവിഭാഗത്തെ ആട്ടിയോടിച്ച ശേഷമാണ് ഇസ്രയേല്‍ നിലവില്‍ വന്നിരിക്കുന്നത്. എത്ര മൂല്യ ശുഷ്‌കമാണ് അതിന്റെ അടിത്തറ! രൂപവത്കരിക്കപ്പെട്ട ഉടനെത്തന്നെ ഫലസ്ത്വീന്‍ ജനതയില്‍ പകുതിയും ആട്ടിയോടിക്കപ്പെട്ടു. അവര്‍ ജോര്‍ദാനിലും സിറിയയിലും ഈജിപ്തിലുമൊക്കെയായി അഭയാര്‍ഥികളായി കഴിയുകയാണ്. ഇസ്രയേല്‍ നിലവില്‍ വന്ന ശേഷവും സെറ്റ്‌ലര്‍ കൊളോണിയലിസത്തിന് അവസാനമായില്ല. കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷമായി ഇസ്രയേല്‍ അതിന്റെ അതിര്‍ത്തികള്‍ വികസിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. യു.എൻ പ്രമേയങ്ങൾ ഇസ്രയേലിന് പുല്ലു വിലയാണ്.

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്താറുമില്ല.53 ജൂത കുടിയേറ്റ ജനതയെക്കാള്‍ ഇരട്ടിയുണ്ട് ഫലസ്ത്വീനികളുടെ എണ്ണം. അവരില്‍ പകുതിയും മറ്റു നാടുകളിലാണ്. അധിനിവിഷ്ട പ്രദേശങ്ങള്‍ക്കകത്തും ജൂത ജനസംഖ്യയെക്കാള്‍ കൂടുതലുണ്ട് ഫലസ്ത്വീനികളുടെ എണ്ണം. അവിടെ രണ്ട് ചെറിയ മേഖലകളിലേക്കാക്കി (ഗസ്സ, വെസ്റ്റ് ബാങ്ക്) അവരെ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്. ഇതില്‍ വെസ്റ്റ് ബാങ്ക് തന്നെ പരസ്പര ബന്ധമില്ലാത്ത ചെറിയ മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഒരു ഫലസ്ത്വീനി ഗ്രാമത്തിന്റെ നാല് ഭാഗവും ജൂത കുടിയേറ്റ പ്രദേശങ്ങളായിരിക്കും. വെസ്റ്റ് ബാങ്കിലെ ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പോകാന്‍ വിവരണാതീതമായ കടമ്പകള്‍ കടക്കേണ്ടിവരും.54 ഈ വെട്ടിമുറിക്കലിനെ എ,ബി,സി സോണുകള്‍ എന്ന് പേരിട്ട് ഓസ് ലോ കരാര്‍ അംഗീകരിച്ചിട്ടുണ്ട്.55 പക്ഷേ, ഇവിടം കൊണ്ടൊന്നും ഇസ്രയേല്‍ അതിക്രമം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ഓസ് ലോ കരാര്‍ ഫലസ്ത്വീനികളുടേതെന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിലും അവര്‍ ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.56

ബൈത്തുല്‍ മഖ്ദിസ് സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ജറൂസലമിലാണ് സെറ്റില്‍മെന്റ് നിര്‍മാണം ഏറ്റവും തകൃതിയായി നടക്കുന്നത്. 

സെറ്റില്‍മെന്റ് വ്യാപനംകൊണ്ട് ഇസ്രയേല്‍ എന്താണ് ഉദ്ദേശിക്കുന്നത്? അതിന്റെ മുഴുവന്‍ വാദമുഖങ്ങളും എന്താണ്? ഇതൊന്നും ഔദ്യോഗികമായി കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ, 'ഗ്രേറ്റര്‍ ഇസ്രയേല്‍' (Ertz Yisrael) എന്ന സ്വപ്‌നം ഇസ്രയേലിലെ രാഷ്ട്രീയ, മത, അക്കാദമിക വൃത്തങ്ങളില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്താണ് വിശാല ഇസ്രയേല്‍ (Greater Israel)? ഈ ആശയവും കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. ഇതിന്റെ ഏറ്റവും ചുരുങ്ങിയ, ചെറിയ വ്യാഖ്യാനം ഇങ്ങനെയാണ്: മെഡിറ്ററേനിയന്‍ കടല്‍ മുതല്‍ ജോര്‍ദാന്‍ നദി വരെ (From River to Sea) വ്യാപ്തിയുള്ള ഭൂപ്രദേശം.

അതായത്, ചരിത്രപരമായി മുഴുവന്‍ ഫലസ്ത്വീനിയന്‍ ഭൂമിയും. ഇപ്പോഴുള്ള ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗസ്സ, ജറൂസലം എല്ലാം ഉള്‍പ്പെടുന്നത്.57 ഇത് ബൈബിളില്‍ പറഞ്ഞ 'ദാന്‍ മുതൽ ബേര്‍ഷെവ' (From Dan to Be'er Sheva) വരെയുള്ള പ്രദേശമാണ്.58 ക്രമപ്രകാരം നിലവിലുള്ള ഇസ്രയേലിലെ ഏറ്റവും വടക്കും തെക്കും ഉള്ള നഗരങ്ങളാണിത്. ഫലസ്ത്വീനികള്‍ക്ക് ഇപ്പോള്‍ പരിമിത നിയന്ത്രണമുള്ള ആ ചെറിയ പ്രദേശങ്ങളില്‍നിന്ന് പോലും അവരെ പുറത്താക്കി ഫലസ്ത്വീന്‍ മുഴുവനായി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നു എന്നാണതിന്റെ അര്‍ഥം. വിശാല ഇസ്രയേലിന്റെ മറ്റൊരു ആഖ്യാനം, ഇപ്പോള്‍ പറഞ്ഞ പൗരാണിക ഫലസ്ത്വീന്‍ ഭൂപ്രദേശത്തിനൊപ്പം ജോര്‍ദാന്റെ ചില ഭാഗങ്ങളും സീനായ് ഉപദ്വീപും സിറിയയിലെ ഗോലാന്‍ കുന്നുകളും ചേര്‍ന്ന ഭൂവിഭാഗമാണെന്നാണ്.59 ഈ പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചടക്കുകയോ പിടിച്ചടക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ട്. വിശാല ഇസ്രയേലിന്റെ മൂന്നാമത്തെ വ്യാഖ്യാനം ഇങ്ങനെയാണ്: നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെ വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശം. ഈ ആശയത്തിനാണ് കൂടുതല്‍ ജനകീയത. ബൈബിളില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും വാദമുണ്ട്.60 അതു പ്രകാരം ഫലസ്ത്വീന്‍, ജോര്‍ദാന്‍, ലബനാന്‍ എന്നീ രാജ്യങ്ങള്‍ മുഴുവനായി, സിറിയയുടെ മിക്ക ഭാഗങ്ങളും, സീനായ് ഉപദ്വീപ്, ഈജിപ്തിലെ കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരപ്രദേശം, ഇറാഖിന്റെ പകുതിയിലധികം ഭാഗം (ബസ്വറയും നജ്ഫും കര്‍ബലയും ഉള്‍പ്പെടെ), തുര്‍ക്കിയയുടെ ഒരു ഭാഗം, മദീന ഉള്‍പ്പെടെ സുഊദി അറേബ്യയുടെ വലിയൊരു ഭാഗം ഗ്രേറ്റര്‍ ഇസ്രയേലിന്റെ പരിധിയില്‍ വരും. സയണിസത്തിന്റെ ആദ്യകാല വക്താക്കള്‍ക്ക് തുടക്കത്തില്‍ ഈ ആശയമാണ് ഉണ്ടായിരുന്നത്.61 യാസിര്‍ അറഫാത്തിന്റെ അഭിപ്രായത്തില്‍, ഇസ്രയേല്‍ പതാകയില്‍ കാണുന്ന രണ്ട് നീല വരകള്‍ നൈല്‍, യൂഫ്രട്ടീസ് നദികളെയാണ് പ്രതിനിധാനം ചെയ്യുന്നത്.62 നൂറിന്റെ ഇസ്രയേലി ഷെകല്‍ കറന്‍സിയില്‍ കാണുന്ന വരയും ഇതുതന്നെ.63 ഇസ്രയേലിന്റെ രാജ്യരക്ഷാ മന്ത്രിയായിരുന്ന മോഷെ ദയാന്‍ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്: ''ഇപ്പോള്‍ നാം ജറൂസലം പിടിച്ചടക്കി. ഇനി നാം മദീനക്കും ബാബിലോണിനും നേരെ നീങ്ങുകയാണ്.''

ഇതൊന്നും കേവലം വൈകാരിക പ്രസംഗങ്ങളോ പ്രത്യയശാസ്ത്ര ഭാവനകളോ അല്ല; ഇസ്രയേല്‍ ജന്മമെടുത്തത് മുതല്‍ ഈ വിപുലന പരിപാടികള്‍ ഒട്ടും സജീവത കുറയാതെ അത് നടത്തിപ്പോന്നിട്ടുണ്ട്. ഓരോ വര്‍ഷവും ഇസ്രയേലിന്റെ നിയന്ത്രണത്തില്‍ വരുന്ന സെറ്റില്‍മെന്റ് പ്രദേശങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.65 അതിന്റെ പേരില്‍ ലോകം മുഴുക്കെ ഇസ്രയേല്‍ പഴികേള്‍ക്കുന്നുമുണ്ട്. യുദ്ധങ്ങള്‍ നടത്തിയാണെങ്കിലും, അവിടത്തെ ജനങ്ങളെ വലിയ അപകടങ്ങളിലേക്ക് തള്ളിവിട്ടാണെങ്കിലും കുടിയേറ്റ വിപുലന പരിപാടികള്‍ നിര്‍ബാധം തുടരുകയാണ്. ഈയൊരു മനോഭാവം കാരണമാണ്, മേല്‍ പറഞ്ഞ ഭാവനകളെല്ലാം ഇസ്രയേല്‍ വളരെ രഹസ്യമായി പ്രയോഗിക്കാന്‍ ശ്രമിക്കുന്ന പദ്ധതികളാണെന്ന് ലോകം കരുതുന്നത്. l

(തുടരും)


കുറിപ്പുകള്‍

[32] ഇസ്രയേലിലെ അതിഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് കാണുക: Amnesty International, The State of The World's Human Rights: Amnesty International Report 2022-23; pages 206-211.
[33] https://www.btselem.org/firearms/20220310_extrajudicial_killing_of_3_nabulus_residents_in_broad_daylight.
[34]  https://euromedmonitor.org/en/article/5908/Israel-hits-Gaza-Strip-with-the-equivalent-of-two-nuclear-bombs.
[35] https://www.btselem.org/administrative_detention.
[36] Israel/OPT: Horrifying cases of torture and degrading treatment of Palestinian detainees amid spike in arbitrary arrests   – Amnesty International.
[37]  House Demolition Database. https://statistics.btselem.org/en/ demolitions/pretext-unlawful-construction?structureSensor=%5B%22residential%22,%22non-residential%22%5D‘tab=overview'stateSensor=%22west-bank%22‘demoScopeSensor=%22false%22
[38]  https://a;kazeera.com/features/2014/1/11/the-leagcy-of-ariel the-bulldozer-sharon.
[39] Parched Israel‘s policy of water deprivation in the West Bank B‘Tselem report, April 2023; https://www.btselem.org/sites/default/files/publications/202305_parched_eng.pdf retrieved on 15-11-2023.
[40] Salman Abu Sitta (2000): The Palestinian Nakba 1948: The Register of Depopulated Localities in Palestine. London: The Palestinian Return House, OneWorld London.
[41] Samia Halaby (2016): Drawing the Kafr Qasem Massacre.Schilt; Amsterdam.
[42] Bayan Nuwayhed Al-Hout (2004): Sabra and Shatila: September 1982; Pluto Press, London.
[43] https://www.nytimes.com/1994/03/16/world/that-day-hebron-special-report-soldier-fired-crowd-survivors-massacre-say.html?pagewanted=all
[44} ഗസ്സ തകര്‍ക്കപ്പെട്ടതിനെക്കുറിച്ച വിശദ റിപ്പോര്‍ട്ട് https://reliefweb.int/report/occupied-palestinian-territory/hostilities-gaza-strip-and-israel-flash-update-44
[45] Criminal Justice Ser Saada Adem (2019): Palestine and the International Criminal Court; T.M.C. Asser Press, Germany.
[46] B.salem-ന്റെ മേല്‍ കൊടുത്ത വിവിധ റിപ്പോര്‍ട്ടുകള്‍ കാണുക.
[47] https://www.theguardian.com/law/2019/dec/20/icc-to-investigate-alleged-israeli-and-palestinian-war-crimes  retrieved on 17-11-2023.
[48] Edward Cavanagh, Lorenzo Veracini (2016): ‘‘Introduction’’. The Routledge Handbook of the History of Settler Colonialism. Taylor Francis, P. 29.
[49] Shlomo Sand(2020): The Invention of the Jewish People;Verso Books, London.
[50] Karel Van der Toorn (1993): ''Saul and the rise of Israelite state religion.'' Vetus Testamentum. XLIII (4): 519–542.
See this mention in the Bible 1 Samuel 10: 17-24.
[51] John Allegro (2015): The Chosen People: A study of Jewish History From the Time of the Exile until the Revolt of Bar Kocheba; Andrews; London.
[52] Nur Masalha (2018): Palestine: A Four Thousand Year History, Zed Books.
[53]  United Nation (2008): The Question of Palestine and United Nations; United Nations Organization, New York.
[54] https://www.btselem.org/sites/default/files/publications/202101_this_is_apartheid_eng.pdf
[55] The Oslo Accords 1993–2013: A Critical Assessment (2013), (Edited Compilation); American University in Cairo Press; Cairo.
[56] https://press.un.org/en/2023/sc15424.doc.htm
[57] Ilan Pappe (2017): Ten Myths About Israel; Verso, London, pp. 92-100.
[58] Bible; Judges 20: 1, Samuel 3: 20; 3: 10. 17: 11.
[59] https://www.frontiersin.org/articles/10.3389/fpos.2022.963682/full
[60] Genesis 15: 18, Deuteronomy 11: 24
[61] ഉദാഹരണത്തിന് കാണുക: സയണിസ്റ്റ് പ്രസ്ഥാന സ്ഥാപകൻ തിയോഡർ ഹെർസലിന്റെ ഡയറി. Raphael Patai: The Complete Diaries of Theodor Herzl, Vol. II, Herzl Press, New York, Page 711.
[62] https://web.archive.org/web/ 2001/1015064546/http://www.geocities.com/Heartland/9766/arafat.htm
[63] Gwyn Rowley(1989): “Developing Perspectives upon the Areal Extent of Israel: An Outline Evaluation; Geo Journal 1989-09: Vol. 19, Iss 2.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 35-38
ടി.കെ ഉബൈദ്

ഹദീസ്‌

അമിതാഹാരത്തിന്റെ ദൂഷ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്