Prabodhanm Weekly

Pages

Search

2021 മെയ് 14

3202

1442 ശവ്വാല്‍ 02

സകാത്തുല്‍  ഫിത്വ്ര്‍ പണമായി നല്‍കാമോ?

ഇല്‍യാസ് മൗലവി

പ്രധാനമായും രണ്ട് യുക്തികളാണ് സകാത്തുല്‍ ഫിത്വ്റിന്റേതായി ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.  ഒന്ന്, നോമ്പുകാരുമായി ബന്ധപ്പെട്ടതാണ്. എത്ര സൂക്ഷ്മത പുലര്‍ത്തിയാലും എന്തെങ്കിലും അല്ലറ ചില്ലറ വീഴ്ചകള്‍ പറ്റിപ്പോകാന്‍ സാധ്യതയുണ്ട്. ഒരു മാസം പൈദാഹങ്ങള്‍ സഹിച്ച്, കാമവികാരങ്ങള്‍ നിയന്ത്രിച്ച് എടുത്ത ഒരു ഇബാദത്തിന്റെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ വിശ്വാസികള്‍ക്ക് ലഭിക്കണമെന്ന കാരുണ്യവാനായ അല്ലാഹുവിന്റെ കൃപയാണ് അത്. അതുകൊണ്ടു തന്നെ നമസ്‌കാരത്തില്‍ മറവി പറ്റിയാല്‍ ചെയ്യുന്ന സുജൂദിനോട് ചില പണ്ഡിതന്മാര്‍ ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നു (മുഗ്നി അല്‍ മുഹ്താജ്). പെരുന്നാള്‍ ദിവസം യാചകരോ പട്ടിണി കിടക്കുന്നവരോ ഉണ്ടാവരുതെന്ന് മാത്രമല്ല, അവരവരുടെ വീടുകളില്‍ സദ്യയൊരുക്കി സന്തോഷത്തോടെ ഭക്ഷണം കഴിക്കാനും ഊട്ടാനും അവസരം ഉണ്ടാവട്ടെ എന്ന സാമൂഹിക ലക്ഷ്യമാണ് രണ്ടാമത്തേത്.
 അതിനാല്‍ ആഹാരത്തിന് ഉപയുക്തമായ ഭക്ഷ്യധാന്യങ്ങള്‍ തന്നെ നല്‍കണമെന്നതാണ് മൗലികമായ വിധി. എങ്കിലും  ഭക്ഷ്യധാന്യങ്ങള്‍ കിട്ടിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്നു മാത്രമല്ല, അതൊരു പ്രയാസം കൂടി ആയിത്തീരുന്ന ചില സാഹചര്യങ്ങള്‍ വന്നു പെട്ടേക്കാം. അത്തരം സാഹചര്യങ്ങളില്‍  ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ്, ഇമാം ബുഖാരി തുടങ്ങിയ മഹാന്മാരുടെയും, ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ പിന്തുടരുന്ന മദ്ഹബായ ഹനഫീ മദ്ഹബിന്റെയും,  സലഫീ ആശയക്കാര്‍ക്ക് അഭിമതനായ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യയുടെയും വീക്ഷണമനുസരിച്ച് പണമായി നല്‍കുന്നതായിരിക്കും ഉത്തമം.
സുല്‍ത്വാനുല്‍ ഉലമാ എന്നറിയപ്പെടുന്ന ഇമാം കാസാനി പറയുന്നു: ''പെരുന്നാള്‍ പോലുള്ള ദിവസത്തില്‍ യാചിക്കാന്‍ ഇടവരാത്ത വിധം അവരെ സുഭിക്ഷതയുളളവരാക്കുക എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രര്‍ക്ക് സുഭിക്ഷത നല്‍കി സ്വയംപര്യാപ്തരാക്കുക എന്നതാണ് യഥാര്‍ഥ വാജിബ്. ഈ സ്വയംപര്യാപ്തത വില / പണം കൊടുത്താലും സംഭവിക്കും. എന്നല്ല അതാണ് ഏറ്റവും അന്യൂനവും ഏറ്റവും സമൃദ്ധവും. കാരണം ആവശ്യപൂര്‍ത്തീകരണത്തിന് അതാണ് ഏറ്റവും സൗകര്യം. ഇതിലൂടെ സുഭിക്ഷതയുണ്ടാക്കലാണ് നബിവചനത്തിന്റെ യുക്തി എന്നും, അല്ലാതെ പണമായി നല്‍കുക എന്നതിലല്ലെന്നും വ്യക്തമായി'' (ബദാഇഉസ്സ്വനാഇഅ്: 4/129).
ഇമാം നവവി പറയുന്നു: പണമായി നല്‍കാം എന്ന് വാദിക്കുന്നവര്‍ തെളിവാക്കുന്നത്, നബി (സ) മുആദി(റ)നെ സകാത്ത് പിരിക്കാനും മറ്റുമായി യമനിലേക്ക്  നിയോഗിച്ചയച്ചപ്പോള്‍, അദ്ദേഹം യമന്‍ നിവാസികളോട് പറഞ്ഞതാണ്. അദ്ദേഹം അവരോട് പറഞ്ഞു: ബാര്‍ലിക്കും ചോളത്തിനും പകരം ഉടയാടകളും വസ്ത്രങ്ങളും കൊണ്ടുവരിക. അതാണ് നിങ്ങള്‍ക്ക് ഏറ്റവും സൗകര്യം. മദീനയിലുള്ള നബി(സ)യുടെ സ്വഹാബിമാര്‍ക്ക് ഏറ്റവും ഗുണകരവും അതാണ് (ബുഖാരി).
മുആദ് (റ) ഭക്ഷ്യ ധാന്യങ്ങള്‍ക്കു പകരമായി വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടതും മറ്റും എടുത്തുപറഞ്ഞു കൊണ്ട് മറ്റു ചരക്കുകളും സകാത്തായി നല്‍കാമെന്ന തലക്കെട്ടില്‍ പ്രത്യേകമായ ഒരു അധ്യായം തന്നെ ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ കൊടുത്തിട്ടുണ്ട്. അതിനെ വിശദീകരിച്ചുകൊണ്ട് ബുഖാരിയുടെ വ്യാഖ്യാതാവായ അല്ലാമാ ബദ്‌റുദ്ദീനില്‍ ഐനി പറയുന്നു:
സകാത്തില്‍ മൂല്യം നോക്കി സമാനമായ മറ്റു ഇനങ്ങളും നല്‍കാമെന്നതിന് നമ്മുടെയാളുകള്‍ ഇത് തെളിവാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഇബ്‌നു റശീദ് പറഞ്ഞത്; ഈ വിഷയത്തില്‍ ഇമാം ബുഖാരി ഹനഫികളോട് യോജിച്ചിരിക്കുന്നു. പല കാര്യങ്ങളിലും അദ്ദേഹം അവര്‍ക്ക് എതിരാണെങ്കില്‍ കൂടി. കാരണം, പ്രമാണമാണ് അദ്ദേഹത്തെ ആ നിലപാടിലേക്ക് എത്തിച്ചത് (ഉംദത്തുല്‍ ഖാരി: ചരക്കുകളുടെ സകാത്ത് എന്ന അധ്യായം).
ആധുനിക പണ്ഡിതനും സകാത്ത് വിഷയത്തില്‍ ബൃഹത്തായ ഗവേഷണ ഗ്രന്ഥം രചിക്കുകയും ചെയ്ത ശൈഖ് യൂസുഫുല്‍ ഖറദാവിയും ഇതേ വീക്ഷണക്കാരനാണ്. അദ്ദേഹം ഇതു സംബന്ധമായി പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ വായിക്കാം: പണമായി നല്‍കാം എന്നു പറയുന്നവര്‍ക്ക് അവലംബിക്കാന്‍ തെളിവുകളും ന്യായങ്ങളുമുണ്ട്. അപ്രകാരംതന്നെ, പണമായി നല്‍കാന്‍ പാടില്ല എന്ന് പറയുന്നവര്‍ക്കും ഇതിന് എതിരായ തെളിവുകളും ന്യായങ്ങളുമുണ്ട്.
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ ഭിന്നാഭിപ്രായക്കാരായ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ മിതമായ ഒരു സരണി സ്വീകരിച്ച് പറയുന്നത് ഇങ്ങനെയാണ്; ഇതില്‍ ഏറ്റവും പ്രകടമായ അഭിപ്രായം, ആവശ്യത്തിന് വേണ്ടിയല്ലാതെയും പൊതുനന്മക്ക് വേണ്ടിയല്ലാതെയും സകാത്ത് പണമായി നല്‍കാന്‍ പാടില്ല. കാരണം, നിരുപാധികം വില നല്‍കാന്‍ അനുവാദം നല്‍കിയാല്‍ ഉടമസ്ഥന്‍ സാധനത്തിന് വില നിശ്ചയിക്കുമ്പോള്‍ അതില്‍ അപാകതയുണ്ടാകും. എന്നാല്‍, ഒരു ആവശ്യത്തിനു വേണ്ടിയോ അല്ലെങ്കില്‍ പൊതുനന്മക്കു വേണ്ടിയോ വില നല്‍കുന്നതിന് വിരോധമില്ല.
തിരുമേനി (സ) തന്റെ കാലത്തും സാഹചര്യത്തിലും നിലവിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളില്‍നിന്ന് ഫിത്വ്ര്‍ സകാത്ത് കൊടുക്കാന്‍ കല്‍പിച്ചപ്പോള്‍ ജനങ്ങളുടെ സൗകര്യവും എളുപ്പവുമാണ് ഉദ്ദേശിച്ചത്. സ്വര്‍ണം-വെളളി നാണയങ്ങള്‍ അറബികള്‍ക്കിടയില്‍ ഏറെ വിരളമായിരുന്നു. വളരെക്കുറച്ചു മാത്രമേ അത് ലഭ്യമായിരുന്നുള്ളൂ. പാവങ്ങള്‍ക്കാണെങ്കില്‍ ഗോതമ്പ്, കാരക്ക, മുന്തിരി, പാല്‍ക്കട്ടി എന്നീ ഭക്ഷണസാധനങ്ങളാണ് ആവശ്യമുണ്ടായിരുന്നത്.
അതുകൊണ്ട് ദായകന് ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നത് സൗകര്യപ്രദവും, വാങ്ങുന്നവന് ഉപകാരപ്രദവുമായിരുന്നു. ഇങ്ങനെ സൗകര്യം പരിഗണിച്ചതിന്റെ പേരില്‍ ഒട്ടകത്തിന്റെയും ആടിന്റെയും ഉടമകള്‍ക്ക് പാല്‍ക്കട്ടി കൊടുക്കാന്‍ അനുവാദം നല്‍കി. അപ്പോള്‍ എല്ലാവര്‍ക്കും തനിക്ക് സൗകര്യപ്രദമായത് നല്‍കാം.
നാണയത്തിന്റെ ക്രയവിക്രയ ശേഷി ഓരോ നാട്ടിലും ഓരോ സാഹചര്യത്തിലും മാറിക്കൊണ്ടിരിക്കും, അപ്പോള്‍ ഫിത്വ്ര്‍ സകാത്തില്‍ നിര്‍ബന്ധമായ തോത് തീരുമാനിക്കപ്പെട്ടാല്‍ അതായിരിക്കും ഗുണകരം. ഒരു സ്വാഅ് ഭക്ഷണം ഒരാളുടെ മിതമായ ആവശ്യത്തിന് മതിയാകുമെങ്കില്‍ ഒരു സ്വാഇന്റെ വില കണക്കാക്കിയാല്‍ അത് നീതിപൂര്‍വകവും മാറ്റത്തിന് സാധ്യത കുറഞ്ഞതുമായിരിക്കും. 

മുന്തിയ അരി കൊടുക്കാമോ?

നമ്മുടെ നാട്ടില്‍ മിക്ക വീടുകളിലും മട്ട അരി സുലഭമാണ്. പലര്‍ക്കും റേഷന്‍ വഴി അരി ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ വിശേഷവിഭവങ്ങളായ ബിരിയാണിയോ നെയ്ച്ചോറോ ഉണ്ടാക്കുന്ന അരി വാങ്ങാന്‍ കഴിയാത്ത ഒട്ടനവധി കുടുംബങ്ങള്‍ ഇന്നുമുണ്ട്. സാധാരണ അരി സുലഭമായിരിക്കെ ഫിത്വ്ര്‍ സകാത്തായി ഇത്തരം അരി നല്‍കുന്നതല്ലേ കൂടുതല്‍ നല്ലത്? അങ്ങനെയെങ്കില്‍, നാടന്‍ അരിയുടെ വില സമാഹരിച്ച്, നേര്‍ പകുതി ബിരിയാണിയരി നല്‍കാന്‍ പറ്റുമോ? ഇത് ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യമാണ്.
സകാത്തുല്‍ ഫിത്വ്റിനെപ്പറ്റി വന്ന ഒറ്റ ഹദീസിലും അരിയെപ്പറ്റി പരാമര്‍ശമില്ല. ഗോതമ്പ്, യവം, പാല്‍ക്കട്ടി, ഈത്തപ്പഴം എന്നു തുടങ്ങി ആ കാലത്തെ ആഹാരവിഭവങ്ങള്‍ മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്. അവയുടെ അളവ് ഒരു സ്വാഅ് എന്നാണ് വന്നിട്ടുള്ളത്. ഇന്നത്തെ കണക്കനുസരിച്ച് 2.200 ഗ്രാം.
ഹദീസില്‍ പറഞ്ഞിട്ടുള്ള വിഭവങ്ങളോട് ഖിയാസാക്കിയാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ അരി മതിയാകുമെന്ന് പറഞ്ഞത്. തിരുമേനി അവ നിര്‍ബന്ധമാക്കിയതിന്റെ മുഖ്യന്യായം (ഇല്ലത്ത്) അവയെല്ലാം അവിടത്തെ മുഖ്യ ആഹാരങ്ങളില്‍ പെട്ടവയായിരുന്നു എന്നതാണ്. അതേ ന്യായം വെച്ച് നമ്മുടെ നാട്ടില്‍ അരി മതിയാകും.
ഏതു തരം അരി? ഒരു ഗതിയുമില്ലാത്തവന്‍ നിര്‍ബന്ധിതാവസ്ഥയില്‍ വാങ്ങാറുള്ള താണ തരവുമല്ല, എന്നാല്‍ നല്ല വിലയുള്ള ഏറ്റവും മുന്തിയ തരവുമല്ല, ഇടത്തരം നിലവാരത്തിലുള്ള അരിയാണ് സകാത്തുല്‍ ഫിത്വ്റായി നല്‍കേണ്ടത്.  കുറുവ, ജയ തുടങ്ങിയവ ഉദാഹരണം. എന്നാല്‍  ബിരിയാണി അരി, ബസ്മതി തുടങ്ങിയവ നല്‍കിയാല്‍ അത്രയും നല്ലത്. അവ 2.200 ഗ്രാം തന്നെ നല്‍കണമോ എന്ന ചോദ്യത്തിന് ഒരു സ്വാഅ് എന്ന് തിരുമേനി (സ) വ്യക്തമാക്കിയിരിക്കെ അത്ര തന്നെ നല്‍കണമെന്നാണ് ഒരഭിപ്രായം.
എന്നാല്‍ മുന്തിയ ഇനമാണെങ്കില്‍ പകുതി നല്‍കിയാല്‍ മതി എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇമാം അബൂഹനീഫയുടെ മദ്ഹബ് അതാണ്. അബൂ സഈദില്‍ ഖുദ്രി റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് അവരുടെ മുഖ്യ അവലംബം. ''അല്ലാഹുവിന്റെ റസൂല്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്ന കാലം മുതല്‍ സകാത്തുല്‍ ഫിത്വ്റായി ഞങ്ങള്‍ നല്‍കിയിരുന്നത് ഒരു സ്വാഅ് ഭക്ഷണം, അല്ലെങ്കില്‍ ഒരു സ്വാഅ് യവം, അല്ലെങ്കില്‍ ഒരു സ്വാഅ് ഈത്തപ്പഴം, അല്ലെങ്കില്‍ ഒരു സ്വാഅ് ഉണക്കമുന്തിരി എന്നിങ്ങനെയായിരുന്നു. അങ്ങനെയിരിക്കെ മുആവിയ(റ)യുടെ കാലത്ത് അദ്ദേഹം ഹജ്ജിനോ ഉംറക്കോ മറ്റോ ആയി വന്നപ്പോള്‍ മദീനയില്‍ വരികയും മിമ്പറില്‍ വെച്ച് ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുകയുമുണ്ടായി. കൂട്ടത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു; 'രണ്ട് മുദ്ദ് (അര സ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് ഈത്തപ്പഴത്തിന് തുല്യമാണെന്ന് ഞാന്‍ കാണുന്നു.' അനന്തരം ജനങ്ങള്‍ അത് അംഗീകരിക്കുകയും സ്വീകരിക്കുകയുമുണ്ടായി. ഞാനാവട്ടെ പഴയപടിതന്നെ തുടരുകയും ചെയ്തു, മരിക്കുവോളം ഞാനങ്ങനെയേ ചെയ്യൂ എന്നും വെച്ചു'' (മുസ്ലിം 2331).
ഇമാം നവവി പറഞ്ഞു:  ഈ ഹദീസാണ് ഇമാം അബൂ ഹനീഫയുടെയും അദ്ദേഹത്തോട് യോജിക്കുന്നവരുടെയും 'അര സ്വാഅ് മതി' എന്ന അഭിപ്രായത്തിന് തെളിവ്. എന്നാല്‍ ഇത് കേവലം ഒരു സ്വഹാബിയുടെ കാഴ്ചപ്പാട് മാത്രമാണ് എന്നാണ് ഭൂരിപക്ഷത്തിന്റെ നിലപാട് (ശറഹു മുസ്ലിം 3/417).
എന്നാല്‍ ഇത് കേവലം ഒരു സ്വഹാബിയുടെ അഭിപ്രായം മാത്രമായി കാണാന്‍ കഴിയില്ല എന്നതാണ് വാസ്തവം. മദീനക്കാരുടെ മുമ്പില്‍ വെച്ച് അദ്ദേഹം ഇക്കാര്യം പറഞ്ഞപ്പോള്‍ 'ജനങ്ങള്‍ അത് സ്വീകരിക്കുകയുണ്ടായി' എന്ന് വളരെ വ്യക്തമായി പരാമര്‍ശിച്ചിരിക്കെ, ഈ അഭിപ്രായം പൊതുവെ എല്ലാവരും സ്വീകരിച്ചു എന്നാണ് മനസ്സിലാവുന്നത്. സ്വഹാബിമാര്‍ ഉള്‍ക്കൊള്ളുന്ന മദീനക്കാര്‍ അത് പിന്‍പറ്റി എന്നര്‍ഥം. ഈ മദ്ഹബനുസരിച്ച് 2.200 ഗ്രാം കുറുവയോ ജയയോ മറ്റോ നല്‍കുന്നതിനു പകരം 1.100 ഗ്രാം ബിരിയാണി അരി നല്‍കിയാലും മതിയാകും. അഗതികള്‍ക്ക് അതാണുത്തമമെങ്കില്‍ അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അര സ്വാഅ് മതിയെന്ന ഇമാം അബൂ ഹനീഫയുടെ മദ്ഹബും അതുതന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ പിന്‍പറ്റുന്ന മദ്ഹബ് കൂടിയാണത്.
ചുരുക്കത്തില്‍, ഓരോ നാട്ടിലും മുഖ്യ ആഹാരത്തിനായി ഉപയോഗിക്കുന്ന ധാന്യം ഏതാണോ അത് ഒരു സ്വാഅ് നല്‍കലാണ് സൂക്ഷ്മത. ഇനി കയമ, ബസ്മതി തുടങ്ങി മുന്തിയ ഇനം വിതരണം ചെയ്യണമെന്നുണ്ടെങ്കില്‍, അതിന് നല്ല വിലയുണ്ടെങ്കില്‍ അര സ്വാഅ് വിതരണം ചെയ്യുന്നതും സാധുവാകുന്നതാണ്. അതിന്റെ വില നാട്ടിലെ മുഖ്യാഹാരത്തിന്റെ വിലയോട് സമാനമായിരിക്കണമെന്നു മാത്രം. ബിരിയാണി അരിയാണ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മിനിമം 1.100 ഗ്രാം എങ്കിലും  നല്‍കേണ്ടതാണ്. മഹല്ലടിസ്ഥാനത്തില്‍ ഒന്നിച്ച് ശേഖരിച്ചു വിതരണം ചെയ്യാനാണുദ്ദേശിക്കുന്നതെങ്കില്‍ 1.100 ഗ്രാം ബിരിയാണി അരിക്ക് വേണ്ടിവരുന്ന തുക തന്നെ പിരിക്കേണ്ടതാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (04-11)
ടി.കെ ഉബൈദ്‌