Prabodhanm Weekly

Pages

Search

2019 ജൂണ്‍ 28

3107

1440 ശവ്വാല്‍ 24

നൈലിപ്പോഴും

സജദില്‍ മുജീബ്

നൈലിപ്പോഴും 
ശാന്തമായൊഴുകുന്നു. 

ഓളപ്പരപ്പിലൂടെ 
ഒഴുകിയകലുമ്പോള്‍ 
ഒരമ്മയെപ്പോലെയവള്‍ 
മൂസായെ നെഞ്ചോട് ചേര്‍ക്കുന്നുണ്ട്. 

പിന്നെ 
വഴിയതിരുകള്‍ നിര്‍ണയിച്ച് 
അധികാരക്കൊത്തളങ്ങളിലേക്ക് 
കുഞ്ഞുകാലുകള്‍ക്ക് വഴികാട്ടുന്നുണ്ട്. 

'ഇദ്ഹബ്' എന്ന ആജ്ഞ കേള്‍ക്കേ 
അതിജീവനത്തിന്റെ 
വടിയുയര്‍ത്തി മൂസാ 
നെഞ്ചു വിടര്‍ത്തുമ്പോള്‍ 
ഫറോവയുടെ 
വിളറിയ മുഖം നോക്കിയവള്‍ 
പൊട്ടിച്ചിരിക്കുന്നുണ്ട്. 

ഒടുവിലവന്‍ 
ചെങ്കടല്‍ നടുവിലൊരു 
മൃതപിണ്ഡമായ് ശേഷിക്കേ 
ചരിത്രപുസ്തകത്താളിലേക്ക് 
അവള്‍ പരന്നൊഴുകി. 

നൈല്‍ ഇപ്പോഴും സുന്ദരിയാണ്. 

സ്വാതന്ത്ര്യദാഹത്തിന്റെ 
തക്ബീര്‍ ധ്വനികള്‍ കേട്ട് 
അതിജീവനത്തിന്റെ 
വസന്തഗന്ധങ്ങളറിഞ്ഞ് 
വിജയരഥങ്ങളിലൂടയാള്‍ 
കടന്നുപോകെ 
ആര്‍ത്തലച്ച ജനാവലിക്കൊപ്പം 
ആനന്ദനൃത്തമാടുന്നുണ്ടവള്‍. 
 
മായാമുഖംമൂടിക്കുള്ളിലിരുന്ന് 
ഒറ്റുകാരനട്ടഹസിച്ചപ്പോഴും 
തൂക്കിലേറ്റുവാനായി 
കഴുത്തളവുകള്‍ കുറിച്ചപ്പോഴും 
കണ്ണീരുപ്പു വീഴ്ത്തിയില്ലവള്‍. 

ഇപ്പോഴവള്‍ 
തന്റെ പ്രിയനൊപ്പം 
പറുദീസയിലൂടൊഴുകുന്നുണ്ടാകും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (12-15)
ടി.കെ ഉബൈദ്‌

ഹദീസ്‌

നന്ദിയുള്ള അടിമയാവുക
പി.വൈ സൈഫുദ്ദീന്‍