Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 27

3023

1439 സഫര്‍ 07

മുസ്‌ലിംകളല്ലാത്ത മാതാപിതാക്കളുമായുള്ള ബന്ധം

ഇല്‍യാസ് മൗലവി

ഉപരിപഠനാര്‍ഥം വിദേശത്ത് കഴിയുന്ന വിദ്യാര്‍ഥിയാണ് ഞാന്‍. എന്റെ കൂടെ ധാരാളം അമുസ്‌ലിം സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃദ്ബന്ധമാണ്. നാട്ടില്‍ നടക്കുന്ന പല വിഷയങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇസ്‌ലാമും അതില്‍ കടന്നുവരും. അവരുന്നയിച്ച  ചോദ്യങ്ങളില്‍ ചിലതാണ് താഴെ:

ഇസ്‌ലാം സ്വീകരിക്കുന്നതോടെ, മുസ്‌ലിംകളല്ലാത്ത തന്റെ ബന്ധുക്കളുമായി വേര്‍പിരിയേണ്ടതുണ്ടോ? മാതാപിതാക്കളുമായുള്ള ബന്ധം വിഛേദിക്കേണ്ടതുണ്ടോ? അവരോടൊത്തുകഴിയുന്നതും, അവരുടെ പരിചരണവും ശുശ്രൂഷയുമെല്ലാം പുണ്യകരവും പ്രതിഫലാര്‍ഹവുമാണോ? അത്തരം ബന്ധുക്കള്‍ മരണപ്പെട്ടാല്‍ അവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ പങ്കെടുക്കുന്നതിന്റെ വിധിയെന്താണ്? അവരോടുള്ള അനുസരണത്തിന്റെ മാനദണ്ഡം എന്താണ്? പ്രാമാണിക വിശദീകരണം പ്രതീക്ഷിക്കുന്നു. 

 

ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതോടെ അയാള്‍ തന്റെ മാതാപിതാക്കളുമായി ബന്ധം വേര്‍പ്പെടുത്തണമെന്നോ, കുടുംബത്തില്‍നിന്ന് ഇറങ്ങിപ്പോരണമെന്നോ ഇസ്‌ലാം ഒരിക്കലും പഠിപ്പിക്കുന്നില്ല. എന്നല്ല, ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് തങ്ങളുടെ കുടുംബത്തോടും മാതാപിതാക്കളോടും കൂടുതല്‍ കടപ്പാടും ഉത്തരവാദിത്തബോധവും ഉണ്ടായിത്തീരുകയാണ് വേണ്ടത്. ഇക്കാര്യം വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ അവതരിച്ചിരുന്ന സമൂഹം മുച്ചൂടും ബഹുദൈവ വിശ്വാസത്തില്‍ മൂടുറച്ചതായിരുന്നല്ലോ. അത്തരമൊരു സമൂഹത്തില്‍നിന്ന് ആരെങ്കിലും ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ വമ്പിച്ച പ്രത്യാഘാതങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരും. അതിലേറ്റവും സങ്കീര്‍ണമായത് സ്വന്തം കുടുംബത്തിന്റെ നിലപാടുകള്‍ തന്നെയായിരുന്നു. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ മാതാപിതാക്കളുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്ന ഒരു സ്വഹാബിയുടെ ചരിത്രം മാത്രം ഇവിടെ ഉദ്ധരിക്കട്ടെ.

അല്‍അന്‍കബൂത്ത് അധ്യായത്തിലെ 8-ാം സൂക്തത്തിന്റെയും ലുഖ്മാന്‍ 15-ാം സൂക്തത്തിന്റെയും അവതരണ കാരണമായി ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയ സംഭവമാണിത്.

''മാതാപിതാക്കളോട് നന്മയോടെ വര്‍ത്തിക്കാന്‍ നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. എന്നാല്‍ നിനക്കറിഞ്ഞുകൂടാത്ത വല്ലതിനെയും എന്റെ പങ്കാളിയായി കല്‍പിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. നിങ്ങളൊക്കെയും എന്റെ സന്നിധിയിലേക്ക് തിരിച്ചുവരേണ്ടവരാകുന്നു. എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അപ്പോള്‍ നാം നിങ്ങള്‍ക്കു വിവരിച്ചുതരും'' (അല്‍അന്‍കബൂത്ത്: 8).

''(നാം അവനെ ഉപദേശിച്ചു:) എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്. എന്നാല്‍, അവര്‍ നിനക്കറിവില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചാല്‍, അതിനു നീ വഴങ്ങിപ്പോകരുത്. എന്നാല്‍, ഇഹലോകത്ത് അവരുടെ കൂടെ നല്ലനിലയില്‍ വര്‍ത്തിക്കേണം'' (ലുഖ്മാന്‍ 14,15).

മഹാനായ സ്വഹാബി സഅ്ദുബ്‌നു അബീവഖാസ്വിനെക്കുറിച്ചാണ് ഈ സൂക്തം അവതരിച്ചതെന്ന് മുസ്‌ലിം, തിര്‍മിദി, അഹ്മദ്, അബൂദാവൂദ്, നസാഈ തുടങ്ങിയവര്‍ നിവേദനം ചെയ്തിട്ടുണ്ട്. 18, 19 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. അബൂസുഫ്‌യാന്റെ മകള്‍ ഹംനയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. അവര്‍ മകന്റെ ഇസ്‌ലാം സ്വീകരണം അറിഞ്ഞപ്പോള്‍ 'നീ മുഹമ്മദിനെ തള്ളിപ്പറയുന്നതുവരെ ഞാന്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ തണലില്‍ ഇരിക്കുകയോ ഇല്ല' എന്ന് ശപഥം ചെയ്തു. 'മാതാവിനോട് കൂറുകാണിക്കുക എന്നത് ദൈവികശാസനയാണല്ലോ, നീ എന്നെ അനുസരിക്കുന്നില്ലെങ്കില്‍ ദൈവത്തെയും അനുസരിക്കുന്നില്ല' എന്നവര്‍ വാദിക്കുകയും ചെയ്തു. മാതാവിനോട് ഏറെ ബഹുമാനാദരവുകള്‍ ഉണ്ടായിരുന്ന സഅ്ദ് വിഷമസന്ധിയിലായി. പരിഭ്രാന്തനായ സഅ്ദ്(റ) നബിയെ സമീപിച്ച് സ്ഥിതിഗതികള്‍ ബോധിപ്പിച്ചു. അപ്പോഴാണീ സൂക്തം അവതീര്‍ണമായത്. സൂക്തത്തിന്റെ താല്‍പര്യമിതാണ്: മനുഷ്യനെ സംബന്ധിച്ചേടത്തോളം തനിക്ക് സൃഷ്ടികളില്‍ ഏറ്റവും കടപ്പാടുള്ളത് സ്വന്തം മാതാപിതാക്കളോടാണ്. പക്ഷേ, മാതാപിതാക്കള്‍ പോലും ബഹുദൈവാരാധനക്ക് നിര്‍ബന്ധിച്ചാല്‍ വഴങ്ങിക്കൂടാ. 

ഇവിടെ ബഹുദൈവാരാധന(ശിര്‍ക്ക്) ചെയ്യാന്‍ കല്‍പ്പിച്ചാല്‍ അതു അനുസരിക്കാന്‍ പാടില്ല എന്നുണര്‍ത്തിയ ശേഷം അല്ലാഹു പറയുന്നത്, നാം ചര്‍ച്ച ചെയ്യുന്ന വിഷയത്തിലെ പ്രധാന കാര്യമായതിനാല്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടെ അവരുമായി ഈ ലോകത്ത് നല്ല നിലയില്‍ മര്യാദാപൂര്‍വം വര്‍ത്തിക്കണമെന്നാണ് അല്ലാഹു കല്‍പ്പിക്കുന്നത്. ഇതേക്കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞത്  വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും, ഉദാഹരണമായി ഇമാം ഇബ്‌നു കസീര്‍ പറയുന്നത് കാണുക:

''അവര്‍ മുശ്‌രിക്കുകളാണെങ്കില്‍ പോലും അവരെ ബഹുമാനാദരവുകളോടെ സ്‌നേഹിക്കാന്‍ കല്‍പിച്ചിരിക്കുകയാണ്... അവരുടെ മതം തന്നെ അനുധാവനം ചെയ്യാന്‍ വേണ്ടി അവര്‍ എത്ര മാത്രം കൊതിച്ചാലും അത്  സ്വീകരിക്കാന്‍ പാടില്ല. എന്നു വെച്ച് അവരുമായി സഹവസിക്കുന്നതില്‍നിന്നോ, അവര്‍ക്ക് ഗുണം ചെയ്യുന്നതില്‍നിന്നോ, അതൊരിക്കലും തന്നെ നിന്നെ തടയാന്‍ പാടില്ല'' (ഇബ്‌നു കസീര്‍: സൂറത്തു ലുഖ്മാന്‍).

മറ്റൊരു പ്രമുഖ പണ്ഡിതന്‍ ശൈഖ് ശഅറാവി എഴുതുന്നു:

''ഖുര്‍ആനിന്റെ ശൈലിയുടെ മാഹാത്മ്യം ശ്രദ്ധിക്കുക. എന്തെങ്കിലും നന്മ ചെയ്യൂ എന്നല്ല പറഞ്ഞത്, പ്രത്യുത അവരെ കൂടെത്തന്നെ നില്‍ക്കാനും അവരുടെ കാര്യങ്ങള്‍ നിരന്തരം ശ്രദ്ധിക്കാനുമാണ് ആഹ്വാനം. അങ്ങനെ അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും, അവര്‍ ഇങ്ങോട്ട് ചോദിക്കും മുമ്പ് അങ്ങോട്ട് ചെയ്തുകൊടുക്കാനും, ചോദിക്കുന്നതിന്റെ കുറച്ചില്‍ അവര്‍ക്കു ഉണ്ടാവാതിരിക്കാനുമാണ് അങ്ങനെ പറഞ്ഞത്. ഇതു തന്നെയും വലിയൊരു ഔദാര്യമാണ്'' (തഫ്‌സീര്‍ ശഅറാവി: സൂറതു ലുഖ്മാന്‍).

പ്രമുഖ സലഫീ പണ്ഡിതനായ ശൈഖ് ശന്‍ഖീത്വി തന്റെ തഫ്‌സീറില്‍ പറയുന്നു: ''മുസ്‌ലിംകളോട് യുദ്ധത്തിലേര്‍പ്പെട്ടിട്ടില്ലാത്ത, എന്നാല്‍ ശിര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നവരോട് പോലും ഔദാര്യം ചെയ്യാനും സുകൃതം ചെയ്യാനും ഉദ്‌ബോധിപ്പിക്കുന്ന മഹത്തായ സംസ്‌കൃതിയാണിത്. മാതാപിതാക്കളുടെ അവകാശത്തിന് നല്‍കപ്പെട്ട മുന്‍ഗണനയാണിത്; അവര്‍ സത്യനിഷേധം വെച്ചുപുലര്‍ത്തുകയും ശിര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നവരാണെങ്കില്‍ പോലും'' (അദ്‌വാഉല്‍ ബയാന്‍: 8/96).

ചുരുക്കത്തില്‍, ബഹുദൈവാരാധകരാണെന്ന് മാത്രമല്ല, ശിര്‍ക്ക് ചെയ്യാന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുക കൂടി ചെയ്യുന്നവരാണെങ്കില്‍ പോലും അവരോടൊപ്പം സഹവസിക്കുകയും അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുക കൂടി ചെയ്യണമെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

പ്രവാചകനെ വധിക്കാന്‍ വരെ തന്ത്രം മെനയുകയും ഇസ്‌ലാമിനെതിരെ ഗൂഢാലോചന നടത്തുകയും ശത്രുക്കള്‍ക്ക് ഒറ്റുകൊടുക്കുകയുമൊക്കെ ചെയ്തിരുന്ന കൊടിയ ശത്രുവായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍. അദ്ദേഹത്തിന്റെ പുത്രനായ അബ്ദുല്ല പക്ഷേ, പ്രവാചകന്റെ ഉത്തമ ശിഷ്യന്മാരിലൊരാളായിരുന്നു. ഒരിക്കല്‍ തന്റെ പിതാവ് പ്രവാചകനെ വളരെ മോശമായി അധിക്ഷേപിച്ചു എന്നറിഞ്ഞ മകന്‍ അബ്ദുല്ല തിരുസന്നിധിയിലെത്തി ഇങ്ങനെ പറഞ്ഞു: 'താങ്കളെ ആദരിക്കുകയും താങ്കള്‍ക്കു മേല്‍ വേദഗ്രന്ഥം ഇറക്കി അനുഗ്രഹിക്കുകയും ചെയ്തവനാണ് സത്യം. താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം, അദ്ദേഹത്തിന്റെ ശിരസ് വെട്ടിയെടുത്ത് ഞാന്‍ അങ്ങയുടെ മുമ്പില്‍ കൊണ്ടുവരാം.' അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ (റ) പറഞ്ഞു: ''അരുത്, മറിച്ച് നീ നിന്റെ പിതാവിന് നന്മ ചെയ്യുക, അദ്ദേഹത്തോടൊപ്പം നല്ല നിലയില്‍ സഹവസിക്കുകയും ചെയ്യുക.'' (ഇബ്‌നു ഹിബ്ബാന്‍: 428, ഇത്  ഹസനാണെന്ന് ശൈഖ് അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട്).

അബൂബക്‌റി(റ)ന്റെ പുത്രി അസ്മാഅ് (റ) പറയുന്നു: ''പ്രവാചകന്റെ കാലത്ത് എന്റെ മാതാവ് എന്റെയടുത്ത് വരികയുണ്ടായി. അവരപ്പോള്‍ ബഹുദൈവാരാധകയായിരുന്നു. ഞാന്‍ തിരുദൂതരോട് ഉമ്മ വന്നിട്ടുണ്ട്, എന്റെ സഹായം അവര്‍ക്കാവശ്യവുമുണ്ട്, എനിക്കവരുമായി കുടുംബബന്ധം ചാര്‍ത്താമോ എന്ന് ചോദിച്ചു. അവിടുന്ന് പറഞ്ഞു: അതേ, തീര്‍ച്ചയായും. നീ നിന്റെ മാതാവുമായി ബന്ധം ചാര്‍ത്തുക'' (ബുഖാരി: 5979).

ഇതിന്റെ വിശദീകരണത്തില്‍ ഇമാം ഖത്ത്വാബി പറഞ്ഞു: 

''മുസ്‌ലിംകളായ ബന്ധുക്കളെ പോലെ തന്നെ, പണവും മറ്റും നല്‍കിക്കൊണ്ടുതന്നെ വിശ്വാസികളല്ലാത്ത രക്തബന്ധുക്കളുമായി കുടുംബബന്ധം പുലര്‍ത്തണമെന്നതിന് ഇതില്‍ തെളിവുണ്ട്. അതുപോലെ വിശ്വാസികളല്ലാത്ത പിതാവിന്റെയും മാതാവിന്റെയും ചെലവ് നിര്‍ബന്ധമായും വഹിക്കേണ്ട ബാധ്യത മുസ്‌ലിമാണെങ്കില്‍പോലും മകനുണ്ട് എന്നും ഇതില്‍നിന്ന് മനസ്സിലാക്കാം'' (ഫത്ഹുല്‍ ബാരി: 2427).

 

സ്വത്ത് വസ്വിയ്യത്ത് ചെയ്യല്‍

സൂറത്തുല്‍ ബഖറ 180-ാം ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബരി ഇങ്ങനെ രേഖപ്പെടുത്തുന്നു:

''കുറഞ്ഞതോ കൂടിയതോ ആയ മുതലുണ്ടായിരിക്കെ ഒരാള്‍ക്ക് മരണം ആസന്നമായാല്‍ അതില്‍നിന്ന് തന്റെ അനന്തരാവകാശികളല്ലാത്ത മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മാന്യമായ നിലയില്‍ വസ്വിയ്യത്ത് ചെയ്യുക എന്നത് അവനെ സംബന്ധിച്ചേടത്തോളം വാജിബായ കാര്യമാണ്. അതാണ് അല്ലാഹു പറഞ്ഞതും കല്‍പ്പിച്ചതും'' (തഫ്‌സീറുത്ത്വബരി: 2691).

ഇമാം സഅലബി തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു:

അനന്തരാവകാശികളായവര്‍ക്ക്, വസ്വിയ്യത്ത് ചെയ്യാനുള്ള വിധി ദുര്‍ബലമാക്കുകയും, എന്നാല്‍ അനന്തരാവകാശത്തിന് അര്‍ഹരല്ലാത്ത ബന്ധുക്കള്‍ക്കും, അതുപോലെ കാഫിറാണെന്ന കാരണത്താലോ അടിമത്തം കാരണമായോ അനന്തരാവകാശം ഇല്ലാത്ത മാതാപിതാക്കള്‍ക്കും വസ്വിയ്യത്ത് ചെയ്യണമെന്ന വിധി സ്ഥിരപ്പെടുത്തുകയും ചെയ്തു എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത് (സൂറത്തുല്‍ ബഖറയുടെ തഫ്‌സീര്‍).

ജനാസ സംസ്‌കരണത്തില്‍ പോലും മുസ്‌ലിം -അമുസ്‌ലിം വിവേചനമില്ല. 

അലി(റ) നിവേദനം ചെയ്യുന്നു: അബൂത്വാലിബ് മരണപ്പെട്ടപ്പോള്‍ ഞാന്‍ നബി(സ)യുടെ അടുത്തു ചെന്ന്, താങ്കളുടെ വയോധികനായ പിതൃവ്യന്‍ മരണപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു. അന്നേരം അവിടുന്ന് എന്നോട് പറഞ്ഞു: നീ ചെന്ന്, അദ്ദേഹത്തിന്റെ ജനാസ മറവു ചെയ്യുക. ഞാന്‍ പറഞ്ഞു: ഏയ്, ഞാന്‍ മറവു ചെയ്യില്ല, അദ്ദേഹം മുശ്‌രിക്കായിട്ടാണ് മരിച്ചത്. അപ്പോള്‍ തിരുമേനി പറഞ്ഞു: ചെന്ന് മറവു ചെയ്യൂ, എന്നിട്ട് ഉടനെത്തന്നെ നേരെ ഇങ്ങോട്ട് വരൂ. അങ്ങനെ ഞാന്‍ പോയി മറവുചെയ്തു, മണ്ണിന്റെയും പൊടിയുടെയും പാടോടുകൂടി തന്നെ ഞാന്‍ തിരു സന്നിധിയില്‍ ചെന്നു. അന്നേരം അവിടുന്ന് എന്നോട് കുളിക്കാന്‍ ആജ്ഞാപിക്കുകയും ഞാന്‍ പോയി കുളിക്കുകയും ചെയ്തു. കൂടാതെ എനിക്കു വേണ്ടി അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. ഭൂലോകത്തുള്ള സര്‍വതും എനിക്ക് കിട്ടുന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്ന പ്രാര്‍ഥനകളായിരുന്നു അത് ( സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ: 161, 1/253).

ഇതുദ്ധരിച്ച ശേഷം പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ ശൈഖ് അല്‍ബാനി ഇങ്ങനെ രേഖപ്പെടുത്തി: ''ഒരു മുസ്‌ലിമിന് ബഹുദൈവ വിശ്വാസിയായ ബന്ധുവിന്റെ ജനാസ മറവു ചെയ്യാവുന്നതാണ്. പിതാവ് മുശ്‌രിക്കായിട്ടാണ് മരിച്ചത് എന്ന ന്യായം പറഞ്ഞ് അലി (റ) തുടക്കത്തില്‍ അതിന് കൂട്ടാക്കാതിരുന്നത് കണ്ടില്ലേ. 'സത്യവിശ്വാസികളേ, അല്ലാഹു കോപിച്ചവരുമായി മൈത്രീബന്ധം പുലര്‍ത്തരുത്' എന്ന ആയത്തിന്റെ താക്കീതില്‍ ഇത് പെട്ടുപോകുമോ എന്നു വിചാരിച്ചിട്ടാണ് അദ്ദേഹം മടിച്ചത്. എന്നാല്‍ നബി മറവു ചെയ്യാന്‍ വീണ്ടും നിര്‍ദേശം നല്‍കിയപ്പോള്‍ തന്റെ ധാരണ മാറ്റിവെച്ചുകൊണ്ട്, ഉടനെ അത് ചെയ്യാന്‍ അദ്ദേഹം തയാറായി. .... ഏതായാലും ഒരു മകനെ സംബന്ധിച്ചേടത്തോളം തന്റെ ബഹുദൈവ വിശ്വാസികളായ മാതാപിതാക്കളോടുള്ള  ഉത്തമ സഹവാസത്തിന്റെ ഭാഗമായി ഈ ലോകത്തു വെച്ച് ചെയ്തുകൊടുക്കാവുന്ന ഏറ്റവും ഒടുവിലത്തെ സേവനമാണ് അവരുടെ ജനാസ സംസ്‌കരിക്കുക എന്നത്. ഇതാണ് എനിക്ക് ബോധ്യപ്പെട്ടത് (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ: 1/253).

ഹിജ്‌റ 855-ല്‍ മരണപ്പെട്ട ഇമാം ബദ്‌റുദ്ദീനില്‍ ഐനി പറയുന്നു: 

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ മദ്ഹബിന്റെ ഇമാമുകള്‍ പറഞ്ഞു: ഒരു മുസ്‌ലിമിന്റെ കാഫിറായ ബന്ധു മരണപ്പെട്ടാല്‍ അയാളെ കുളിപ്പിക്കുകയും മറവു ചെയ്യുകയും ചെയ്യേണ്ടതാണ്. ഹിദായ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് പറഞ്ഞു: ഒരു കാഫിര്‍ മരണപ്പെട്ടു, അയാള്‍ക്ക് മുസ്‌ലിമായ ഉറ്റ ബന്ധു  ഉണ്ടെങ്കില്‍ അയാള്‍ ഈ മയ്യിത്ത് കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും മറവു ചെയ്യുകയും ചെയ്യേണ്ടതാണ്. അബൂത്വാലിബിന്റെ വിഷയത്തില്‍ അലി (റ) യോട് തിരുമേനി നിര്‍ദേശിച്ചതും അതാണ്..... ഇമാം ഇബ്‌നു സഅദ് തന്റെ ത്വബഖാത്തില്‍ ഉദ്ധരിച്ച ഈ ഹദീസിന്റെ തന്നെ മറ്റൊരു രിവായത്തില്‍ കുളിപ്പിക്കാനും കഫന്‍ ചെയ്യാനും കൂടി പറഞ്ഞത് തെളിവെന്നോണം ഇമാം ബദ്‌റുദ്ദീനില്‍ ഐനി എടുത്തു പറയുന്നുണ്ട് (നോക്കുക: അല്‍ഇനായ ശറഹുല്‍ഹിദായ : 3/9, മയ്യിത്ത് നമസ്‌കാരം എന്ന അധ്യായം).

ഹിജ്‌റ 5-ാം നൂറ്റാണ്ടില്‍ ജീവിച്ച ശാഫിഈ മദ്ഹബിലെ പ്രഗത്ഭനായ പണ്ഡിതന്‍ ഇമാം ബഗവി പറഞ്ഞു:

മുസ്‌ലിമിന് കാഫിറിന്റെ മയ്യിത്ത് കുളിപ്പിക്കല്‍ അനുവദനീയമാണ്. കാരണം നബി (സ) യുടെ നിര്‍ദേശപ്രകാരം അലി (റ) അദ്ദേഹത്തിന്റെ പിതാവായ അബൂത്വാലിബിന്റെ മയ്യിത്ത് കുളിപ്പിക്കുകയുണ്ടായി. അതുപോലെ ഒരാള്‍ ഇബ്‌നു അബ്ബാസിന്റെ അരികില്‍ വന്ന് എന്റെ പിതാവ് ക്രിസ്ത്യാനിയായി മരിച്ചിരിക്കുന്നു എന്ന് പറയുകയുണ്ടായി. അപ്പോള്‍ ഇബ്‌നു അബ്ബാസ് അദ്ദേഹത്തോട് പറഞ്ഞു: എങ്കില്‍ നീ അദ്ദേഹത്തെ കുളിപ്പിക്കുക. ശേഷം കഫന്‍ ചെയ്യുകയും സുഗന്ധം പൂശുകയും ചെയ്യുക. എന്നിട്ട്  മറവു ചെയ്യുക. തുടര്‍ന്ന് അദ്ദേഹം 'ബഹുദൈവവിശ്വാസികള്‍ക്ക് പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുക പ്രവാചകന്നും സത്യവിശ്വാസികളായ ആളുകള്‍ക്കും ഭൂഷണമല്ലതന്നെ. അവര്‍ എത്ര ഉറ്റ ബന്ധുക്കളായിരുന്നാലും ശരി; അവര്‍ നരകാവകാശികളാണെന്ന കാര്യം വ്യക്തമായിക്കഴിഞ്ഞാല്‍' എന്ന ആയത്ത് ഓതി (ശറഹുസ്സുന്ന: 5/311 ).

ഈ ആയത്തിന്റെ വിശദീകരണത്തില്‍ മൗലാനാ മൗദൂദി ഇങ്ങനെ രേഖപ്പെടുത്തുന്നു:

''ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്: ദൈവധിക്കാരികളോട് അനുഭാവം പാടില്ലെന്നു പറഞ്ഞത് മതകാര്യത്തില്‍ കൈകടത്തലായിത്തീരുന്ന അനുഭാവത്തെക്കുറിച്ചു മാത്രമാണ്. എന്നാല്‍, മാനുഷിക സഹാനുഭൂതി, ലൗകിക ബന്ധങ്ങളില്‍ സഹകരണം, ചാര്‍ച്ചയെ ചേര്‍ക്കല്‍, കാരുണ്യത്തിന്റെയും വാത്സല്യത്തിന്റെയും പെരുമാറ്റം ഇതൊന്നും ഒരിക്കലും നിഷിദ്ധമല്ല; എന്നല്ല അഭികാമ്യവുമാണ്. ബന്ധു, വിശ്വാസിയാകട്ടെ അവിശ്വാസിയാകട്ടെ, ലൗകികമായ അവകാശങ്ങള്‍ തീര്‍ച്ചയായും നിറവേറ്റിക്കൊടുക്കണം. ആപത്തിനിരയായ മനുഷ്യനെ ഏതവസ്ഥയിലും സഹായിക്കണം. അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമരുളണം. രോഗികളോടും മുറിവേറ്റവരോടുമുള്ള സഹതാപത്തിന് ഒരു കുറവും പാടില്ല. അനാഥക്കുട്ടികള്‍ വാത്സല്യപൂര്‍വം പരിപാലിക്കപ്പെടണം. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും ഒരിടത്തും വിവേചനം പാടില്ല; മുസ്‌ലിമാവട്ടെ അമുസ്‌ലിമാവട്ടെ'' (തഫ്ഹീമുല്‍ ഖുര്‍ആന്‍, അത്തൗബ: 111-ാം വ്യാഖ്യാനക്കുറിപ്പ്).

ഇതേ സംഭവം 'മുസ്‌ലിംകള്‍ തന്റെ മുശ്‌രിക്കുകളായ ബന്ധുക്കളുടെ ജനാസ പിന്തുടരലും മറവു ചെയ്യലും' എന്ന അധ്യായത്തിന്റെ ചുവടെ ഇമാം ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട് (അസ്സുനനുല്‍ കുബ്‌റാ: 6915).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (17-19)
എ.വൈ.ആര്‍