Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

കിനാവിൽ തളിർത്ത ഉപരോധങ്ങളില്ലാത്ത ഗസ്സ

യാസീൻ വാണിയക്കാട്

മരണമെത്തുന്ന നേരത്ത് ഹിബ അബൂ നദ ഉപരോധങ്ങളില്ലാത്ത ഗസ്സ കിനാവ് കാണുകയായിരിക്കണം. മുള്ളുവേലികൾ അതിർത്തി നിർണയിക്കുന്ന ഗസ്സയല്ല, അവളും ഇസ്രായേലിന്റെ നിഷ്ഠുരമായ ബോംബിംഗിൽ തലയോട്ടി പിളർന്ന പരശ്ശതം കുഞ്ഞുങ്ങളും സ്വർഗത്തിൽ പണിഞ്ഞുവെച്ചിരിക്കുന്നത്.
ആകാശപാതയിലൂടെ ഇടതടവില്ലാതെ മിസൈലുകൾ പാറിവരുമ്പോൾ മരണക്കുറിയെന്നോണം ഹിബ കുറിച്ച വാക്കുകൾക്ക് സ്വർഗത്തിൽ പൂത്ത ദേവതാരുവിന്റെ പരിമളം:

"ഞങ്ങളിപ്പോള്‍ അത്യുന്നതമായ സ്വർഗത്തിലാണ്. രക്തം ചാലിടാത്ത, മുറിവേറ്റവരില്ലാത്ത പുതിയൊരു നഗരം പണിയുകയാണ് അവിടം- അലമുറയിടുകയോ വെപ്രാളപ്പെടുകയോ ചെയ്യാത്ത അധ്യാപകരും, ദുഃഖവും വേദനയുമില്ലാത്ത കുടുംബങ്ങളുമുള്ള ഒരു പുതിയ നഗരം. സ്വര്‍ഗം കാമറയിലൊപ്പുന്ന റിപ്പോര്‍ട്ടര്‍മാർ, അനശ്വര പ്രണയത്തെക്കുറിച്ച് പാടുന്ന കവികള്‍, എല്ലാവരും ഗസ്സയില്‍നിന്നുള്ളവർ, എല്ലാവരും ഇപ്പോൾ സ്വർഗത്തിലാണ്. സ്വര്‍ഗത്തില്‍ പുതിയൊരു ഗസ്സ രൂപം കൊണ്ടിരിക്കുന്നു, ഉപരോധങ്ങളില്ലാത്ത ഗസ്സ"-

ഇത്രയും കുറിച്ച് മണിക്കൂറുകൾക്കകം മരണമവൾക്ക് ചിറക് തുന്നാൻ തുടങ്ങി. സ്വർഗത്തിൽ പണിയാനുള്ള ഗസ്സയുടെ സ്കെച്ചുമേന്തി അവൾ ഭൂമിയിലെ ഗസ്സയോട് വിടചൊല്ലി. ഒക്ടോബർ ഇരുപതിനാണ് ഖാൻ യൂനുസിൽ ഹിബ കൊല്ലപ്പെടുന്നത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അനേകം രക്തസാക്ഷികളിൽ ഒരാൾ.

ഹിബ കൊല്ലപ്പെട്ടത് സയണിസത്തിന് ആഘോഷങ്ങളുടെ തുടർച്ച സമ്മാനിക്കും. അധിനിവേശത്തെക്കുറിച്ചും പൊളിറ്റിക്കൽ സയണിസത്തിന്റെ നൃശംസതയെക്കുറിച്ചും എഴുത്തിലൂടെയും ആക്ടിവിസത്തിലൂടെയും ലോകത്തോട് സംവദിക്കുന്നവർ എന്നുമവർക്ക് തലവേദനയാണ്. ചെറു കല്ലുകളുടെ പ്രഹരശേഷി തന്നെയാണ് ചെറുകവിതകളുടെയും എന്നതിന് അനുഭവസ്ഥരാണ് സയണിസ്റ്റ് വലതുപക്ഷം. ഫലസ്ത്വീൻ കവിതകളുടെ മാതാവ് എന്നറിയപ്പെടുന്ന ഫദ്്വ ത്വൂഖാനെ (1917- 2003) പറ്റി ഇസ്രായേലി ജനറലായിരുന്ന മോഷെ ദയാൻ പറഞ്ഞത്, ഫദ്്വയുടെ ഒരു കവിതക്ക് ഇരുപത് കമാന്റോകളെയെങ്കിലും എതിരിടാനുള്ള കരുത്തുണ്ട് എന്നായിരുന്നു.
ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ അമേരിക്കക്കാരി റേച്ചൽ കോറിയെ ഫലസ്ത്വീൻ ഭൂമിയിൽവെച്ച് വകവരുത്തിയതിന്റെ വാർഷികാഘോഷം പരന്ന കേക്കുണ്ടാക്കിയാണ് ഇസ്രായേലി പട കൊണ്ടാടിയത്. ബുൾഡോസറിന്റെ ഭീമൻ ബ്ലേഡുകൾക്കടിയിൽ പരന്ന കേക്കു പോലെയായ അവളുടെ തലയോട്ടിയെ സ്മരിച്ചുകൊണ്ടവർ ആടിയും പാടിയും തലച്ചോറ് മണക്കുന്ന കേക്കിലേക്ക് തേറ്റ നീട്ടി. ഫലസ്ത്വീനു വേണ്ടി സംസാരിക്കുന്ന, ഫലസ്ത്വീനെ അടയാളപ്പെടുത്തുന്ന എന്തും സയണിസത്തിന് അരോചകം തന്നെയാണ്. ഹിബയുടെ മരണവും വൈകാതെ അവർ ആഘോഷിച്ചേക്കും.

അറിയപ്പെട്ട ഫലസ്ത്വീനിയൻ എഴുത്തുകാരിയായിരുന്നു മുപ്പത്തിരണ്ടുകാരിയായ ഹിബ കമാൽ അബൂ നദ. നോവലിസ്റ്റും ചെറുകഥാകാരിയും കവിയുമായിരുന്നു. 'അൽ ഉക്സിജീൻ ലൈസ ലിൽ മൗത്താ' (Oxygen is Not for the Dead) എന്ന അറബി നോവൽ 2017-ൽ ഷാർജ അവാർഡ് കരസ്ഥമാക്കുകയും ഏറെ നിരൂപണ ശ്രദ്ധ നേടുകയും ചെയ്ത കൃതിയാണ്. ഉപരോധങ്ങളില്ലാത്ത ഗസ്സയിലിരുന്നവൾ എഴുതുന്ന വരികൾ വായിക്കാൻ കുഞ്ഞുങ്ങളുടെ വൻ പട തന്നെയുണ്ടാകും ഇനിയവൾക്കു ചുറ്റും. അതേ മുറിവോടെ, അതേ ചോരയോടെ, അതേ നിഷ്കളങ്കതയോടെ അതവർ ഏറ്റുപാടും. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി