Prabodhanm Weekly

Pages

Search

2024 മാർച്ച് 22

3345

1445 റമദാൻ 11

മധുരമൂറും വാക്കിൽനിന്ന് ഉതിരുന്ന നോമ്പ്

വി.ടി അനീസ് അഹ് മദ്

രുചി(രസം)കളിൽനിന്നുള്ള വിടുതലാണ് വ്രതം. ദൈനംദിന ജീവിതത്തിൽ അവിഭാജ്യമായിത്തീർന്ന രുചികൾ പകലിൽ പരിത്യജിച്ച് ആത്മീയതയുടെ സവിശേഷ രുചി നുകരാൻ വിശ്വാസികൾ ഒരുങ്ങിയിറങ്ങുന്ന കാലം; റമദാൻ. ജീവിതത്തിന്റെ തരാതരം രുചികളിൽനിന്ന് സ്വൽപ നേരത്തേക്കുള്ള മടക്കം പോലും ശ്രമകരമാണല്ലോ. മറ്റു ആരാധനകളിൽനിന്ന് ഭിന്നമായി പരിത്യാഗമാണ് നോമ്പിന്റെ കാതൽ. സവിശേഷമായി എന്തെങ്കിലും കർമം നിർവഹിക്കുന്നതിലൂടെയല്ല, പലതും ചെയ്യാതിരിക്കുന്നതിലൂടെയാണ് നോമ്പ് സാക്ഷാൽകരിക്കപ്പെടുന്നത്.

നോമ്പിനുവേണ്ടി ത്യജിക്കാൻ ആവശ്യപ്പെട്ട രുചികളിൽ പ്രധാനം ഭക്ഷണത്തിന്റേതു തന്നെ. രുചിയുടെ നേരനുഭവം സാധ്യമാവുന്നത് ആഹാരത്തിലൂടെയാണ്. രുചിയുടെ ഗണിതശാസ്ത്ര കൃത്യത ഭക്ഷണത്തിലാണ് അനുഭവവേദ്യമാവുക. മധുരത്തിന്റെ രസവും കയ്പിന്റെ തീവ്രതയും ചവർപ്പിന്റെ അരുചിയും നാം അറിഞ്ഞത് കഴിച്ച ഭക്ഷണത്തിൽനിന്നുതന്നെ. മധുരം, കയ്പ്, ചവർപ്പ്, എരിവ്, പുളിപ്പ് എന്നീ പദങ്ങൾ ഭക്ഷണത്തിലേക്ക് ചേർത്തുപറയാൻ നാം അനുശീലിച്ചതു പോലും ഭക്ഷണവുമായുള്ള നീണ്ട കാലത്തെ ഇടപഴക്കത്തിന്റെ ഫലമായാണ്.  സന്തോഷവും ദുഃഖവും വേദനയും പലപ്പോഴായി ജീവിത സന്ധികളിൽ കടന്നുവരുമ്പോൾ ഈ വാക്കുകൾ വിശേഷണമായി ചേർക്കാറുണ്ട്. മധുരമുള്ള ജീവിതം, കൈപ്പുറ്റ ജീവിതാനുഭവം, എരിപിരികൊള്ളുന്ന അവസ്ഥ എന്നിങ്ങനെ ഭാഷയിൽ അന്യത്ര പ്രയോഗങ്ങൾ. അത്തരം വിശേഷണങ്ങൾകൊണ്ട് മൂർത്തമായ ജീവിതസന്ദർഭങ്ങളെ അനുഭവിപ്പിക്കാനാവുന്നുവെന്നതിന് നമ്മൾ കടപ്പെട്ടിരിക്കുന്നതും ഭക്ഷണത്തോടുതന്നെ.


രുചിയും വാക്കും

രുചിയും വാക്കും തമ്മിലുള്ള സവിശേഷ ബന്ധം, അത് നിർവഹിക്കുന്നത് ഒരേ അവയവമാണെന്നതാണ്. രുചിമുകുളങ്ങളുടെ ഭൗതിക സാന്നിധ്യവും വാക്കുകളുടെ അഭൗതിക സാന്നിധ്യവും നാക്കിലുണ്ട്. സംസാരിക്കാനുള്ള സാധ്യത തുറക്കുന്നതോടൊപ്പം രുചിയെ ബഹുതലത്തിൽ അനുഭവിപ്പിക്കുന്നതും നാവും അതിനോടനുബന്ധിച്ച വായയുടെ ഭാഗങ്ങളുമാണ്. നാവ്, അണ്ണാക്ക്, കവിൾ, ചുണ്ട് എന്നിവയ്ക്ക് ചുറ്റുമാണ് രുചി റിസപ്റ്ററുകൾ കാണപ്പെടുന്നത്. ഇവയൊക്കെയും അക്ഷരോച്ചാരണത്തിനും അനിവാര്യമായ ഭാഗങ്ങളാണ്. രണ്ടിന്റെയും കേന്ദ്ര സ്ഥാനത്ത് നാവ് തന്നെ. പരസ്പര ബന്ധമില്ലാത്ത രണ്ടു പ്രക്രിയകൾ.

നാവ് സ്വയം രുചി സൃഷ്ടിക്കുന്നില്ല. അതിലേക്ക് വെക്കുന്ന ഭക്ഷ്യവസ്തുവിന്റെ രുചി അനുഭവിപ്പിക്കുകയാണത് ചെയ്യുന്നത്.

2000 മുതൽ 8000 വരെ രുചിമുകുളങ്ങളാണ് ഒരു മനുഷ്യന്റെ നാവിലുണ്ടാവുക. അവയിലേറെയും മൂന്നു ദിവസം വരെ ആയുസ്സുള്ളവയാണ്. അൽപായുസ്സുള്ളവ, ദീർഘായുസ്സുള്ളവ എന്നതാണ് രുചിമുകുളങ്ങളുടെ പ്രധാന വേർതിരിവ്. ദിനംപ്രതി 3000-ത്തോളം വാക്കുകൾ ഒരു ശരാശരി മനുഷ്യൻ പുറത്തുവിടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ വാക്കുകളെ നിർമാണപരം, നശീകരണപരം എന്നിങ്ങനെ വിഭജിച്ചാൽ അതിലേറെയും രണ്ടാം തരത്തിലുള്ളവയാവാനാണ് സാധ്യത. നിരർഥകവും ഫലശൂന്യവുമായ എത്ര വാക്കുകളാണ് നമ്മൾ ദിനേന ഉൽപാദിപ്പിക്കുന്നത്. പലപ്പോഴും അവ സാമൂഹികദ്രോഹപരമായിരിക്കുകയും ചെയ്യും.

ഭക്ഷണത്തിന്റെ രുചി, 
വാക്കിന്റെ രുചി

രുചിയുള്ള ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിൽ അങ്ങേയറ്റം ശ്രദ്ധാലുക്കളാണ് സാധാരണ മനുഷ്യർ.
രുചികരമായ ഭക്ഷണം തേടി യാത്രകൾ ചെയ്യുക, രുചികൾക്കുവേണ്ടി പുതിയ പരീക്ഷണങ്ങൾ നടത്തുക എന്നതൊക്കെ പലരുടെയും മുഖ്യ ജീവിതോപാധികളായിത്തീർന്നിട്ടുണ്ട്. അത്തരം കാര്യങ്ങളുടെ പ്രേക്ഷകരാണ് സമൂഹത്തിന്റെ നല്ല പങ്കും. യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും ഫുഡ് വ്ളോഗർമാർക്കുള്ള ഫോേളാവേഴ്സ് മില്യനുകളാണ്. അരുചികരമായ ഭക്ഷണം അസഹ്യമാണ്. പട്ടിണിയെ ഭയക്കുന്ന വേളയിൽ മാത്രമാണ് രുചി പരിഗണിക്കാതെ കഴിക്കാൻ മനുഷ്യൻ സന്നദ്ധനാവുക. കൈപുണ്യം മലയാളത്തിൽ രുചിയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്കാണ്. രുചിയേറിയ ഭക്ഷണം പാകം ചെയ്യുന്ന കൈ, പുണ്യം ചെയ്ത കൈയാണെന്നർഥം. രുചി സമം പുണ്യം എന്ന് സാരം. രുചിക്ക് മലയാളത്തിൽ ലഭിച്ച ഈ ആദരവ് മറ്റു ഭാഷകളിലില്ല.

രുചിയേറിയ ഭക്ഷണം തെരഞ്ഞെടുക്കുന്നതിലെ നിർബന്ധം മധുരമൂറും വാക്കുകൾ തെരഞ്ഞെടുക്കുന്നതിലും വിശ്വാസിക്ക് ഉണ്ടാവണം. അതിഥി സൽക്കാരത്തിന് തീൻമേശയിലേക്ക് പലഹാരങ്ങൾ ഒരുക്കുന്നതിലെ ശ്രദ്ധയും സൂക്ഷ്മതയുമാണ് മറ്റുള്ളവർക്കു  വേണ്ടി നാമൊരുക്കുന്ന വാക്കുകൾക്കും ആവശ്യമായിട്ടുള്ളത്. അപ്പോഴാണാ വാക്കുകൾ ഏറ്റവും സ്വാദിഷ്ടമായ സദ്യയായി കേൾവിക്കാരന് അനുഭവപ്പെടുക. ഇങ്ങനെ വാക്കുകൾ തെരഞ്ഞെടുത്ത് ഉപയോഗിക്കാനുള്ള പരിശീലനമാണ് നോമ്പ്. അതിനാൽ നോമ്പ് അന്തർമുഖനായ വ്യക്തിയെയല്ല, ശാന്തനായും സൗമ്യചിത്തനായും സമൂഹജീവിതത്തിൽ ഇടപെടാൻ കരുത്തുള്ള വ്യക്തിത്വത്തെയാണ് രൂപപ്പെടുത്തുന്നത്.

വാക്കും ആവിഷ്കാരവും

വാക്കുകൾക്ക് തെരഞ്ഞെടുപ്പ് അനിവാര്യമാണ്. വാക്ക് ഒരു ഉൽപന്നമാണ്. ബോധമണ്ഡലത്തിലാണത് ഉരുവം കൊള്ളുന്നത്. നാവിൽ വെച്ചുകൊടുക്കുമ്പോൾ ശബ്ദമായത് പുറത്തേക്ക് വരുന്നു. ഉച്ചരിക്കപ്പെടുന്ന വാക്കുകൾ ഉടമയുടെ വ്യക്തിത്വത്തിന്റെ പ്രകാശനമാണെന്ന് പറയുന്നത് അതുകൊണ്ടാണ്. അക്ഷരങ്ങൾക്ക് രചനയുടെയും ശബ്ദത്തിന്റെയും രൂപങ്ങളാണല്ലോ ഉള്ളത്. ആദിയിൽ അക്ഷരങ്ങൾ ശബ്ദങ്ങളായിരുന്നു. പിൽക്കാലത്താണ് ലിപികൾ രൂപപ്പെടുന്നത്. അതിനാൽ, വാക്കുകളുടെ ജൈവികത കുടികൊള്ളുന്നത്  ഉച്ചാരണത്തിൽ/സംസാരത്തിലാണ്. അക്ഷരങ്ങൾ ലിപികളിലേക്ക് മാറുമ്പോൾ അവയ്ക്ക് ജൈവികത നഷ്ടപ്പെടുന്നുണ്ട്. അല്ലെങ്കിൽ അത് ആവിഷ്കാരത്തിന്റെ രൂപമാർജിക്കുന്നുവെന്ന് പറയാം. എഴുത്തും സാഹിത്യവും പ്രഭാഷണവുമെല്ലാം ആവിഷ്കാരത്തിന്റെ ഭാഗമായി വരുന്നതാണ്.

വിശ്വാസിയുടെ ജീവിതത്തെ അളക്കുന്നത് ആവിഷ്കാരത്തിന്റെ അടിസ്ഥാനത്തിലല്ല. മൂല്യവത്തായ സാഹിത്യവും പണ്ഡിതോചിതമായ പ്രഭാഷണങ്ങളുമല്ല, വാക്കുകളും അതിന്റെ സാക്ഷ്യമായി വരുന്ന പ്രവർത്തനങ്ങളുമാണ് വിശ്വാസി സമൂഹത്തിന്റെ മേന്മയുടെ അടയാളമാവുക.

കൊതിയൂറും വാക്ക്

മധുരമുള്ള വാക്ക് കേൾവിക്കാരന്റെ ജീവിതത്തെ അഗാധമായി സ്വാധീനിക്കും. അവന്റെ ജീവിതത്തെ മാറ്റിമറിക്കും. ഒരു വാക്കിന്റെ ഊക്കിൽ അയാൾ ജീവിത നിർഝരിയിൽ കാതങ്ങൾ താണ്ടും. നനുത്ത ചില വാക്കുകൾ അപകടങ്ങളുടെ ആഴങ്ങളിൽനിന്ന് മനുഷ്യനെ കൈപിടിച്ചു കയറ്റും. ജീവിത നൈരാശ്യത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് ആപതിച്ചുപോകുമായിരുന്ന എത്രയോ മനുഷ്യരാണ് ചില വാക്കുകളുടെ കുഞ്ഞോളങ്ങളിൽ തുഴയെറിഞ്ഞ്  ലക്ഷ്യം പ്രാപിച്ചിട്ടുള്ളത്.

ദുരന്തജീവിതത്തിന്റെ അവസാനം അഭയം ചോദിച്ച് പഴയ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോൾ അയാളുടെ ‘വരൂ’ എന്ന മറുപടി ഉറൂബിെൻറ ‘സുന്ദരികളും സുന്ദരന്മാരി’ലെയും  കുഞ്ചുക്കുട്ടിയമ്മയിലുണ്ടാക്കിയ പുതുസ്വപ്നങ്ങളെ പറ്റി നോവലുകാരൻ പറയുന്നുണ്ട്: ‘ആ ഒരൊറ്റ വാക്കുകേട്ട കുഞ്ചുക്കുട്ടിയമ്മക്ക് ജീവൻ വീണു. ജീവിതത്തിൽ ഒരിക്കലും അത്രയും മധുരമായ ഒരു വാക്ക് അവർ കേട്ടിട്ടില്ലെന്നു തോന്നുന്നു...’

ഭക്ഷണത്തിലെ രുചിവൈവിധ്യങ്ങൾ  അനുദിനം പുതുക്കപ്പെടുന്ന ഈ കാലത്ത് മധുരമൂറും വാക്കുകൾക്ക് പഞ്ഞമേറുന്നുവെന്നത് സത്യമാണ്. ഭക്ഷണ സദസ്സുകൾ സ്വാദിഷ്ടമായ അനുഭവമാവുേമ്പാൾ  സംഭാഷണ/പ്രഭാഷണ വേദികൾ കയ്പും വെറുപ്പും പ്രസരിപ്പിക്കുന്നവയായി മാറുന്നു. ദൈനംദിനം പുറപ്പെട്ടുപോകുന്ന അസംഖ്യം വാക്കുകളുടെ സൗന്ദര്യത്തെക്കുറിച്ചോ രുചിയെക്കുറിച്ചോ നാം ആലോ ചിക്കാറുണ്ടോ? വാക്കുകൾ എത്ര അലക്ഷ്യമായാണ് മനുഷ്യൻ എടുത്ത് പ്രയോഗിക്കുന്നത്! അതിനെത്ര മൂർച്ചയുണ്ടെന്ന്, ചവർപ്പുണ്ടെന്ന്, കയ്പ്പുണ്ടെന്ന് ആലോചിക്കാതെയാണവ തൊടുത്തുവിടുന്നത്. വാക്കിനെ സംബന്ധിച്ച ഈ ആകുലതകൾ അറ്റുപോയി എന്നതാണ് സാമൂഹികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

വാക്കിന് തോക്കിനെക്കാൾ പ്രഹരശേഷിയുണ്ടെന്ന് പറയാറില്ലേ? വാക്കുകൾ മുറിവേൽപ്പിക്കുക തൊലിപ്പുറത്തല്ല, ഹൃദയാന്തരാളത്തിലാണ്. അതിനാൽ, തൊടുലേപനങ്ങൾകൊണ്ട് ആ മുറിവ് ഉണക്കാനാവില്ല. വാക്കുണ്ടാക്കുന്ന വ്രണത്തിനും ഔഷധം വാക്കുമാത്രം.

രുചികളൊന്നും അകത്തേക്കെടുക്കരുതെന്നതോടൊപ്പം അരുചികരമായതൊന്നുമേ പുറന്തള്ളരുതെന്നുകൂടി നോമ്പിന്റെ പൂർണതക്ക് അനിവാര്യമാണെന്നതാണ് പ്രാരംഭത്തിലുദ്ധരിച്ച പ്രവാചക വചനം നൽകുന്ന സന്ദേശം. ഭക്ഷണത്തിന്റെ രുചി വ്യക്തിയെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കിൽ അരുചികരമായ വാക്കുകൾ സമൂഹജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വിപത്താണ്. ഭക്ഷണ നിയന്ത്രണത്തോടൊപ്പം, വാക്കുകളുടെ നിയന്ത്രണവും സാധ്യമാവുമ്പോഴാണ് നോമ്പ് പൂർണമാവുന്നത്. l

Comments