Prabodhanm Weekly

Pages

Search

2022 ജനുവരി 28

3237

1443 ജമാദുല്‍ ആഖിര്‍ 25

മതംമാറ്റ നിരോധം മൗലികാവകാശ വിരുദ്ധം

റഹ്മാന്‍ മധുരക്കുഴി

മതംമാറ്റം ആരോപിച്ച് മധ്യപ്രദേശിലെ വിഭിഷ ജില്ലയിലുള്ള 'ഗഞ്ച്ബസോദ'യിലെ മിഷനറി സ്‌കൂളിന് നേരെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഏതാനും വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയായിരുന്നു ആക്രമണം. രാജ്യത്താകെ മതപരിവര്‍ത്തനം നിരോധിക്കണമെന്ന മുറവിളി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഉയര്‍ന്നുവന്നപ്പോള്‍, കേന്ദ്ര നിയമ മന്ത്രാലയം അത് നിരാകരിച്ചു. അത് സംസ്ഥാന സര്‍ക്കാറുകളുടെ അധികാര പരിധിയില്‍ പെട്ട കാര്യമാകയാല്‍ നിരോധനം സാധ്യമല്ലെന്ന് 1977-ല്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. പ്രലോഭനം വഴിയുള്ള മതപരിവര്‍ത്തനം തടയാന്‍ പ്രത്യേക നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ജസ്റ്റിസ് റോഹിംഗ് ടണ്‍ നരിമാന്‍ അടങ്ങിയ ബെഞ്ച് 2021 ഏപ്രിലില്‍ തള്ളിക്കളയുകയായിരുന്നു. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം എന്തിന് നിഷേധിക്കുന്നുവെന്ന് ചോദിച്ച് സുപ്രീം കോടതി ഭരണഘടനയുടെ 25-ാം അനുഛേദ പ്രകാരം, മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം പൗരനുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഒഡീഷ, മധ്യപ്രദേശ്, യു.പി, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം സര്‍ക്കാറുകള്‍ തടഞ്ഞിരിക്കുകയാണ്. പ്രീണനം, പ്രലോഭനം, പ്രേരണ വഴിയുള്ള മതപരിവര്‍ത്തനമാണ് തടയുന്നതെങ്കിലും സ്വമേധയാ മതപരിവര്‍ത്തനം നടത്തിയവരെ പോലും പിടികൂടി പലതും ആരോപിച്ച് പത്ത് കൊല്ലം വരെ തടവ് ശിക്ഷ നല്‍കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി സര്‍ക്കാറുകള്‍. ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് മതപരിവര്‍ത്തന ബില്ല് കര്‍ണാടകയിലും പാസ്സാക്കിയെടുക്കാന്‍ തകൃതിയായ നീക്കമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മാണ സഭയില്‍ മതപ്രചാരണം തടയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജകുമാരി അമൃത കൗര്‍, മുഖര്‍ജി എന്നിവര്‍ വിശ്വാസ സ്വാതന്ത്ര്യത്തില്‍ മതപ്രചാരണ സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുത്തണമെന്ന് വാദിക്കുകയും അത് അംഗീകരിക്കപ്പെടുകയുമാണുണ്ടായത്. മതപരിവര്‍ത്തനം തടയാന്‍ '50-കളില്‍ തന്നെ ശ്രമമുണ്ടായി. കേന്ദ്രം നിയമിച്ച നിയോഗി കമ്മിറ്റി ചില നിയന്ത്രണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും ന്യൂനപക്ഷങ്ങളുടെ ശക്തിയായ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം പരാജയപ്പെടുകയായിരുന്നു. 1977-ല്‍ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും മതപരിവര്‍ത്തനത്തിനെതിരെ നീക്കമുണ്ടായി. ജനതാ പാര്‍ട്ടിയിലെ തന്നെ മതേതര വാദികള്‍ ബില്ലിനെതിരെ രംഗത്ത് വന്നതോടെയാണ് ആ നീക്കവും പരാജയപ്പെട്ടത്. ഭരണഘടനാ നിര്‍മാണ സഭയില്‍ മതപ്രചാരണ സ്വാതന്ത്ര്യത്തെക്കുറിച്ച ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് ഭരണഘടനാ ശില്‍പികളില്‍ പ്രമുഖനായ കെ.എം മുന്‍ഷി പറഞ്ഞു: ''മതം പ്രചരിപ്പിക്കുക എന്നത് ക്രിസ്ത്യാനികളുടെ മതപ്രമാണത്തിന്റെ മൗലികമായ ഭാഗമാണ്. ഭരണഘടനയില്‍ പോലും, പ്രസംഗ സ്വാതന്ത്ര്യമുപയോഗിച്ച് ഏത് മത വിഭാഗത്തിനും മറ്റുള്ളവരെ തങ്ങളുടെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടായിരിക്കും. മതം, മതമായിരിക്കുന്നേടത്തോളം കാലം സ്വതന്ത്രമായ മനഃസാക്ഷി പ്രേരണയനുസരിച്ചുള്ള മതംമാറ്റത്തെ അംഗീകരിക്കേണ്ടതുണ്ട്.''

പ്രമുഖര്‍ എന്തു പറയുന്നു?
''ശക്തമായ വേരുകളുള്ള ഏത് വിശ്വാസ പ്രചാരണവും വ്യാപിക്കണമെന്നതാണ് യുക്തി. അങ്ങനെ വ്യാപിക്കാനുള്ള അവകാശത്തില്‍ ഇടപെടുന്നത് അതിന്റെ കടക്ക് കത്തിവെക്കുന്നതിന് തുല്യമാണ്''-ഇതാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വീക്ഷണം.
മതം മാറ്റത്തെ ശക്തമായി ന്യായീകരിച്ചുകൊണ്ട് ശ്രീനാരായണ ഗുരു പറയുന്നതിങ്ങനെ: ''ഹിന്ദു മതം, ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളില്‍ അറിയപ്പെടുന്ന മതങ്ങളില്‍ ചേര്‍ന്നിരിക്കുന്നവരില്‍ ഒരാള്‍ക്ക്, ആ മതത്തില്‍ വിശ്വാസമില്ലെന്ന് വന്നാല്‍ അയാള്‍ ആ മതം മാറുകയാണ് വേണ്ടത്. വിശ്വാസമില്ലാത്ത മതത്തില്‍ ഇരിക്കുന്നത് ഭീരുത്വവും കപടതയുമാണ്'' (ശ്രീനാരായണഗുരു, സ്വന്തം വചനങ്ങളിലൂടെ, പേജ് 54). ''മതം മാറണമെന്ന് തോന്നിയാല്‍ ഉടനെ മാറണം. അതിന് സ്വാതന്ത്ര്യം വേണം. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയായിരിക്കും. അഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണ് നമ്മുടെ അഭിപ്രായം'' (അതേ പുസ്തകം, പേജ് 68).
ഒരു മുസ്‌ലിമോ ക്രിസ്ത്യാനിയോ തന്റെ വിശ്വാസം മാത്രമാണ് ശരിയെന്നും മറ്റു വിശ്വാസങ്ങള്‍ തെറ്റാണെന്നും വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആ വിശ്വാസം നിലനിര്‍ത്താനുള്ള അവകാശമുണ്ടെന്നാണ് രാഷ്ട്രപിതാവ് ഗാന്ധിജിയുടെ അഭിപ്രായം. ''തന്റെ മതത്തിന്റെ സത്യസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തന്റെ മനസ്സാക്ഷി ഒരാളെ സ്വാഭാവികമായി പ്രേരിപ്പിക്കുമല്ലോ. അതിനാല്‍ തന്നെ അവരുടെ മതങ്ങളുടെ പ്രചാരണത്തിന് എതിര് നില്‍ക്കേണ്ടതില്ല. എന്നാല്‍ ഏതെങ്കിലും മതം ഉപേക്ഷിക്കാനും മറ്റേതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും നിര്‍ബന്ധിക്കരുതെന്ന് മാത്രം'' (എം.കെ ഗാന്ധി, 1949. കമ്യൂണല്‍ യൂനിറ്റി, നവജീവന്‍ പബ്ലിഷിംഗ് ഹൗസ്, അഹമ്മദാബാദ്, പേജ് 588, അതേ പുസ്തകം, പേജ് 56,112). 'സ്വന്തം സമുദായം ഒരാളോട് കൃതഘ്‌നത കാട്ടുമ്പോഴാണ് അയാള്‍ മതം മാറുന്നത്' എന്നാണ് സ്വാമി വിവേകാനന്ദന്‍ പറയുന്നത്.

മതം മാറ്റം എന്തുകൊണ്ട്?
വ്യക്തികള്‍ക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതവും ഭരണഘടനാപരവും ജനാധിപത്യാധിഷ്ഠിതവുമാണ്. മൗലികമായ മനുഷ്യാവകാശവുമാണ്. മാനം മര്യാദയോടെ ജീവിക്കുക എന്ന മൗലികാവകാശത്തിന് വേണ്ടിയായിരുന്നു ചരിത്രത്തില്‍ മതം മാറ്റം നടന്നത്. ഡോ. അംബേദ്കര്‍ ലക്ഷത്തോളം അനുയായികള്‍ക്കൊപ്പം ഹിന്ദുമതം ഉപേക്ഷിച്ചതിന്റെ പ്രേരകം മറ്റൊന്നായിരുന്നില്ല. 'ഇത്ര സുലഭവുമാശ്ചര്യവുമായി സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍-ബുദ്ധിയുള്ളോരങ്ങാ ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ  ജാതി മേലില്‍' എന്ന ആശാന്റെ വരികള്‍ ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സ്വാഭാവിക മതംമാറ്റങ്ങളെ നിര്‍ബന്ധ മതംമാറ്റമായി ചിത്രീകരിച്ച് കടുത്ത ശിക്ഷ കൊണ്ട് തടയിടാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാറുകളുടെ ചാലകശക്തിയായി വര്‍ത്തിക്കുന്ന സംഘ് പരിവാരങ്ങള്‍ പോലും മതംമാറ്റത്തിന്റെ പ്രേരകം അധഃസ്ഥിത വിഭാഗം അുഭവിക്കുന്ന യാതനകളാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതരാവുന്നതിന്റെ അനിഷേധ്യ ദൃഷ്ടാന്തമാണ് അവരുടെ  ഔദ്യോഗിക ജിഹ്വയുടെ ഈ മുഖ പ്രസംഗം: ''ഒരു പരിധിവരെ തമിഴ്‌നാട്ടില്‍ ഈയിടെയുണ്ടായ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന് കാരണം ജാതീയമായി താഴ്ന്ന വിഭാഗങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളാണെന്നത് ഒരു വസ്തുത മാത്രമാണ്'' (കേസരി, മുഖ പ്രസംഗം, 1982 ഫെബ്രുവരി 7).
സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞതല്ലേ അനിഷേധ്യ യാഥാര്‍ഥ്യം. ''ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിക്കാരില്‍നിന്ന് ഇന്നുവരെ തൊഴി മാത്രം ലഭിച്ചിട്ടുള്ളവര്‍, അവിടെ സ്‌നേഹത്തിനും പരിചരണത്തിനും ദാഹിച്ചു കഴിയുന്നു. അവരോട് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുക. ഹിന്ദു സഹോദരങ്ങളില്‍നിന്ന് തൊഴിയും, ക്രിസ്ത്യാനികളില്‍നിന്നും മുസ്‌ലിംകളില്‍നിന്നും സ്‌നേഹവും എന്നതാണ് ഹരിജനങ്ങളുടെ അനുഭവം'' (കേസരി, 1982 നവംബര്‍21). ചാതുര്‍വര്‍ണ്യ വ്യവസ്ഥ കെട്ടിയേല്‍പിച്ച അടിമത്തത്തിന്റെ കനത്ത ഭാരം ഇറക്കിവെക്കാനുള്ള അത്താണിയായി ഇന്ത്യയിലെ അധഃസ്ഥിത വിഭാഗം മതംമാറ്റത്തെ കണ്ടുവെങ്കില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ നിശ്ശബ്ദ വിപ്ലവം അതില്‍ അന്തര്‍ലീനമായിരുന്നു എന്നതല്ലേ യാഥാര്‍ഥ്യം? നൂറ്റാണ്ടുകളായി ചവിട്ടി മെതിക്കപ്പെടാനും തങ്ങളുടെ കാമപൂര്‍ത്തീകരണത്തിന് ഇരയാവാനും വിധിക്കപ്പെട്ട ഒരു ജനതതി മതംമാറ്റത്തിലൂടെ ആര്‍ജിച്ച സ്വാതന്ത്ര്യം, അകക്കണ്ണ് തുറന്നു കാണാന്‍ ബന്ധപ്പെട്ടവര്‍ സന്നദ്ധരായേ തീരൂ. ഒരുവേള ക്ഷേത്ര കവാടങ്ങള്‍ ആര്‍ക്ക് നേരെയാണോ കൊട്ടിയടക്കപ്പെട്ടത് ആ ജനവിഭാഗം പള്ളികളിലേക്കും ചര്‍ച്ചുകളിലേക്കും ധൈര്യസമേതം കയറിച്ചെല്ലുകയാണ്. വേദം  ഉച്ചരിക്കാന്‍ പോയിട്ട് കേള്‍ക്കുന്നവന്റെ ചെവിയില്‍ ഈയമുരുക്കി ഒഴിക്കണമെന്നാജ്ഞാപിച്ച വ്യവസ്ഥിതിയില്‍ നിസ്സഹായരായി സ്തംഭിച്ചുനിന്ന 'താഴ്ന്ന' ജാതിക്കാരന്‍ ഖുര്‍ആനോ ബൈബിളോ കൈയിലേന്തി മതപരമായ സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ അതിനെതിരെ വാളോങ്ങുന്നത് മൗഢ്യമല്ലേ?
മതംമാറ്റത്തിന്റെ അടിസ്ഥാന പ്രേരകം എന്തെന്ന് തിരിച്ചറിഞ്ഞ്, പ്രശ്‌നത്തിന് മൗലികമായ പരിഹാരം പ്രയോഗവത്കരിക്കാന്‍ മുന്നോട്ട് വരുന്നതാണ് വിവേകത്തിന്റെ മാര്‍ഗമെന്ന്  ഇക്കൂട്ടര്‍ തിരിച്ചറിയാതെ  പോവുകയാണ്. തങ്ങളെപ്പോലെ മജ്ജയും മാംസവും പ്രതീക്ഷയും സ്വപ്‌നങ്ങളുമുള്ള മനുഷ്യ മക്കളെ മനുഷ്യരായി അംഗീകരിച്ച്, അവരോട് മനുഷ്യത്വപരമായി പെരുമാറാന്‍ സന്നദ്ധമാവാത്ത കാലത്തോളം, അംഗീകാരവും സമത്വവും തേടിയുള്ള മനുഷ്യരുടെ കൂടു മാറ്റം തടയാന്‍ ഫാഷിസത്തിന്റെ ത്രിശൂല വാഹകര്‍ക്ക് സാധ്യമല്ലെന്ന് തിരിച്ചറിയുന്നതാവും ബുദ്ധി..
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ -23-27
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റച്ചെരിപ്പിലെ നടത്തം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌